Tuesday, August 26, 2014

മാര്‍ച്ച് ഇരുപത് - ഒരു ഡയറിക്കുറിപ്പ്

മാര്‍ച്ച 20. 2003.

അന്നും പതിവുപോലെ സൂര്യന്‍ കിഴക്കുദിക്കുകയും നട്ടുച്ചയായപ്പോള്‍ തലയ്ക്കുമുകളിലെത്തുകയും ചെയ്തു. ഗള്‍ഫില്‍ പൊതുവെ പ്രത്യക്ഷപ്പെടുന്ന പൊടിക്കാറ്റ് കാലത്തുമുതലേ അന്തരീക്ഷത്തില്‍ കുമിഞ്ഞുകൂടിയിരുന്നു.

വ്യാഴാഴ്ചയായതുകൊണ്ട് പല ഓഫീസുകളും മുടക്കം.

പക്ഷേ ഈ വ്യാഴാഴ്ച വെറും വ്യാഴാഴ്ചയല്ല.
ഇവിടെ, കുവൈറ്റില്‍ അമേരിക്ക യുദ്ധമാരംഭിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ എല്ലാവരും നേരത്തെ തന്നെ ടിവിയ്ക്ക് മുന്നില്‍. സദ്ദാം രാസായുധവും ജൈവായുധവും പ്രയോഗിക്കുമെന്ന് ഭീഷണിയുള്ളതിനാല്‍ പലരും കുടുംബത്തെ നാട്ടില്‍ വിട്ട് ആസന്നമായ മരണവും കാത്ത് കിടന്ന ദിവസങ്ങള്‍. അങ്ങനെ കുടുമ്മത്തെ നാട്ടില്‍ വിട്ടവരില്‍ ഈയുള്ളവനും.

തലേന്ന് സുഹ്രത്തായ മോഹനന്‍ ഓഫീസ് വിട്ടു പോരുമ്പോള്‍ പറഞ്ഞത് ‘സദ്ദാം അങ്ങനെയൊന്നും ചെയ്യില്ലെ‘ന്നാണ്
ഇവനാരാ സദ്ദാമിന്റെ മരുമകനോ.
‘മോഹനാ,, സദ്ദാമിന്റെ കയ്യില്‍ സാധനമുണ്ടെങ്കി അവനത് പൊട്ടിച്ചിരിക്കും. അതും നമ്മുടെ തൊട്ടടുത്തുള്ള റിഫൈനറിയില്‍ തന്നെ അവന്‍ പൂശും..’
‘താന്‍ പേടിക്കണ്ട്രോ ..’
‘തനിക്ക് അങ്ങനെ ഒരു പ്രശ്നവുമില്ലെന്ന് എനിക്കറിഞ്ഞൂടെ.... പത്തു നാല്‍പ്പത് വയസ്സായിട്ടും കല്യാണം കഴിക്കാണ്ട് നടക്കുന്ന തനിക്കൊന്നും ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. തനിക്ക് ഒന്നും പറ്റീല്ലെങ്കില്‍ കൂടെയുള്ള ബാച്ചിക്കുട്ടന്മാരായി ചീട്ടുകളിച്ചെങ്കിലും സമയം കളായാലോ..എനിക്കെന്ത് ചെയ്യാനാ.. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടേ..’
‘തനിക്കെന്താ പേടിയുണ്ടോ ?’
‘ഞാന്‍ അല്പം പേടിയുള്ള കൂട്ടത്തില്‍ തന്നെയാണ്.... ‘ കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കന്‍ പട്ടാളക്കാര്‍ ഏറ്റവും പുതിയ തരം ടാങ്കൂകളും വെടിക്കോപ്പുകളും കൊണ്ട് ഇവിടത്തെ റോഡുകളില്‍ ഒഴുകുകയാണ്. ഓഫീസില്‍ ഏറ്റവും പുതിയ യുദ്ധോപകരണങ്ങളുടെ ഗ്രൂപ്പ് ഡിസ്കഷനാണ് ഏതു സമയവും. പിന്നെ മനുഷ്യന്‍ പേടിക്കാതിരിക്കുമോ ?

‘എന്നാല്‍ താന്‍ പേടിക്കണ്ട.. നാളെ കാലത്ത് എട്ടു മണിമുതല്‍ ഞാന്‍ തന്റെ റൂമിലുണ്ട്..തന്റെ പേടിയൊക്കെ ഒന്ന് മാറ്റണ്ടെ..’
അങ്ങനെ കാലത്ത് മണി ഏഴായി. എട്ടായി. ഒന്‍പതായി. മോഹനെ കാണാനില്ല. മൂന്നു നാല്‍ ബില്‍ഡിങ്ങപ്പുറത്താണ് മോഹനന്റെ ഫ്ലാറ്റ്..തലേന്ന് വല്ല പട്ടച്ചാരയവും കുടിച്ച് കിടന്നിട്ടുണ്ടാവണം.
സി.എന്‍. എന്നില്‍ യുദ്ധം തുടങ്ങിയതായും സദ്ദാമിന്റെ കൊട്ടാരത്തില്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ട് വന്നു.
പത്തുമണിയോടെ ‘ഹെന്തൊരു പൊടിക്കാറ്റ്’ എന്നും പറഞ്ഞ് മോഹനന്‍ കിതച്ചുകൊണ്ടോടി വന്നു.
സി.എന്‍. എന്നിലെ ന്യൂസ് കുറച്ച് നേരം ഇരുന്ന് കണ്ടു.
‘മാഷേ, നമുക്ക് ഇന്ന് പുട്ടും പഴവുമാക്കിയാലോ ബ്രേക് ഫാസ്റ്റ് ? ‘ മോഹനന്‍ പെട്ടന്നാണ് ചോദിച്ചത്.
‘ആ‍വാം..പഴം വാങ്ങേണ്ടി വരും. നമുക്ക് ഉപ്പുമാവാക്കിയാലോ ?’
‘ഏയ്.. പുട്ടും പഴവും മതി. പഴം ഞാന്‍ അടിയിലെ കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വരാം..’
‘ദെന്താപ്പോ ഇതിത്ര നിര്‍ബന്ധം..’ സാധാരണ മോഹനന്‍ ഭക്ഷണകാര്യത്തില്‍ അധികം താത്പര്യമെടുക്കാത്തതാണ്.
‘അല്ല.. ഇനീപ്പോ നാളെ വല്ലതും സംഭവിച്ചാലേയ്....’
‘അതു ശരി.. ദിപ്പോ ഇങ്ങന്യായാ... കൂട്ടിരിക്കാന്‍ വന്ന ആളു തന്നെ ഇതു പറയണം.. ..’
‘ഹേയ്.. ഞാന്‍ വെറുതെ പറഞ്ഞതല്ലേ...’
മോഹനന്റെ ആഗ്രഹപ്രകാരം പുട്ടും പഴവും ഉണ്ടാക്കി ബ്രേക് ഫാസ്റ്റ് കഴിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞിരിക്കുമ്പോഴാണ് ആദ്യത്തെ സൈറണ്.
കുവൈറ്റിന്റെ അതിര്‍ത്തിയിലെവിടെയെങ്കിലും ഇറാക്കിന്റെ മിസൈല്‍ കടന്നാല്‍ ആ സൈറണ് മുഴങ്ങും.
ആദ്യം അപകടസൂചനയ്ക്ക് ഒരു സൈറണ്‍. അപകട സാധ്യത കൂടിയ തോതിലാണെങ്കില്‍ വേറൊരു ടോണില്‍ സൈറണ്‍.. സംഭവിച്ചുകഴിഞ്ഞാല്‍ മറ്റൊരു ടോണ്‍(ഇതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല). അപകടമൊഴിവായാല്‍ മറ്റൊരു ടോണ്‍. അങ്ങനെ മൊത്തം നാലുതരം സൈറണ്‍. കഴിഞ്ഞ ആറുമാ‍സമായി ഇവിടെ ഇതിന്റെ സ്റ്റ്ഡിക്ലാസ്സായിരുന്നു. അതുകൊണ്ട് സൈറണൊക്കെ മനപ്പാഠം.
പെട്ടന്ന് മോഹനന്‍ എഴുന്നേറ്റു.
‘എന്താ മോഹനാ..’
‘എന്റെ സിവില്‍ ഐഡി എടുക്കാന്‍ ഞാന്‍ മറന്നു. ഇപ്പം വരാം..’
‘ഹെയ്.. അതിനിവിടെ ആരാ സിവില്‍ ഐഡി. ചോദ്ച്ചത് .. താനവിടെ ഇരിക്കടോ...’
‘ഹേയ് അത് ശരിയാവില്ല.. ഞാന്‍ ഇപ്പ വരാം..’ എന്നും പറഞ്ഞ് മോഹനന്‍ എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തു പോയി.
അഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ മറ്റൊരു സൈറണ്. അത് അപകട സാധ്യത കൂടിയ സൈറണായിരുന്നു. മരണമണിയെന്ന് പൊതുവെ ഞങ്ങള്‍ വിളീച്ചുകൊണ്ടിരിക്കുന്ന സാധനം.
നാട്ടില്‍ നിന്ന് ഫോണ്. ചുവന്ന അക്ഷരത്തില്‍ ‘യുദ്ദ്ധം’ എന്ന് മത്തങ്ങാവലിപ്പത്തിലാണ് നാട്ടിലെ പത്രങ്ങള്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
കുറച്ചു കഴിഞ്ഞപ്പോള്‍ അപകടസാധ്യത ഒഴിവായെന്ന ടോണില്‍ സൈറണ്‍ മുഴങ്ങി.
പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ മൊബൈല്‍ ചിലച്ചു.
മോഹനനാണ്.
‘താന്‍ ഇപ്പോ എവിട്യാണ്. സിവില്‍ ഐ.ഡി കിട്ടിയില്ലെ..’
‘കിട്ടി കിട്ടി. അവിടെ കൊഴപ്പൊന്നുമില്ലല്ലോ ?’
‘ഏയ്..’
‘എന്നാല്‍ ഞാന്‍ കുറച്ചു കഴിഞ്ഞ് വരാം..’
‘ശരി..’
അപ്പൊ അങ്ങനെ അതു കഴിഞ്ഞു.
കാലത്ത് ഹെവി ബ്രേക് ഫാസ്റ്റായിട്ടും ഒരു മണിയായപ്പോഴേയ്ക്കും നല്ല വിശപ്പ്. തലേന്നത്തെ കുബ്ബൂസും അല്പം വെജിറ്റബിള്‍ കറിയുമെടുത്ത് ഓവനില്‍ വെച്ച് ഡീഫ്രോസ്റ്റ് ചെയ്തെട്ത്ത് കഴിയ്ക്കുമ്പോഴേയ്ക്കും അടുത്ത സൈറണ്.
ഇത് കൂടുതല്‍ അപകടമുള്ള സൈറണാണ്.
സി.എന് എന്നിലും സൈറണ്‍.. റോഡുകളില്‍ തിരക്ക് കുറവ്. എല്ലാവനും വീട്ടില്‍ തന്നെ.
അകലെ കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന പടക്കപ്പലുകള്‍. കടല്‍ ശാന്തമാണ്. പൊടിക്കാറ്റുള്ളതുകൊണ്ട് അധികം ദൂരത്തെ കാഴ്ചകള്‍ കാണാന്‍ വിഷമം.
അതിര്‍ത്തിയിലെവിടെയോ സദ്ദാം മിസൈല്‍ വര്‍ഷിച്ചുവെന്ന് വാര്‍ത്ത. സദ്ദാമിന്റെ ലക്ഷ്യം അതിര്‍ത്തിയില്‍ നിന്നും 350 കിലോ മീറ്റര്‍ അകലെ ഞങ്ങള്‍ താമസിക്കുന്ന റിഫൈനറി ഏരിയ തന്നെയാണെന്നത് എല്ലാവര്‍ക്കുമറിയാം. റിഫൈനറിയിലോ അടുത്തുള്ള ഡൌ പെട്രോകെമിക്കലിലോ ഒരു മിസൈല്‍ വീണാലുള്ള നാശം ആരേക്കാളും കൂടുതല്‍ സദ്ദാമിനു നന്നായറിയാം.
സമയം ഇഴഞ്ഞു നീങ്ങി.
വൈകീട്ട് ഏകദേശം ആറുമണിയോടെ മോഹനന്‍ വീണ്ടും വന്നു.
‘സംഗതി അതിര്‍ത്തി വരെ മിസൈല്‍ എത്തിയിട്ടുണ്ടെന്നാ കേട്ടെ.. എപ്പഴാണാവോ ഇവിടെയ്ക് വരുന്നെ...’
‘ഓഹോ അപ്പൊ തനിക്ക് പേടിയില്ലെന്ന് പറഞ്ഞിട്ട് ഇപ്പോ അങ്ങന്യായാ.. ‘
‘ഏയ്.. നമ്മളെന്തിന് പേടിക്കണം..‘
അമേരിക്കന്‍ പട്ടാളം അതിര്‍ത്തി കടന്ന് ഇറാക്കിലേക്ക് കടന്നു കഴിഞ്ഞിരുന്നു. ടാങ്കുകളും മറ്റുമായി പട്ടാളം നിങ്ങുന്നത് ടിവിയില്‍ കാണിച്ചു തുടങ്ങി.
ഏകദേശം ഒന്‍പതു മണി ആയിക്കാണും. മോഹനന്റെ ഇഷ്ടവിഭവമായ ബീഫും പൊറോട്ടയുമടിച്ച് ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍.
അകലെ കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന പടക്കപ്പലുകളിലും എണ്ണ കൊണ്ടുപോകാന്‍ വന്ന ടാങ്കര്‍ ഷിപ്പുകളിലും വിളക്ക്കുകള്‍ മുനിഞ്ഞു കത്തുന്നു. തൊട്ടപ്പുറത്തെ ഹില്‍ട്ടന്‍ റിസോര്‍ട്ടിലെ ടെരസ്സില്‍ ബാര്‍ബെക്യു പാര്‍ട്ടി. ചുട്ട കോയീന്റെ മണം മൂക്കു തുളച്ചു കയറുന്നു. വിജനമായിക്കിടക്കുന്ന ബീച്ച്. എങ്ങുമൊരു മൂകത.
പെട്ടന്നാണത് സംഭവിച്ചത്..
ബില്‍ഡിങ്ങിനെ മൊത്തം കുലുക്കിക്കൊണ്ട് ഒരു തീ‍നാളം ഞങ്ങള്‍ക്കു മുകളിലൂടെ കടന്നു പോയി. നേരെ ചെന്ന് കടലില്‍ വീണു.
എന്താണത്... അപകട സൈറണൊന്നും ഉണ്ടായിരുന്നില്ല.
ഭാഗ്യം. അതിന്റെ ദിശ ഒരു പത്തു ഡിഗ്രി മാറിയിരുന്നെങ്കില്‍ എന്താവുമായിരുന്നു ?
മോഹനന്‍ അന്തംവിട്ടിരിക്കുകയാണ്.
‘ഇതെന്താ ഇങ്ങനെ ?’
‘എന്തേ ..’
‘യാതൊരു അറിയിപ്പുമില്ലാതെ..’
‘സദ്ദാം ഇന്നലെ ഒരു ടെലെഗ്രാം അയച്ചിരുന്നത് താന്‍ കണ്ടിരുന്നില്ലെ.. ഈ സമയത്ത് ഒരു സാധനം അവിടെ കൊണ്ട് വന്നിടുന്നുണ്ടെന്ന് പറഞ്ഞിട്ട്..’
‘തമാശ വിട് മാഷെ.. ഇങ്ങനെ ഒരു മിസൈലു വരുന്നത് ഇവന്മാരൊന്നും കണ്ടില്ലേ. ‘
‘കണ്ടിട്ടെന്തിനാ..’
‘മിനിമം ഒരു സൈറണെങ്കിലും അടിക്കണ്ടേ..ഒരു ഉത്തരവാദിത്തവും ഇല്ലാതെ..’ മോഹനന്‍ ശരിക്കും പേടിച്ചിരിക്കുകയാണെന്ന് മനസ്സിലായി.
സദ്ദാമിന്റെ ഒരു കുഞ്ഞു മിസൈലായിരുന്നു അതെന്ന് പിന്നീട് കുവൈറ്റ് ടി.വി. വെളിപ്പെടുത്തി.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ മോഹനന്‍ മെല്ലെ എഴുന്നേറ്റു.
‘ഞാനെന്റെ പാസ്പോര്‍ട്ട് എടുക്കാന്‍ മറന്നു..ഇപ്പോ പോയിട്ട് എടുത്തിട്ട് വരാം..’
‘ദിപ്പോ ഇതെന്തിനാ പാസ്പോര്‍ട്ട് ?’
‘അല്ല. വല്ലതും സംഭവിച്ചു കഴിഞ്ഞാല്‍ ...’
‘അതെ. അതു ശരിയാണ്..ആളെ തിരിച്ചറിയാന്‍ പാസ്പോര്‍ട്ട് തന്നെ വേണം..’
ഭയത്തിന്റെ മുള്‍മുനയിലാണ് മോഹനന്‍.
‘ഞാന്‍ റൂമില്‍ കൊണ്ട് വിടണോ മോഹനാ...?’
‘ഏയ്.. ഞാന്‍ തന്നെ പോയ്ക്കോളാം...’
റോഡുകള്‍ വിജനമായിക്കൊണ്ടിരുന്നു.
അടുത്ത ബില്‍ഡിങ്ങിന്റെ ബേസ് മെന്റില്‍ ചില വിശ്വാസികള്‍ കയ്യടിച്ച് ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
‘ഇതാ അവന്‍ വരികയാണ്... വന്നുകൊണ്ടേയിരിക്കുകയാണ്.. ‘
അതെ. യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെയാണ് വരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു പക്ഷേ എല്ലാം കഴിഞ്ഞേ സൈറണടിക്കുവെന്നും തോന്നി. .
ഏതായാലും അടുത്ത മിസൈലിനു കാതോര്‍ത്ത് ഞാന്‍ ബാല്‍ക്കണിയില്‍ തന്നെ ഇരുന്നു.

Saturday, April 30, 2011

പ്ലസ് പോയിന്റ്


ഗള്‍ഫീന്നു പോരുമ്പോള്‍ ആര്‍ക്കും കിട്ടാവുന്ന ചില മൊതലുകളുണ്ട്. അങ്ങനെയുള്ള ചില മൊതലുകളെ അടക്കിയൊതുക്കി നേരെചൊവ്വെ നടക്കണമെങ്കില്‍ കാലത്ത് ഒരു മുക്കാല്‍ മണിക്കുറെങ്കിലും എക്സൈസ് ചെയ്യണം.

അങ്ങനെ ഗള്‍ഫീന്ന് പോന്നതിനു ശേഷം എല്ലാ ഗള്‍ഫന്മാരും ചെയ്യുന്ന പോലെ സ്കൂള്‍ ഗ്രൌണ്ടില്‍ കറുത്ത ഹാഫ് പാന്റും വെള്ള ബനിയനുമിട്ട് കശുമാങ്ങയില്‍ നിന്നും അണ്ടി മാറിനില്‍ക്കുന്നതുപോലെ ദേഹത്തു നിന്നും സമദൂര സിദ്ധാന്തം പാലിക്കുന്ന വയറിനെ കണ്ട്രോള്‍ ചെയ്തുകൊണ്ടു കൈകള്‍ വീശി നടക്കുമ്പോഴുള്ള ആ സുഖം ഈയുള്ളവനും അനുഭവിച്ചു പോരുകയായിരുന്നു. തിരിച്ച് വീട്ടിലോട്ടുള്ള മുക്കാല്‍ കിലോമീറ്റരും നല്ല സ്പീഡില്‍ തന്നെയാണു നടക്കുക. ആ നടപ്പിന്റെ സ്പീഡ് അല്പം കുറക്കുന്നത് അന്തോണിയേട്ടന്റെ വീടിന്റെ അടുത്ത് വെച്ചാണു. അന്തോണിയേട്ടനോടുള്ള ബഹുമാനം കൊണ്ടുമാത്രമല്ല സ്പീഡ് കുറയ്ക്കുന്നത് ..അതിനു തൊട്ടപ്പുറത്തുതന്നെയാണു ബസ്റ്റോപ്പ്. ബസ് കാത്തു നില്‍ക്കുന്നവര്‍ എന്നെക്കാണുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് ഒന്നു രണ്ടുവട്ടം കണ്ടതിനു ശേഷവുമായിരിക്കാം എന്റെ അന്ത:കടാഹത്തിനുള്ളിലെ പെരുപ്പ് കലശലായതും ഇങ്ങനെയൊരു സൊല്യൂഷനിലെത്തിയതും.

ഈ അന്തോണിയേട്ടന്‍. മൂപ്പരു എസ്.ഐ ആയി പോലീസില്‍ നിന്നും പിരിഞ്ഞതാണു. സര്‍വ്വീസിലിരിക്കെ ഒരു മാടപ്രാവായിരുന്നു. ആരോടും ഒന്ന് ദ്വേഷ്യപ്പെടുകപോലുമില്ല. പിരിഞ്ഞതിനു ശേഷം ചേട്ടനു പെട്ടന്ന് ദേഷ്യം വരും. ദേഷ്യം വന്നാല്‍ പിന്നെ എന്താ പറയുക, ചെയ്യുക എന്നൊന്നും ആര്‍ക്കും നൊ ഐഡിയ. റിട്ടയര്‍ ചെയ്തതിനു ശേഷമാണു അങ്ങേര്‍ക്ക് ശൌര്യമേറിയതെന്ന് നാട്ടുകാര്‍ പറയുമെങ്കിലും ഭാര്യ കൊച്ചുമേരിയെയും പിറകിലിരുത്തി ആറുമണിയ്ക്ക് ബജാജ് ചേതക്കില്‍ വെള്ളമുണ്ടും ഫുള്‍ക്കൈ ഷര്‍ട്ടുമിട്ട് എന്നും പള്ളിയില്‍ പോകുന്ന കണ്ടാല്‍ അഭിപ്രായം മാറ്റേണ്ടി വരും.

