Saturday, March 29, 2008

കൊച്ചന്തോണിച്ചേട്ടന്റെ വിധി

മുംബയിലെ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചന്തോണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നത് സ്വന്തമായുള്ള ഒരേയൊരു സമ്പാദ്യമായ ഭാര്യ കത്രീനയുമായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്ന് തറവാട്ടുവകയായി കിട്ടിയ ഭൂമിയില്‍ ഒരു വീട് വെച്ച് താമസിക്കണമെന്നു മാത്രമായിരുന്നു. ഉണ്ടായിരുന്ന രണ്ടു പെമ്പിള്ളാരെ കെട്ടിച്ചുവിട്ടപ്പോള്‍ തന്നെ കൊച്ചന്തോണിച്ചേട്ടന്‍ വിചാരിച്ചു തുടങ്ങിയതാ‍ണ്. കത്രീനകൈഫിന്റെ അത്ര ഗ്ലാമറില്ലെങ്കിലും കൊച്ചന്തോണിച്ചേട്ടനേക്കാള്‍ ഉയരമുള്ള കത്രീനച്ചേടത്തിയ്ക്ക് മുംബെ വിട്ടുപോരാന്‍ ഒരു മടി. മുംബെയില്‍ ഒരു കോണ്‍ വെന്റ് സ്കൂളില്‍ ടീച്ചറായതോണ്ടായിരിക്കും മലയാളത്തില്‍ സംസാരിക്കുന്നത് തന്നെ ചേടത്തിക്ക് അലര്‍ജ്ജിയാണ്.

കുരിയച്ചിറയില്‍ കൊള്ളിവിറ്റു നടന്നിരുന്ന കൊള്ളിത്തോമയുടെ മൂത്ത മോളായ കത്രുവിനെ, ‘കത്രീന ആന്റണി, എം.എ. ബി.എഡ്’ എന്ന നെയിം ബോര്‍ഡ് ബോര്‍വിലിയിലെ അവരുടെ അപ്പാര്‍ട്ടുമെന്റില്‍ തൂക്കിയിടാന്‍ പാകത്തിലാക്കിയെടുക്കാന്‍ കൊച്ചന്തോണിച്ചേട്ടന്‍ പെട്ടപാട് നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയില്ല.

അപ്പൊ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍, കൊച്ചന്തോനിച്ചേട്ടന്‍ തന്റെ തറവാടുവക സ്ഥലത്ത് കത്രീനച്ചേടത്തിക്ക് ഇഷ്ടമില്ലാഞ്ഞിട്ടുപോലും സാമാന്യം ഭേദപ്പെട്ട ഒരു മാളിക പണിതു. ചേടത്തിയെ അല്പം നിര്‍ബന്ധിച്ചിട്ടാണെങ്കിലും മുംബെയില്‍ നിന്നും കൊണ്ടു വന്നു താമസം തുടങ്ങി.

അതുവരെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധം ശ്വസിച്ചു തുടങ്ങിയപ്പോഴാണ് കൊച്ചന്തോണിച്ചെട്ടനു പല കാര്യങ്ങളും മനസ്സിലായിത്തുടങ്ങിയത്.

മുംബെയില്‍ ഉള്ളപ്പോള്‍ കത്രീനച്ചേടത്തിക്ക് ഉച്ചക്ക് ഉണ്ടില്ലെങ്കിലും നിര്‍ബന്ധമായിരുന്ന ഒരു കാര്യം, കാലത്ത് കൊച്ചന്തോണിച്ചേട്ടനുമായി ബോര്‍വിലിയിലെ തബേലകളുടെ സുഗന്ധവുമാസ്വദിച്ച് ഒരുമണിക്കുര്‍ ജോഗിങ്. മെയ്യനങ്ങി കാര്യമായൊന്നും ചെയ്യാത്ത ചേടത്തിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ ഈ ജോഗിങ്ങായിരുന്നു.

