Monday, March 12, 2007

അന്തപ്പന്റെ റീല്‍..

ഒന്നാം ക്ലാസ്സില്‍ മൂന്നുവര്‍ഷത്തെ ഉപരിപഠനം നടത്തിയ അന്തപ്പന് അക്ഷരങ്ങളേക്കാള്‍ അക്കങ്ങളോടായിരുന്നു ചതുര്‍ത്ഥി. നാരായണിടീച്ചര്‍ കൊന്നവടികൊണ്ട് ദിവസവും അന്തപ്പന്റെ കൈകളില്‍ എണ്ണം പഠിപ്പിക്കാറുണ്ടെങ്കിലും അന്തപ്പന് ഒന്ന് കഴിഞ്ഞാല്‍ മൂന്നും പിന്നെ ആറും തുടര്‍ന്ന് തോന്നിയ അക്കങ്ങളും. ‘നീ നന്നാവില്ലെടാ കുരുത്തം കെട്ടവനേ ‘ എന്ന് നാരായണിടീച്ചര്‍ ആശീര്‍വ്വദിക്കും വരെ ദിവസവും ഇതു തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരോ ക്ലാസ്സിലും നല്ല അടിത്തറ പാകിക്കൊണ്ട് അന്തപ്പന്‍ തന്റെ മഹത്തായ പതിനാറാം വയസ്സില്‍ നാലാം ക്ലാസ് പാസായി. പിന്നെ അപ്പനെന്നവകാശപ്പെടുന്ന കുഞ്ഞുവറുദുചേട്ടന്റെ ‍ അടക്ക കച്ചവടത്തില്‍ പങ്കാളിയായി സെന്ററിലെ കടയിലിരുപ്പായി. ഉച്ചകഴിഞ്ഞേ അടക്കയും കൊണ്ട് കൃഷിക്കാര്‍ കടയില്‍ വരൂ. അതുവരെ കുഞ്ഞുവറുദേട്ടനു സ്റ്റെപ്പിനിയായി ഇരിക്കുന്നത് അന്തപ്പനാണ്. കാലത്ത് കുളിച്ച് കുറി തൊട്ട് മഠത്തിലെ സ്കൂളില്‍ പോകുന്ന ഭാവി വാഗ്ദാങ്ങളുടെ സൂക്ഷ്മ നിരീക്ഷണപാടവത്തില്‍ എര്‍ത്തടിച്ച കുഞ്ഞുവറ്ദേട്ടന്‍ മടിച്ചു നില്‍ക്കാതെ കൂട്ടുങ്ങലിലെ കൂട്ടുകാരന്റെ അടുത്ത് അന്തപ്പനെ വാച്ച് നന്നാക്കുന്നത് പഠിപ്പിക്കാന്‍ വിട്ടു. ഗുരുവിനേക്കാള്‍ കൂടുതല്‍ ദക്ഷിണ ശിഷ്യന്‍ വാങ്ങിത്തുടങ്ങിയപ്പോള്‍ കുഞ്ഞുവറ്ദേട്ടന്‍ അന്തപ്പനെ കടയുടെ സൈഡില്‍ തന്നെ ഒരു ബഞ്ചും ഡസ്കും വെച്ച് കുടിയിരുത്തി. അന്തപ്പന് പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു.

മലയത്തിപ്പെണ്ണ്, പാവം ക്രൂരന്‍ തുടങ്ങി പുണ്യപുരാണ ചിത്രങ്ങള്‍ മാത്രം ഇടുന്ന ഒരു കാലമുണ്ടായിരുന്നു പറപ്പൂക്കാരന്റെ തീയറ്ററിന്. ഭക്ത ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് സെലക്റ്റട് എപ്പിസോഡുകള്‍ മാത്രമായി സ്പെഷല്‍ ഷോയും തകൃതിയായി നടക്കുന്ന സമയം.

പ്രൊജക്റ്റര്‍ ‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് ദേശുട്ടിച്ചേട്ടനാണ്. പറപ്പൂക്കാരന്‍, ദേശുട്ടിച്ചേട്ടനെ എറണാംകുളത്ത് വിട്ട് പഠിപ്പിച്ചെടുത്തതാണ് ഈ കുന്ത്രാണ്ടത്തിന്റെ ടെക്നിക്.
ദേശുട്ടിച്കേട്ടന്റെ ഇക്കാര്യത്തിലെ ഒരേ ഒരു പ്രവര്‍ത്തിപരിചയം അന്തപ്പന്റെ കടയില്‍ സഹായിയായി നിന്നുവെന്നതുമാത്രമാണ്.

