Saturday, August 05, 2006

ധിക്കാരി കണ്ടപ്പനും ഗുരുവായൂര്‍ പദ്മനാഭനും.

നാട്ടിലെ പൂരം,ഉത്സവം, പെരുന്നാള്‍, പറയെടുപ്പ്, നേര്‍ച്ച ഇത്യാതി ആഘോഷങ്ങളിലെ സ്ഥിരം പങ്കാളിയാണ് കണ്ടപ്പന്‍. വെറുമൊരു കാണി മാത്രമല്ല കണ്ടപ്പന്‍. ചില സമയങ്ങളില്‍ നടത്തിപ്പിലും കണ്ടപ്പന്റെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്.അതു കൊണ്ടു തന്നെ കണ്ടപ്പനെ അറിയാത്തവര്‍ നാട്ടിലാരുമില്ലയെന്നു തന്നെ പറയാം. കുലത്തൊഴില്‍ തെങ്ങു കയറ്റമാണെങ്കിലും വലിയ തെങ്ങില്‍ കേറാന്‍ കണ്ടപ്പനെ കിട്ടില്ല. ഏണിവെച്ച് ചെറിയ തെങ്ങുകളില്‍ മാത്രമാണ് കണ്ടപ്പന്റെ ഗുസ്തി. ആയതിനാല്‍ വലിയ തെങ്ങുകയറ്റക്കാരുടെ ശിങ്കിടിയായിട്ടുള്ള പണിയൊക്കെയേ കണ്ടപ്പന്‍ ചെയ്യൂ.
പിന്നെ കണ്ടപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്.

മേളക്കമ്പക്കാരനായുതുകൊണ്ട് ഉത്സവക്കാലത്ത് മേളത്തിനും പോകും. ചെണ്ടയില്‍ ഇലത്താളമാണ് ഇഷ്ടം. വാദ്യക്കാര്‍ക്ക് ഉത്തേജനം കൊടുക്കുന്ന തരത്തിലാണ് കണ്ടപ്പന്റെ ഇലത്താളം. കണ്ടപ്പന്‍ വാദ്യസംഘത്തിലുണ്ടെങ്കില്‍ കാണികള്‍ക്കൊരു ആവേശമായിരുന്നു.
മഴക്കാലത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ തോട്ടു വരമ്പിലിരുന്ന് മീന്‍ പിടിക്കും. പറമ്പു പണിക്ക് പോകും. എല്ലാ പണികളും വിശ്വസിച്ച് ഏല്‍പ്പിക്കാം. ഒരു വിധം കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ. കമ്മൂണിസ്റ്റ് അനുഭാവി.

പിന്നെ ഭാര്യയും രണ്ട് പിള്ളേരും സ്വന്തമായുണ്ടെങ്കിലും വീട്ടിലെ ചെലവ് നടത്തുന്നത് ഭാര്യ പുറം പണിക്ക് പോകുന്നതുകൊണ്ടാണ്. ഒറ്റ ചില്ലി കാശ് വീട്ടില്‍ കൊടുക്കീല്ല. കാരണം ഉച്ചകഴിഞ്ഞ് അഞ്ചുമണിയായാല്‍ എന്നും വാസുവേട്ടന്ടെ കള്ളുഷാപ്പില്‍ കണ്ടപ്പന്‍ ഹാജരായിരുന്നു. കള്ള് അകത്ത് ചെന്നാല്‍ ചെറിയ തോതില്‍ വിപ്ലവം പുറത്തേക്ക് വരും. അതിണ്ടെ പേരില്‍ ചെറിയ ഒരു വഴക്കെങ്കിലും ഉണ്ടാക്കാതെ ഷാപ്പില്‍ നിന്നിറങ്ങാറില്ലായിരുന്നു.അങ്ങനെയുള്ള ഒരു വഴക്കിനിടയില്‍ കിഴക്കത്തെ രാമന്‍ നാ‍യര്‍ അറിഞ്ഞു നല്‍കിയ പേരാണ് ധിക്കാരി. പിന്നീട് കണ്ടപ്പന്‍ ധിക്കാരി കണ്ടപ്പനായി മാറി.
'ബലികുടീരങ്ങളേ..ബലികുടീരങ്ങളേ.. മരണകള്‍ ....’ എന്ന് വഴിയിലൂടെ പാടിപോകുന്ന കണ്ടപ്പന്‍ ഒരു സ്ഥിരം കാഴ്ചയാണ്.