നാട്ടില്‍ വന്ന് പിറ്റേന്നു കാലത്തു തന്നെ ട്രാക് സ്യൂട്ടുമിട്ട് ചേട്ടനെ നിര്‍ബന്ധിച്ച് കര്‍മ്മരംഗത്തിറക്കി. ആ പറമ്പില്‍ തന്നെ നാലു റൌണ്ടടിച്ചാല്‍ മതിയെന്ന് കൊച്ചന്തോണിച്ചേട്ടന്‍ പലപ്രാവശ്യം പറഞ്ഞതാണ്. ചേടത്തിക്ക് മെയിന്‍ റോഡിലൂടെ തന്നെ ഈ വേഷത്തില്‍ ജോഗിങ് നടത്തണമെന്ന് നിര്‍ബന്ധം. ‘എന്താ എനിക്ക് റോഡിലൂടെ ഓടിയാലെ’ന്ന് മണിച്ചിത്രത്താഴ് ശൈലിയില്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ പല പഴയ കാര്യങ്ങളും ഓര്‍ത്ത് ചേടത്തിയുടെ കൂടെ റോഡിലിറങ്ങി.

ഏഴുമണിയുടെ കുര്‍ബാനയ്ക്ക് വടിയും കുത്തിപ്പിടിച്ച് പോയിരുന്ന എറപ്പായിച്ചേട്ടനാണ് ആദ്യം ഇവരെ കണ്ടത്.
‘മൂത്തമോള് എന്നാ വന്നേ കൊച്ചന്തോണ്യേ ?’
ഒന്നും മിണ്ടാതെ കൊച്ചന്തോണിച്ചേട്ടന്‍ ചേടത്തിയെ ഒന്ന് നോക്കി ഓട്ടം തുടര്‍ന്നു.
‘കണ്ടോ.. ഇവിടെയുള്ള ആള്‍ക്കാര്‍ക്കൊക്കെ വിവരം വെച്ചു തുടങ്ങി..’ യെന്ന് ചേടത്തി.
ഉവ്വ്.. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന ചിന്തയിലായിരുന്നു കൊച്ചന്തോണിച്ചേട്ടന്‍.

മുംബെയില്‍ അടുക്കളപ്പണിക്ക് ഒരു സെര്‍വന്റുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് കൊച്ചന്തോണിച്ചേട്ടന്‍ പട്ടിണികിടക്കാതെ ജീവിച്ചുപോന്നതെന്നു പറയാം. അടുക്കളപ്പണി ചേടത്തിയ്ക്ക് അത്ര പോര. അതോ ചേട്ടന്‍ എല്ലാം ഉണ്ടാക്കി മേശപ്പുറത്തെത്തിക്കുമെന്ന ഉത്തമ വിശ്വാസമുള്ളതുകൊണ്ടോ...

നാട്ടിലെത്തിയപ്പോളാണ് വീട്ടിലെ പണിക്ക് ഒരാളെ കിട്ടാന്‍ മുംബെയിലെ പോലെ അത്ര എളുപ്പമല്ലെന്ന് മനസ്സിലായത്. വഴിയില്‍ കണ്ടവരോടൊക്കെ ചേട്ടന്‍ തന്റെ ആവശ്യം പറഞ്ഞു. ഒടുവില്‍ ലക്ഷം വീട് കോളനിയില്‍ നിന്നാണ് ഒരുത്തിയെ കിട്ടിയത്. പാങ്ങ് സെന്ററിലെ യൂണിയങ്കാരന്‍ (ചുമടെടുപ്പ് തൊഴിലാളി) കുഞ്ഞാപ്പുവിന്റെ രെജിസ്റ്റ്രേഡ് ഭാര്യ ശാന്ത. പേരുപോലെ തന്നെ ശാന്തപ്രകൃതി. കാലത്തുമുതല്‍ ഉച്ചവരെ ആത്മാര്‍ത്ഥതയോടെയും ശുഷ്കാന്തിയോടെയും ശാന്ത വീട്ടുപണികള്‍ ചെയ്തു പോന്നു. കൊച്ചന്തോണിച്ചേട്ടന്‍ ഹാപ്പി. ചേടത്തി അതിനേക്കാള്‍ ഹാപ്പി.