എളവള്ളിക്കരനായ ദേശുട്ടിച്ചേട്ടന്‍ ഉച്ചക്ക് രണ്ടുമണിക്ക് വന്നാല്‍ പിന്നെ രാത്രി 12 മണിക്കേ തിരിച്ചു പോകുള്ളൂ. അതിനിടയില്‍ ഉണ്ണിനായരുടെ പരിപ്പുവടയും ചായയുമാണ് മുഖ്യഭക്ഷണം. ഫസ്റ്റ് ഷോ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഒരു അരമണിക്കുര്‍ സമയത്തേക്ക് ഒന്ന് മുങ്ങും. ചന്ദ്രേട്ടന്റെ കുടല്‍ കത്തുന്ന ചാരായം നുണയാന്‍. സെക്കന്റ് ഷോ തുടങ്ങി രണ്ടു മൂന്നു റീലിട്ടുകഴിഞ്ഞാല്‍ ടിക്കറ്റു കീറുന്ന കൂച്ചാത്തിരാജുവും കടലജോസും വീട്ടില്‍ പോകും. പിന്നെ ദേശുട്ടിച്ചേട്ടന്‍ തനിച്ചാവും. ചില ദിവസങ്ങളില്‍ അന്തപ്പന്‍ കടയടപ്പ് കഴിഞ്ഞ് ദേശുട്ടിച്ചേട്ടന്റെ അടുത്ത് വന്നിരുന്ന് കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞ് ഇരിക്കും. ചിലപ്പോള്‍ ചന്ദ്രേട്ടന്റെ കടയിലെ ഒന്നോ രണ്ടോ ഫുള്‍ ബോട്ടിലും റീലുകള്‍ മാറ്റിയിടുന്നതിനിടയിലെ ഇടവേളകളില്‍ രണ്ടുപേരും കൂടി അവസാനിപ്പിക്കാറുണ്ട്. പ്രോജക്റ്റര്‍ മുറിയില്‍ ഇരുന്ന് വെള്ളമടിക്കരുതെന്ന പറപ്പൂക്കാരന്‍ വര്‍ഗ്ഗീസേട്ടന്റെ വാര്‍ണിങ് മെസ്സേജുകളെല്ലാം അന്തപ്പന്‍ പുഷ്പം പോലെ തള്ളിക്കളയുമായിരുന്നു.

സൂപ്പര്‍ഹിറ്റായൊരു പുണ്യപുരാ‍ണ ചിത്രം ഓടിക്കൊണ്ടിരിക്കുന്ന ഒരു ദിവസം, സെക്കന്റ് ഷോ തുടങ്ങിയ സമയത്താണ് ദേശുട്ടിച്ചേട്ടന്റെ തലൈവി കുഞ്ഞിമറിയത്തിന് പ്രസവ വേദന തുടങ്ങിയെന്ന സന്ദേശവുമായി കൂച്ചാത്തി രാജു ഓടി വന്നത്. ഭാഗ്യത്തിന് അന്നും അന്തപ്പന്‍ ചന്ദ്രേട്ടന്റെ കടയില്‍ നിന്നും രണ്ടു ഫുള്ളും വാങ്ങി പ്രോജക്റ്റര്‍ മുറിയില്‍ ദേശുട്ടിച്ചേട്ടനുമായി പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പത്രസമ്മേളനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടു തന്നെ ദേശുട്ടിച്ചേട്ടന് അന്തപ്പനെ പ്രൊജക്റ്റര്‍ ഏല്‍പ്പിച്ചു വീട്ടില്‍ പോകാന്‍ ഉല്‍ക്കടമായ അഭിവാഞ്ജയുണ്ടായി.