ആയിടെയാണ് വൈലി മഹോത്സവം വന്നത്. നാട്ടിലെ ചെറിയ ഒരു പൂരം. ഒരാനപ്പുറത്ത് വൈലിത്തറയിലാണ് പൂരം. ഉച്ചയെഴുന്നുള്ളിപ്പ് രണ്ടു മണിയോടെ തുടങ്ങും.പിന്നെ രാത്രിയുമുണ്ടായിരിക്കും. അതിനിടെ രാത്രി പത്തു മണിക്ക് ആരുടെയെങ്കിലും കഥാപ്രസംഗം. നാട്ടിലെ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരാണ് ഇത് നടത്തുന്നത്. അത്കൊണ്ട് കണ്ടപ്പന്റെ റോളും പ്രാധാന്യമുള്ളതു തന്നെ.

ഒരു ദിവസം ഷാപ്പിലെ സംസാരവിഷയം വൈലി ഉത്സവത്തെക്കുറിച്ചായിരുന്നു.
‘ടാ.. കണ്ടപ്പാ.. വൈലിയൊക്ക വര്വല്ലെ.. ഒന്ന് ഉഷാറാവ്ണില്ലല്ലൊ..’
‘നെനക്ക് ഉഷാറ് കുറവൊന്നൂല്യാലൊ വേലായിയേ..’
‘ഇപ്പ്രാവശ്യം മേളം ആരാണ്ടാ..’
‘കുട്ടന്മാരാര്..‘
‘ഏത് കുട്ടന്മാരാര് ? പെരുവനം കുട്ടന്‍ മാരാരാ ?’
‘കളിയാക്കല്ലെ വേലായിയെ... ഇത് നമ്മടെ തോളൂര് കുട്ടന്മാരാര്.’
‘എന്നാണ്ടാ തോളൂര് കുട്ടപ്പന്‍ മാരാരായത് ?’
‘നെനക്ക് എന്ന്തൂട്ടാ അറിയ്യാ വേലായിയെ.. കഴിഞ്ഞ മാമ്പ്ര പൂരത്തിന് കുട്ടന്മാരാര്‍ക്ക് എത്ര നോട്ട് മാല്യാ കിട്ട്യേന്നറിയ്യൊ..നിയ്യ് വല്ല പൂരം കണ്ട്ട്ട്ണ്ടാ ? ഈ തെക്ക് വടക്ക് നടക്ക്വാന്നല്ലാണ്ട്..’
‘പോട്ടെ കണ്ടപ്പാ..അവന്‍ പയ്യനല്ലേ.. പിന്നെ.. ഇപ്രാവശ്യം ഏതാ ആന ?’
‘ഇപ്രാവശ്യം നല്ല ഒയരള്ള ലക്ഷണള്ള ഒരാനെനെ ഞാന്‍ കൊണ്ട് വരും...’
‘കണ്ടമ്പിള്ളി ബാലനാരയണനാ ..’
‘നെനക്ക് വല്ലതും അറിയൊ.. ബാലനാരായണന്‍ നീരില് നിക്ക്വല്ലെ..’
‘പിന്നെ ആരാ..’
‘അതൊക്കെ ഇണ്ട്രാ..’
‘എന്ന്നലും ഒന്ന് പറയടാ കണ്ടപ്പാ..’
‘ഞാന്‍ പദ്മനാഭനെ തന്നെ കൊണ്ട് വരും..’
‘ഗുരുവായൂര്‍ പദ്മാഭനെയൊ ..’
‘നിയ്യ് നോക്കിക്കട വേലായിയെ.. ഞാനിവിടെ ഒരു വിലസു വിലസും..രൂപ അയ്യായിരാ ഏക്കക്കൂലി..’