കുറച്ച നാള്‍ മുമ്പ് ഒരു ദിവസം ഇങ്ങനെ വരുമ്പോഴാണത് കണ്ടത് ...അന്തോണിയേട്ടന്റെ വീടിനെ ശത്രുക്കളുടെയും തീവ്രവാദികളുടെയും ഒസാമ ബിന്‍ലാദിന്റെയും ആക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ കെട്ടിയിരിക്കുന്ന വെള്ളയടിച്ച ആറടി പൊക്കമുള്ള മതിലിന്റെ സൈഡില്‍ ഒരുത്തന്‍ ഇരുന്ന് എന്തോഎഴുതുന്നു. ഈ സുപ്രഭാതത്തില്‍ ആരാണു മതിലിന്മേല്‍ പണി ?
അടുത്ത് ചെന്നപ്പോഴാണു എഴുതുന്ന ആളെ കണ്ടത്. തെങ്ങുകയറുന്ന ബാലന്റെ ആറാം ക്ലാസില്‍ പഠിക്കുന്ന ചെക്കനാണു.
- ഡാ.. ന്തൂട്ടണ്ടാ അവടെ ചെയ്യണെ..
അവന്‍ ഓടാന്‍ നോക്കി.ആളെ മനസ്സിലായെന്ന് അവനു 100 ശതമാനം ഉറപ്പായപ്പോ അവിടെ നിന്നു.
എഴുതിയത് നോക്കി. കരിക്കട്ടകൊണ്ട് വളരെ കലാപരമായി..
GEETHA +
ഹൌ.. എന്താ മൊതല്‍. വയസ്സ് പത്തായിട്ടേയുള്ളു. ഇപ്പത്തന്നെ എഴുത്തും തുടങ്ങി. ഇവന്റെ അച്ഛന്‍ ബാലന്‍ പണ്ട് മനയ്ക്കല്‍ പണിക്കു നിന്നിരുന്ന ദേവകിയേച്ചിയെ ഇങ്നനെ കൊറെ പ്ലസ്സ് വരപ്പിച്ച് നമ്പൂരി അവനെ കൊറെ ക്ഷ വരപ്പിച്ചിട്ടുണ്ട്. .
- ഡാ .. നീയാ ബാലന്റെ ചെക്കനല്ലേ ?.. എന്തൂട്ടാ നീയ്യീ എഴുതിയേക്കണെ..
- ചേട്ടനു വായ്ക്കാന്‍ അറീല്ലേ..
- അതു ശരി .. അപ്പൊ നീയ്യ് രണ്ടും കല്പിച്ച് എറങ്യേക്കാ ല്ലേ.. ആ അന്തോണ്യേട്ടന്‍ കണ്ടാല്‍ എന്താ ചെയ്യാന്നറിയോ... നെന്നെയൊന്നും പറഞ്ഞിട്ട് കാര്യല്ല. .. ഏതാണ്ടാ ഈ ഗീത ?
- അവള്‍ എന്റെ ക്ലാസില്യാണു..
- നെനക്ക് എന്താ... അവളെ ഇഷ്ടാ..
- ഏയ്..
- പിന്നെന്തൂട്ടിനാണ്ടാ ഇങ്ങനെ എഴുതി വെച്ചേക്കണേ..
- ടീച്ചറ് പറഞ്ഞിട്ട്
- ടീച്ചറ് എന്തൂട്ട് പറഞ്ഞു ?
- മ്മടെ ക്ലാസിലെ ഗീതേനെ നോക്കി പഠിക്കണം. എത്ര നല്ല കുട്ട്യാ അവളു..എപ്പോഴും അവള്‍ടെ പ്ലസ് പോയിന്റുകള്‍ ശ്രദ്ധിക്കണം ന്നൊക്കെ പറയും.
- അതിന്‍ നീയ്യൂന്തിട്ടിനാടാ അന്തോണിയേട്ടന്റെ മതിലിമ്മെ ഇതൊക്കെ എഴുതണത്
- ഞാറായ്ച്ച ക്ലാസണ്ടാ ?
- ഇല്ല്യ..
- അപ്പോ ഞാനെങ്ങന്യാ ഗീതേരെ പ്ലസ്സ് പോയിന്റുകള് പഠിക്ക്യാ.. സാധനങ്ങളു വാങ്ങിക്കാന്‍ പീടികേ പോണത് ഇതീക്കുട്യാണു.. അപ്പൊ എനിക് വായീച്ചൂടെ..
- നീയാള് കൊള്ളാലോ.. അധികം ആലോചിക്കാണ്ട് ആ എഴുതീത് മാച്ച് കളയാന്‍ നോക്ക് ട്ടാ..
- ശരി ചേട്ടാ
എന്നു പറഞ്ഞതും സഞ്ചിയുമായി അവന്‍ ഓടിയതും മതിലിന്റെ അപ്പുറത്ത് നിന്നും അന്തോണിയേട്ടന്‍ തലയുയര്‍ത്തി നോക്കിയതും ഒരുമിച്ചായിരുന്നു.

- എന്തറോ അവിടെ കുറെ നേരായീലോ നില്‍ക്ക്ണു...
- ഒന്നൂല്യ അന്തോണ്യേട്ടാ എന്നും പറഞ്ഞ് ഞാന്‍ പരമാവധി സ്പീഡില്‍ നടന്നു.

അന്തോണിയേട്ടന്റെ മുഖത്തിനു അപ്പോള്‍ ഏതോ കുട്ടിപ്പിശാചിന്റെ രൂപമായിരുന്നുവോ ?

വീടിന്റെ ഗേറ്റിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ അന്തോണ്യേട്ടന്‍ മതിലില്‍ എഴുതിയത് നോക്കി താടിക്ക് കൈകൊടുത്ത് നില്‍ക്കുന്നു.

ഈ സംഭവത്തിനു ശേഷം എന്താണെന്നറിയില്ല കുറച്ചുകാലമായി അന്തോണിയേട്ടനെ വഴിയില്‍ കാണുമ്പോള്‍ എന്റെ ബൈക്കിന്റെ ആസ്കിലേറ്റര്‍ ആട്ടോമാറ്റിക്കായി റേസ് ചെയ്തുകൊണ്ടിരിക്കുന്നു.



Wednesday, August 06, 2008

പ്രഷര്‍

എന്തായാലും ഇത്തവണ വേലായിയുടെ വേലത്തരങ്ങളിലൊന്നും തന്നെ തോറ്റുകൊടുക്കരുതെന്ന ഉറച്ച വാശിയോടെത്തന്നെയാണ് പാങ്ങു സെന്ററില്‍ അയ്മുട്ടിമാപ്പിള മീങ്കച്ചോടം നടത്തുന്നതിന്റെ അടുത്ത് വേലായി ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടപ്പോഴും ഒഴിഞ്ഞുമാറാതെ അവിടെ തന്നെ നിന്നത്.
എന്നെ കണ്ടതും വേലായി ഓടി അടുത്തു വന്നു. ചിലപ്പോള്‍ വേലായി അങ്ങനെയാണ് .. ചക്കയുടെ മൊളിഞ്ഞീന്‍ പോലെ ഒരു ഒട്ടലുണ്ട്.
അടുത്തെത്തിയപ്പോഴാണ് തുറുപ്പ് ചീട്ട് മനസ്സിലായത്. കയ്യില്‍ ഒരു ബ്രാലിന്റെ (വരാല്‍) കുട്ടിയുണ്ട്. രണ്ട് വിരലിന്റെ നീളമേയുള്ളൂ..
'ദേ... പെടയ്ക്കണ മൊതല് കണ്ടാ..'
വേലായി കയ്യിലെ മീനെടുത്ത് പൊന്തിച്ച് പിടിച്ച് ഒന്ന് വിറപ്പിച്ചു..
'ഉവ്വ് .. ഉവ്വ്..'
'എന്റെ വേലായിയേ.. ഒന്നൊന്നര മണിക്കൂറായി നീയ്യീ മീനും കയ്യീപ്പിടിച്ച് ഇവിടെ കറങ്ങാന്‍ തൊടങ്ങീട്ട്.. ഒന്നോലെ കിട്ട്യേ വെലയ്ക്ക് അദിനെ വിറ്റട്ട് സ്ഥലം കാല്യാക്കാന്‍ നോക്ക്വ.. അല്ലെങ്കില്‍ ആ മീനെ എട്ത്ത് ട്ട് ആ തോട്ടില്‍ക്ക് ഇട്ട് നീയ് സ്ഥലം കാല്യാക്കാന്‍ നോക്ക്.. '
'ഞാനീ മീനും കൊണ്ടിരിക്കണേന് അയ്മുട്ട്യാപ്ലയ്ക്ക് എന്താ ..'
'നീയ്യീ പീക്കുര്‍ണി മീനും കൊണ്ടിരിക്കുന്നതല്ല പ്രശ്നം..എന്റെ കഷ്ടമേഴ്സിനെയാണ് നീയ്യ് അതുമിതും പറഞ്ഞ് മീന്‍ വേടിപ്പിക്കാണ്ട് വിടണത്. '
'രണ്ടാഴ്ചയായ മീനല്ലേ അയ്മുട്ട്യാപ്ല ഇങ്ങനെ പെടയ്ക്കണ മീനേ.. പെടയ്ക്കണ മീനേ ന്ന് പറഞ്ഞ് വില്‍ക്കണെ..'
'മീന്‍ വെട്ടണ കത്ത്യാന്നൊന്നും ഞാന്‍ നോക്കില്ല.. എണീറ്റ് പോടാവ്ട്ന്ന്..'
'ഒവ്വ് .. താന്‍ കോപ്പുണ്ടാക്കും.. 'വേലായി മീനെടുത്ത് ഒന്നുകൂടി തുള്ളി.
'വേലായേ . ഇപ്പ എന്താ പ്രശ്നം ?.. നീയിപ്പൊ മീങ്കച്ചോടോം തൊടങ്ങ്യാ..?'
'എന്തൂട്ടാ ചെയ്യാ .. ഞാനൊരു മണിക്കൂറ് ചൂണ്ട യിട്ട് കിട്ടീതാ ഈ മൊതലിനെ.. ഒരെണ്ണം വാങ്ങിക്കില്യാന്ന് വെച്ചാ...'
'നീയതിനു താങ്ങാന്‍ പറ്റാത്ത വെലയല്ലേ പറയണെ..?'
'ന്തൂട്ട്.. ദേ ഈ സാധനം ഒരു ഒന്നൊന്നര കിലോ കാണും.എനിക്കൊരു നൂറ്റന്‍പത് കിട്ട്യാ അപ്പ കൊടുക്കും..'
'പിന്നെ.. ഇത് ഒരു കാല്‍ക്കിലോനു മേലെ ണ്ടാവില്ല..'
'താന്‍ വേടിക്കണ്ട്രോ അയ്മുട്ട്യാപ്ലെ..'
'ഇപ്പൊ വാസ്വേട്ടന്റെ അവിട്യൊന്നും കൊണ്ട് കൊടുക്കാറില്ലേ ? '
'ഏയ്..വാസേട്ടനു ഇപ്പ് ഞാന്‍ കൊണ്ട് കൊടക്കണ മീന്‍ വേണ്ടാന്നാ പറയണെ.. ഇപ്പൊ ഷാപ്പില് ചെലവും കൊറവാത്രേ.. അപ്പ ഞാന്‍ ന്താ ചെയ്യാ....രാത്ര്യാവുമ്പോ ന്തൂട്ടെങ്കിലും വായേല് വെക്കണ്ടേ... '
'അത് വേണം..'
'പോരാത്തേന് ഇപ്പൊ കൊറേശ്ശെ പ്രഷറും ണ്ട്ന്നാ സൈമന്‍ ഡോക്ടറ് പറയണെ..'
'ങാ ഹ.. അതു ശരി.. അപ്പോ വേലായിക്കും പ്രഷറ് ഉണ്ടാ ? എന്ന് കിട്ടീ..?'
'കഴിഞ്ഞേന്റെ മുമ്പത്തെ മാസം വെറുതെ ഒരു പനി.. പനികൂട്യേപ്പൊ ദിവാകരേട്ടന്‍ പറഞ്ഞു ചെലപ്പൊ എലിപ്പന്യാവുന്നു.. ഒന്ന് ഡോക്ടറെ കണ്ടോളാന്‍ പറഞ്ഞു... സൈമന്‍ ഡോക്ടറ് കണ്ടെപ്പൊ തന്നെ പറഞ്ഞു ഇത് എലിപ്പന്യോന്നല്ലാന്ന്. പിന്നെ എന്റെ കയ്യിമ്മെ ഒരു ഊരാങ്കുടുക്ക് പോലത്തെ സാധനം കെട്ടീട്ട് ന്തൂട്ടൊക്ക്യാ ചെയ്തു. ന്ന് ട്ടാ പറഞ്ഞെ എനിക്ക് പ്രഷറ് ഉണ്ട്ന്ന്..'
'എത്ര്യയുണ്ട് ?'
'ഇപ്പൊ കാല്‍ കിലോ ഉണ്ടത്രേ..'
'കാല്‍ കിലോയോ ? '
'അതേന്ന്.. ഇപ്പൊ കാല്‍ക്കിലോ ണ്ട്. അരകിലോ ആയാല്‍ പൂച്ചക്കൂന്നത്തേക്ക് കൊണ്ടോക്കോളാന്ന് പറഞ്ഞു..'
(പൂച്ചക്കുന്ന്.. പൊതുശ്മശാനം.)
'മരുന്നൊന്നും ഇല്യേ ?'
'പിന്നെ.. മൂന്ന് നേരം ണ്ട്.. ഇപ്പൊ പ്രഷറ് എല്ലാര്‍ക്കും ണ്ട്ന്നാ പറേണേ.. മ്മടെ പ്രധാനമന്ത്രിക്ക് വരെ പ്രഷറുണ്ടത്രെ..'
'പ്രധാനമന്ത്രിക്കോ ? '
'അദേന്ന്.. ആവണക്കെണ്ണ വേണന്ന് ഒരു കൂട്ടര്‍.. വേണ്ടാന്ന് വേറൊരു കൂട്ടര്.. പ്രധാനമന്ത്രിക്ക് പ്രഷറ് വരാന്‍ വേറെ വല്ലതും വേണാ ? മ്മടെ കുര്യാക്കേട്ടന്റെ പറമ്പില് എന്തോരം ആവണക്കുരുവാണ് ആരും നോക്കാണ്ട് ഇങ്ങനെ വീണു പോണത്.. കൊറച്ച് അവിട്ന്ന് പറക്കീയിട്ട് ആ ഇഞ്ചത്തില് കൊണ്ടോയി ആട്ടി എണ്ണ്യാക്കി വേണ്ടോര്‍ക്ക് അതാ കൊടുത്തൂടെ ..'
'എന്റെ വേലായേ.. ആവണക്കെണ്ണ്യല്ല. ആണവക്കരാര്‍..'
'ന്തൂട്ട് തേങ്ങ്യായാലും സംഗതി ആവണക്കെണ്ണ്യല്ലേ...'

ഇനിയും അവിടെ നിന്നാല്‍ ആരും വാങ്ങാത്ത ആ ബരാല് വേലായി എന്റെ തലയില്‍ കെട്ടിവെക്കുമെന്ന സംശയം ... എത്രയും പെട്ടന്ന് സ്കൂട്ടായി..

Wednesday, May 07, 2008

ലോനപ്പേട്ടന്റെ യോഗം

ചാലക്കുടിക്കാരനായ ലോനപ്പേട്ടന്‍ ഗള്‍ഫില്‍ വന്നത് കൊറെ കാശുണ്ടാക്കുക, നാട്ടില്‍ പോയി ഇഷ്ടമ്പോലെ ബ്രാന്‍ഡി കുടിക്കുക , സൌകര്യം കിട്ടിയാല്‍ നാട്ടിലുള്ള കെട്ട്യോളെ നാലു തെറിവിളിക്കുക എന്നീ ജീവിതാഭിലാഷങ്ങള്‍ക്കുമാത്രമായിരുന്നു. ഗള്‍ഫിലെ മേസ്തിരിപ്പണി കഴിഞ്ഞ് മിച്ചം കിട്ടിയത് പ്രഷറും കൊളസ്ട്രോളും മാത്രമാണ്. രാത്രി ഒരു ഡസന്‍ ഗുളികകളും അത് ദഹിക്കാനായി രണ്ട് പെഗ് ജാക്സനും (ആഫ്റ്റര്‍ ഷേവ് ലോഷന്‍. മിക്കവരും ഇതടിച്ചാണ് മദ്യനിരോധനമുള്ള ചില ഗള്‍ഫു നാടുകളില്‍ പൂസാവുന്നത്) അടിച്ചിട്ടാണ് ലോനപ്പേട്ടന്‍ കഴിഞ്ഞു പോന്നത്.

ഒരു ദിവസം മാര്‍ക്കറ്റില്‍ വെച്ചാണ് അത് കാണുന്നത്. ക്ലാ ക്ലാ ക്ലീ ക്ലീ അതാ ഇരിക്കുന്നു ഒരു ബോര്‍ഡ്.

'പ്രഷറും കൊളസ്ട്രോളും പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ യോഗ . 3 ദിവസം ഫ്രീ ട്രെയിനിങ് . ട്രെയിനര്‍ - വിനോദിനി അയ്യര്‍ . സ്ഥലം അബ്ബാസിയ. പ്രവേശനം ആദ്യത്തെ അന്‍പതു പേര്‍ക്ക് മാ‍ത്രം. സംഘാടനം : ട്രാക്കി (Trichur Association of Kuwait Youngsters)'


കൊളസ്ട്രോളിന്റെ ഡസന്‍‍ കണക്കിനു ഗുളികകള്‍ കഴിക്കുന്ന ലോനപ്പേട്ടന്റെ ഹൃദയം ഇതു കണ്ട് ഇരുമ്പുലക്ക പോലെ മേലേക്കും കീഴേക്കും കുതിച്ചു. ആനന്ദലബ്ദിക്കിനി എന്തു വേണം. യോഗ ചെയ്താല്‍ പ്രഷറും കൊളസ്ട്രോളും കുറയുമെന്ന്. ഏതായാലും 3 ദിവസത്തെ കാര്യമല്ലേ അതും ഒരു കിളിപോലത്തെ പട്ടരു പെണ്‍കുട്ടി. പോരാത്തതിനു മ്മടെ തൃശ്ശൂക്കാരുടെ പരിപാട്യല്ലേ. രെജിസ്റ്റര്‍ ചെയ്തേക്കാം.

വീട്ടിലെത്തി ആദ്യം തന്നെ ലോനപ്പേട്ടന്‍ ട്രാക്കിയുടെ ആപ്പീസിലേക്ക് വിളിച്ചു.

ഹലോ
ഹലോ .. അതെ ലവളുതന്നെ.
ട്രാക്കിയുടെ ആപ്പീസല്ലേ
യെസ്. മേ ഐ ഹെല്പ് യു .
യോഗ ട്രെയിനിങ്ങിനു രെജിസ്റ്റര്‍ ചെയ്യാനാ.
നീങ്ക പേര് ?
ലോനപ്പന്‍
ലോണ്അപ്പനോ
അല്ല ലോനപ്പന്‍. L O N A P P A N. മനസ്സിലായോ .
വയസ്സ് എവളാ ?
52
ടെലിഫോണ്‍ നമ്പര്‍
- - -
വ്യാഴാഴ്ച മുതല്‍ മൂന്നു നാള്‍ പരിപാടി. രാത്രി ഏളു മണി ടൈം.
ശരി
ഏളു മണിക്ക് ഒരു മണിക്കൂര്‍ മുന്നാടി തണ്ണിയടിക്കണം. അപ്പറം ഒന്നുമേ ശാപ്പിടാത്.
ശരി. ജാക്സന്‍ മത്യോ ?
ജാക്സന്‍.. .. എന്നാ‍ പുതു ബ്രാണ്ടാ‍ ? മസാഫി പോതും.. താങ്ക്യു.

ലോനപ്പേട്ടനു അത് പുതിയ അറിവായിരുന്നു. മസാഫി കമ്പനിയും ജാക്സന്റെ പോലെ തണ്ണി ഇറക്കി തുടങ്ങിയോ ? യോഗ ക്ലാസിനു മുമ്പ് തണ്ണിയടിക്കണമെന്ന കാര്യവും പുതിയ അറിവാണ്. അപ്പൊ മൊത്തത്തില്‍ സംഗതി കൊള്ളാം. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന്.

വ്യാഴാഴ്ച പതിവിലും നേരത്തെ ജോലി കഴിച്ച് റൂമിലെത്തി, ലോനപ്പേട്ടന്‍ റെഡിയായി. അറിയാവുന്ന സൂപ്പര്‍ മാര്‍ക്കറ്റിലൊക്കെ മസാഫിയുടെ ആഫ്റ്റര്‍ ഷേവ് അന്വേഷിച്ചു. കിട്ടിയില്ല. പിന്നെ രണ്ടും കല്പിച്ച് കൃത്യം ആറുമണിക്ക് തന്നെ സാധാരണ കഴിക്കുന്നതിനേക്കാള്‍ ഒരു പെഗ് കൂടുതല്‍ ജാക്സന്‍ ഒരു ഗ്ലാസിലെടുത്തു. രൂപക്കൂടിലേക്ക് നോക്കി അന്തോനീസ് പുണ്യാളനെ സാക്ഷിയാക്കി ഒറ്റവലിക്ക് കുടിച്ചവസാനിപ്പിച്ചു. പിന്നെ ടാക്സി പിടിച്ച് ട്രാക്കി പറഞ്ഞ അബ്ബാസിയയിലേക്ക് വെച്ചു പിടിച്ചു.

