Sunday, January 21, 2007

വേലായിയും ഞാനും പിന്നെ ചില ഷാപ്പു വിശേഷങ്ങളും

കാലത്ത് ഒരു പതിനൊന്നു മണിയായ സമയത്താണ് അമ്മയ്ക്ക് ഒരു ബോധോദയം.
ലീവിനു വന്ന മകന് എന്തെങ്കിലും വായ്ക്ക് രുചിയുള്ളത് ഉണ്ടാക്കി കൊടുക്കണം.
ചോദിക്കേണ്ട താമസം ‘ഉണ്ണിയപ്പം’ എന്ന എന്റെ സ്ഥിരം മറുപടി പ്രതീക്ഷിച്ചതുകൊണ്ടായിരിക്കാം ഉണ്ണിയപ്പമൊഴിച്ചെന്തു വേണമെങ്കിലും പറയൂവെന്ന്‍ നിര്‍ബന്ധം. ഉണ്ണിയപ്പം ഉണ്ടാക്കണമെങ്കില്‍ അടുപ്പിനടുത്ത് കുറെ നേരം നില്‍ക്കണം. പഴയ ആരോഗ്യം ഇപ്പോള്‍ അമ്മയ്ക്കില്ലാത്തതുകൊണ്ട് അതിനായി വാശിപിടിക്കുന്നത് ശരിയല്ലല്ലോ. അപ്പോള്‍ പിന്നെ ഓര്‍മ്മയില്‍ വന്നത് കള്ളപ്പമാണ്. അരിപ്പൊടിയില്‍ കള്ളുചേര്‍ത്ത് മാവ് പൊങ്ങിവരുമ്പോള്‍ അതെടുത്ത് ആവിയില്‍ വേവിച്ചെടുക്കുന്നതാണ് കള്ളപ്പം.

‘ഞാന്‍ കള്ളുകുടിക്കാന്‍ പൂവ്വാട്ടാ അമ്മേ’ എന്നും പറഞ്ഞ് സ്കൂളില്‍ പോകുന്നതുപോലെയോ അമ്പലത്തില്‍ പോകുന്ന പോലെയോ പോകാന്‍ പറ്റിയ സ്ഥലമല്ലല്ലോ കള്ളുഷാപ്പ്. അതുകൊണ്ട് ‘വിത് അപ്രൂവല്‍’ പോകാന്‍ പറ്റിയ അവസരവുമാണിത്.

ഉന്മേഷത്തോടെ കള്ളുവാങ്ങാനുള്ള കുപ്പി അന്വേഷിച്ചപ്പോള്‍ കയ്യില്‍ കിട്ടിയത് ദൈവം സഹായിച്ച് രണ്ടു ലിറ്ററിന്റെ പെപ്സിയുടെ കുപ്പി തന്നെ. കള്ളപ്പത്തിന് മുന്നൂറുമില്ലി മാത്രം വേണ്ടപ്പോള്‍ രണ്ട് ലിറ്ററിന്റെ കുപ്പി എന്തിനാടാ എന്ന അസൂയച്ചോദ്യം അമ്മ ചോദിച്ചില്ല. ചേന്ദമംഗലം മുണ്ടുമുടുത്ത് അര ദിനാറിന് ഇവിടെ കിട്ടുന്ന പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറമുള്ള ഒരു ടീഷര്‍ട്ടുമെടുത്തണിഞ്ഞ് സന്തത സഹചാരിയായ സ്പ്ലെന്‍ഡറ് എടുത്ത് വാസുവേട്ടന്റെ ഷാപ്പു ലക്ഷ്യമാക്കി പാഞ്ഞു.