‘അന്തപ്പോ,,ദേ ഈ റീല് കഴിഞ്ഞാല്‍ നമ്പറിട്ട് വെച്ചിരിക്കുന്ന ആ റീലുകള് ഓരോന്നായിട്ട് ഇടണം നമ്പറനുസരിച്ച്.. പതിനാലാമത്തെ റീല് വരെ..പറ്റ്വോ ?.’
‘നീ ധൈര്യായിട്ട് പൊയ്ക്കോടാ ദേശുട്ട്യെ.. ഞാനിവിടെ ഇല്ലെ...’
‘ എല്ലാം കഴിഞ്ഞ് ലൈറ്റ് എല്ലാം ഓഫാകി ഗേറ്റ് പൂട്ടീട്ട് വേണം പൂവ്വാന്‍ ട്ടാ..’
‘ഉം..’ അന്തപ്പന്‍ ഒന്നിരുത്തി മൂളി.
ഒരു ധൈര്യത്തിന് ദേശുട്ടിച്ചേട്ടന്‍‍ വെള്ളമൊഴിക്കാതെ രണ്ടു ഗ്ലാസുകൂടി അകത്താകി മെല്ലെ കൂച്ചാത്തി രാജുവിന്റെ സൈക്കിളില്‍ വീട്ടിലേക്ക് വിട്ടു.

തീയ്യറ്ററില്‍ സാമാന്യം ഭേദപ്പെട്ട കളക്ഷനുണ്ട് അന്ന്.
ഓരോ റീലും വാച്ചു നന്നാക്കുന്നത്ര സൂക്ഷ്മതയോടെ വിറയാര്‍ന്ന കൈകളോടെ അന്തപ്പന്‍ മാറ്റി മാറ്റിയിട്ടുകൊണ്ടിരുന്നു. ഇടവേളകളില്‍ ചന്ദ്രേട്ടന്റെ വെട്ടിരുമ്പ് സാധനങ്ങള്‍ കുറെശ്ശേ കുറെശ്ശെ അകത്താക്കലും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.


പുലര്‍ച്ച നാലുമണിക്ക് കൃഷ്ണേട്ടന്‍ പശുവിനെ കറക്കാന്‍ തീയ്യറ്ററിന്റെ അപ്പുറത്തുള്ള ഇല്ലത്തേക്ക് പോകുമ്പോഴാണ് ആ കാഴ്ചകണ്ടത്. തീയ്യറ്ററിന്റെ വാതിലുകളെല്ലാം തുറന്നുകിടക്കുന്നു. അകത്ത് കിലുക്കാമ്പെട്ടിയുടെ കിലു കിലുക്കം. പ്രധാന വില്ലന്‍ അടുത്ത ഊഴം കാത്ത് വെള്ളച്ചാട്ടത്തിനടുത്ത് ചുറ്റിനടക്കുന്നു. പുരാണ ചിത്രം തകര്‍ത്തുമുന്നേറുന്നു. ടി.ജി. രവിയുടെ ഫാന്‍സ് അസ്സോസിയേഷനില്‍ പെട്ട ചിലര്‍ മാത്രമുണ്ട് തീയ്യറ്ററില്‍. പ്രൊജക്റ്റര്‍ മുറിയില്‍ , റീല് തീരുന്നതിനു രണ്ടു മിനിട്ട് മുന്‍പ് കേള്‍ക്കുന്ന ‘ടിക്’ ശബ്ദത്തിന് കാതോര്‍ത്ത് അന്തപ്പന്‍ ജാഗരൂകനായിരിക്കുന്നു.

‘അന്തപ്പോ.. ‘ കൃഷ്ണേട്ടന്‍ മെല്ല വിളിച്ചു.
‘ങ്ങെ..കൃഷ്ണേട്ടനാ.. അപ്പൊ കൃഷ്ണേട്ടനും പടം കാണാന്‍ വന്ന്ട്ടുണ്ട് അല്ലേ..’ പ്രൊജക്റ്ററിന്റെ ഹാന്‍ഡിലില്‍ പിടിമുറുക്കിക്കൊണ്ട് അന്തപ്പന്‍.
‘ടാ അന്തപ്പാ .. നേരത്ര്യായ്ന്നറിയോ നെനക്ക്....’
‘കൃഷ്ണേട്ടാ, പതിനാറാം നമ്പ്ര് റീല് കാണാനില്ല. ദേശുട്ടിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട് പതിനാറാം നമ്പ്ര് റീല് വരെ മാറ്റി മാറ്റി ഇടാന്‍.. .’