കൃത്യം ഏഴുമണിക്ക് തന്നെ യോഗാ ക്ലാസില്‍ ചെന്നു. ക്ലാസ് നടക്കുന്ന റൂമിലേക്ക് പാളിനോക്കി. അന്‍പതു പേര്‍ക്ക് നില്‍ക്കാന്‍ കഷ്ടിച്ച് സ്ഥലമുള്ള റൂമില്‍ നൂറോളം പേരുണ്ട്. എല്ലാം മധ്യവയസ്സു പിന്നിട്ട ചെറുപ്പക്കാര്‍. പലരും പുല്‍പ്പായയൊക്കെയായാണ് വന്നിരിക്കുന്നത്. ഇനി കിടപ്പും ഇവിടെയാവുമോ ? മൂട്ടകള്‍ അതിരു തിരിച്ച് പെയിന്റിങ് നടത്തി അടുക്കളയുടെ മൂലയ്ക്കല്‍ കുത്തിച്ചാരി നിര്‍ത്തിയ ആ പഴയ പായ എടുക്കാതെ വന്നതില്‍ ലോനപ്പേട്ടന്‍ കുണ്ഠിതപ്പെട്ടു.

ലോനപ്പേട്ടന്‍ ഒരു സൈഡ് പിടിച്ച് ചാരി നിന്നു. കൂടിനിന്നവര്‍ പലരും യോഗയുടെ ഗുണഗണങ്ങളെപ്പറ്റിയും രോഗശാന്തിയെപ്പറ്റിയും സംസാരിക്കുന്നു. യോഗ ചെയ്ത് ഒരാളുടെ ചൊറിച്ചില്‍ ഒരാഴ്ചകൊണ്ട് മാറിയതും യോഗ ചെയ്തതിനു ശേഷം പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നതും ഒരു മാസം കൊണ്ട് എയ്ഡ്സ് മാറിയതുമെല്ലാം കൂലങ്കഷമായി ചര്‍ച്ച ചെയ്തു.

എല്ലാം കഴിഞ്ഞ് ഏഴുമണിക്ക് തുടങ്ങേണ്ട ക്ലാസ് തുടങ്ങിയപ്പോള്‍ ഏഴരയായി.

മുറിയുടെ ഏറ്റവും മുന്നിലായി ഒരു മേശ ഇട്ടിരുന്നു. മുഖത്ത് അരക്കിലോ കുട്ടിക്കുറയും നെറ്റിയില്‍ പപ്പടവട്ടത്തില്‍ കുങ്കുമവും പൂശി ടീഷര്‍ട്ടും ട്രാക്ക് സൂട്ടുമിട്ട് അന്‍പതു പിന്നിട്ട ഒരു മഹതി ആ മേശയ്ക്കു മുന്നില്‍ വന്നു നിന്നു.

ട്രെയിനര്‍ വിനോദിനി അയ്യര്‍.
വന്നപാടെ മേശയില്‍ കയറി ‍ ഇരുന്നു. ഏതോ റിട്ടയര്‍ ചെയ്ത ടീച്ചറാണെന്ന് തോന്നുന്നു.
ലോനപ്പേട്ടന്റെ മുഖം പാമ്പിനെ കണ്ട വെരുകിനെപ്പോലെയായി.
ആള്‍ സ്റ്റാന്‍ഡ് അപ്പ്
സിറ്റ് ഡൌണ്‍.
എവിടെ ഇരിക്കാന്‍. ചിലര്‍ നിന്നു. ചിലര്‍ ഇരുന്നു.
ആദ്യം ശവാസനമാണ്.
പായ കൊണ്ടുവന്നവര്‍ തിക്കി തിരക്കി പായയിട്ടു.
സമാധാനം. ആദ്യം കണ്ട പായില്‍ കയറി ലോനപ്പേട്ടന്‍ കിടന്നു.
എല്ലാവരും നിവര്‍ന്ന് കിടക്കൂ.. കണ്ണുകള്‍ അടച്ച്.. കൈകാലുകള്‍ ഫ്രീയാക്കിയിടണം. .. ശ്വാ‍സം മുകളിലോട്ട് എടുക്കണം. ലോനപ്പേട്ടന്‍ ശ്വാസമെടുത്തു.

പുലര്‍ച്ച കണ്ണു തുറന്നു നോക്കുമ്പോള്‍ മാത്രമാണ് താന്‍ കിടന്നിരുന്നത് ഏതോ ഫ്ലാറ്റിന്റെ വരാന്തയിലാണെന്ന് ലോനപ്പേട്ടനു മനസ്സിലായത്. ട്രാക്കിയുടെ യോഗ ക്ലാസ്സിന്റെ ഫ്ലെക്സ് ബോര്‍ഡിന്റെ ഒരു കഷണം കൊണ്ട് കഴുത്തുമുതല്‍ കാലു വരെ തണുപ്പടിക്കാതിരിക്കാന്‍ ആരോ മൂടിയിട്ടിരുന്നു..

അതിനു ശേഷം ദിവസവും കിടക്കുന്നതിനു കൃത്യം ഒരു മണിക്കുര്‍ മുമ്പ് ജാക്സന്‍ രണ്ട് പെഗ് കഴിക്കുകയും ശവാസനത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ലോനപ്പേട്ടന്‍ ശീലമാക്കി. ഇപ്പോള്‍ കൊളസ്ട്രോളിനും പ്രഷറിനും നല്ല കുറവുണ്ടത്രേ ..

Saturday, March 29, 2008

കൊച്ചന്തോണിച്ചേട്ടന്റെ വിധി

മുംബയിലെ കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ കൊച്ചന്തോണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നത് സ്വന്തമായുള്ള ഒരേയൊരു സമ്പാദ്യമായ ഭാര്യ കത്രീനയുമായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്ന് തറവാട്ടുവകയായി കിട്ടിയ ഭൂമിയില്‍ ഒരു വീട് വെച്ച് താമസിക്കണമെന്നു മാത്രമായിരുന്നു. ഉണ്ടായിരുന്ന രണ്ടു പെമ്പിള്ളാരെ കെട്ടിച്ചുവിട്ടപ്പോള്‍ തന്നെ കൊച്ചന്തോണിച്ചേട്ടന്‍ വിചാരിച്ചു തുടങ്ങിയതാ‍ണ്. കത്രീനകൈഫിന്റെ അത്ര ഗ്ലാമറില്ലെങ്കിലും കൊച്ചന്തോണിച്ചേട്ടനേക്കാള്‍ ഉയരമുള്ള കത്രീനച്ചേടത്തിയ്ക്ക് മുംബെ വിട്ടുപോരാന്‍ ഒരു മടി. മുംബെയില്‍ ഒരു കോണ്‍ വെന്റ് സ്കൂളില്‍ ടീച്ചറായതോണ്ടായിരിക്കും മലയാളത്തില്‍ സംസാരിക്കുന്നത് തന്നെ ചേടത്തിക്ക് അലര്‍ജ്ജിയാണ്.

കുരിയച്ചിറയില്‍ കൊള്ളിവിറ്റു നടന്നിരുന്ന കൊള്ളിത്തോമയുടെ മൂത്ത മോളായ കത്രുവിനെ, ‘കത്രീന ആന്റണി, എം.എ. ബി.എഡ്’ എന്ന നെയിം ബോര്‍ഡ് ബോര്‍വിലിയിലെ അവരുടെ അപ്പാര്‍ട്ടുമെന്റില്‍ തൂക്കിയിടാന്‍ പാകത്തിലാക്കിയെടുക്കാന്‍ കൊച്ചന്തോണിച്ചേട്ടന്‍ പെട്ടപാട് നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയില്ല.

അപ്പൊ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍, കൊച്ചന്തോനിച്ചേട്ടന്‍ തന്റെ തറവാടുവക സ്ഥലത്ത് കത്രീനച്ചേടത്തിക്ക് ഇഷ്ടമില്ലാഞ്ഞിട്ടുപോലും സാമാന്യം ഭേദപ്പെട്ട ഒരു മാളിക പണിതു. ചേടത്തിയെ അല്പം നിര്‍ബന്ധിച്ചിട്ടാണെങ്കിലും മുംബെയില്‍ നിന്നും കൊണ്ടു വന്നു താമസം തുടങ്ങി.

അതുവരെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഗന്ധം ശ്വസിച്ചു തുടങ്ങിയപ്പോഴാണ് കൊച്ചന്തോണിച്ചെട്ടനു പല കാര്യങ്ങളും മനസ്സിലായിത്തുടങ്ങിയത്.

മുംബെയില്‍ ഉള്ളപ്പോള്‍ കത്രീനച്ചേടത്തിക്ക് ഉച്ചക്ക് ഉണ്ടില്ലെങ്കിലും നിര്‍ബന്ധമായിരുന്ന ഒരു കാര്യം, കാലത്ത് കൊച്ചന്തോണിച്ചേട്ടനുമായി ബോര്‍വിലിയിലെ തബേലകളുടെ സുഗന്ധവുമാസ്വദിച്ച് ഒരുമണിക്കുര്‍ ജോഗിങ്. മെയ്യനങ്ങി കാര്യമായൊന്നും ചെയ്യാത്ത ചേടത്തിയുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ ഈ ജോഗിങ്ങായിരുന്നു.

നാട്ടില്‍ വന്ന് പിറ്റേന്നു കാലത്തു തന്നെ ട്രാക് സ്യൂട്ടുമിട്ട് ചേട്ടനെ നിര്‍ബന്ധിച്ച് കര്‍മ്മരംഗത്തിറക്കി. ആ പറമ്പില്‍ തന്നെ നാലു റൌണ്ടടിച്ചാല്‍ മതിയെന്ന് കൊച്ചന്തോണിച്ചേട്ടന്‍ പലപ്രാവശ്യം പറഞ്ഞതാണ്. ചേടത്തിക്ക് മെയിന്‍ റോഡിലൂടെ തന്നെ ഈ വേഷത്തില്‍ ജോഗിങ് നടത്തണമെന്ന് നിര്‍ബന്ധം. ‘എന്താ എനിക്ക് റോഡിലൂടെ ഓടിയാലെ’ന്ന് മണിച്ചിത്രത്താഴ് ശൈലിയില്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ പല പഴയ കാര്യങ്ങളും ഓര്‍ത്ത് ചേടത്തിയുടെ കൂടെ റോഡിലിറങ്ങി.

ഏഴുമണിയുടെ കുര്‍ബാനയ്ക്ക് വടിയും കുത്തിപ്പിടിച്ച് പോയിരുന്ന എറപ്പായിച്ചേട്ടനാണ് ആദ്യം ഇവരെ കണ്ടത്.
‘മൂത്തമോള് എന്നാ വന്നേ കൊച്ചന്തോണ്യേ ?’
ഒന്നും മിണ്ടാതെ കൊച്ചന്തോണിച്ചേട്ടന്‍ ചേടത്തിയെ ഒന്ന് നോക്കി ഓട്ടം തുടര്‍ന്നു.
‘കണ്ടോ.. ഇവിടെയുള്ള ആള്‍ക്കാര്‍ക്കൊക്കെ വിവരം വെച്ചു തുടങ്ങി..’ യെന്ന് ചേടത്തി.
ഉവ്വ്.. ഇനി എന്തൊക്കെ കാണേണ്ടി വരുമെന്ന ചിന്തയിലായിരുന്നു കൊച്ചന്തോണിച്ചേട്ടന്‍.

മുംബെയില്‍ അടുക്കളപ്പണിക്ക് ഒരു സെര്‍വന്റുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് കൊച്ചന്തോണിച്ചേട്ടന്‍ പട്ടിണികിടക്കാതെ ജീവിച്ചുപോന്നതെന്നു പറയാം. അടുക്കളപ്പണി ചേടത്തിയ്ക്ക് അത്ര പോര. അതോ ചേട്ടന്‍ എല്ലാം ഉണ്ടാക്കി മേശപ്പുറത്തെത്തിക്കുമെന്ന ഉത്തമ വിശ്വാസമുള്ളതുകൊണ്ടോ...

നാട്ടിലെത്തിയപ്പോളാണ് വീട്ടിലെ പണിക്ക് ഒരാളെ കിട്ടാന്‍ മുംബെയിലെ പോലെ അത്ര എളുപ്പമല്ലെന്ന് മനസ്സിലായത്. വഴിയില്‍ കണ്ടവരോടൊക്കെ ചേട്ടന്‍ തന്റെ ആവശ്യം പറഞ്ഞു. ഒടുവില്‍ ലക്ഷം വീട് കോളനിയില്‍ നിന്നാണ് ഒരുത്തിയെ കിട്ടിയത്. പാങ്ങ് സെന്ററിലെ യൂണിയങ്കാരന്‍ (ചുമടെടുപ്പ് തൊഴിലാളി) കുഞ്ഞാപ്പുവിന്റെ രെജിസ്റ്റ്രേഡ് ഭാര്യ ശാന്ത. പേരുപോലെ തന്നെ ശാന്തപ്രകൃതി. കാലത്തുമുതല്‍ ഉച്ചവരെ ആത്മാര്‍ത്ഥതയോടെയും ശുഷ്കാന്തിയോടെയും ശാന്ത വീട്ടുപണികള്‍ ചെയ്തു പോന്നു. കൊച്ചന്തോണിച്ചേട്ടന്‍ ഹാപ്പി. ചേടത്തി അതിനേക്കാള്‍ ഹാപ്പി.

അങ്ങനെ ഒരു ദിവസം കാലത്ത്, കൊച്ചന്തോണിച്ചേട്ടന്‍ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയിരുന്നപ്പോഴാണ് ചേടത്തിയ്ക്ക് ബോറഡിച്ചു തുടങ്ങിയത്. കേബിള്‍ ലൈനില്‍ പ്രശനമുള്ള കാരണം ടിവി പണിമുടക്കിലും.

ശാന്ത ടിവി റും തുടയ്ക്കുമ്പോഴാണ് ചേടത്തി അതു പറഞ്ഞത്.
‘ശാന്തേ.. എനിക്ക് ബോറഡിക്കുന്നു.. ‘
ശാന്ത ഒന്ന് ചിരിച്ചു.
‘ശാന്തേ.. നമുക്ക് ആ സോളാറില്‍ക്ക് ഒന്ന് പോയാലോ .. ‘
ശാന്ത തുടയ്ക്കലു നിര്‍ത്തി നിവര്‍ന്ന് നിന്ന് ചേടത്തിയെ ഒന്ന് നോക്കി.
‘അതേടി ശാന്തേ.. നമുക്ക് ആ സോളാറ് ബാറിലൊന്ന് പൂവ്വാം .. കുറച്ച് നാളായി ഒരു സ്മാളടിച്ചിട്ട്...കൊച്ചന്തോണിച്ചേട്ടന്‍ പ്രഷറുകാരണം സ്മാളടി നിര്‍ത്ത്യേക്കാ. ‘
ശാന്ത പൊട്ടിച്ചിരിച്ചു.
‘ഈ ചേട്ത്ത്യാര്‍ക്കെ എന്തെ.. ‘
‘ഒരു സ്മാളടിച്ചൂന്ന് വെച്ചിട്ട് ഒന്നുണ്ടാവാന്‍ പോണില്ലേറീ..നീയൊരു കമ്പനിയ്ക്ക് വന്നാ മദി.. ബാക്ക്യൊക്കെ ഞാനേറ്റു..’
‘ഏയ്.. ഞാനൊന്നുല്യ...‘
‘നമ്മടെ നാട് നന്നാവില്ല....’ ചേടത്തിയുടെ ആത്മഗതം.

അന്ന് രാത്രി കുഞ്ഞാപ്പു ഫിറ്റായി വന്ന് റേഷന്‍ വിഹിതമായി ശാന്തയ്ക്ക് കൊടുക്കുന്ന തെറിവിളിയും കലമേറും വാളുവെപ്പും കഴിഞ്ഞ് സസുഖം ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ശാന്ത ശാന്തമായതു പറഞ്ഞത്.
‘ഇന്ന് മ്മടെ കത്രീനേട്ത്തിയാരു പറയാ.. സോളാറില്‍ക്ക് എന്നോട് കൂടെ വരാന്‍ പറ്റ്വോന്ന്..’
കുഞ്ഞാ‍പ്പുവിന്റെ കെട്ടെല്ലാം വിട്ടു. പായില്‍ നിന്ന് ചാടിയെഴുന്നേറ്റ് പുറത്തേക്ക് നടന്നു.
ഒരു ബീഡിയ്ക്ക് തീകൊളുത്തി തിണ്ണയിലിരുന്നു.
നേരം കുറെയായിട്ടും കുഞ്ഞാപ്പു തിരിച്ച് വന്ന് കിടക്കാത്തതുകൊണ്ട് ശാന്ത എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു.
‘ആ മഞ്ഞത്തിരിക്കാണ്ട് വന്ന് കെട്ക്കാ‍ന്‍ നോക്ക് മനുഷ്യാ...’
കുഞ്ഞാപ്പു വിദൂരതയിലേക്ക് നോക്കി ഇതികര്‍ത്തവ്യഥാമൂഢനായി അങ്ങനെ ഇരിക്കുകയാണ്. പന്തികേട് തോന്നിയ ശാന്ത അടുത്തു ചെന്നു.
‘എന്തുപറ്റി കുഞ്ഞാപ്പേട്ടാ..‘കുഞ്ഞാപ്പുവിന്റെ താടി പിടിച്ചു സ്നേഹത്തോടെ ശാന്ത ചോദിച്ചു.
‘ഞാനിങ്ങനെ ആലോചിക്ക്യ...’
‘എന്ത്..’
‘ഇനി നീയും കൂടി സോളാറ് ലിക്ക് പോയിത്തുടങ്ങിയാല്‍ മ്മടെ രണ്ട് ക്ടാങ്ങള്‍ക്ക് ആരുണ്ട് ? ‘

പിറ്റേന്ന് തന്നെ ശാന്ത, ശാന്തമായി കൊച്ചന്തോണിച്ചേട്ടന്റെ വീട്ടിലെ പണി നിര്‍ത്തി.

Wednesday, March 05, 2008

ദാസപ്പന്റെ ഫ്രന്റ്

ഡിഗ്രി കഴിഞ്ഞതിനു ശേഷമുള്ള കാലം. ഉച്ചവരെ തെക്കുവടക്കും ശേഷം കിഴക്കു പടിഞ്ഞാറും മാറി മാറി നടക്കുന്ന സമയത്താണ് മുംബൈ മഹാനഗരം ആലപ്പുഴയിലെ വിദ്യാധരന്റെ ലോട്ടറിവില്‍ക്കുന്ന കാറില്‍ 'കടന്നുവരൂ കടന്നു വരൂ.. നാളെയാണ്.. നാളെയാണ്. ലക്ഷാധിപതിയാവൂ ' യെന്ന പോലെ എന്നെ മാടി മാടി വിളിച്ചത്. 'ദാ നിനക്കിരിക്കട്ടെ ഒരു പതിനായിരം രൂപ പോക്കറ്റ് മണി' യെന്നൊക്കെ പറയാന്‍ വീട്ടിലോ നാട്ടിലോ ഒരാള്‍ പോലുമില്ലാതിരുന്നത് ഇന്നും വേദനയോടെ ഓര്‍ക്കുന്നു.

രാഗത്തിലെ പതിനൊന്നുമണിയിലെ കിടിലന്‍ ഇംഗ്ളീഷ് പടങ്ങളും ഗിരിജയിലെ ഒരുമണിയിലെ പുണ്യപുരാണ ചിത്രങ്ങളും കൃത്യം മൂന്നരയ്ക് പബ്ലിക് ലൈബ്രറിയില്‍ വരുന്ന എം.ടി.ഐയില്‍ പഠിക്കുന്ന നീരജയുമെല്ലാം നഷ്ടപ്പെടുമെന്ന വ്യാധിയാണ് പലപ്പോഴും മുംബൈ യാത്രയ്ക്ക് എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നത്. പക്ഷെ ആ ഓണത്തിനു മുംബയിലെ ഇളയമ്മയുടെ ലാസ്റ്റ് വാണിങ് മെസ്സേജ് വന്നപ്പോള്‍ പിന്നെ അധികമൊന്നും ചിന്തിക്കാതെ ജയന്തിയില്‍ ടിക്കറ്റെടുത്തു.

മുംബെയില്‍ എത്തി മൂന്നാം ദിവസം തന്നെ അന്ധേരി - ചര്‍ച്ച് ഗേറ്റ് റെയില്‍വേ പാസ്സെടുത്തു തരികയാണ് ഇളയമ്മ ചെയ്ത ആദ്യ പരിപാടി. ‘മോനെ നിനക്ക് ജോലി കണ്ടുപിടിക്കലോ നിന്നെ കമ്പ്യൂട്ടര്‍ പഠിപ്പിക്കലൊന്നുമല്ല എന്റെ പണി. . നീയ്യായി നെന്റെ പാടായി’ എന്നൊന്നും പറഞ്ഞില്ലെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി. രണ്ടുമൂന്നു ദിവസം മറാഠി പഠിക്കാനെന്ന് പറഞ്ഞ് ഇളയമ്മയുടെ വീട്ടിലെ ടിവി ഫുള്‍ വോള്യത്തില്‍ രാത്രിയും പകലുമില്ലതെ വെച്ചിരുന്നാല്‍ ആരും ചെയ്തുപോകുന്നതേ ഇളയമ്മയും ചെയ്തിട്ടുള്ളൂ.