അങ്ങനെ ഒരു ദിവസം കാലത്ത്, കൊച്ചന്തോണിച്ചേട്ടന്‍ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരുന്നപ്പോഴാണ് ചേടത്തിയ്ക്ക് ബോറഡിച്ചു തുടങ്ങിയത്. കേബിള്‍ ലൈനില്‍ പ്രശനമുള്ള കാരണം ടിവി പണിമുടക്കിലും.

ശാന്ത ടിവി റും തുടയ്ക്കുമ്പോഴാണ് ചേടത്തി അതു പറഞ്ഞത്.
‘ശാന്തേ.. എനിക്ക് ബോറഡിക്കുന്നു.. ‘
ശാന്ത ഒന്ന് ചിരിച്ചു.
‘ശാന്തേ.. നമുക്ക് ആ സോളാറില്‍ക്ക് ഒന്ന് പോയാലോ .. ‘
ശാന്ത തുടയ്ക്കലു നിര്‍ത്തി നിവര്‍ന്ന് നിന്ന് ചേടത്തിയെ ഒന്ന് നോക്കി.
‘അതേടി ശാന്തേ.. നമുക്ക് ആ സോളാറ് ബാറിലൊന്ന് പൂവ്വാം .. കുറച്ച് നാളായി ഒരു സ്മാളടിച്ചിട്ട്...കൊച്ചന്തോണിച്ചേട്ടന്‍ പ്രഷറുകാരണം സ്മാളടി നിര്‍ത്ത്യേക്കാ. ‘
ശാന്ത പൊട്ടിച്ചിരിച്ചു.
‘ഈ ചേട്ത്ത്യാര്‍ക്കെ എന്തെ.. ‘
‘ഒരു സ്മാളടിച്ചൂന്ന് വെച്ചിട്ട് ഒന്നുണ്ടാവാന്‍ പോണില്ലേറീ..നീയൊരു കമ്പനിയ്ക്ക് വന്നാ മദി.. ബാക്ക്യൊക്കെ ഞാനേറ്റു..’
‘ഏയ്.. ഞാനൊന്നുല്യ...‘
‘നമ്മടെ നാട് നന്നാവില്ല....’ ചേടത്തിയുടെ ആത്മഗതം.

അന്ന് രാത്രി കുഞ്ഞാപ്പു ഫിറ്റായി വന്ന് റേഷന്‍ വിഹിതമായി ശാന്തയ്ക്ക് കൊടുക്കുന്ന തെറിവിളിയും കലമേറും വാളുവെപ്പും കഴിഞ്ഞ് സസുഖം ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ശാന്ത ശാന്തമായതു പറഞ്ഞത്.
‘ഇന്ന് മ്മടെ കത്രീനേട്ത്തിയാരു പറയാ.. സോളാറില്‍ക്ക് എന്നോട് കൂടെ വരാന്‍ പറ്റ്വോന്ന്..’
കുഞ്ഞാ‍പ്പുവിന്റെ കെട്ടെല്ലാം വിട്ടു. പായില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറത്തേക്ക് നടന്നു.
ഒരു ബീഡിയ്ക്ക് തീകൊളുത്തി തിണ്ണയിലിരുന്നു.
നേരം കുറെയായിട്ടും കുഞ്ഞാപ്പു തിരിച്ച് വന്ന് കിടക്കാത്തതുകൊണ്ട് ശാന്ത എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു.
‘ആ മഞ്ഞത്തിരിക്കാണ്ട് വന്ന് കെട്ക്കാ‍ന്‍ നോക്ക് മനുഷ്യാ...’
കുഞ്ഞാപ്പു വിദൂരതയിലേക്ക് നോക്കി ഇതികര്‍ത്തവ്യഥാമൂഢനായി അങ്ങനെ ഇരിക്കുകയാണ്. പന്തികേട് തോന്നിയ ശാന്ത അടുത്തു ചെന്നു.
‘എന്തുപറ്റി കുഞ്ഞാപ്പേട്ടാ..‘കുഞ്ഞാപ്പുവിന്റെ താടി പിടിച്ചു സ്നേഹത്തോടെ ശാന്ത ചോദിച്ചു.
‘ഞാനിങ്ങനെ ആലോചിക്ക്യ...’
‘എന്ത്..’
‘ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്‍ക്ക് ആരുണ്ട് ? ‘

പിറ്റേന്ന് തന്നെ ശാന്ത, ശാന്തമായി കൊച്ചന്തോണിച്ചേട്ടന്റെ വീട്ടിലെ പണി നിര്‍ത്തി.