കാലത്ത് പതിനൊന്നുമണിക്ക് പാങ്ങിലെ വാസുവേട്ടന്റെ ഷാപ്പ് വിജനമായിരുന്നു. ഭക്തജനപ്രവാഹം തുടങ്ങിയിട്ടില്ല. കഴിഞ്ഞ മഴയ്ക്ക് ഒലിച്ചു പോയ ഓലക്കുപകരം പുതിയ തകരപ്പാട്ട പിടിപ്പിച്ചിരിക്കുന്നു. തകരപ്പാട്ടകള്‍ക്കിടയിലൂടെ സൂര്യന്‍ അവിടവിടെയായി ഒളിച്ചു നോക്കുന്നു. അതുകൊണ്ടുതന്നെ ഈ ഫിറ്റിങ്സ് ചെയ്തത് ചെണ്ണക്കാലന്‍ അന്തോണിതെന്നെയെന്ന് മനസ്സിലുറപ്പിച്ചു.

വാസുവേട്ടന്‍ സ്ഥലത്തില്ലെന്ന് തോന്നുന്നു.
പുതിയ പയ്യനാണ്. അപ്പുറത്ത് വള്ളിയേടത്തി നിന്ന് ചട്ടിയില്‍ എന്തോ വറുക്കുന്നു. കുക്കറില്‍ ബോട്ടി വെട്ടിക്കൂട്ടി അതവിടെ കിടന്ന് ‘ശ്ശീ ശ്ശീ’ അടിക്കുന്നു. മൊത്തത്തില്‍ ലാലൂര് (തൃശ്ശൂര്‍ നഗര സഭയുടെ ട്രഞ്ചിങ് ഗ്രൌണ്ട്) ചെന്ന സുഖം.

മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടയിലായിരുന്നു പിന്നിലൊരു വിളി.

‘ബ് ട്യോക്കെ ഇണ്ടാ..?’

നോക്കിയപ്പോള്‍ പിന്നില്‍ വാതിക്കല്‍ വേലായി. മൂന്നു നാല് പോസ്റ്റില്‍ വേലായിയെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. അതുകൊണ്ട് വേലായിയെ ഇത്തവണ ഒന്ന് കാണണമെന്ന് മോഹവുമുണ്ടായിരുന്നു. അങ്ങനെ തേടിയ വേലായി മുന്നില്‍.