ജോലിക്ക് കയറി ഒരാഴ്ച കഴിഞ്ഞ് ട്രെയിനില്‍ വെച്ച് പരിചയപ്പെട്ടതാണ് ആമ്പല്ലൂര്‍ക്കാരന്‍ ആന്റപ്പനെ. അവനെ കണ്ടമാത്രയില്‍ തന്നെ നാട്ടിലെ പള്ളിയിലെ കപ്യാര് എവുജിനെയാണ് ഓര്‍മ്മവന്നത്. നാലാള് കാണ്‍കെ കൊന്ത കഴുത്തിലിട്ട് ‘എന്നെ വിശുദ്ധനായി പ്രഖ്യാപിക്കാത്തതെന്തെന്ന്’ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന മുഖഭാവം. പക്ഷേ പത്തുമിനിട്ടുകൊണ്ടു തന്നെ ഈ ആന്റപ്പന്‍ ഈയുള്ളവനെ ഇളയമ്മയുടെ വീട്ടില്‍ നിന്നും മാറിത്താമസിക്കാനുള്ള എല്ലാ പദ്ധതികളും ഓരോന്നായി വിശദീകരിച്ചു തന്നു. മാസവാടകയുടെ ആളോഹരി കുറയ്ക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേ അവന്റെ മുറിയിലേക്ക് ഒരു മെമ്പര്‍ഷിപ്പ് തരാനുണ്ടായ ശുഷ്കാന്തിയെന്നത് പിന്നീടാണ് മനസ്സിലായത്.

അങ്ങനെയാണ് അന്ധേരിയിലെ ഷേര്‍-എ-പഞ്ചാബ് കോളനിയില്‍ താമസമാരംഭിക്കുന്നത്. പഞ്ചാബികളുടെ കോളനിയാണെങ്കിലും മദ്രാസികള്‍ ഇഷ്ടമ്പോലെ. ഹൌസ് ഓണര്‍ ആന്റപ്പനെ കൂടാതെ മൂന്നുപേരു കൂടി റൂമിലുണ്ട്. ഒഴിവുസമയം ആനന്ദദായകമാക്കാനായി തൊട്ടപ്പുറത്തെ പഞ്ചാബിയുടെ മുറിയിലേക്ക് മാത്രം നോക്കിയിരിക്കുന്ന ബെന്നി, ഷേര്‍-എ-പഞ്ചാബ് കോളനിയിലെ ഓണ്‍ലൈന്‍ ചിട്ടിക്കാരനായ രത്നാകരന്‍, ജീവിതത്തിലെ ഏക സന്തോഷം തിന്നുക എന്നതു മാത്രമാണെന്ന് എപ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഓനിഡ ടീവിയില്‍ ജോലിയുള്ള അനൂപ്.

ഇവര്‍ക്കെല്ലാമുള്ള ഒരേയൊരു ഗുണം റൂമിനുള്ളില്‍ കാര്യമായ സംസാരമില്ലെന്നതാണ്. ഒരു അവാര്‍ഡ് സിനിമയിലെ രംഗങ്ങള്‍ പോലെയാണ് പലപ്പോഴും റൂമില്‍. ഇതിനൊരു മാറ്റം വരുന്നത് രത്നഗിരിയില്‍ താമസിക്കുന്ന ആന്റപ്പന്റെ കൂട്ടുകാരന്‍ ദാസപ്പന്‍ രണ്ടുമാസം കൂടുമ്പോള്‍ റൂമിലെത്തുമ്പോഴാണ്. രത്നഗിരിയില്‍ ഏതോ കെമിക്കല്‍ പ്ലാന്റിലാണ് ദാസപ്പന് ജോലി. ഇടയ്ക്ക് മുംബൈ സന്ദര്‍ശിക്കാന്‍ മുട്ടുമ്പോള്‍ ലീവെടുത്ത് ഇങ്ങോട്ട് വരും.

ദാസപ്പന്‍ വന്നാല്‍ വീട്ടില്‍ പാട്ടായി. ലിറ്ററിനു 56 രൂപ മാത്രം വിലയുള്ള ദേശി ചാരായത്തിന്റെ കടുത്ത ആരാധകനാണ് ദാസപ്പന്‍. ഒരു വിധത്തില്‍ ഞങ്ങളെ ചാരാ‍യം കുടി പരിശീലിപ്പിക്കാനാണ് ദാസപ്പന്‍ രണ്ടു മാസം കൂടുമ്പോള്‍ ഇവിടെ വരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒഴിയാത്ത ഗ്ലാസും അച്ചാറുകുപ്പിയുമായി മാത്രമേ ദാസപ്പനെ റൂമില്‍ കാണൂ. കാലത്ത് എല്ലാവരും ജോലിക്കു പോയതിനു ശേഷം മാത്രമേ ദാസപ്പന്‍ എഴുന്നേല്‍ക്കൂ. രത്നഗിരിയിലേക്ക് വരുന്നതിനു മുമ്പ് കൊടകര അങ്ങാടിയിലെ ഏതോ പലചരക്കുകടയിലായിരുന്നു ദാസപ്പനു ജോലി. വെള്ളമടിച്ചുതുടങ്ങിയാല്‍ ആദ്യം നാട്ടിലെ കഥകള്‍. പിന്നെ പാട്ട്, അവസാനം ആന്റപ്പനെ പിടിച്ച് നാലഞ്ച് മുത്തം കൊടുക്കും. ഇത്രയും കഴിഞ്ഞാല്‍ ആന്റപ്പന്‍ മെല്ലെ ദാസപ്പനെ താങ്ങിയെടുത്ത് മോറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് മൂത്രമൊഴിപ്പിച്ച് പായയില്‍ കൊണ്ടു കിടത്തും. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാതെ ഒരു തവണ മാത്രമാണ് ദാസപ്പന്‍ രാത്രി ഉറങ്ങാന്‍ കിടന്നിട്ടുള്ളു. അന്ന് പുലര്‍ച്ച കോഴി കൂവുന്നതിനു മുമ്പ് രത്നാകരന്‍ ദാസപ്പനെ പായയില്‍ പൊതിഞ്ഞ് ഭദ്രമായി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ കൊണ്ടു വെച്ചിരുന്നു.

‘ആന്റപ്പാ, എന്റെ ഒരു ഫ്രന്‍ഡ് , കൊറച്ച് നാളായി ബോംബെ ഒക്കെ ഒന്ന് കാണണം ന്ന് പറയ്ണു.. ‘ ദാസപ്പന്‍ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും നൂറുവട്ടം സമ്മതം.
‘അതിനെന്താ.. നീയിങ്ങട് കൊണ്ടൊന്നോടാ.. നാലഞ്ചു ദിവസമല്ലേ.. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം..’
അന്നൊരു ശനിയാഴ്ചയായിരുന്നു. കാലത്ത് എല്ലാവരും ജോലിക്ക് പോകുന്നതിനു മുമ്പ് വളരെ നേരത്തെ തന്നെ ദാസപ്പന്‍ ഉണര്‍ന്നിരുന്നു.
‘ഇന്ന് എന്റെ ഫ്രന്ഡ് വരും.. രാത്രി ഒന്നു കൂടണം ട്ടാ..’ എല്ലാവരോടുമായി ദാസപ്പന്‍ പ്രഖ്യാപിച്ചു.
അന്ന് രാത്രി ആദ്യം റൂമിലെത്തിയത് ഞാനായിരുന്നു.
റൂമിന്റെ വാതിലില്‍ തട്ടുമ്പോള്‍ അകത്തു നിന്നും മുല്ലപ്പൂവിന്റെ മണം.
എന്റമ്മേ..
ഇനി ദാസപ്പന്‍ ഫ്രന്‍ഡാണെന്ന് പറഞ്ഞ് വല്ല പെമ്പിള്ളേരെയാണോ കൊണ്ടുവന്നിരിക്കുന്നത് . ബാച്ചികള്‍ മാത്രമുള്ള ഈ റൂമിന്റെ വെര്‍ജിനിറ്റി നഷ്ടപ്പെട്ടതോര്‍ത്ത് എത്ര പേരുടെ കൂട്ടക്കരച്ചില്‍ കാണണം ..

ദാസപ്പന്‍ തന്നെയാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ അകത്ത് വേറെ ആരേയും കാണാനില്ല.
അടുക്കളയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ വെള്ളം കോരിവീഴ്ത്തുന്ന സ്വരം.
‘ഫ്രന്‍ഡ് ഉച്ചക്ക് വന്നു...കുളിക്ക്യാണ്.’ ഞാന്‍ ചോദിക്കുന്നതിനു മുമ്പ് ദാസപ്പന്‍ പറഞ്ഞു.
പെട്ടന്ന് വെള്ളമൊഴിക്കുന്ന ശബ്ദം നിലച്ചു.
‘യാരിത് ? ‘ അകത്തു നിന്നും ഒരു സ്വരം.
ഹാവൂ.. സമാധാനം ഒരു ആണിന്റെ സ്വരമാണ്. എന്നാലും ഒരു ‘മണിച്ചിത്രത്താഴ്‘ ശൈലിയിലുള്ള ചോദ്യം..
‘നീയ്യ് വേഗം കുളിച്ചിട്ട് ഇങ്ങട് വായോ..ഇത് ഈ റൂമിലെ ആളാ‍..’ ദാസപ്പന്‍ അടുത്ത ഗ്ലാസ് കാലിയാക്കി.
വീണ്ടും വെള്ളമൊഴിക്കുന്ന ശബ്ദം.
‘നീയിതെവിടേയ്ക്കാ പോണേ...’
ഒരു ഗ്ലാസ് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ദാസപ്പന്‍ എന്നെ പിടിച്ച് അടുത്ത കസേരയിലിരുത്തി.
‘നീയിതൊരു പിട്യാ പിടിച്ചെ..’ എന്നു പറഞ്ഞ് ഒരു ഗ്ലാസ് എനിക്ക് നീട്ടി.
‘ഏയ്.. ഇന്ന് രാത്രി എനിക്ക് എളേമ്മെരെ വീട്ടീ പോകാനുള്ളതാ... അടിച്ചാല്‍ നേരെയാവില്ല..’ ഞാന്‍ ഒഴിഞ്ഞു മാറി.
‘ഏന്‍ ചിന്ന പശങ്കളെ കട്ടായപെടുത്തറെ..’ അടുക്കളയുടെ ഭാഗത്തുനിന്നും അശരീരി പോലെ മുഴങ്ങുന്ന ഒരു സ്വരം.
നീല ബ്ലൌസും വെളുത്ത പാവടയുമുടുത്ത് വെള്ളമിറ്റിറ്റ് വീഴുന്ന കാര്‍ക്കൂന്തലുമായി ആ ആള്‍ രൂപം ഇറങ്ങി വന്നു. കമലഹാസനെ കരി ഓയിലൊഴിച്ച പോലെയുള്ള ക്ലീന്‍ഷേവ് മുഖം.
അവനോ അതോ അവളോ..
ഇതാണോ ദാസപ്പാ നീ കൊണ്ടുവന്ന ഫ്രന്‍ഡ് ? നിനക്ക് വേറെ ഒന്നിനെയും കിട്ടിയില്ലെ ? രത്നഗിരി ഇത്രയും ശുഷ്കിച്ചതാണോ എന്നൊക്കെ ചോദിക്കണമെന്ന് തോന്നി ഞാന്‍ ദാസപ്പനെ നോക്കി.
അവന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
ഇന്നു രാത്രി ഇവിടെ തങ്ങുന്നത് മാനസികമായും ശാരീരികമായും ഒട്ടും യോജിച്ചതല്ലെന്ന് എന്റെ ഉപബോധമനസ്സ് പറഞ്ഞതനുസരിച്ച് ഞാന്‍ എത്രയും പെട്ടന്ന് സ്ഥലം കാലിയാക്കി.


വാല്‍ക്കഷണം :
അന്നു രാത്രി ദാസപ്പന്‍ ഒരു ബാഗ് തലയില്‍ വെച്ച് സാരിയുടുത്ത ഒരു ഹിജഡയുമായി ഷേര്‍-എ-പഞ്ചാബ് കോളനിയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്നത് അടുത്ത റൂമുകളിലുള്ള പഞ്ചാബികള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു. പിന്നീട് ഒരിക്കലും ദാസപ്പന്‍ ഷേര്‍-എ-പഞ്ചാബ് കോളനിയിലേക്ക് വന്നിട്ടില്ല. മാത്രമല്ല, ആന്റപ്പന്‍ ഇത്രയധികം തെറി എവിടെയാണ് സ്വരൂപിച്ച് വെച്ചിരുന്നതെന്ന് അനൂപ് പലപ്പോഴും ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുമുണ്ട്.

Monday, February 11, 2008

ബീഡി സ്പെഷല്‍

റവാടിത്തം നാലാളോട് പറഞ്ഞ് ആളാവാന്‍ അപ്പൂപ്പന്‍ കഴിഞ്ഞേ വേറെയാരെയെങ്കിലും ഞാന്‍ കണ്ടിട്ടുള്ളൂ..‘ഞാന്‍ ആ വകയിലെയാണ്.. ഈ വകയിലെയാണെന്നൊക്കെ‘ പറഞ്ഞ് ഇന്ദിരാഗാന്ധിയെ വരെ , വകയിലെ പേരപ്പന്റെ മോളാക്കിത്തരും അപ്പൂപ്പന്‍

നടയലകത്തിരുന്നു മുറുക്കാനിടിക്കുന്ന അമ്മൂമ്മയ്ക്ക് ഇത് കേട്ടാല്‍ ഇടിക്കുന്നതിന്റെ ഫ്രീക്വന്‍സിയും ഡെസിബെലും 100 – 100 റേഞ്ചിലേക്ക് പോകും. അത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനുള്ള സിഗ്നലാണെന്ന് അപ്പൂപ്പനു ആരും പറഞ്ഞു കൊടുക്കേണ്ട. അവിടെ നിര്‍ത്തിക്കോളും. അല്ലെങ്കില്‍ മുറുക്കാന്‍ വായിലേക്ക് കുത്തിക്കയറ്റുന്നതിനുമുമ്പ് ഉമ്മറത്തേക്ക് ഒരു വരവുണ്ട്. അത് താങ്ങാനുള്ള ശേഷി തനിക്കില്ലെന്ന കാര്യം അപ്പൂപ്പനു രണ്ടുമൂന്നു തവണ ലൈവ് ഡെമൊണ്‍സ്ട്രേഷനിലൂടെ അമ്മൂമ്മ വിശദീകരിച്ചുകൊടുത്തിട്ടുള്ളതുമാണ്. ദ്വേഷ്യം വന്നാല്‍ അമ്മൂമ്മയ്ക്ക് ശ്രീശാന്തിന്റെ മുഖച്ഛായയാണ്.

ഇനിയും അവിടെ അധികം ഇരിക്കുന്നത് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ശരിയായ സമീപനമല്ലെന്നറിയാവുന്ന അപ്പൂപ്പന്‍ മെല്ലെ പുറത്തേക്കിറങ്ങി ഒരു ബീഡിയ്ക്ക് തീകൊളുത്തും. എല്ലാ പ്രശ്നങ്ങളും ആവിയാക്കി കളയാന്‍ ബീഡിയ്ക്കുള്ള സാധ്യതയെപ്പറ്റി ഞാന്‍ മനസ്സിലാക്കുന്നത് അങ്ങനെയാണ്.

ആദ്യ കാലങ്ങളില്‍ പനാമയും സിസേര്‍സുമൊക്കെ വലിച്ചിരുന്ന അപ്പൂപ്പന് മക്കളുടെ കാപിറ്റല്‍ റീസ്ട്രക്ചറിങ്ങില്‍ സിഗരറ്റിന്റെ ബജറ്ററി പെര്‍സെന്റേജ് കുറച്ചപ്പോഴാണ് ബീഡിയിലേക്ക് തിരിഞ്ഞത്. ചാവക്കാട് കാജാ ബീഡിക്കമ്പനിയില്‍ നിന്നും റോ മെറ്റീരിയത്സ് വാങ്ങി സ്വന്തമായി വീട്ടിലിരുന്ന് തെറുക്കുകയായിരുന്നു പിന്നീട്. കാലത്തെ കഞ്ഞികുടി കഴിഞ്ഞാല്‍ മെയ്യനങ്ങി എന്തെങ്കിലും ചെയ്യണമെന്ന്‍ അമ്മൂമ്മയുടെ നിര്‍ബന്ധമുള്ളതുകൊണ്ടാണ് ബീഡി തെറുപ്പിലേക്ക് നീങ്ങിയതെന്ന് സന്തത സഹചാരിയും സിസേര്‍സിനേക്കാള്‍ നല്ലത് ബീഡിയാണെന്ന വിശ്വാസം ചാര്‍ജ്ജ് ചെയ്ത കൂരി എറപ്പായിച്ചേട്ടനോട് അപ്പൂപ്പന്‍ ഇടയ്ക്കിടെ പറയുന്നത് കേട്ടിട്ടുണ്ട്. ഇരുന്ന ഇരുപ്പില്‍ ഒരു മണിക്കുറോളം തെറുക്കും. കറപ്പാശാരി സ്പെഷലായുണ്ടാക്കിക്കൊടുത്ത ഒരു മരപ്പെട്ടിയിലാണ് തെറുപ്പിനുള്ള സാമഗ്രികളും തെറുത്ത ബീഡികളും വെയ്ക്കുന്നത്. ആ മരപ്പെട്ടി സുരക്ഷിതമായി അപ്പൂപ്പന്‍ തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയുടെ ഇറയത്താണ് വെയ്ക്കുന്നത്. ബീഡിയ്ക്ക് വീടിനകത്ത് അമ്മൂമ്മ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉമ്മറത്തുപോലുമിരുന്ന് വലിക്കുന്നത് അമ്മൂമ്മയ്ക്കിഷ്ടമില്ല. അബദ്ധവശാല്‍ വീട്ടിനകത്ത് കയറിയാല്‍ അന്നത്തെ ദിവസം അപ്പൂപ്പനൊരു ഡയറിക്കുറിപ്പിനുള്ള വക കിട്ടും.

വര്‍ഷാവസാനപ്പരീക്ഷ കഴിഞ്ഞ് സ്കൂള്‍ പൂട്ടിയ സമയം.

മാവായ മാവും പ്ലാവായ പ്ലാവും കയറി നടക്കുന്ന കാലം.
ബിജുക്കുട്ടന്‍, എന്നേക്കാള്‍ രണ്ടു മൂന്നു വയസ്സ് മൂപ്പുണ്ടവനു, വലിയച്ഛന്റെ മകന്‍.
വെക്കേഷന്‍ സമയത്താണ് പോന്നോരു സ്ഥിര താമസമാക്കിയിട്ടുള്ള ബിജുക്കുട്ടന്‍ തറവാട്ടിലേക്ക് ആഗതനാകുന്നത്.

വെറുതെ നില്‍ക്കുകയാണെങ്കില്‍ പോലും രണ്ടു നിലയുള്ള ഓടിട്ട തറവാടിന്റെ മുകളിലേക്ക് ഒരു രസത്തിനു ഉരുളന്‍ കല്ലെടുത്ത് കീഞ്ചുക, വെള്ളത്തില്‍ നിന്നാണ് വൈദ്യുതി ഉണ്ടാക്കുന്നതെന്ന് ആരോ പറഞ്ഞറിഞ്ഞ് അലുമിനിയം കലത്തില്‍ വെള്ളം നിറച്ച് കേബിളിട്ട് മെയിന്‍സ്വിച്ചിലേക്ക് കൊടുത്ത് ഫ്യൂസ് കളയുക, കുല വരാറായ വാഴയുടെ മുകളില്‍ കയറി വാഴയുടെ നടുവൊടിക്കുക എന്നീ ഗവേഷണപരമായും അല്ല്ലാതെയുമുള്ള നൈസര്‍ഗ്ഗിക വാസനകളില്‍ ബിജുക്കുട്ടന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതുകൊണ്ട് അപ്പൂപ്പനു അവനെ വലിയ പിടുത്തമില്ല. എല്ലാ കൊത്രംകൊള്ളിപരിപാടിക്കും അവനാണ് പ്രധാന ആസൂത്രകന്‍ എന്നാണ് അപ്പൂപ്പന്റെ വിചാരം. സത്യം എനിക്കല്ലേ അറിയാവൂ..നിസാര കാര്യങ്ങങള്‍ക്കുപോലും അപ്പൂപ്പന്‍ അവനെ വഴക്കുപറയും. അതിന്റെ ബാക്കി എനിക്കും കിട്ടും. അതൊന്നും പോരാതെ രാത്രി അവരവരുടെ അച്ഛന്മാര്‍ വരുമ്പോള്‍ അപ്പൂപ്പന്‍ അന്നന്നത്തെ ഗവേഷണ ഫലങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ ഫെല്ലോഷിപ്പുകള്‍ നല്‍കിപ്പോരുകയും ചെയ്തു.

അതുകൊണ്ട് അപ്പൂപ്പനുമായി ഞങ്ങള്‍ ഒബാ‍മ – ഹില്ലരി സൌഹ്രദമായിരുന്നു നിലനിന്നു പോന്നിരുന്നത്.

അപ്പൂപ്പന്റെ അധിനിവേശത്തിനെതിരെ ബിജുക്കുട്ടന്റെ ചോര തിളച്ചു. ഇതിനെതിരെ പ്രതികരിച്ചേ പറ്റൂവെന്ന് അവന്‍ രക്ത പ്രതിജ്ഞയെടുത്തു.

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. സൂപ്പര്‍ ത്യൂസ്ഡെ. വിഷു കഴിഞ്ഞ് പിറ്റേ ദിവസം.

ഉച്ചയ്ക്ക് അപ്പൂപ്പന്‍ പള്ളിയുറക്കത്തിലേക്ക് നീങ്ങിയപ്പോഴാണ് ബിജുക്കുട്ടന്‍ ആലോചനാകുചേലനായത്. പെട്ടന്ന് ഐഡിയ ഫ്ലാഷായി അവന്റെ മരോട്ടിത്തലയില്‍ മിന്നി.

ബീഡി ഓപ്പറേഷന്‍.

തലേന്ന് ബാക്കി വന്ന എലിവാണത്തിന്റെ മരുന്നെടുത്ത് അപ്പൂപ്പന്റെ ബീഡിയില്‍ നിറയ്ക്കുക. അപ്പൂപ്പന്‍ ബീഡി വലിക്കുമ്പോള്‍ ചീറ്റിപ്പോകണം.