Wednesday, March 05, 2008

ദാസപ്പന്റെ ഫ്രന്റ്

ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള കാലം. ഉച്ചവരെ തെക്കുവടക്കും ശേഷം കിഴക്കു പടിഞ്ഞാറും മാറി മാറി നടക്കുന്ന സമയത്താണ് മുംബൈ മഹാനഗരം ആലപ്പുഴയിലെ വിദ്യാധരന്റെ ലോട്ടറിവില്‍ക്കുന്ന കാറില്‍ 'കടന്നുവരൂ കടന്നു വരൂ.. നാളെയാണ്.. നാളെയാണ്. ലക്ഷാധിപതിയാവൂ ' യെന്ന പോലെ എന്നെ മാടി മാടി വിളിച്ചത്. 'ദാ നിനക്കിരിക്കട്ടെ ഒരു പതിനായിരം രൂപ പോക്കറ്റ് മണി' യെന്നൊക്കെ പറയാന്‍ വീട്ടിലോ നാട്ടിലോ ഒരാള്‍ പോലുമില്ലാതിരുന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു.

രാഗത്തിലെ പതിനൊന്നുമണിയിലെ കിടിലന്‍ ഇംഗ്ളീഷ് പടങ്ങളും ഗിരിജയിലെ ഒരുമണിയിലെ പുണ്യപുരാണ ചിത്രങ്ങളും കൃത്യം മൂന്നരയ്ക് പബ്ലിക് ലൈബ്രറിയില്‍ വരുന്ന എം.ടി.ഐയില്‍ പഠിക്കുന്ന നീരജയുമെല്ലാം നഷ്ടപ്പെടുമെന്ന വ്യാധിയാണ് പലപ്പോഴും മുംബൈ യാത്രയ്ക്ക് എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നത്. പക്ഷെ ആ ഓണത്തിനു മുംബയിലെ ഇളയമ്മയുടെ ലാസ്റ്റ് വാണിങ് മെസ്സേജ് വന്നപ്പോള്‍ പിന്നെ അധികമൊന്നും ചിന്തിക്കാതെ ജയന്തിയില്‍ ടിക്കറ്റെടുത്തു.

മുംബെയില്‍ എത്തി മൂന്നാം ദിവസം തന്നെ അന്ധേരി - ചര്‍ച്ച് ഗേറ്റ് റെയില്‍വേ പാസ്സെടുത്തു തരികയാണ് ഇളയമ്മ ചെയ്ത ആദ്യ പരിപാടി. ‘മോനെ നിനക്ക് ജോലി കണ്ടുപിടിക്കലോ നിന്നെ കമ്പ്യൂട്ടര്‍ പഠിപ്പിക്കലൊന്നുമല്ല എന്റെ പണി. . നീയ്യായി നെന്റെ പാടായി’ എന്നൊന്നും പറഞ്ഞില്ലെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി. രണ്ടുമൂന്നു ദിവസം മറാഠി പഠിക്കാനെന്ന് പറഞ്ഞ് ഇളയമ്മയുടെ വീട്ടിലെ ടിവി ഫുള്‍ വോള്യത്തില്‍ രാത്രിയും പകലുമില്ലതെ വെച്ചിരുന്നാല്‍ ആരും ചെയ്തുപോകുന്നതേ ഇളയമ്മയും ചെയ്തിട്ടുള്ളൂ.

ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞ് ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടതാണ് ആമ്പല്ലൂര്‍ക്കാരന്‍ ആന്റപ്പനെ. അവനെ കണ്ടമാത്രയില്‍ തന്നെ നാട്ടിലെ പള്ളിയിലെ കപ്യാര് എവുജിനെയാണ് ഓര്‍മ്മവന്നത്. നാലാള് കാണ്‍കെ കൊന്ത കഴുത്തിലിട്ട് ‘എന്നെ വിശുദ്ധനായി പ്രഖ്യാപിക്കാത്തതെന്തെന്ന്’ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന മുഖഭാവം. പക്ഷേ പത്തുമിനിട്ടുകൊണ്ടു തന്നെ ഈ ആന്റപ്പന്‍ ഈയുള്ളവനെ ഇളയമ്മയുടെ വീട്ടില്‍ നിന്നും മാറിത്താമസിക്കാനുള്ള എല്ലാ പദ്ധതികളും ഓരോന്നായി വിശദീകരിച്ചു തന്നു. മാസവാടകയുടെ ആളോഹരി കുറയ്ക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേ അവന്റെ മുറിയിലേക്ക് ഒരു മെമ്പര്‍ഷിപ്പ് തരാനുണ്ടായ ശുഷ്കാന്തിയെന്നത് പിന്നീടാണ് മനസ്സിലായത്.

അങ്ങനെയാണ് അന്ധേരിയിലെ ഷേര്‍-എ-പഞ്ചാബ് കോളനിയില്‍ താമസമാരംഭിക്കുന്നത്. പഞ്ചാബികളുടെ കോളനിയാണെങ്കിലും മദ്രാസികള്‍ ഇഷ്ടമ്പോലെ. ഹൌസ് ഓണര്‍ ആന്റപ്പനെ കൂടാതെ മൂന്നുപേരു കൂടി റൂമിലുണ്ട്. ഒഴിവുസമയം ആനന്ദദായകമാക്കാനായി തൊട്ടപ്പുറത്തെ പഞ്ചാബിയുടെ മുറിയിലേക്ക് മാത്രം നോക്കിയിരിക്കുന്ന ബെന്നി, ഷേര്‍-എ-പഞ്ചാബ് കോളനിയിലെ ഓണ്‍ലൈന്‍ ചിട്ടിക്കാരനായ രത്നാകരന്‍, ജീവിതത്തിലെ ഏക സന്തോഷം തിന്നുക എന്നതു മാത്രമാണെന്ന് എപ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഓനിഡ ടീവിയില്‍ ജോലിയുള്ള അനൂപ്.

ഇവര്‍ക്കെല്ലാമുള്ള ഒരേയൊരു ഗുണം റൂമിനുള്ളില്‍ കാര്യമായ സംസാരമില്ലെന്നതാണ്. ഒരു അവാര്‍ഡ് സിനിമയിലെ രംഗങ്ങള്‍ പോലെയാണ് പലപ്പോഴും റൂമില്‍. ഇതിനൊരു മാറ്റം വരുന്നത് രത്നഗിരിയില്‍ താമസിക്കുന്ന ആന്റപ്പന്റെ കൂട്ടുകാരന്‍ ദാസപ്പന്‍ രണ്ടുമാസം കൂടുമ്പോള്‍ റൂമിലെത്തുമ്പോഴാണ്. രത്നഗിരിയില്‍ ഏതോ കെമിക്കല്‍ പ്ലാന്റിലാണ് ദാസപ്പന് ജോലി. ഇടയ്ക്ക് മുംബൈ സന്ദര്‍ശിക്കാന്‍ മുട്ടുമ്പോള്‍ ലീവെടുത്ത് ഇങ്ങോട്ട് വരും.