20 comments:

Mubarak Merchant said...

കൊള്ളാം മേനോന്‍സ്.
പണ്ട് ആലപ്പി മജീദിനെ തിയറ്ററുകാര്‍ ദശാവതാരം കാണിച്ച കഥ ഓര്‍മ്മ വന്നു.

ഇടിവാള്‍ said...

ഹഹ... അതു കൊള്ളാം..

അല്ല ഇക്കാസേ , ആലപ്പി മജീദിന്റെ ദശാവതാര്‍rഅം എന്താണവോ ? ;)

sandoz said...

പടം ടി.ജി.രവീടെ ആയതു കൊണ്ട്‌..... കോട്ടേന്ന് നേരം വെളുത്താലും ആളു പോകൂല്ലാ.അത്രക്ക്‌ ഭാവ...കൈ...കാല്‍......പ്രകടനങ്ങള്‍ അല്ലേ പുള്ളീടെ.
മേനനേ കലക്കി.............

മുസ്തഫ|musthapha said...

ഹഹഹ... കുട്ടാ... ഇതു കലക്കി :)

ഹോ... നാലുമണി വരേയുള്ള ഇരിപ്പ് - ഫാന്‍സ് അസോസിയേഷന്‍കാരുടെ ആ ആത്മാര്‍ത്ഥത സമ്മതിച്ചേ പറ്റൂ :)

മഴത്തുള്ളി said...

ഞാന്‍ വിചാരിച്ചു അന്തപ്പന്‍ പുരാണചിത്രത്തിനിടക്ക് ബിറ്റ് വല്ലതും കേറ്റിയെന്ന് ;)

കൊള്ളാം. :)

Siju | സിജു said...

ഫാന്‍സുകാര്‍ക്ക് അന്ന് ശിവരാത്രിയായിരുന്നല്ലേ..
:-)

സുല്‍ |Sul said...

ആത്മാര്‍ത്തപ്പനാ അന്തപ്പന്‍. അതോണ്ടല്ലേ 16 കാണും വരെ മാറ്റി മാറ്റി.

കൊള്ളാം മേന്നെ.
-സുല്‍

Anonymous said...

blog okkey kollam

kuttan chettan kuwatil evideya?

Rasheed Chalil said...

ഹ ഹ ഹ ... കൊള്ളാം

മേനോനെ പുണ്യപുരാ‍ണ ചിത്രത്തിന്റെ ആരാധകരാണ് യഥാര്‍ത്ഥ ആരാധകര്‍.

ഏറനാടന്‍ said...

മേനോന്‍ ചേട്ടാ, നന്നായി രസിച്ചുവീ കഥ.

ടി.ജീ.രവീടെ ഈ പുണ്യപുരാണചിത്രം ഞാന്‍ കണ്ടത്‌ ഏട്ടനുമൊത്ത്‌ 1986-ല്‍ ആണ്‌. പാവം ക്രൂരനല്ലേന്നും കരുതിയാ കേറിയിരുന്നത്‌. മാത്രമല്ല അന്ന്‌ വലിയപെരുന്നാളായതോണ്ട്‌ മമ്മൂട്ടിപടമായ 'അതിരാത്രം' ടിക്കറ്റ്‌ കിട്ടിയതുമില്ല.

എന്റമ്മോ! എന്നാ പ്രകടനമാ ടിജീരവീ. എത്ര സുന്ദരികളെ കൊന്ന്‌ റോഡില്‍ വലിച്ചെറിഞ്ഞതെന്ന്‌ എണ്ണുവാനൊത്തില്ല.

കുറുമാന്‍ said...

അന്തപ്പനാണു താരം, പതിനാറാം നമ്പര്‍ കാണാഞ്ഞിട്ട് ബാക്കി റീലുകള്‍, സസൂക്ഷമം മാറ്റി മാറ്റി കൊച്ചുവെളുപ്പാന്‍ നേരം വരെ, ടി ജി രവിയുടെ ഫാന്‍സിനെ നിരാശപെടുത്തിയില്ലല്ലോ :)

ചിരിക്കുള്ള വക അല്പം കുറവായിരുന്നു എങ്കിലും, ഇഷ്ടായി മേന്നെ

P Das said...