കൂടുതല്‍ ചിന്തിച്ചില്ല. ഇതെന്താ ആറ്റംബോംബുണ്ടാക്കുകയാണോ ഇത്രയധികം ചിന്തിക്കാന്‍.
നേരെ പോയി ബീഡിപെട്ടി എടുത്തു. തുറന്നു നോക്കിയപ്പോള്‍ നാലഞ്ചു ബീഡിയേ ഉള്ളൂ.
അതേതായാലും നന്നായി.

ഓരോന്നായി എടുത്ത് ശ്രദ്ധിച്ച് തല ഭാഗം തുറന്ന് ബീഡിപ്പൊടി കുറച്ച് പുറത്തെടുത്ത് ആ ഭാഗത്ത് വെടിമരുന്നു നിറച്ചു. നേരെ ചൊവ്വെ മടങ്ങിയിരിക്കാതായപ്പോള്‍ അല്പം വെള്ളം തൊട്ടു മടക്കി വെച്ചു. പെട്ടി കൃത്യസ്ഥലത്തു തന്നെ വെച്ച് ഹെയ്ഡന്റെ വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിനെപ്പോലെ വിജയശ്രീലാളിതനായി സ്റ്റൂളില്‍ നിന്നുമിറങ്ങി വന്നു ബിജുക്കുട്ടന്‍.

സാധാരണ നാലുമണിയുടെ ചായ കുടി കഴിഞ്ഞാലാണ് അപ്പൂപ്പന്‍ ബീഡി വലിക്കുന്നത്.
ഞാനും ബിജുക്കുട്ടനും അന്ന് മറ്റു ഗവേഷണങ്ങളൊന്നും നടത്താതെ വൃഷ്ടിപ്രദേശത്ത് കറങ്ങി നടന്നു.

അങ്ങനെ നാലുമണിയായി. അപ്പൂപ്പന്‍ ബീഡി പെട്ടിയെടുത്ത് ഒരു ബീഡിയും തീപ്പെട്ടിയുമായ് മുറ്റത്ത്‍ ചാരുകസേരയില്‍ വന്നിരുന്നു. പ്രതികാര ദാഹവുമായി ബിജുക്കുട്ടനും ഞാനും കുറച്ചു മാറി നിന്ന് രംഗം വീക്ഷിച്ചു.
ബീഡി ചുണ്ടില്‍ വെച്ചു.
തീപ്പെട്ടി ഉരച്ചു.
ബീഡിയില്‍ കൊളുത്തി.
ദാ.. ഇപ്പൊ ചീറ്റും..
ആ.. ആ‍ാ..
ഇല്ല. കത്തുന്നില്ല.

ബിജുക്കുട്ടന്‍ എന്നെ നോക്കി. എന്താ ഞാനിനി വല്ല കരിങ്കാലിപ്പണി ചെയ്തോവെന്നാണോ അവന്‍ വിചാരിച്ചിരിക്കുക. ഏയ്.. ഞാനങ്ങനത്തെ ആളല്ല എന്ന മട്ടില്‍ ദയനീയമായി തിരിച്ചു നോക്കി.

അപ്പൂപ്പന്‍ മെല്ലെ എഴുന്നേറ്റു. അകത്തേക്ക് നടക്കുന്നു.
ഞങ്ങള്‍ തെക്കിനി വഴിക്ക് ഉള്ളിലോട്ടു പാഞ്ഞു.
അപ്പൂപ്പന്‍ അടുക്കളയിലേക്കാണ്.
നിര്‍ന്നിമേഷരായി അടുക്കളയുടെ ഒരു സൈഡിലുള്ള പലകയടിച്ച ജനലിലൂടെ ഞങ്ങള്‍ നോക്കി.
അടുപ്പില്‍ രാത്രിയിലേക്കുള്ള മീന്‍ കറി തിളച്ചുകൊണ്ടിരിക്കുന്നു.
അമ്മൂമ്മ കുളിമുറിയിലാണ്.
അപ്പൂപ്പന്‍ അടുപ്പിനടുത്തെത്തി. രണ്ടു ബീഡിയെടുത്ത് അടുപ്പിന്ടെ സൈഡില്‍ ചൂടക്കാന്‍ വെച്ചു.
ഒന്നെടുത്ത് തീയിലേക്ക് കാണിച്ചു.
പെട്ടന്ന് ഒരു പുകയും ചീറ്റലും.
അടുപ്പിന് മുകളില്‍ ചിമ്മിനിഭാഗത്ത് പള്ളിയുറക്കത്തിലിരുന്ന കണ്ടന്‍ പൂച്ച നേരെ താഴേക്ക്.
കൃത്യമായി തിളച്ചുകൊണ്ടിരുന്ന മീന്‍കറി ചട്ടിയിലേക്ക്. ഒന്നും വ്യക്തമല്ല.
‘പോ പൂച്ചെ..’ അപ്പൂപ്പന്‍ പൂച്ചയെ ഓടിക്കുന്നു.പൂച്ച ജീവനും കൊണ്ടോടി.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ പൊട്ടിയ ചട്ടിയുടെ കഷണവുമായി അപ്പൂപ്പന്‍ അന്തം വിട്ടു നിന്നു.
ഈ ശുഭ മുഹൂ‍ര്‍ത്തത്തിലാണ് ഈറനുടുത്ത് അമ്മൂമ്മ അടുക്കളയിലേക്ക് കടന്നു വരുന്നത്.
അതു കണ്ടതും ബിജുക്കുട്ടന്‍ പിന്തിരിഞ്ഞോടിയതും ഒരുമിച്ചായിരുന്നു. പിന്നാലെ ഞാനും.
കൂടുതല്‍ ആകര്‍ഷകമായ മറ്റു രംഗങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്ന വിഷമത്തോടെ..

(ഡിസ്ക്കൈമള്‍ : ഈ കഥ മുമ്പ് പോസ്റ്റി ചില സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചതായിരുന്നു. )

Monday, January 07, 2008

കരടി

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്കൂളിലേക്ക്‍ ഉച്ചയ്ക്ക് ചോറ് കൊണ്ടു പോയിത്തുടങ്ങിയത്. അതുവരെ ഒരു കിലോമീറ്റര്‍ അകലെ മാത്രമുള്ള വീട്ടിലേക്ക് ഉച്ചക്ക് ഉണ്ണാന്‍ നടന്നു പോകുന്ന പരിപാടിയായിരുന്നു. ഒരു വിധത്തില്‍ അതായിരുന്നു ഇഷ്ടം. റോഡ് സൈഡിലുള്ള മാവ് അല്ലെങ്കില്‍ ഏതെങ്കിലും വീട്ടില്‍ കെട്ടിയിട്ടിരിക്കുന്ന നായ ഇത്യാദി ജീവനുള്ളതും അല്ല്ലാത്തതുമായ വസ്തുക്കളെ നാലു കല്ലെടുത്ത് കീഞ്ചാതെയുള്ള ഉച്ചയൂണ് അത്ര എയിമില്ലാത്തതാണെങ്കിലും ‘അമ്പസ്താനി’ കളിക്കാന്‍ പുതിയ ടീമിനെ കിട്ടിയപ്പോള്‍ ചോറുകൊണ്ടുപോകുകയാണ് ഭേദമെന്ന സൊലൂഷനില്‍ എത്തിച്ചേര്‍ന്നു. ‘ചെക്കനു വീട്ടില്‍ വന്ന് ഊണുകഴിക്കാന്‍ പോലും സമയമില്ല. ഇഷ്ടമ്പോലെ പഠിക്കാണ്ട്’ എന്ന് ചുളുവില്‍ വീട്ടുകാര്‍ കരുതിക്കോട്ടെയെന്നൊന്നും തോന്നിയിട്ടില്ല. സത്യം.

അമ്പസ്താനി കളിക്കാനായി മൂന്നു ഗ്രൂപ്പാണ് ഏഴാംക്ലാസില്‍ . അതുകൊണ്ട് കേരളാ കോണ്‍ഗ്രസ്സുപോലെ ഒരു ഗ്രൂപ്പ് വിട്ടാല്‍ അടുത്തതില്‍ ചേക്കേറാമെന്ന സൌകര്യവുമുണ്ട്. കൂടാതെ ഐക്യ അമ്പസ്താനി ഗ്രൂപ്പ് എന്ന മറ്റൊരു ഗ്രൂപ്പും നിലവിലുണ്ട്. അത് ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടതിനു ശേഷമോ സമരമുള്ള ദിവസങ്ങളിലോ മാത്രമാണ് ആക്റ്റീവാവുന്നത്. ഇതിലെ പ്രധാന ഗ്രൂപ്പ് ‘കടു‘ വിന്റെ നേതൃത്വത്തിലുള്ളതാണ്. ‘കടു’വിന്റെ ശരിക്കുള്ള പേരു ബെന്നി. ഉയരം കുറഞ്ഞ് അല്പം തടിച്ചവനാണ് കടു. എതിരാ‍ളികളെ കോമ്പസുകൊണ്ടു മര്‍മ്മ സ്ഥാനങ്ങളില്‍ പെരുമാറുന്നതുകൊണ്ടാണ് അവനു ‘കടു‘ (മുശി) യെന്ന പേരു കിട്ടിയത്.

‘കടു‘വിന്റെ അസിസ്റ്റന്റ് ‘കൂരി’. ഹാജറ് വിളിക്കുമ്പോള്‍ അവന്റെ ശരിക്കുള്ള പേരു വിളിച്ചാലും അവന്‍ കൈപൊക്കാതെയിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ‘ഡാ കൂരി , കൈയ്യ് പൊക്കറാ..’ എന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാലേ അവന്‍ കൈപൊക്കൂ.

അങ്ങനെ ക്ലാസ്സിലെ ജഗജില്ലികള്‍ക്കെല്ലാം രണ്ടുമൂന്നക്ഷരങ്ങളിലൊതുങ്ങുന്ന ചില ഇരട്ടപ്പേരുകളുണ്ട്. അതുപോലെ തന്നെ മാഷുന്മാര്‍ക്കും ഇരട്ടപ്പേരുകളുണ്ട്. ഓന്ത് തോമ, മൂര്‍ഖന്‍, നഖന്‍, സുന്ദരക്കുട്ടപ്പന്‍, ചക്കച്ചൊള, എരുമ, കൂരച്ചന്‍ , ഹനുമാന്‍,... ഇതൊന്നും വെറുതെ ഇടുന്ന പേരല്ല. ഇവരെയൊക്കെ കണ്ടാല്‍ ഇതവരുടെ ശരിയായ പേരുതന്നെയല്ലേയെന്ന് ആരുമൊന്ന് സംശയിച്ചുപോകും. ഓന്ത് തോമ ക്ലാസിനു പുറത്ത് വെച്ചുകണ്ടാല്‍ എല്ലാ പിള്ളേരോടും വളരെ സൌഹാര്‍ദ്ദമായാണ് സംസാരിക്കുക. ക്ലാസില്‍ കയറിയാല്‍ പുലിയാണ്. ‘നഖന്‍‘ നീണ്ട നഖമുള്ള മാഷാണ്. ശിക്ഷ മുഴുവന്‍ ആ നഖം കൊണ്ടാണെന്നു മാത്രം.

ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് ‘കരടി‘. കണക്കാണ് ഇഷ്ടന്റെ ഇഷ്ട വിഷയം. ദേഹം മുഴുവന്‍ രോമങ്ങളുള്ളതുകൊണ്ടും ക്ലാസ്സില്‍ വന്നിരുന്നു ആദ്യം രണ്ടുമൂന്നു തവണ മേലോട്ടും കീഴോട്ടും നോക്കി സാമാന്യം ഭേദപ്പെട്ട ഡെസിബലില്‍ കീഴ്വായു അല്ലെങ്കില്‍ മേല്‍വായു റിലീസ് ചെയ്തിരുന്നതുകൊണ്ടുമാണ് ആ പേരു പിള്ളേരു കനിഞ്ഞനുഗ്രഹിച്ചത്. ദൈവം ചൂരലു കണ്ടുപിടിച്ചത് ‘കരടി’യ്ക്കു വേണ്ടി മാത്രമാണെന്നു പോലും പലപ്പോഴും ചിന്തിച്ചിരുന്നു. അമ്പു പെരുന്നാളിന്റെ മേളത്തിലെ ഇലത്താളമടിക്കുന്ന പോലെ നിര്‍ത്തി നിര്‍ത്തിയാണ് കരടി പെടയ്ക്കുക.


അമ്പസ്താനി കളിക്കുമ്പോള്‍ സെക്യൂരിറ്റി ലൂപ്പ് ഹോള്‍സ് കണ്ടുപിടിച്ച് ഒളിച്ചിരിക്കുന്നതില്‍ മിടുക്കനാണ് കൂരി. വിശാലമായ സ്കൂള്‍ കോമ്പൌണ്ടൊന്നും പോരാതെ ഗൊവേന്തയിലെ അച്ചന്മാരുടെ സ്ഥലത്തിന്റെ പിന്നാമ്പുറത്തെ ഗേറ്റുകടന്നും ‍ പോകാറുണ്ട്.

പിന്നിലെ ഗേറ്റ് കടന്ന് ചെന്നാല്‍ പേരയ്ക്കയും മാവുമൊക്കെയുള്ള ഒരു ഏദന്‍ തോട്ടം തന്നെയാണ്. ഒളിച്ചിരിക്കാന്‍ ഇഷ്ടം പോലെ പോയിന്റുകള്‍. ഏതെങ്കിലും പേരയുടെ മുകളില്‍ കയറി പേരയ്ക്ക പൊട്ടിക്കാം. പന്നിക്കൂടും പശുത്തൊഴുത്തും അവിടെയാണ്. നാലോ അഞ്ചോ പന്നികള്‍ എപ്പോഴും കൂട്ടിലുണ്ടായിരിക്കും. പന്നികളുടേയും പശുക്കളുടെയും കസ്റ്റോഡിയനായ ദേശുട്ടിച്ചേട്ടന്‍ ഊണുകഴിക്കാന്‍ പോകുന്ന സമയമായതുകൊണ്ട് വേറെ ആരെയും പേടിക്കാതെ നടക്കാം. പക്ഷേ, കുട്ടികള്‍ക്ക് ഈ പ്രദേശം വിലക്കപ്പെട്ടതാണെന്ന് ഹെഡ് മാഷായ മൂര്‍ഖന്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.

ഇതൊന്നും പക്ഷേ കൂരി അധികം മുഖവിലയ്ക്കെടുക്കാറില്ലായിരുന്നു.അതുകൊണ്ട് പലപ്പോഴും അമ്പസ്താനി കളിക്കുമ്പോള്‍ ഏറ്റവും അവസാനം മാത്രമേ കൂരിയെ പിടിക്കാന്‍ പറ്റൂ. സെക്യൂരിറ്റി വാണിങുള്ളതുകൊണ്ട് ആ ഏരിയയില്‍ പോകാന്‍ ആരുമൊന്നു മടിക്കും. പക്ഷേ പിടിക്കാന്‍ നിയോഗിക്കപ്പെട്ടത് ‘കടു‘വാണെങ്കീല്‍ ആദ്യം തന്നെ കൂരിയെ പിടിക്കാനേ അവന്‍ നോക്കൂ. കാരണം അവനെപിടിച്ചാല്‍ പിന്നെ ബാക്കിയുള്ളവരെ അവന്‍ തന്നെ പിടിച്ചോളും. കടുവിനു കുറച്ച് പൈപ്പുവെള്ളം കുടിച്ച് വിശ്രമിക്കാമല്ലോ.

അന്നും കൂരി പതിവുപോലെ വിലക്കപ്പെട്ട ഏദന്‍ തോട്ടത്തില്‍ തന്നെ ഒളിക്കാന്‍ തീരുമാനിച്ചു. ‘കടു’വാണ് ഇന്നത്തെ ടെര്‍മിനേറ്റര്‍ എന്നറിഞ്ഞ കൂരി ‍ സുരക്ഷിത പോയിന്റെ തേടി അലഞ്ഞു. പല സ്ഥലങ്ങളും ‘കടു’വിനു അറിയുന്നതാണ്. പന്നിക്കൂടിനടുത്ത് അധികം പോകാറില്ല. അച്ചന്മാരുടെ വേസ്റ്റാണ് പന്നികള്‍ മടമടാന്ന് വെട്ടുന്നതെങ്കിലും കുന്തിരിക്കത്തിന്റെ മണമുണ്ടാവില്ലല്ലോ.

രണ്ടും കല്പിച്ച് കൂരി പന്നിക്കൂടിനു സൈഡിലേക്ക് ഓടി. സൈഡില്‍ നിന്നാല്‍ ഗേറ്റില്‍ നിന്നേ കാണാന്‍ പറ്റും. അത് ശരിയാവില്ല. അങ്ങനെ കൂടിന്റെ പിന്നിലേക്ക് പാഞ്ഞു.

‘ച്ലിം..’ എന്ന ഒരു ശബ്ദം മാത്രമേ കേട്ടുള്ളൂ.

‘കടു’ ഗേറ്റിലേക്കെത്തിയപ്പോള്‍ കാണുന്നത് ഒരു കറുത്ത ജീവി പന്നിക്കൂട്ടില്‍ നിന്നും ഇറങ്ങി വരുന്നതാണ്.

‘ഡാ.. ഇത് ഞാനാണ്ടാ.. കൂരി..’

പേടിച്ച് പിന്തിരിയുന്നതിനിടയില്‍ കടു ആ പരിചിത സ്വരം കേട്ടു.

‘നീ വല്ലോട്ത്തും വീണാ.. എന്താണ്ടാ മേത്ത് മുഴുവന്‍..’

‘ഒന്നും പറയണ്ട...നടക്കാനും വയ്യ. ചന്തിയൊക്കെ പണ്ടാറ വേദന..’

ദേശുട്ടിച്ചേട്ടന്‍ തെങ്ങിനു അഭിഷേകം ചെയ്യാ‍നായി ചാണകം , പന്നിക്കാഷ്ടം എന്നീ അമൂല്യ ചേരുവകളും യഥേഷ്ടം വെള്ളവും മിക്സ് ചെയ്ത് വെച്ച ഒരു കുഞ്ഞു ടാങ്കിലേക്കാണ് കൂരി ഓട്ടത്തിനിടയില്‍ കാല്‍ വഴുതി വീണത്.
ഇങ്ങനെ ഒരു സെറ്റപ്പ് അവിടെയുള്ള കാര്യം കൂരി സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. എങ്ങനെയൊക്കെയോ ചാടി എഴുന്നേറ്റ് നിന്നപ്പോള്‍ ദേശുട്ടിച്ചേട്ടന്റെ ആ പുണ്യാഹം പുരളാത്ത ഒരിഞ്ച് സ്ഥലം പോലും ദേഹത്തില്ലെന്ന് മനസ്സിലായി. മെല്ലെ സമീപ്രദേശത്ത് വെള്ളമുണ്ടോയെന്ന് സേര്‍ച്ച് ചെയ്തു. ആ സമയത്താണ് പ്രകാശത്തിന്റെ വെള്ളിവെളിച്ചവുമായി കടു ഗേറ്റുകടന്നു വരുന്നത് കണ്ടത്.

മെല്ലെ സ്കൂളിലെ പൈപ്പിന്റെ ചോട്ടിലേക്ക് വേച്ചു വേച്ചു നടക്കുന്നതിനിടയില്‍ പിള്ളേരെല്ലാം കൂരിയുടെ കൂടെ കൂടി.
‘നെന്നെ കണ്ടാല്‍ ഇപ്പോ ഒരു കരടി യാണെന്നേ തോന്നൂ..’
ഇതിനിടയില്‍ കടു‍ അറിയാതെ പറഞ്ഞു പോയി.. അത് പിള്ളേരെല്ലാം ഏറ്റുപിടിച്ചു.

പിള്ളേരെല്ലാം ‘കരടി’ .. ‘കരടി’... എന്ന് ഉറക്കെ ഈണത്തില്‍ വിളിച്ച് പിന്നാലെ കൂടാന്‍ അധികം നേരം വേണ്ടി വന്നില്ല. ജാഥ പൈപ്പിന് ചോട്ടിലേക്ക് അടിവെച്ച് നീങ്ങി.

ഈ സമയത്താണ് ഉച്ചയൂണും കഴിഞ്ഞ കരടി മാഷ് തന്റെ ആജീവനാന്ത വാഹനമായ സൈക്കിളില്‍ ആഗതനാകുന്നത്.
പരസ്യമായി പിള്ളേര് ‘കരടി’യെന്ന് അലറിവിളിച്ചു വരുന്ന പിള്ളേര്‍ക്കുമുന്നില്‍ കരടി മാഷിന്റെ സൈക്കിള്‍ അറിയാതെ ബ്രേയ്ക്കിട്ടു നിന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം ക്ലാസ് കൂടിയപ്പോള്‍ ഞാനടക്കമുള്ള കടുവിന്റെ ഗ്രൂപ്പ് മെമ്പേഴ്സിനെ ഹെഡ് മാഷും കരടി മാഷും കൂടി പല രൂപത്തിലും ഭാവത്തിലും നിര്‍ത്തിയും ഇരുത്തിയും തായമ്പകയും പാഞ്ചാരിയും ശിങ്കാരിമേളവും ഒരുമിച്ച് നടത്തി ധന്യരായി.

പിറ്റേന്നു മുതല്‍ ഉച്ചയ്ക്ക് ചോറു കൊണ്ടുപോകുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നും ഉച്ചസമയത്ത് രണ്ടു കിലോമീറ്റര്‍ നടക്കുന്നത് ആരോഗ്യത്തിനു എന്തുകൊണ്ടും നല്ലതാണെന്നുമുള്ള തിരിച്ചറിവുണ്ടായിയെന്നത് ചരിത്രം.


Note the point : അമ്പസ്താനിക്ക് ഒളിച്ചുകളി, ഓടിപ്രാന്തി എന്നീ പേരുകളും നിലവിലുണ്ട്.
കടു - ഒരു തരം മീന്
കൂരി - ഒരു തരം മീന്‍. (cat fish) വര്‍ഗത്തില്പെടും.