ദാസപ്പന്‍ വന്നാല്‍ വീട്ടില്‍ പാട്ടായി. ലിറ്ററിനു 56 രൂപ മാത്രം വിലയുള്ള ദേശി ചാരായത്തിന്റെ കടുത്ത ആരാധകനാണ് ദാസപ്പന്‍. ഒരു വിധത്തില്‍ ഞങ്ങളെ ചാരാ‍യം കുടി പരിശീലിപ്പിക്കാനാണ് ദാസപ്പന്‍ രണ്ടു മാസം കൂടുമ്പോള്‍ ഇവിടെ വരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒഴിയാത്ത ഗ്ലാസും അച്ചാറുകുപ്പിയുമായി മാത്രമേ ദാസപ്പനെ റൂമില്‍ കാണൂ. കാലത്ത് എല്ലാവരും ജോലിക്കു പോയതിനു ശേഷം മാത്രമേ ദാസപ്പന്‍ എഴുന്നേല്‍ക്കൂ. രത്നഗിരിയിലേക്ക് വരുന്നതിനു മുമ്പ് കൊടകര അങ്ങാടിയിലെ ഏതോ പലചരക്കുകടയിലായിരുന്നു ദാസപ്പനു ജോലി. വെള്ളമടിച്ചുതുടങ്ങിയാല്‍ ആദ്യം നാട്ടിലെ കഥകള്‍. പിന്നെ പാട്ട്, അവസാനം ആന്റപ്പനെ പിടിച്ച് നാലഞ്ച് മുത്തം കൊടുക്കും. ഇത്രയും കഴിഞ്ഞാല്‍ ആന്റപ്പന്‍ മെല്ലെ ദാസപ്പനെ താങ്ങിയെടുത്ത് മോറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് മൂത്രമൊഴിപ്പിച്ച് പായയില്‍ കൊണ്ടു കിടത്തും. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാതെ ഒരു തവണ മാത്രമാണ് ദാസപ്പന്‍ രാത്രി ഉറങ്ങാന്‍ കിടന്നിട്ടുള്ളു. അന്ന് പുലര്‍ച്ച കോഴി കൂവുന്നതിനു മുമ്പ് രത്നാകരന്‍ ദാസപ്പനെ പായയില്‍ പൊതിഞ്ഞ് ഭദ്രമായി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ കൊണ്ടു വെച്ചിരുന്നു.

‘ആന്റപ്പാ, എന്റെ ഒരു ഫ്രന്‍ഡ് , കൊറച്ച് നാളായി ബോംബെ ഒക്കെ ഒന്ന് കാണണം ന്ന് പറയ്ണു.. ‘ ദാസപ്പന്‍ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും നൂറുവട്ടം സമ്മതം.
‘അതിനെന്താ.. നീയിങ്ങട് കൊണ്ടൊന്നോടാ.. നാലഞ്ചു ദിവസമല്ലേ.. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം..’
അന്നൊരു ശനിയാഴ്ചയായിരുന്നു. കാലത്ത് എല്ലാവരും ജോലിക്ക് പോകുന്നതിനു മുമ്പ് വളരെ നേരത്തെ തന്നെ ദാസപ്പന്‍ ഉണര്‍ന്നിരുന്നു.
‘ഇന്ന് എന്റെ ഫ്രന്ഡ് വരും.. രാത്രി ഒന്നു കൂടണം ട്ടാ..’ എല്ലാവരോടുമായി ദാസപ്പന്‍ പ്രഖ്യാപിച്ചു.
അന്ന് രാത്രി ആദ്യം റൂമിലെത്തിയത് ഞാനായിരുന്നു.
റൂമിന്റെ വാതിലില്‍ തട്ടുമ്പോള്‍ അകത്തു നിന്നും മുല്ലപ്പൂവിന്റെ മണം.
എന്റമ്മേ..
ഇനി ദാസപ്പന്‍ ഫ്രന്‍ഡാണെന്ന് പറഞ്ഞ് വല്ല പെമ്പിള്ളേരെയാണോ കൊണ്ടുവന്നിരിക്കുന്നത് . ബാച്ചികള്‍ മാത്രമുള്ള ഈ റൂമിന്റെ വെര്‍ജിനിറ്റി നഷ്ടപ്പെട്ടതോര്‍ത്ത് എത്ര പേരുടെ കൂട്ടക്കരച്ചില്‍ കാണണം ..