വേലായിയുടെ ഗ്ലാമറെല്ലാം പോയിരിക്കുന്നു. നല്ല ക്ഷീണമുണ്ട്. പഴയ തിളക്കമുള്ള കറുപ്പ് മാറി ഒരു കരിക്കട്ടയുടെ കറുപ്പായിരിക്കുന്നു.
‘എന്താ വേലായിയേ വിശേഷം ?’
‘ന്തൂട്ട് പറയാനാ..’
‘ഇന്ന് പൂരൊന്നും ഇല്ലേ ?’
‘ഇന്നില്യ.. നാളെ ചെറയ്ക്കല് പൂരല്ലേ..’
‘അപ്പോ പൂരത്തിന് പോണില്ലേ ?’
‘പോണം.. ന്നാലും..’
‘എന്ത് ന്നാലും..?’
‘ഒന്നൂല്യ.. മേനന് എന്താ ബ് ടെ..?’
‘ഞാന്‍ കൊറച്ച് കള്ള് വേടിക്കാന്‍ വന്നതാ. കള്ളപ്പം ണ്ടാക്കാനേയ്..അപ്പൊ വേലായി ഇന്ന് കഴിക്ക്ണില്ലേ ? ‘
‘ഏയ്.. ഞാന്‍ വെറുതെ വന്നതാ. വാസ്വേട്ടനെ ഒന്ന് കാണാന്‍..’
‘അതിന് വാസ്വേട്ടന്‍ ഇബടെ ഇല്ലല്ലോ..’
‘അതിനെന്താ മേന്നെ.. വാസ്വേട്ടന്‍ ഇബടീല്ലെങ്കി എനിക്ക്ബടെ വരാന്‍ പാടില്ലേ ? ‘ വേലായിയുടെ ശബ്ദം ചെറുതായി കനത്തു.
‘എയ്.. എന്താ വേലായിയേ ഇന്ന് ചൂടിലാണല്ലോ..’
‘ഞാനെങന്യാ ചൂടാവാണ്ടിരിക്ക്യ ന്റെ മേന്നെ.. ഈ വാസ്വേട്ടന്‍ എന്നെ ഇങ്ങനെ ദിവസ്വോം പറ്റിക്ക്യാ.. ഒരാഴ്ച തെക്കു വടക്ക് നടന്ന്ട്ട് കൊറെ തവളേനെ പിടിച്ച് കൊട്ത്ത്ട്ട് ഈ വാസ്വേട്ടന്‍ ഇന്നു വരെ ഒരഞ്ചു പൈസ തന്നിട്ടില്യ..’
‘അതിനെങ്ങന്യാ തവളേരെ കാശിന്റെ നാലെരട്ടി വേലായി കള്ളു കുടിച്ച് തീര്‍ത്തു. പിന്നെ, വല്യ മഞ്ഞ തവളേനെ കൊണ്ടുവരാന്‍ പറഞ്ഞിട്ട് പകുതി തവളയും ചൊറിത്തവള്യാ‍രുന്നു. മനുഷ്യന്റെ കയ്യ് മുഴുവന്‍ വൃത്തികേടാക്കി. ന്ന് ട്ട് ബാക്കി കാശിനെറങ്ങിയിരിക്ക്യ..’ വള്ളിയേടത്തി അകത്ത് നിന്ന് ചൂടായി.
‘എയ് .. അതെന്താ വേലായിയേ ഇങ്ങന്യോക്കെ...’ വേലായി ഒന്ന് തണുത്തു. പിന്നെ വെറുതെ കള്ളിരിക്കുന്ന ഡ്രമ്മിലേക്ക് എത്തി നോക്കി.
‘അപ്പൊ എന്താ വേലായിയേ തുള്ളി കഴിക്കണാ‍ .. ?’
‘ഇനി മേനന്‍ പറ്ഞ്ഞ്ട്ട് കഴിച്ചില്യാന്ന് വേണ്ട. ‘
ഒഴിച്ചുകൊടുക്കുന്ന ചെറുക്കന് കുപ്പിയും കൊടുത്ത് ഞാനും വേലായിയും ബെഞ്ചിലിരുന്നു.
‘അപ്പൊ വേലായിയേ ഞാന്‍ രണ്ടു കുപ്പി പറയട്ടെ..’
‘ഏയ് .. യ്ക്ക് കുപ്പ്യൊന്നും വേണ്ടേയ്.. മേന്ന്‍ ഒരു കുപ്പി പറഞ്ഞോ..യ്ക്ക് ഒരു കുടുക്ക മത്യേയ്..നമ്മളൊക്കെ പാവങ്ങളല്ലേ....’
‘ഓകെ. അപ്പൊ വേലായി പറഞ്ഞ പോലെ യ്ക്ക് ഒരു കുപ്പിം വേലായിക്കൊരു കുടുക്കയും.. പിന്നെ എന്താ കഴിക്കാന്‍ ..’
‘കടല ഫ്രൈ, തവള, ആമ , ഒണക്കമീന്‍..’
‘എയ് ഇത് വേലായി പിടിച്ച തവള്യാണോ..? ‘
‘ഏയ് .. അതൊക്കെ അന്നേ കഴിഞ്ഞു.. ‘
‘യ്ക്ക് കൊറച്ച് കടലയും ഒണക്കമീനും മതി. ‘ വേലായി പറഞ്ഞു.