Sunday, December 09, 2007

ദേ ഞാന്‍ പോയി

ഇവിടെ ഉണ്ടായിരുന്ന തേങ്ങയൊക്കെ എവിടെ ?

കൊച്ചമ്മിണി കാലത്ത് പുട്ടുണ്ടാക്കാന്‍ തേങ്ങ പൊതിക്കാന്‍ നോക്കിയപ്പോള്‍ മാത്രമാണ് വെണ്ണൂറ്റും പുരയില്‍ ഇട്ടിരുന്ന അഞ്ചു തേങ്ങ മിസ്സിങ്ങാണെന്നറിയുന്നത്.

നാലുവയസ്സായ അര്‍ജുനനും മൂന്നുവയസ്സായ ദിനകരനും കൊച്ചമ്മിണിയെ മിഴിച്ച്നോക്കി.

ഈ ക്ടാങ്ങളോട് ചോദിച്ചട്ട് എന്ത് കിട്ടാനാണ്ടീ ? കണ്ണുകാണില്ലെങ്കിലും അമ്മായ്മ തള്ളയ്ക്ക് നന്നായി ചെവികേള്‍ക്കാമെന്ന് കൊച്ചമ്മിണിക്ക് നൂറുതരം. ഇതൊക്കെ തന്റെ കെട്ട്യോന്റെ കലാ പരിപാടിയാണെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല. ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നാല്‍, രാത്രി പൊട്ടുന്ന ചട്ടി, കുട്ടിക്കലം, അടുപ്പുകല്ല് എന്നിവയുടെ ഇന്‍വെന്ററി എടുക്കാന്‍ അര ദിവസത്തെ പണികളയേണ്ടിവരുമെന്ന ഒറ്റകാരണം കൊണ്ടുമാത്രമാണ് കൊച്ചമ്മിണി അതിനു മുതിരാത്തത്.തേങ്ങയെല്ലാം കൃത്യമായി പ്രാഞ്ചിയുടെ കൊപ്രക്കളത്തിലെത്തിയിരിക്കും.കാശ് വേലായി കണക്കു പറഞ്ഞുവാങ്ങിയിട്ടുമുണ്ടാവും.

ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് പഞ്ഞ മാസത്തിലാണ്. വിരലുമുറിയുന്ന മഴയുള്ളപ്പോള്‍. കാറ്റ് തെങ്ങോലകളെ കീറി മുറിക്കുമ്പോള്‍.

വേലായി, അന്ത കൊച്ചമ്മിണിയുടെ ഒരേയൊരു കാന്തന് ‍അപ്പോഴും വീടിന്റെ ഇറയത്ത്കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. തലേന്ന് രാത്രി ഗാ‍നമേളയായിരുന്നു. പഴയ നാടക-സിനിമാ ഗാനങ്ങള്‍ മാത്രം.
‘എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും..’
‘കാളി ഭദ്രകാളി....’
‘ചെകുത്താന്‍ കയറിയ വീട്..’ എന്നീ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടു വേലായി തന്നെ സംഗീതം നല്‍കി, പാടി ഗേറ്റിനുമുന്നില്‍ എത്ര നേരം പിടിച്ചു നിന്നെന്നോ ആ പടിയൊന്ന് തുറന്നു അകത്തേക്ക് കടക്കാന്‍. പടിയുടെ ശക്തികൊണ്ടല്ല, പാട്ടിന്റെ ശക്തികൊണ്ടു തന്നെ.

ഇതിനൊക്കെ ഷാപ്പുകാരന്‍ വാസ്വേട്ടനെ പറഞ്ഞാല്‍ മതി. കൊച്ചമ്മിണി രണ്ടുമൂന്നു പ്രാവശ്യം ഷാപ്പില്‍ ചെന്ന് പറഞ്ഞതാണ്.

ഈ മനുഷ്യനു ഇങ്ങനെ കുടിക്കാന്‍ കൊടുക്കരുതെന്ന്.

വേലായി സാധാരണ പത്തുമണിക്കാണ് ഉറക്കമെഴുന്നേല്‍ക്കുക. കാലത്തെഴുന്നേറ്റ് സ്കൂളിലൊന്നും പോകണ്ടല്ലോ. പിന്നെ, പേരിനൊന്ന് മുഖം കഴുകി ഓടക്കുഴലുമെടുത്ത് നേരെ വെച്ചുപിടിക്കും.
പടി കടന്നാല്‍തന്റെ ഓടക്കുഴലില്‍ ഒരു പാട്ടു വായിക്കും. അതാണ് സിഗ്നല്‍.
താന്‍ സ്ഥലം കാലിയാക്കിയെന്ന് കണ്ണു കാണാത്ത അമ്മയെ അറിയിക്കാന്‍.
‘എരണം കെട്ടവന്‍ പോയാ..’ തള്ള അവിടെയിരുന്ന് ചീറും. രണ്ട് ക്ടാ‍ങ്ങളെ അവിടെയിട്ട് കൊച്ചമ്മിണി ഇതിനകം ഇഷ്ടികക്കളത്തിലേക്ക് പോയിട്ടുണ്ടാവും.

വേലായി നേരെ കൂമ്പുള്ളി പാലത്തിന്റെ അടുത്തേക്ക്. പാലത്തിന്റെ അടുത്തുള്ള വാസുവേട്ടന്റെ ഷാപ്പില്‍ ഒന്നു മുഖം കാണിക്കും. , പിന്നെ ചൂണ്ടയും വള്ളിക്കൊട്ടയുമായി പാലത്തിന്റെ സൈഡിലെ തോട്ടിലേക്ക്. ചൂണ്ടയിടാന്‍ വേലായി മിടുക്കനാണ്. പാറക്കെട്ടുള്ളകാരണം വലയിടാന്‍ പറ്റില്ല.

ഉച്ചതിരിയുമ്പോഴേയ്ക്കും ചൂണ്ടയിട്ട് വേലായി കുറെ മീന്‍ പിടിക്കും.
മീന്‍പിടുത്തത്തില്‍ വേലായി ഒരു തൊരപ്പനാണ്. വലിയ മീനുകള്‍ മാത്രമേ വേലായിയുടെ ചൂണ്ടയില്‍ കുടുങ്ങുവത്രേ. ദോഷൈകദൃഷ്ടികള്‍ പറയുന്നത് വേലായിയുടെ മണമടിച്ചാല്‍ തന്നെ വന്മീനുകള്‍ കൂട്ടത്തോടെ അടുത്തു വരുമെന്നാണ്.

ഏതായാലും വേലായിക്ക് വൈകീട്ട് അഞ്ചുമണിയോടെ അത്യാവശ്യം മീന്‍ കൂടയില്‍ ആയിട്ടുണ്ടാവും. വേലായി പിടിച്ചമീനാണ് ചീഫ് കുക്കും വാസുവേട്ടന്റെ നിയമപ്രകാരമുള്ള ഒരേ ഒരു വൈഫുമായ വള്ളിച്ചേച്ചി ഓരോ പേരും ഇട്ട് രാത്രിയും പിറ്റേന്ന് ഉച്ചയ്ക്കും വിളമ്പുന്നത്.

മീനിന്റെ വിലയുടെ കാര്യത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായമാണ് വേലായിയും വാസ്വേട്ടനും തമ്മില്‍. രാത്രി ആറര കഴിഞ്ഞാല്‍ വേലായിയുടെ ലോകമാണ് ഷാപ്പ്.

ബാക്കി വരുന്ന കള്ളൊക്കെ വേലായിക്ക് സമര്‍പ്പിച്ച് മീനിന്റെ കണക്ക് തീര്‍ക്കും വാസ്വേട്ടന്‍.

‘വാസ്വേട്ടാ ഇയ്ക്ക് മൂത്രൊഴിക്കണം’ എന്നാവുമ്പോള്‍ വാസ്വേട്ടന്‍ വേലായിയെ ഉടലോടെയെടുത്ത് അടുത്ത തെങ്ങിന്റെ ചോട്ടില്‍ കൊണ്ടിരുത്തും. അതാണ് വാസ്വേട്ടന്റെ ഷാപ്പിന്റെ ക്ലോസിങ് ടൈം.

ഒരു പഞ്ഞ മാസം. ഒഴുക്കു കാരണം മീന്‍ പിടുത്തം വളരെ കഷ്ടം.

വേലായി കള്ളുകുടിക്കാതെ വലഞ്ഞു. വാസ്വേട്ടനാണെങ്കില്‍ പറ്റ് തീര്‍ത്തുമതി ഇനി കുടിയെന്ന നീതിശാസ്ത്രത്തില്‍ ഉറച്ചു നില്‍ക്കുന്നു.

കാലത്ത് എഴുന്നേറ്റ് കൊച്ചമ്മിണിയോട് ചില്ലറ ചോദിച്ചു.
‘ദേ എന്റെ കാശിട്ടു വയ്ക്കുന്ന കുടുക്ക. കൊണ്ടോയി പണ്ടാറടങ്ങ് .. ‘ കാലിയായ മണ്കുടുക്ക കൊച്ചമ്മിണി വേലായിയുടെ മുന്നില്‍ കൊണ്ടുപോയി വെച്ചു.

ഇനി അധികം അവിടെ നിന്നാല്‍, ഇവള്‍ തന്നെ ഇഷ്ടികപ്പണിക്ക് വിടുമോയെന്ന ശങ്ക കാ‍രണം വേലായി തന്റെ ഓടക്കുഴലും ശീലക്കുടയുമായി മെല്ലെ പടിയിറങ്ങി.

വാസ്വേട്ടന്റെ ഷാപ്പിനു മുന്നില്‍ ചെന്നു. വള്ളിയേച്ചി എരണ്ട വൃത്തിയക്കുന്നു. ഇന്നത്തെ സ്പെഷല്‍ എരണ്ടയാണ്.

‘വാസ്വേട്ടോ ഇന്ന് ഇയ്ക്ക് എന്തായാലും ഒരു കുടുക്ക വേണം..’
‘കിട്ടീദന്നെ.. വേലായേ.. വാസ്വേട്ടന്‍ ഇബിടില്ല. ... പറ്റ് തരാണ്ട് ഈ പടി ഇങ്ങട് കടന്നാല്‍ മടലെടുത്ത് ഒരു കാല്‍ തല്ലിയൊടിക്കാന്‍ ‍ പറഞ്ഞിട്ടാ വാസ്വേട്ടന്‍ പോയേക്കണേ.. നീ വേഗം പൊക്കൊ ഇബ്ട്ന്ന്..’ വള്ളിയേച്ചി വേലായിക്ക് വാണിങ് മെസ്സേജ് കൊടുത്തു.

വേലായി ഷാപ്പിന്റെ വാതില്‍ക്കല്‍ തന്നെ കുന്തുകാലില്‍ ഇരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ വാസ്വേട്ടന്‍ വന്നു.
‘പറ്റ് തരാണ്ടു ഇതിന്റെ പടികടക്കരുത്ന്ന് പറഞ്ഞ്ണ്ടാര്‍ന്നതല്ലേ....’

‘ഇയ്ക്ക് ഒരു കുടുക്ക് ഇന്ന് വേണം..’

‘നീയെന്റെ സ്വഭാവം ശരിക്കറിയും. സമയം മെനക്കെട്ത്താണ്ട് നീ നെന്റെ വഴിക്ക് പോണ്ടാ ?’
‘ഇല്ല..’
‘ദേ ആള്‍ക്കാര് കുടിക്കാന്‍ വരുമ്പോ നെന്നെ ഇബടെ കണ്ടാല്‍ കൌളി മടലെടുത്ത് പൂശും ഞാന്‍..എണീറ്റ് പോടാ ഇബ്ട്ന്ന്..’

എന്നിട്ടും വേലായി അവിടെതന്നെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ ആദ്യ കുടിയന്‍ അറുമുഖന്‍ കയറി വന്നു. കൈനീട്ടം സാധാരണ അറുമുഖന്റെയാണ്.

‘എണീറ്റ് പോടാ ഇവ്ട്ന്ന്..’ വാസ്വേട്ടന്‍ പിന്നാമ്പുറത്ത് നിന്നും ഒരുഓലമടലെടുത്തു.

സംഗതി പന്തിയല്ലെന്ന് വേലായിക്ക്ക് മനസ്സിലായി.

‘ദേ ഞാന്‍ പോണു...വാസ്വേട്ടന്‍ ഇനി എന്റെ ശവാവും കാണുക..’ വേലായി മുഷ്ടിചുരുട്ടി പറഞ്ഞു.
‘അങ്ങന്യാവട്ടെ.. നീയിപ്പോചെല്ല്...’

വേലായിമെല്ലെ നടന്ന് പോയി.

‘രൂപ ഒന്നും രണ്ടുമല്ല പറ്റ് . നൂറുറുപ്യായി. അവനു ഇനീം വേണത്രെ. ..’

‘എന്റെ അറുമുഖാ, ഈ മഴക്കാലം കഴിഞ്ഞാല്‍ വേലായി കാശു തരൂന്ന് ഞാന്‍ നൂറു പ്രവശ്യം പറഞ്ഞതാ വാസ്വേട്ടനോട്.. കേക്കണ്ടെ..’ വള്ളിയേച്ചിക്ക് അല്ലെങ്കിലും വേലായിയോടൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്.

‘നീ മിണ്ടരിക്ക്വോ.. നീ ഒറ്റൊരുത്തിയാ അവനെ ഇങ്ങനെ ആക്കീത്..’

വള്ളിയേച്ചി ഷാപ്പിന്റെ സൈഡില്‍ ചെന്ന് നിന്ന് വേലായി നടന്നു പോകുന്നത് നോക്കി നിന്നു.
പാവം.പോണ പോക്കു കണ്ടില്ലേ..എന്നും ആടിയാടി ഇവിടെ നിന്നും പോകുന്ന ആളാ.
വേലായി കൂമ്പുള്ളിപ്പാലത്തിന്റെ മുകളിലൂടെ നടന്നു. നട്ടുച്ചയാണ്. മഴ മാറി നിന്ന സമയം.

പാലത്തിനു നടുവിലെത്തി ഒരു നിമിഷം നിന്നു.

പിന്നെ പാലത്തിന്റെ കൈവരിയില്‍ കയറി നിന്നു.

‘ദേ നോക്ക്യേ.. മ്മടെ വേലായി ആ പാലത്തിന്റെ കൈവരീ‍മ്മെ കയറി നില്ക്കുണു. വല്ല കടുംകൈ ചെയ്യോ..’ വള്ളിയേച്ചിക്ക് പരിഭ്രമമായി.

‘ഏയ്..അവന്‍ വെറുതെ ആളെ പേടികാട്ടാന്‍ നിക്കാണ്....നെനക്ക് വേണങ്കി അവനെ വിളിച്ചോണ്ട് വന്ന് ഇവിടെ പൊറുപ്പിച്ചോ..’

‘ഞാന്‍ ഒന്നും പറയാന്‍ ഇല്യ..’ വള്ളിയേച്ചി അകത്തേക്ക് കയറിപ്പോയി.

വേലായി പാലത്തിന്റെ കൈവരിയില്‍ നിന്ന് ചുറ്റും നോക്കി. നിറഞ്ഞൊഴുകുകയാണ് തോട്. കലക്ക വെള്ളം.
ഇന്ന് ഒക്കേനെം ശരിയാക്കിത്തരാം.

‘ദേവ്യേ..’ എന്നും വിളിച്ച് വേലായി താഴേക്ക് ഒരു ചാട്ടം.

‘പ്ലും‘

‘വേലായി ചാടീന്നാ തോന്നണെ..’ കൂട്ടാന്‍ കലം തേച്ചുകൊണ്ടിരുന്ന വള്ളിയേച്ചിയാണ് ആദ്യം കേട്ടത്.

‘കുരുത്തം കെട്ടോന്‍ മനുഷ്യനു പണിയാക്ക്വോ.. തോട്ടില്‍ നെറച്ച് വെള്ളമുള്ളതാണ്. പോരാത്തേന് ചൂഴിം..’
മുങ്ങാംകൂഴിയിട്ട് പാലത്തിന്റെ അപ്പുറത്ത് പൊന്താമെന്ന ധാരണയിലാണ് വേലായി രണ്ടും കല്‍പ്പിച്ച് ചാടിയത്.

പക്ഷേ.. നേരെ ചൂഴിയിലേക്ക് വീണത്.

ചൂഴിയില്‍ കിടന്ന് വേലായി കൈകാലിട്ടടിച്ചു.

‘ബ്ലും. ബ്ലും..’

വാസ്വേട്ടന്‍ ഓടിവന്നു നോക്കുമ്പോള്‍ വേലായി വെള്ളത്തില്‍ പൊന്തി കിടന്ന് കൈകാലിട്ടടിക്കുന്നു.

‘വാസ്വേട്ടാ.. ദേ ഞാന്‍ പോണു...’
‘ എവിടയ്ക്ക് ?..ഇങ്ങ്ട് കേറി വാടാ. ’
‘ നെല കിട്ടിണില്യ വാസ്വേട്ടാ.. ദേ ഞാന്‍ പോയി...’ വേലായി വെള്ളം കുടിച്ചു തുടങ്ങി.

വാസ്വേട്ടന് ഓടിച്ചെന്ന് ‍ ഒരു കയറെടുത്ത് എറിഞ്ഞു കൊടുത്തു. വേലായി കറങ്ങുക തന്നെയാണ്.

‘ആരെങ്കിലൊന്നും ചാട്..’ വള്ളിയേച്ചി പാലത്തിന്മേല്‍ നിന്ന് വിളിച്ചു പറഞ്ഞു.

‘കയറുമ്മെ പിടിക്കടാ വേലായേ..’

‘എനിക്കൊന്നും കാണാന്‍ പറ്റ്ണില്ലേ..’

പിന്നെ വാസുവേട്ടന്‍ കയറില്‍ ഊരാം കുടുക്കിട്ട് വേലായിയുടെ ഭാഗത്തേക്ക് എറിഞ്ഞു.
നേരെ കഴുത്തിലാണ് വീണത്. വേലായി എങ്ങനെയോ കയറ് പിടിച്ചു.

പിന്നെ സൈഡിലൂടെ വലിച്ചു കയറ്റി.

കരയ്ക്ക് കയറ്റി കിടത്തി വെള്ളമെല്ലാം ശര്‍ദ്ദിപ്പിച്ച് കളഞ്ഞു.

‘നെനക്ക് ന്തൂട്ടിന്റെ കേടാ എന്റെ വേലായിയേ..’ വാസ്വേട്ടന്‍ ശരിക്കും വിയര്‍ത്തു.

‘ഞാന്‍ വെറുതെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചാടീതാ ന്റെ വാസ്വേട്ടാ.... ഇത് ഇത്ര അല്‍ക്കുല്‍ത്താ‍വുന്ന് വിജാരിച്ചില്ല... എന്താ ചുഴി...’


ചരിത്രത്തിലാദ്യമായി അന്ന് വേലായി നട്ടുച്ചക്ക് വയറു നിറയെ കള്ളും കുടിച്ചാണ് വീട്ടില്‍ ചെന്ന് കയറിയത്.

പിന്നീടൊരിക്കലും വേലായി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല.


************


വേലായിയുടെ മറ്റു സുവിശേഷങ്ങള്‍.

1.വേലായി ചരിതം ഒന്നാം ഖണ്ഡം
2.വേലായി ചരിതം രണ്ടാ ഖണ്ഡം
3.വേലായി ചരിതം മൂന്നാം ഖണ്ഢം
4.വേലായിയും ഞാനും പിന്നെ ചില ഷാപ്പു വിശേഷങ്ങളും




Sunday, November 11, 2007

ഡ്രൈവിങ് ലൈസന്‍സ്

ഒരേയൊരു പെങ്ങളെ തോളൂരുള്ള പേരുകേട്ട തറവാട്ടിലേക്ക് കെട്ടിച്ചു വിടുമ്പോള്‍ മോഹങ്ങളുടെ ഒരു കൂമ്പാ‍രവുമായാണവള്‍ അങ്ങോട്ട് കെട്ടിയെടുത്തതെന്നും ബാലന്‍സായുള്ള മോഹങ്ങള്‍ ഓരോരോ പാരയായി ഇങ്ങോട്ട് തന്നെ തിരിച്ചുവരുമെന്നുമുള്ള തിരിച്ചറിവ് ഉണ്ടായത് ,എല്ലാം കഴിഞ്ഞ ശേഷം മാത്രമായിരുന്നു. അല്ലെങ്കിലും വരാനുള്ളത് ഒന്നും തന്നെ വഴിയില്‍ തങ്ങാറില്ലല്ലോ .

അതിലൊരു മോഹമായിരുന്നു ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നതെന്ന് ഒരു നാള്‍ എന്റെ നല്ലപാതി ലീന പൊടിപ്പും തൊങ്ങലും വെച്ച് കാതിലോതിയപ്പോ‍ള്‍‍ 'അവളായി അവളുടെ കെട്ട്യോനായി ' എന്ന ലൈനില്‍ ഞാന്‍ പിടിച്ച് നിന്നത് വെറുതെ . പിറ്റേന്ന് കാലത്തു തന്നെ ലീനയെ സോപ്പിട്ട് പെങ്ങള്‍ റീമ ഒരു കമ്പയിന്റ് സ്റ്റഡിക്കുള്ള കുടുക്കിട്ടു. ' എന്തിനാണ്ടീ നീ ഡ്രൈവിങ് പടിക്കണേ ' എന്ന എന്റെ ചോദ്യത്തിനു ബസ്സില്ലാത്ത ദിവസം സ്കൂളില്‍ പോകാനെന്ന് മറുപടി. തോളൂരു നിന്നും കൊടകര ഡോണ്‍ബോസ്കോ സ്കൂളിലേക്ക് ബന്ദുള്ള ദിവസം ഡ്രൈവ് ചെയ്താലുണ്ടാവുന്ന അവസ്ഥ , അളിയന്റെ മാരുതി 800 നു നമോവാകം.