ദാസപ്പന്‍ തന്നെയാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ അകത്ത് വേറെ ആരേയും കാണാനില്ല.
അടുക്കളയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വെള്ളം കോരിവീഴ്ത്തുന്ന സ്വരം.
‘ഫ്രന്‍ഡ് ഉച്ചക്ക് വന്നു...കുളിക്ക്യാണ്.’ ഞാന്‍ ചോദിക്കുന്നതിനു മുമ്പ് ദാസപ്പന്‍ പറഞ്ഞു.
പെട്ടന്ന് വെള്ളമൊഴിക്കുന്ന ശബ്ദം നിലച്ചു.
‘യാരിത് ? ‘ അകത്തു നിന്നും ഒരു സ്വരം.
ഹാവൂ.. സമാധാനം ഒരു ആണിന്റെ സ്വരമാണ്. എന്നാലും ഒരു ‘മണിച്ചിത്രത്താഴ്‘ ശൈലിയിലുള്ള ചോദ്യം..
‘നീയ്യ് വേഗം കുളിച്ചിട്ട് ഇങ്ങട് വായോ..ഇത് ഈ റൂമിലെ ആളാ‍..’ ദാസപ്പന്‍ അടുത്ത ഗ്ലാസ് കാലിയാക്കി.
വീണ്ടും വെള്ളമൊഴിക്കുന്ന ശബ്ദം.
‘നീയിതെവിടേയ്ക്കാ പോണേ...’
ഒരു ഗ്ലാസ് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ദാസപ്പന്‍ എന്നെ പിടിച്ച് അടുത്ത കസേരയിലിരുത്തി.
‘നീയിതൊരു പിട്യാ പിടിച്ചെ..’ എന്നു പറഞ്ഞ് ഒരു ഗ്ലാസ് എനിക്ക് നീട്ടി.
‘ഏയ്.. ഇന്ന് രാത്രി എനിക്ക് എളേമ്മെരെ വീട്ടീ പോകാനുള്ളതാ... അടിച്ചാല്‍ നേരെയാവില്ല..’ ഞാന്‍ ഒഴിഞ്ഞു മാറി.
‘ഏന്‍ ചിന്ന പശങ്കളെ കട്ടായപെടുത്തറെ..’ അടുക്കളയുടെ ഭാഗത്തുനിന്നും അശരീരി പോലെ മുഴങ്ങുന്ന ഒരു സ്വരം.
നീല ബ്ലൌസും വെളുത്ത പാവടയുമുടുത്ത് വെള്ളമിറ്റിറ്റ് വീഴുന്ന കാര്‍ക്കൂന്തലുമായി ആ ആള്‍ രൂപം ഇറങ്ങി വന്നു. കമലഹാസനെ കരി ഓയിലൊഴിച്ച പോലെയുള്ള ക്ലീന്‍ഷേവ് മുഖം.
അവനോ അതോ അവളോ..
ഇതാണോ ദാസപ്പാ നീ കൊണ്ടുവന്ന ഫ്രന്‍ഡ് ? നിനക്ക് വേറെ ഒന്നിനെയും കിട്ടിയില്ലെ ? രത്നഗിരി ഇത്രയും ശുഷ്കിച്ചതാണോ എന്നൊക്കെ ചോദിക്കണമെന്ന് തോന്നി ഞാന്‍ ദാസപ്പനെ നോക്കി.
അവന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
ഇന്നു രാത്രി ഇവിടെ തങ്ങുന്നത് മാനസികമായും ശാരീരികമായും ഒട്ടും യോജിച്ചതല്ലെന്ന് എന്റെ ഉപബോധമനസ്സ് പറഞ്ഞതനുസരിച്ച് ഞാന്‍ എത്രയും പെട്ടന്ന് സ്ഥലം കാലിയാക്കി.


വാല്‍ക്കഷണം :
അന്നു രാത്രി ദാസപ്പന്‍ ഒരു ബാഗ് തലയില്‍ വെച്ച് സാരിയുടുത്ത ഒരു ഹിജഡയുമായി ഷേര്‍-എ-പഞ്ചാബ് കോളനിയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്നത് അടുത്ത റൂമുകളിലുള്ള പഞ്ചാബികള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു. പിന്നീട് ഒരിക്കലും ദാസപ്പന്‍ ഷേര്‍-എ-പഞ്ചാബ് കോളനിയിലേക്ക് വന്നിട്ടില്ല. മാത്രമല്ല, ആന്റപ്പന്‍ ഇത്രയധികം തെറി എവിടെയാണ് സ്വരൂപിച്ച് വെച്ചിരുന്നതെന്ന് അനൂപ് പലപ്പോഴും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുമുണ്ട്.