പിറ്റേന്ന് തന്നെ നോട്ടിസും രസീത് ബുക്കുമായി വൈലിക്കമ്മറ്റി പ്രവര്‍ത്തന രംഗത്തിറങ്ങി.നോട്ടീസില് ഒരു ഭാഗത്ത് ഗുരുവായൂര്‍ പദ്മനാഭന്റെ പടവും അടിച്ചിട്ടുണ്ട്.
അങ്ങനെ വൈലിഉത്സവദിവസം വന്നു. വൈലിത്തറയില്‍ സോപ്പ്, ചീപ്പ് കണ്ണാടി വില്‍പ്പനക്കാര്‍,തോരണങ്ങള്‍ , ബലൂണ്‍ വില്‍പ്പനക്കാര്‍ , ഐസ്ക്രീം വില്‍പ്പനക്കാര്‍ തുടങ്ങി എല്ലാ വകുപ്പുകളും നിറഞ്ഞു തുടങ്ങി. മേളക്കാ‍ര്‍ വന്നു. നെറ്റിപ്പട്ടം വന്നു. വെഞ്ചാമരങ്ങളും പട്ടുകുടയും ആലവട്ടവും കോലവും വന്നു.
പക്ഷെ ആന മാത്രം വന്നിട്ടില്ല..,പിന്നെ കണ്ടപ്പനും..
ആനയെകൊണ്ടു വരാന്‍ കണ്ടപ്പനെയാണു ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. സമയം മണി പന്ത്രണ്ടായി. ഒന്നരക്ക് എഴുന്നുള്ളിക്കണം.
‘ഗുരുവായൂര് പദ്മനാഭനല്ലേ..കുളിയൊക്കെ കഴിഞ്ഞിട്ട് വരാന്‍ സമയടുക്കാരിക്കും..’ പുരുഷുവിന്റെ ആത്മഗതം
‘ആനക്കൊട്ടില് ന്ന് ള്ളത് അത്ര ദൂര്വൊന്നുല്ലല്ലൊ.. രണ്ട് നാഴികയല്ലെ ള്ളൊ..’
‘എന്തായാലും കണ്ടപ്പനല്ലെ.. എത്ര വൈക്യാലും ആനെനെം കൊണ്ടേ വരൂ.’
‘നീയ്യ് എന്തൂട്ടാണ്ടാ പറേണേ.. ഒന്നരക്ക് എഴുന്നള്ളിപ്പ് തൊടങ്ങണ്ടേ..’
സമയം നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മണിയായി. കണ്ടപ്പനെയും ആനയെയും മാത്രം കാണുന്നില്ല.
‘ടാ പുരുഷ്വൊ.. ആ സൈക്കിള് ട്ത്ത്ട്ട് ഒന്ന് പൊയി നോക്കിയേടാ അവര് എവടെ എത്തീന്ന്’
കേള്‍ക്കാത്ത താമസം രാവുണ്ണിയുടെ സൈക്കിളുമായി പുരുഷു പാഞ്ഞു.
‘കണ്ടപ്പന്‍ വല്ലോട്ത്തും കള്ള് കുടിച്ച് കെട്ക്ക് ണ്ണ്ടാവൊ..’
‘ഏയ്.. അവന്‍ വരൂടാ കൊച്ചുണ്ണ്യെ..’
സമയം ഒന്നേ കാലായി. എല്ലാവരും അക്ഷമരായി കാ‍ത്തിരിക്കുകയാണ്.
ആ സമയത്താണ് വൈലിത്തറയുടെ അടുത്തുള്ള പാടത്തിന്റെ വരമ്പത്തുകൂടെ ആനയുടെ കൊമ്പില്‍ പിടിച്ചുകൊണ്ട് കണ്ടപ്പന്‍ വരുന്നു.
‘സുഹ്രുത്തുക്കളേ.. ഭക്തജനങ്ങളെ.. ഇതാ ഗുരുവായൂര്‍ പദ്മാഭനുമായി കണ്ടപ്പന്‍ എത്തിക്കഴിഞ്ഞു..’ മൈക്കിലൂടെ കൊച്ചുണ്ണി ഘോരഘോരം പ്രഘോഷിച്ചു.
ജനങ്ങള്‍ ആരവമുയര്‍ത്തിത്തുടങ്ങി.
വിജയശ്രീലാളിതനായി കണ്ടപ്പന്‍ ആനയുടെ ഒരു കൊമ്പില്‍ പിടിച്ചുകൊണ്ട് ആടിയടിയാണ് വരുന്നത്. കൂടെ പാപ്പനുമുണ്ട്.
‘വേഗം നെറ്റിപ്പട്ടം കെട്ടടാ..’
പദ്മനാഭന്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു.എന്താ തലയെടുപ്പ്.