കാറുപോയിട്ട് ഒരു കുട്ടിസൈക്കിള്‍ പോലും ഓടിക്കണമെന്ന് ജന്മത്തില്‍ പോലും ആഗ്രഹിക്കാത്ത ലീന, റീമയുടെ സോപ്പില്‍ പതഞ്ഞ് എന്നോട് വിഷയമവതരിപ്പിച്ചു. ജനാധിപത്യമല്ലേ.. ഭൂരിപക്ഷാഭിപ്രായത്തിനല്ലേ മുന്‍ തൂക്കം കൊടുക്കേണ്ടത്. അതുകൊണ്ട് പിറ്റേന്ന് തന്നെ 'ജവാന്‍' ഡ്രൈവിങ് സ്കൂളിന്റെ പ്രൊപ്രൈറ്റര്‍ കം പ്രധാനാധ്യാപകനായ യാക്കോവേട്ടനോട് കാര്യം പറഞ്ഞു.

ഇവരുടെ ചിരകാലാഭിലാഷമാണ് ചേട്ടാ.. എങ്ങനെയെങ്കിലും ലൈസന്‍സ് എടുത്ത് കൊടുക്കണം .

അതിനെന്താ നാളെത്തൊട്ട് തന്നെ പോന്നോട്ടെ.

യാക്കോവേട്ടന്‍ റെഡി.

പിറ്റേന്ന് കാലത്ത് പത്തുമണിക്ക് തന്നെ ലീന റെഡിയായി.

കാലത്ത് തന്നെ കുളിച്ച് കുറിയും തൊട്ട് യാക്കോവേട്ടന്റെ 'ജവാന്‍' ഡ്രൈവിങ് സ്കൂളിനു മുന്നിലേക്ക്.
വീട്ടില്‍ നിന്നും തോളൂരിലേക്ക് ലീന ഡ്രൈവ് ചെയ്യും. അവിടെനിന്നും റീമയെ വണ്ടിയില്‍ കയറ്റി അരമണിക്കൂര്‍ പഠനം . തിരിച്ച് ഇങ്ങോട്ടും ലീന ഡ്രൈവര്‍ സീറ്റില്‍. അത്ര്യേ ഉള്ളൂ സംഭവം.

ആദ്യ ദിവസത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം റീമ രണ്ടു ദിവസം കൊണ്ടു തന്നെ ഡ്രൈവിങ് പഠിച്ചടക്കുമെന്ന് യാക്കോവേട്ടനു സംശയം തോന്നി. അറുപതിലും എഴുപതിലുമാണ് റീമ ഡ്രൈവ് ചെയ്യുന്നത്.

ലീനയാവട്ടെ ഇരുപത് കി.മി. സ്പീഡ് വിട്ട് എങ്ങോട്ടുമില്ല . ഡീസലിനു പകരം പച്ചവെള്ളം ഒഴിച്ചാലും ഏഴു കിലോമീറ്ററോളം യാക്കോവേട്ടന്‍ ഇതെങ്ങനെ സഹിക്കുന്നു ?

ഓരോ ദിവസവും നല്ല ഇമ്പ്രൂവ് മെന്റ്. ഡിഗ്രി പരീക്ഷക്കുപോലും രണ്ടാള്‍ക്കും ഇത്ര ശുഷ്കാന്തി ഉണ്ടായിരുന്നോവെന്നത് സംശയമാണ് .

ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ ഡ്രൈവിങ്ങിലെ നാഴികക്കല്ലായ 'H' എടുക്കാനുള്ള ഓര്‍ഡറായി . അതിനിടയില്‍ ലേണേഴ്സ് ടെസ്റ്റ് എങ്ങനെയൊക്കെയോ കടന്നു കൂടിയിരുന്നു.

പറമ്പന്തള്ളി അമ്പലത്തിനടുത്ത് മുല്ലശ്ശേരി ഗവര്‍മെന്റ് സ്കൂളിന്റെ അനാഥമായ ഗ്രൌണ്ടിലാണ് യാക്കോവേട്ടന്‍ 'H' ഇടാന്‍ പഠിപ്പിക്കുന്നത്. മെയിന്‍ റോഡില്‍ നിന്നും ഒന്നൊന്നര കിലോമീറ്ററുണ്ട് അവിടേയ്ക്ക്. ബസ് റൂട്ടില്ല. ചരിത്രാതീതകാലത്ത് ടാറിട്ട തോടാണ്. ഒരു ചന്തത്തിനു അവിടവിടെയായി ടാറ് കാണാം.

KLH രെജിസ്റ്റ്രേഷനുള്ള ഒരു കറുത്ത അമ്പാസഡറാണ് യാക്കോവേട്ടന്റെ ശകടം. തലമുറ തലമുറ കൈമാറി കിട്ടിയ സ്വത്താണ്. പാങ്ങിലെ കുട്ടപ്പേട്ടന്റെ വര്‍ക്ഷാപ്പ് നിലനിന്നു പോകുന്നതു തന്നെ ഇതുപോലെയുള്ള വണ്ടികളുടെ നിര്‍ലോഭമായ സഹകരണമുള്ളതൊന്നുകൊണ്ടുമാത്രമാണ്. . എങ്കിലും ഒരിക്കലും വഴിയില്‍ കിടക്കേണ്ടി വരുകയോ മറ്റു വലിയ പ്രശ്നങ്ങളോ ഈ ശകടത്തിനു ഉണ്ടായിട്ടില്ല. റോഡിനു പറ്റിയ വണ്ടി തന്നെ.

'H' എടുക്കുന്ന പരിപാടി അല്പം കടുത്തതാണെന്ന് യാക്കോവേട്ടന്‍ മുന്‍ കൂട്ടി രണ്ടാളോടും പറഞ്ഞിരുന്നു. അതുകൊണ്ട് എക്സ്ട്രാ ഹോര്‍ലിക്സും ബൂസ്റ്റൊക്കെ തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പോയത്.

ഗ്രൌണ്ടില്‍ 'H' ആകൃതിയില്‍ വെച്ചിരിക്കുന്ന കൊന്ന വടികള്‍ക്കിടയിലൂടെ ശകടം ഓടിക്കണം .
'H' ന്റെ ആദ്യ ശ്രമത്തില്‍ തന്നെ വെച്ചിരുന്ന എല്ലാ വടികളും താഴെ. വണ്ടി മുന്നിലേക്കെടുക്കാന്‍ പ്രശ്നമില്ല. ബാക്ക് എടുക്കുമ്പോഴാണ് എല്ലാ പ്രശ്നവും. വണ്ടിയുടെ പകുതി എത്തിയാല്‍ മാത്രമേ സ്റ്റീയറിങ് ഒടിക്കാവൂ എന്ന് യാക്കോവേട്ടന്‍ പുറത്ത് നിന്ന് വിളിച്ചു പറയും. ലീന എങ്ങനെ ഒടിച്ചാലും കുറ്റിയില്‍ തട്ടും .

ക്ലച്ചിനു പകരം ആക്സലറേറ്റര്‍ അമര്‍ത്തുകയാണ്. റീമയുടെ പ്രശ്നം. പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് യാക്കോവേട്ടന്‍ വണ്ടിയുടെ അടിയില്‍ പെടാതെ രക്ഷപ്പെട്ടത്.

രണ്ടും മൂന്നും ദിവസങ്ങള്‍ സംഭവ ബഹുലമല്ലാതെ കടന്നു പോയി.

'H' പഠനത്തിന്റെ നാലാം ദിവസം ഒരു വേള, ലീന ക്ലച്ചില്‍ കാലമര്‍ത്തിയപ്പോള്‍ അതു വെറുതെയാണെന്ന് മനസ്സിലാവാന്‍ സമയമെടുത്തു. പിന്നിട് യാക്കോവേട്ടന്‍ തന്റെ കയ്യിലുള്ള സാധനസാമഗ്രികള്‍ കൊണ്ട് ശകടത്തില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോള്‍ മാത്രമാണ് ഗിയര്‍ ബോക്സ് പീസ് പീസായി കിടക്കുകയാണെന്ന് മനസ്സിലായത്.

അന്ന് നട്ടുച്ചക്ക് ഗിയര്‍ ബോക്സിന്റെ മനസ്സിലാവാത്ത ഭാഗങ്ങള്‍ തലയില്‍ വെച്ച് രണ്ടു പെണ്ണുങ്ങളുമായി ദുഖം കടിച്ചമര്‍ത്തി യാക്കോവേട്ടന്‍ നടന്നു പോകുന്നത് പറമ്പന്തള്ളിയിലേക്കുള്ള വഴിയിലെ കുടുംബങ്ങള്‍ നിര്‍ന്നിമേഷരായി നോക്കി നിന്നു .

എത്രകഴിച്ചാലും ഫിറ്റാവാത്ത യാക്കോവേട്ടന്‍ അന്ന് വൈകിട്ട് ഫുള്‍ വീലായി വീട്ടില്‍ കയറിവന്നു. എന്റെ മുന്നില്‍ സാഷ്ടാംഗപ്രണാ‍മം നടത്തി .

മോനെ..എന്നെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കി തരണം. നിങ്ങള്‍ വേറേ ഏതെങ്കിലും ഡ്രൈവിങ് സ്കൂളില്‍ പോയി പഠിച്ചോ..

ഞാന്‍ വിഷമ വൃത്തത്തിലായി. സ്കൂള്‍ വെക്കേഷന്‍ കഴിഞ്ഞാല്‍ ടീച്ചറായ റീമയ്ക്ക് സ്കൂളില്‍ പോകണം . ജൂണില്‍ ലീനയ്ക്ക് ഗള്‍ഫിലേക്ക് തിരിച്ചു വരുകയും വേണം. വേറെ ഡ്രൈവിങ് സ്കൂളില്‍ ചെന്നാലും ഇതൊക്കെ തന്നെയാവും സ്ഥിതി . യാക്കോവേട്ടനാണെങ്കില്‍ അറിയാവുന്ന ആളാണ്.

എന്തു വന്നാലും എന്റെ വണ്ടിയില്‍ പഠിപ്പിക്കാന്‍ പറ്റില്ല.

യാക്കോവേട്ടന്‍ സ്ട്രെയ്റ്റാണ്. വെട്ടൊന്ന് മുറി രണ്ട്. യാതൊരു കോമ്പ്രമൈസും ഇല്ല.

പിന്നെ എന്റെ ഓടിച്ചു കൊതിമാറാത്ത പുതിയ സ്കോര്‍പിയോ ഇവര്‍ക്ക് ഗിയര്‍ബോക്സ് പൊളിക്കാന്‍ കൊടുക്കണോ ? അത് പള്ളീല് പോയി പറഞ്ഞാല്‍ മതി.

ആ മോഹം അവിടെ കെട്ടടങ്ങിയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അളിയന്‍ തന്റെ മാരുതി 800 ശകടവുമായി പിറ്റേന്ന് കാലത്ത് ലാന്‍ഡ് ചെയ്യുന്നത്. 'H' എടുക്കാന്‍ ആ കാര്‍ നിരുപാധികം യാക്കോവേട്ടനു വിട്ടുകൊടുത്തുകൊണ്ടുള്ള ഓര്‍ഡര്‍.

യാക്കോവേട്ടന്‍ സസന്തോഷം ആ ഓഫര്‍ സ്വീകരിച്ചു. നാലു ദിവസം കൊണ്ട് 'H' പഠനം പൂര്‍ത്തിയാക്കി.

പ്രതീക്ഷയോടെയിരുന്ന ടെസ്റ്റ് ദിവസം വന്നെത്തി. കുന്ദംകുളത്താണ് ടെസ്റ്റ്. കാലത്ത് ആറുമണിക്കു തന്നെ യാക്കോവേട്ടന്‍ മാരുതിയുമായി രണ്ടിനേയും കൊണ്ട് അങ്ങോട്ട് വിട്ടു.
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വളരെ സ്ട്രിക്റ്റാണെന്ന് യാക്കോവേട്ടന്‍ പഠിതാക്കള്‍ക്ക് ക്ലൂ കൊടുത്തിരുന്നു.

ഇവരെ കണ്ട മാത്രയില്‍ തന്നെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ 'H' എടുപ്പിക്കാനൊന്നും നിന്നില്ല. നേരെ റോഡില്‍ സ്ട്രൈറ്റ് ഡ്രൈവിങ്ങിനു പോയി. എന്തു സംഭവിച്ചാലും 30 – 35 റേഞ്ചില്‍ കൂടുതല്‍ സ്പീഡില്‍ ഓടിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന ലീന അങ്ങനെ പാസ്ഡ്.

അടുത്തത് റീമയുടെ ടെസ്റ്റ്.
റീമയെ ഡ്രൈവിങ് സീറ്റിലിരുത്തി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടെസ്റ്റിനു പോയി.
പോയി പത്തുമിനിട്ടിനകം തിരിച്ചു വന്നു യാക്കോവേട്ടന്റെ അടുത്ത് വണ്ടി ബ്രേയ്ക്കിട്ടു നിന്നു.

തിരിച്ച് വന്നപ്പോള്‍ ഡ്രൈവറ് സീറ്റില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍.

മധ്യവയസ്കനായ ആ മനുഷ്യന്‍ വിയര്‍ത്ത് കുളിച്ച് കാറില്‍ നിന്നിറങ്ങി വന്നു.

താനാണോ ഇവരെ ഡൈവിങ് പഠിപ്പിച്ചത് ?

അതെ സര്‍

ഇങ്ങനെയുള്ള പാര്‍ട്ടികളുമായി മേലില്‍ എന്റടുത്ത് വരരുത്..

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അന്നത്തെ ടെസ്റ്റിങ് നിര്‍ത്തി സ്ഥലം വിട്ടു.

സംഭവമെന്തെന്നറിയാതെ യാക്കോവേട്ടന് മിഴിച്ചു നിന്നു.‍... പിന്നീട് റീമ പറഞ്ഞാണ് സംഭവത്തിന്റെ ഒരു രൂപരേഖയായത്.

ടെസ്റ്റിനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അര കിലോമീറ്റര്‍ എത്തിയപ്പോള്‍ ഇന്‍സ്പെക്ടടുടെ മനസ്സുപറഞ്ഞു റീമയുടെ ഡ്രൈവിങ് കൊള്ളാമെന്ന് . പരീക്ഷണമെന്ന നിലയ്ക്ക് ബഥനി സ്കൂളിനടുത്തുള്ള നിരനിരയായുള്ള ഹമ്പിനടുത്തെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ സ്പീഡില്‍ എടുക്കാന്‍ ഓര്‍ഡറിട്ടു. ഒരു വിധം സ്മൂത്തായി ഓടിക്കൊണ്ടിരുന്ന മാരുതി 800 ഹമ്പിനു മുകളിലൂടെ പറ പറന്നു.
യാക്കോവേട്ടന്റെ അമ്പാസിഡറില്‍ പഠിച്ച റീമയ്ക് ഹമ്പിനുമുകളിലൂടെ പറക്കാന്‍ നല്ല വൈദഗ്ദ്യം.

ബ്രേയ്ക്ക്.... വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചീറി.

ബ്രേയ്ക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍. വണ്ടി പിന്നെയും പറന്നു.

ഹാന്ഡ് ബ്രേയ്ക്കിട്ട് ഇന്‍സ്പെക്ടര്‍ വണ്ടി ഒരു വിധത്തില്‍ നിര്‍ത്തി. പിന്നെ ഒന്നും മിണ്ടാതെ റീമയെ മാറ്റി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വണ്ടി തിരിച്ചു. തിരിച്ചുള്ള വരവില്‍ ബഥനി സ്കൂളിനടുത്തെ കുരിശുപള്ളിയില്‍ കയറി നേര്‍ച്ചയിടാനും അയാള്‍ മറന്നില്ല.

തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ ലീനയാണ് ഡ്രൈവ് ചെയ്തത് വിത്ത് ലൈസന്‍സ് ഏന്‍ഡ് സൈലന്‍സ്.. അടുത്ത ദിവസം വെഹിക്കിള്‍ ഇന്‍സ്പെക്ടറെ എങ്ങനെ ചാക്കിടാമെന്ന ചിന്തയില്‍ പിന്‍സീറ്റിലിരുന്നു യാക്കോവേട്ടന്‍. ശ്മശാന മൂകത വീടിനടുത്തെത്തുന്നതുവരെ തുടര്‍ന്നു. തനിക്ക് ലൈസന്‍സ് കിട്ടില്ലെന്നു 100 ശതമാനവും വിശ്വസിച്ചിരുന്ന ലീന ഡ്രൈവിങ്ങിനിടയില്‍ റീമയുടെ വീര്‍ത്തുകെട്ടിയ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. തന്റെ സന്തോഷം ആരെ അറിയിക്കാന്‍ ?

ആ സന്തോഷം, വീടിന്റെ ഗേറ്റിനു തൊട്ടുനില്‍ക്കുന്ന ടെലഫോണ്‍ പോസ്റ്റിലാണ് ലീന അറിയിച്ചത്. ബമ്പറും ഹെഡ് ലൈറ്റും തകര്‍ത്ത് ടെലഫോണ്‍ പോസ്റ്റ്, ആഫ്രിക്കക്കാരന്റെ ഒട്ടിയ വയറുമായി നിന്നു.

യാക്കോവേട്ടന്‍ ചാടി പുറത്തിറങ്ങി ചുറ്റും നോക്കി.

ഭാഗ്യത്തിനു റോഡില്‍ ആരുമില്ലായിരുന്നു. പിന്നെ, മാക്സിമം സ്പീഡില്‍ വണ്ടി തിരിച്ച് എടുത്ത് അളിയന്റെ വീട്ടില്‍ കൊണ്ടിട്ടിട്ടാണ് യാക്കോവേട്ടന്‍ നെടുവീര്‍പ്പിട്ടത്.

(വാല്‍ക്കഷണം. : പോസ്റ്റിലിടിച്ച കാര്യം പുറത്ത് പറയാതിരിക്കാന്‍ ചെലവായത് ഒരു ഫുള്‍ ബോട്ടില്‍. മാരുതി 800 റിപ്പയര്‍ .. അതൊരു വക. വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചാക്കിട്ട് അടുത്ത ടെസ്റ്റില്‍ റീമയെ പാസാക്കാന്‍ രണ്ടു കുപ്പി വേറേ...ഇനിയും എന്തൊക്കെ വേണമെന്ന് ഇപ്പോഴും അറിയില്ല. പ്രതികാര ദാഹവുമായി ആ ടെലഫോണ്‍ പോസ്റ്റ് ഇന്നും എന്റെ വീടിന്റെ ഗേറ്റിനടുത്ത് നില്‍ക്കുന്നു. ടെലഫോണ്‍ ഡിപ്പാര്‍ട്ടുമെന്റുകാരു ഇടയ്ക്കിടെ വന്ന് ആ പോസ്റ്റ് നോക്കി എന്തൊക്കെയോ സംസാരിക്കുന്നത് ലീന ജനലിലൂടെ കാണാറുണ്ടത്രേ..)

Tuesday, October 23, 2007

ഇടിവെട്ട് വാസു .....

ജന്മാവകാശമായി കിട്ടിയത് തെങ്ങുകയറ്റമാണെങ്കിലും വാസു തെങ്ങില്‍ കയറുന്നത് അപൂര്‍വ്വം. ഇടയ്ക്കൊക്കെ തേങ്ങ പെറുക്കി കൂട്ടാന്‍ കൂടുമെന്നല്ലാതെ ആരോഗ്യം കളഞ്ഞുള്ള ഒരു പണിക്കും വാസുവില്ല. നമ്മടെ ആരോഗ്യം നമുക്കുള്ളതല്ലേ. നാട്ടുകാര്‍ക്കിട്ട് പെരുമാറാ‍നുള്ളതല്ലല്ലോ. ചാരായ നിരോധനം വന്നതിനു ശേഷമാണ് വാസുവിന്റെ പേര് നാലാള് അറിഞ്ഞു തുടങ്ങിയത്.

പതിനെട്ടാം പടി കയറിയുള്ള ചന്ദ്രേട്ടന്റെ ചാരായ ഷാപ്പിലേക്ക്, കയറുന്ന പോലെ ഇറങ്ങാന്‍ പറ്റാത്തത് ഒന്നുകൊണ്ടുമാത്രമാണ് വാസു ഷാപ്പിന്റെ മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ കിടന്നുറങ്ങാറുള്ളത്. മാത്രമല്ല ചന്ദ്രേട്ടന്‍ സ്വന്തമായി വളര്‍ത്തുന്ന ലാലൂരിന്റെ മണമുള്ള ഒരു ചൊക്ലിപട്ടിയുള്ളപ്പോള്‍ വീട്ടില്‍ കിടക്കുന്നതിനേക്കാള്‍ സേഫാണിവിടെയെന്ന് വാസു മനസ്സിലാക്കിയതില്‍ തെറ്റു പറയാന്‍ പറ്റില്ലല്ലോ. ഒരു തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ ആ തെങ്ങിന്റെ മണ്ടയ്ക്ക് ഇടിവെട്ടി കൂമ്പു കരിഞ്ഞിട്ടും കാലത്ത് ചന്ദ്രേട്ടന്‍ ഷാപ്പ് തുറന്നപ്പോള്‍ വാസു തെങ്ങിന്റെ ചുവട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു., വെറും പാമ്പായി.. അതിനു ശേഷമാണ് ചന്ദ്രേട്ടന്‍ വാസുവിനെ ഇടിവെട്ട് വാസുവായി സ്നാനപ്പെടുത്തിയത്.