വേലായിയുടെ കുടുക്കയും എന്റെ കുപ്പിയും മേശപ്പുറത്തെത്തി.
ഗ്ലാസ്സില്‍ പകര്‍ന്ന് മുത്തിക്കുടിക്കുന്നതിനിടെ വേലായി കുടുക്ക രണ്ടു കൈകൊണ്ടും പിടിച്ച് ഒരു നീക്കു നീക്കി. പിന്നെ ഒരു ഏമ്പക്കവും വിട്ട് ‘ദേവ്യയ് ..’ എന്നൊരു വിളിയും.
‘എയ് ഇതെന്താ വേലായിയേ കള്ളു കുടിച്ചിട്ട് ദേവീനെ വിളിക്കണേ ? ‘
‘ഇത് കാണ് ണില്ല്യേ ന്ന് ചോദിച്ചതാ.. രണ്ട് ദിവസായി വാസുവേട്ടന്‍ യ്ക്ക് കള്ള് തന്നട്ടേയ്..’
‘അത് ശരി.. ‘
‘ആ ^%$% മോന്‍ ഇങ്ങട്ട് വരട്ടെ.. ഇന്ന് ഞാന്‍ ശര്യാക്കി കൊടുക്ക് ണ് ണ്ട്...’ വേലായി ചൂടായിത്തുടങ്ങി.
പിന്നെ ഉണക്ക മാന്തള്‍ ഫ്രൈ വായിലിട്ട് ചതച്ച് ‘ഫ്രൂ‍ു.. ‘ എന്നൊരു ചീറ്റ് .
താഴെ മുഴുവന്‍ ഒരു അത് ചിന്നിച്ചിതറി.

പിന്നെ കുടുക്ക വീണ്ടുമെടുത്ത് ഒരു നീക്ക് . കാലിയായ കുടുക്ക മേശയില്‍ കമഴ്ത്തിവെച്ചു.

‘അവന്റെ ^%&^^^ ന്റെ .. ‘ എന്നൊരു ഭര്‍സനവും.

ഇനി അധിക സമയം ഇരിക്കുന്നത് അത്ര പന്തിയല്ലെന്ന് കണ്ട് ഒഴിച്ചു കൊടുക്കുന്ന പയ്യനെ വിളിച്ച്
പെട്ടന്ന് കണക്ക് തീര്‍ത്തു. കള്ളപ്പത്തിനുള്ള അര കുപ്പി വാങ്ങി.
പിന്നെ വേലായിയെ നോക്കി.

വേലായി എന്നെ നോക്കി ‘ സ്വാമിയേ.. ശരണമയ്യപ്പ..’ എന്നലറി , പിന്നെ തൊഴുതു.
‘വേലായിയേ കുടുക്കയുടെ കാശ് ഞാന്‍ കൊടുത്ത് ട്ട്ണ്ട് . വാസ്വേട്ടന്‍ വരുന്നതിനു മുന്‍പ് സ്ഥലം കാലിയാക്കണം ട്ടാ..’ ഞാന്‍ പറഞ്ഞു.
വേലായി എന്നെ വീണ്ടും നോക്കി.
‘മേന്ന് ന്നേ നിങ്ങള് നല്ല മനുഷ്യനാ.. നല്ലതേ വരൂ.. ‘ കുഴഞ്ഞ സ്വരത്തില്‍ വേലായി പറഞ്ഞു.

‘മേന്ന് ന്നേ നിങ്ങള്‍ക്ക് പുണ്യം കിട്ടും.... അല്ലെങ്കില്‍ കാലത്ത് ചെത്തി എറക്കിയ കുടുക്കയിലെ കള്ള് എനിക്കും കലക്ക് (മിക്സ്) കള്ള് കുപ്പിയിലാക്കി നിങ്ങളും മോന്തില്ലല്ലോ....’

ഹീറോ ഹോണ്ട സ്റ്റാര്‍ട്ട് ചെയ്ത് വഴി പകുതിയായപ്പോഴാണ് വേലായി പറഞ്ഞതിന്റെ പൊരുള്‍ ശരിക്കും മനസ്സിലായത്; ഹീറോ ഹോണ്ടയ്ക്ക് ഹോണ്ടയുടെ അത്ര പവറില്ലെന്നതും.