‘പദ്മനാഭന് ഒരു ക്ഷീണം പോലെ തോന്നുന്നുണ്ടല്ലോടാ കണ്ടപ്പാ..’ കോന്നപ്പന്ടെ ഒരു കമന്റ്റ്.
‘ഏയ്.. അതിങ്ങനെ പൂരങ്ങള്‍ക്ക് രാത്രിം പകലും ഇല്ലാണ്ട് നട്നനട്ടാ..’

മേളക്കാര്‍ ഒരുക്കം തുടങ്ങി. കണ്ടപ്പന്‍ അപ്പോഴും ആനയുടെ ഒരു കൊമ്പില്‍ പിടിച്ച് നില്‍ക്കുകയാണ്. മറ്റൊരു കൊമ്പില്‍‍ പാപ്പനും.
ആ സമയത്താണ് കോന്നപ്പനെ അന്വേഷിച്ചു പോയ പുരുഷു തിരിച്ച് വന്നതും ആ പ്രഖ്യപനം നടത്തിയതും.
‘ഗുരുവായൂര് പദ്മനാഭന്‍ ആനക്കൊട്ടിലില് തന്നെ ഇണ്ട്. ഇത് ഏരിയാടന്ടെ മില്ലിലെ ഒറ്റക്കൊമ്പന്‍ പദ്മനാഭനാണേ..’

ഒറ്റക്കൊമ്പന്‍ പദ്മനാഭന് അടുത്ത കാലത്ത് ഫിറ്റു ചെയ്ത വെപ്പു കൊമ്പ് പിടിച്ച് ധിക്കാരി കണ്ടപ്പന്‍ അപ്പോഴും സ്റ്റൈലിലങ്ങനെ നില്‍ക്കുകയായിരുന്നു.

3 comments:

ഇടിവാള്‍ said...

കൊള്ളാം മേന്‍‌ന്നേ !

മുസാഫിര്‍ said...

നല്ല ആനക്കഥ മേന്നെ ! ആനകളെക്കൊണ്ടും മിമിക്രിക്കാരുടെ വേഷം കെട്ടിക്കുകയാണ് അല്ലെ .

Viagra Online said...

വില്‍പ്പനക്കാര്‍,തോരണങ്ങള്‍ , ബലൂണ്‍ വില്‍പ്പനക്കാര്‍ , ഐസ്ക്രീം വില്‍പ്പനക്കാര്‍ തുടങ്ങി എല്ലാ വകുപ്പുകളും നിറഞ്ഞു തുടങ്ങി. മേളക്കാ‍ര്‍ വന്നു. നെറ്റിപ്പട്ടം വന്നു. വെഞ്ചാമരങ്ങളും പട്ടുകുടയും ആലവട്ടവും കോലവും വന്നു.
പക്ഷെ ആന മാത്രം വന്നിട്ടില്ല..,പിന്നെ കണ്ടപ്പനും..
ആനയെകൊണ്ടു വരാന്‍ കണ്ടപ്പനെയാണു ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. സമയം മണി പന്ത്രണ്ടായി. ഒന്നരക്ക് എഴുന്നുള്ളിക്കണം.