:)

Sathees Makkoth said...

പുണ്യപുരാണ ചിത്രം കണ്ടവരുടെ ക്ഷമയും സഹനശക്തിയെയും അംഗീകരിച്ചിരിക്കുന്നു.
കൂട്ടത്തില്‍ ആ ചിത്രം നല്ലരീതിയില്‍ അവതരിപ്പിച്ച കുട്ടന്മേനോനേയും.

വേണു venu said...

ഹാ ഹാ..മേനോനെ .കൊള്ളാം.:)

krish | കൃഷ് said...

ഇത്രയും ആത്മാര്‍ത്ഥതയുള്ള അന്തപ്പനാണ്‌ താരം.

മേനനേ കലക്കി.

ആവനാഴി said...

എന്റെ മേന്‍‌നേ,

ഇതെന്തലക്കാ മേന്‍‌നേ?
തകര്‍ത്തു തരി‍പ്പണമാക്കി.

പിന്നെ ഒരു ചോദ്യം:

“...നമ്പറിട്ട് വെച്ചിരിക്കുന്ന ആ റീലുകള് ഓരോന്നായിട്ട് ഇടണം നമ്പറനുസരിച്ച്.. പതിനാലാമത്തെ റീല് വരെ..പറ്റ്വോ ?.”

ഇതല്ലേ ദേശൂട്ട്യേട്ടന്‍ അന്തപ്പനോടു പറഞ്ഞത്.

പിന്നെ എന്തൂട്ടാ മേന്‍‌നേ അന്തപ്പന്‍ പറേണത് ‘കൃഷ്ണേട്ടാ, പതിനാറാം നമ്പ്ര് റീല് കാണാനില്ല. ദേശുട്ടിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട് പതിനാറാം നമ്പ്ര് റീല് വരെ മാറ്റി മാറ്റി ഇടാന്‍.. .’

വെള്ളമടിച്ച് പൂസായതുകൊണ്ട് അന്തപ്പന്‍ കേട്ടതിന്റെ കുഴപ്പമോ, അതോ സ്വതവേ അക്കങ്ങള്‍ ചതുര്‍‌ഥി ആയതുകൊണ്ട് ഈ പതിനാലും പതിനാറും ഒന്നു തന്നെ എന്നു കരുതിയിട്ടോ? പിന്നെയെന്തിനു പതിനാറു തപ്പിപ്പോയി? പതിനാലെത്തിയപ്പോള്‍ പതിനാറായല്ലോ ഇനി എന്തൂട്ട് നോക്കാനാ, നേരെ പന്തലില്‍ പോയി കുത്തിരുന്ന് പതിനാറു സദ്യ ഉണ്ണാം രണ്ടു വീശും വീശാം എന്നു കരുതാത്തതെന്ത്?

ആകെ കണ്‍ഫ്യൂഷനായി. കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരൂ.

സസ്നേഹം
ആവനാഴി

Sapna Anu B.George said...

ആത്മാര്‍ത്ഥത അപ്പാടെ മനസ്സിലാക്കി വായനക്കാരന്‍. കൊള്ളാം.ഓര്‍ക്കുട്ടു വഴിയാണ് ഞാന്‍ ഇവിടെ എത്തിയത്.

അപ്പു ആദ്യാക്ഷരി said...

:-) :-))

asdfasdf asfdasdf said...

അന്തപ്പന്റെ റീല് വായിച്ചവര്‍ക്കെല്ലാം നന്ദി.
ഇക്കാസേ : ആലപ്പി മജീദിന്റെ കഥ എന്താണ് ?
കുറുമാന്‍ : ചിരിക്കുള്ള വക അല്‍പ്പമല്ല ,. വളരെ കുറവായിരുന്നു. പറഞ്ഞതുപോലെ എഡിറ്റ് ചെയ്യാന്‍ നിന്നാല്‍ അതു കുളമായിക്കിട്ടുമെന്നതിന്റെ മകുടോദാഹരണമാണീ പോസ്റ്റ്.
ആവനാഴി :)
സ്വപ്ന ചേച്ചി :) ഓര്‍കൂട്ടാനില് കടുക് വറുത്തിട്ടിട്ടുണ്ട്.
അപ്പു :)

G.MANU said...

kasari