ചാരായ നിരോധനം വാസുവിനെ നിരാശാകഞ്ചുകിതനാക്കി. ചന്ദ്രേട്ടന്‍ ഒറ്റക്കും തെറ്റയ്ക്കും തപ്പറമ്പിലെ മാട്ടത്ത് വാറ്റു തുടങ്ങിയപ്പോള്‍ മാത്രമാണ് വാസുവിനു ശ്വാസം നേരേ വീണത്. മനപ്പറമ്പിലെ ഓലയും മടലുമൊക്കെ സമയവും സൌകര്യവും നോക്കി വാസു മാട്ടത്തെത്തിക്കും. മറുതയും യക്ഷിയുമൊക്കെ യഥേഷ്ടം വാഴുന്ന ആ പ്രദേശത്തേക്ക് എക്സൈസുകാരു പോയിട്ട് ജീവനില്‍ കൊതിയുള്ളവരാരും തന്നെ പോകാറില്ല. വാറ്റി പാക്ക് ചെയ്ത് സോളാറ് ബാറിന്റെ സൈഡിലെ ഇടവഴിയിലെ ഓന്തു കൊച്ചപ്പന്റെ പറമ്പിലായിരുന്നു സെയിത്സ് കൌണ്ടര്‍.

കൊച്ചപ്പനെ സംബന്ധിച്ച് അതൊരു വലിയ ആശ്വാസമായിരുന്നു. കാരണം, തലമുറകളായി ലാഭകരമായി നടത്തി വന്നിരുന്ന അലക്കു സോപ്പു വ്യാപാരം തന്റെ ഒരു മാസത്തെ മാര്‍ക്കറ്റിങ് കൊണ്ട് സ്വന്തം ചേട്ടനെ ആജീവനാന്ത കടക്കാരനാക്കിമാറ്റിയതിനു ശേഷമാണ് കൊച്ചപ്പനു രണ്ടുമാസത്തേക്ക് നാടുവിടേണ്ടി വന്നത്, ഇളയപ്പന്‍ പൌലോതിന്റെ ചേലക്കരയിലെ വീട്ടിലേക്ക്. പിന്നീട് തിരിച്ചു വന്ന് പൊന്തിയത് പാണ്ടിത്തോമയുടെ സെന്റ് ജോസഫ് ബാന്‍ഡ് സെറ്റ് കമ്പനിയില്‍ ക്ലാര്‍നെറ്റ് വായിക്കാനായിരുന്നു. അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. കടം. കടം കയറി ഗതികെട്ട് പാണ്ടിത്തോമ ബാന്‍ഡുകമ്പനി പൂട്ടുന്നതു വരെ കൊച്ചപ്പന്‍ വിടാതെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ശുഷ്കാന്തനും സത്യസന്ധനുമായിരുന്നു ഓന്ത് കൊച്ചപ്പന്‍. ഇത്രയൊക്കെയാണെങ്കിലും ഏതുകാര്യവും പറഞ്ഞ് ഫലിപ്പിക്കാന്‍ കൊച്ചപ്പനേക്കാള്‍ കഴിവുള്ളവര്‍ നാട്ടില്‍ വളരെ ചുരുക്കം.

വാറ്റുകച്ചവടം പൊടീപൊടിച്ചപ്പോള്‍ സോളാറിന്റെ സി.ഇ.ഒ യും പ്രധാന പങ്കാളിയും പ്രത്യുതാ ഒറ്റയിരിപ്പിനു ഒരു ഫുള്ള് ബോട്ടില്‍ ബ്രാന്‍ഡി, ബോണ്‍വിറ്റ കഴിക്കുന്ന ലാഘവത്തില്‍ അകത്താക്കുന്ന പൂളയ്ക്കല്‍ ഡേവീസേട്ടനു ഇരിക്കപ്പൊറുതിയില്ലാതായി. എക്സൈസ് കാരെ കൊണ്ടു വന്നാല്‍ തല്‍ക്കാലത്തേക്ക് ഒരു രക്ഷകിട്ടുമെങ്കിലും പിന്നീട് എക്സൈസുകാര്‍ ബാറിനു തന്നെ ഒരു മുതല്‍ക്കൂട്ടായി സ്ഥിരതാമസമാക്കുമെന്ന് ഭയന്നതുകൊണ്ടാണ് കൊച്ചപ്പനെ വിളിച്ച് കാര്യം പറഞ്ഞത്.

‘കാര്യൊക്കെ ശര്യന്നെ.. ഡേവീസേട്ടന്‍ മ്മടെ കഞ്ഞികുടി മുട്ടിക്കണ കാര്യണ് പറേണെ..’

‘ന്റെ കൊച്ചപ്പാ... ഒന്നൂല്ലെങ്കിലും മ്മള് സത്യക്രിസ്ത്യാനികളല്ലേ.. നെനക്ക് ന്താന്ന് ച്ചാ ചെയ്യാം.... ആ മൊതലിന്റെ പരിപാടി എങ്ങന്യെങ്കിലും അവിട്ന്ന് അവസാനിപ്പിക്കണം..’

അങ്ങനെ ഡെയിലി ഒരു പൈന്റും ചില്വാനവുമെന്ന വാഗ്ദാനത്തില്‍ കൊച്ചപ്പന്‍ വീണു. ഇടിവെട്ടിന്റെ സെയിത്സ് അവിടെ നിര്‍ത്തി. തല്‍ക്കാലം പിന്‍വലിഞ്ഞെങ്കിലും ജനകോടികളുടെ ആശയും ആവേശവുമായ ഇടിവെട്ടും ചന്ദ്രേട്ടനും മറ്റു മാര്‍ഗങ്ങള്‍ ആലോചിച്ചുതുടങ്ങി. അങ്ങനെ പൂര്‍വ്വാധികം ശക്തിയോടെ ബാറിന്റെ മുന്നിലൂടെ പോകുന്ന പുളിഞ്ചേരിപ്പടി വഴിയിലെ ഈന്തന്‍ കുരിയാക്കുവിന്റെ പറമ്പിലെ പൊട്ടക്കുളത്തിന്റെ വക്കത്ത് പിന്നെയും തുടങ്ങിയത്.

ഈസ്റ്ററും പള്ളിപ്പെരുന്നാളുമാണ് വരുന്നത്. ഡേവീസേട്ടന്‍ ഇടിവെട്ടിനെ തളയ്ക്കാന്‍ മാര്‍ഗങ്ങളന്വേഷിച്ചു. ഇതിനകം തന്നെ സോളാറിന്റെ ആരോമലായി കഴിഞ്ഞിരുന്ന കൊച്ചപ്പനെ വിളിച്ചു കാര്യങ്ങള്‍ ഡിസ്കസ് ചെയ്തു. സംഗതി അന്ന് ഒടക്കിപ്പിരിഞ്ഞതാണെങ്കിലും ചന്ദ്രേട്ടന്റെ വാറ്റിന്റെ ഏഴയലത്ത് വരില്ല ഡേവീസേട്ടന്റെ പൈന്റെന്ന് കൊച്ചപ്പനറിയാം. ഇടയ്ക്കൊക്കെ ഒളിച്ചാണെങ്കിലും ഇടിവെട്ടിന്റെവിടുന്ന് കൊച്ചപ്പന്‍ പലപ്പോഴും കവറ് വാങ്ങി അരയില്‍ വെച്ച് വീട്ടില്‍കൊണ്ടുപോയി വീശാറുണ്ട്.
‘ഡേവീസേട്ടന്‍ ഒരു കാര്യം ചെയ്യ്. അവന് ഇബടെ വല്ല പണിയും കൊടുക്ക്. അപ്പൊ പിന്നെ അവന്‍ അതിനു പൂവ്വില്ലല്ലോ..’
ഡേവീസേട്ടന്‍ അതിനു ഏന്നേ തയ്യാറായിരുന്നു. പക്ഷേ ഇടിവെട്ട് ഒന്ന് അടുക്കണ്ടേ. ഒടുവില്‍ ഇടിവെട്ടിനെ വശത്താക്കി ബാറില്‍ കൊണ്ടുവരാമെന്ന് കൊച്ചപ്പന്‍ ഡേവീസേട്ടനു വാക്കുകൊടുത്തു.

അന്ന് ഒരു ദുഖവെള്ളിയാഴ്ചയായിരുന്നു. ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെ പള്ളിയില്‍ കുരിശിന്റെ വഴിയുള്ളതുകൊണ്ട് വര്‍ഷത്തില്‍ അന്ന് മാത്രം ഡേവീസേട്ടന്‍ ആ സമയത്ത് സോളാര്‍ അടച്ചിടും. ആ ദുഖവെള്ളിയാഴ്ച നാലുമണിക്ക് ഇടിവെട്ടിനെ ബാറില്‍ കയറ്റി സല്‍ക്കരിക്കാമെന്നു കൊച്ചപ്പന്‍ പ്ലാനിട്ടു. കാലിയായ ബാറില്‍ ടച്ചിങ്സിനു അച്ചാറുമായി കൊച്ചപ്പന്‍ ഇടിവെട്ടിനെ സ്പെഷല്‍ റൂമില്‍ കയറ്റി. ഗ്ലാസുകള്‍ ചട പടേന്ന് ഒഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചപ്പനും അത്യാവശ്യം സേവിച്ചു. ഒടുവില്‍ വാസു ഫിറ്റായെന്ന് കൊച്ചപ്പനു തോന്നിയ നിമിഷം വിഷയം എടുത്തിട്ടു.

‘വാസുവേ.. മ്മക്ക് ഇബടെ തന്നെ കൂട്യാലോ വാസ്വേ ..’
‘ന്തൂട്ടണ്ട ശവ്യേ നീയ്യ് പറേണേ ? ‘
‘ഡേവീസേട്ടനോട് പറഞ്ഞ് ട്ട് നെനക്ക് ഞാന്‍ ഇബടെ ഒരു പണി ശര്യാക്കിത്തരാം .. എന്തേ..’
‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ളം കുടിപ്പിക്കാന്‍ എന്നെ ഇബടെ കൊണ്ടോന്നത് ..’ ഇടിവെട്ട് ചീറി.
‘ഹെയ്.. ഇതെന്താ വാസ്വേ ഇത്.. ദേ... ഇങ്ങട് നോക്ക്യേ...ഇബടയ്ക്ക്.. ’
‘ന്തൂട്ട് നോക്ക് ണു.. നീയ്യ് മിണ്ടരിക്ക്യോ..ച.. ച.. ചന്ദ്രേട്ടന്‍ യ്ക്ക് ദൈവാണ്ടാ #$3%$ മോനെ..‘ വാസു വികാരാധീനനായി. എഴുന്നേറ്റു നിന്നു.
പിന്നെ അച്ചാറ് തൊട്ട് നാവില്‍ വെച്ച് ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് മോന്തി .
‘ഫ് ര്‍ ര്‍ .. ...എന്നെ വെലക്കെടുക്കാന്ന് വെച്ചോടാ.. %%$$ ..’ എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു.
കുരിശിന്റെ വഴിയും കഴിഞ്ഞ് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്ന നേരം. റോഡില്‍ തിരക്കും.
വേച്ച് വേച്ച് വാസു ബാറിന്റെ മുന്നില്‍ നിന്നു.
പിന്നെ ഡേവീസേട്ടനെയും കൊച്ചപ്പനെയുമൊക്കെ പൂരത്തെറി.
കൊച്ചപ്പന്‍ എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ അടുത്തുള്ള പോസ്റ്റില്‍ സെബസ്ത്യാനോസ് പുണ്യാളന്‍ നില്‍ക്കുന്ന പോലെ കാല് പിന്നിലേക്ക് പിണച്ചുവെച്ച് നിന്നു.
കുറച്ച് നേരത്തെ തെറിവിളിക്ക് ശേഷം വാസു കൊച്ചപ്പന്റെ അടുത്തെത്തി .
വാസുവിന്റെ ദേഹത്ത് ബാക്കിയുണ്ടായിരുന്ന മുണ്ട് അഴിച്ചെടുത്ത് കൊച്ചപ്പന്റെ മുഖത്തേക്കെറിഞ്ഞു.
പിന്നെ ബാറിന്റെ മുന്നില്‍ ‘ഒരു മുറൈ വന്ത് പാറായാ..’ തുടങ്ങി. ഇടിവെട്ട് ഇത്ര നന്നായി നടരാജ ബ്രേയ്ക്ഡാന്‍സ് കളിക്കുമെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയത് അന്നുമാത്രമാണ്.

ഈ സമയത്താണ് സ്ഥലം എസ്.ഐ. മിന്നല്‍ രാജപ്പന്‍ ജീപ്പുമായി അവിടെയെത്തിയത്. മിന്നലിനെ കണ്ടതും ഇടിവെട്ട് വാസു ബോധമണ്ടലത്തില്‍ തിരിച്ചെത്തി. മിന്നല്‍ ജീപ്പില്‍ നിന്നിറങ്ങിയതും വാസു നാലു വശവും നോക്കി.
ഓടിയിട്ട് വലിയ കാര്യമില്ലെന്ന് മനസ്സിലായ വാസു നേരെ അടുത്ത തെങ്ങില്‍ പിടിച്ച് കയറി. ചെറിയ തെങ്ങായിരുന്നു. പെട്ടന്ന് തന്നെ അതിന്റെ മുകളിലെത്തി.
താഴെ പോലീസുകാര്‍. മുകളില്‍ ഇടിവെട്ട്.
ഭാഗ്യത്തിനു പോലീസുകാര്‍ക്ക് തെങ്ങുകയറ്റമറിയില്ലായിരുന്നു. ഒന്നു രണ്ടു വട്ടം കല്ലെടുത്തെറിഞ്ഞു. നോ രക്ഷ.

‘താഴെ ഇറങ്ങടാ.. %$ മോനെ..’ മിന്നല്‍ താഴെ നിന്ന് വിളിച്ചു.
‘ഉവ്വ് ..’
‘നീ താഴെ ഇറങ്ങണാ . അതാ ഞാന്‍ കേറി വരണാ..’
‘ഉവ്വൊവ്വെ..’ വാസു തെങ്ങിന്റെ കൊരലിലിരുന്ന് ഒരു ഉണങ്ങിയ കൊഴിഞ്ചില്‍ എടുത്ത് താഴേക്കെറിഞ്ഞു. തേങ്ങയില്ലാത്ത ഒരു ചമ്പത്തെങ്ങായിരുന്നു അത്.

‘ഫു.. .. മോനെ.. ധൈര്യണ്ടങ്ങെ താഴ്ത്ത് എറങ്ങടാ.. ‘ കൊച്ചപ്പന്‍ ടെലിഫോണ്‍ പോസ്റ്റില്‍ ചാരി നിന്ന് ആടി.
കുരിശിന്റെ വഴി കഴിഞ്ഞ് പോകുന്ന ഭക്ത ജനങ്ങള്‍ തെങ്ങിനു ചുറ്റും കൂടി. സംഗതി പന്തിയല്ലെന്ന് മിന്നലിന്റെ തലയിലോടി. നാണം കെടുന്നതിനുമുന്‍പ് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന് മനസ്സിലായി.
‘നെന്നെ ഞാന്‍ എട്ത്തോളാം...’
‘ഒവ്വ്...’
പോകുന്ന പോക്കില്‍ പോസ്റ്റില്‍ ചാരിനിന്നിരുന്ന കൊച്ചപ്പനെയെടുത്ത് ജീപ്പിലിടാന്‍ മിന്നല്‍ മറന്നില്ല. ഒരു ‘നല്ലേ മാതാവ് ‘ പാടി കൊച്ചപ്പന്‍ സ്റ്റേഷനിലേക്ക്..
രണ്ട് കുപ്പി ഹണീബിയും ആവിയായി പോയ വാസു അധികം വൈകാതെ താഴെയിറങ്ങി ചന്ദ്രേട്ടന്റെ അടുത്തേക്കും മടങ്ങി.
ഹണീബിയുമായി സ്റ്റേഷനില്‍ പോയ കൊച്ചപ്പന്റെ ഹണീമൂണ്‍ ഡേവീസേട്ടന്‍ പിറ്റേന്ന് കാലത്ത് ചെല്ലുന്നതുവരെ തുടര്‍ന്നു.

Tuesday, October 09, 2007

ലങ്കാദഹനം - 2

കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന തത്വത്തെ മുറുകെ പിടിച്ചുകൊണ്ട് മി.പെരേര ദുബായ് വഴി കുവൈറ്റിലേക്ക് പുറപ്പെടുന്ന ശകടത്തിലേക്ക് കയറാനായി നടന്നു. പിന്നാലെ ഞാനും.
നേവിയിലായതുകൊണ്ട് ഇടയ്ക്കിടെ പല കപ്പലുകളിലും കയറാറുണ്ടെന്നും അവിടെ നടക്കുന്ന വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ മറ്റു ചില വിശേഷങ്ങളും മി. പെരേര ഇടമുറിയാതെ ഉരുവിട്ടുകൊണ്ടിരുന്നു. ഏതായാലും മി.പെരേര ഒരു സംഭവം തന്നെ എന്ന് എനിക്ക് തോന്നി.

ശകടത്തില്‍ കയറുന്നതിനു മുമ്പുള്ള അടുത്ത കാത്തിരിപ്പു മുറിയില്‍ പ്രവേശിച്ച് ഞങ്ങള്‍ ഇരിപ്പായി. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോളാണ് തൊട്ടപ്പുറത്തിരുന്ന ഒരുത്തന്‍ നല്ല കൂര്‍ക്കം വലി. കണ്ടിട്ട് ഒരു തെലുങ്കനാണെന്ന് തോന്നുന്നു. മുറുക്കിയിട്ട് വായില്‍ നിന്നും ചെറിയൊരു ഭാരതപ്പുഴ ഒലിച്ചിറങ്ങുന്നു.

ഉറക്കത്തിന്റെ ശക്തി മെല്ലെ കൂടിക്കൂടി കൂര്‍ക്കം വലിയുടെ ശബ്ദം ഒരു തരം വൃത്തികെട്ട സ്വരമായി മാറിക്കൊണ്ടിരുന്നു. ഞാന്‍ മി.പെരേരയെ നോക്കി.

മി.പെരേരയും അസ്വസ്ഥനാണ്. മി.പെരേര ഇടയ്ക്കിടെ തെലുങ്കന്റെ മുഖത്തേക്കു നോക്കും. പിന്നെ തലചൊറിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ... അവിടെ നിന്നും എഴുന്നേറ്റാല്‍ പിന്നെ ഫ്ലൈറ്റില്‍ കയറുന്നതുവരെ നില്‍ക്കണം. യാത്രക്കാര്‍ പലരും അവിടെ പല പോസിലുമായി നില്ക്കുകയാണ്. ശകടം എപ്പോള്‍ പുറപ്പെടുമെന്ന് ആര്‍ക്കും വലിയ രൂപമില്ല.
അല്പം കഴിഞ്ഞ് മി.പെരേര എന്റെ മുഖത്ത് നോക്കി. പിന്നെ കൂര്‍ക്കം വലിക്കാരന്റെ മുഖത്തേക്കും. അയാള് ഒന്ന് മനസ്സമാധാനത്തോടെ ഒന്ന് കൂര്‍ക്കം വലിച്ചുറങ്ങട്ടെയെന്നായിരുന്നു എനിക്ക്. ഈ തിരക്കിനിടയില്‍ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ..

പെട്ടന്നാണ് മി.പെരേര കൂര്‍ക്കം വലിക്കാരന്റെ കയ്യില്‍ ഒരു ചെറിയ തട്ടുകൊടുത്തത്.

‘ഫ് ര്‍.. ര്‍..’ എന്ന സ്വരം മാത്രമേ ഞാന്‍ കേട്ടുള്ളൂ. മി. പെരേരയുടെ മുഖത്തും കോട്ടിലും കൂര്‍ക്കം വലിക്കാരന്റെ മോഡേണ്‍ ആര്‍ട്ട്.

പിന്നെ, കൂര്‍ക്കം വലിക്കാരന്‍ ഒരു സോറി പറഞ്ഞ് മി.പെരേരയെയും കൂട്ടി ബാത്ത് റൂമന്വേഷിച്ച് പോകുന്നതു കണ്ടു. മോഡേണ്‍ ആര്‍ട്ടെല്ലാം കഴുകി കളഞ്ഞ് മി. പെരേരയും കൂര്‍ക്കം വലിക്കാരനും ചിരിച്ചുല്ലസിച്ച് തിരിച്ചു വന്നിരിക്കുന്നത് കണ്ടപ്പോള്‍ കൂര്ക്കം വലിക്കാരനൊരു സല്യൂട്ട് കൊടുക്കണമെന്ന് തോന്നി.

പുറപ്പെടുന്ന സമയത്തിനു അഞ്ചു മിനിട്ട് മുമ്പ് യാത്രക്കാരെയെല്ലാം ഫ്ലൈറ്റില്‍ കയറ്റി പറക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഒരു മെനു കാര്‍ഡ് , സാരിയുടുത്ത ശ്രീലങ്കന്‍ എയര്‍ഹോസ്റ്റസുമാര്‍ വിതരണം ചെയ്തു. ഒരു തുള്ളി ദാഹജലം പോലും തരാതെ ഇങ്ങനെ ഒരു മെനു കാര്‍ഡ് എന്തിനാണാവോ ?

അടുത്തിരിക്കുന്ന മി.പെരേര സ്പിരിറ്റ് മെനു കാണാപ്പാഠം പഠിക്കുന്നതിന്റെ തിരക്കിലാണ്. റം വേണോ വിസ്കി വേണോ ബ്രാന്‍ഡി വേണോ എന്ന സന്ദേഹത്തില്‍ മി.പെരേര മെനു കാര്‍ഡില്‍ വിരല്‍ അങ്ങോട്ടുമിങ്ങോട്ടും കറക്കിക്കൊണ്ടിരിക്കുന്നു. എയര്‍ ഹോസ്റ്റസ് കുപ്പിപ്പെട്ടിയും പ്രമാണവുമായി വന്നപ്പോഴും മി. പെരേര മെനുവില്‍ തന്നെ കണ്ണോടിക്കുകയായിരുന്നു.
‘വാട്ട് യു ലൈക് ടു ഡ്രിങ്ക്...?’
‘വിസ്കി..’ പെരേര ഉറപ്പിച്ചു.
‘വിത് ഐസ് / സോഡ / വാട്ടര്‍ ?’
‘വാട്ടര്‍..കാന്‍ ഐ ഹാവ് വണ്‍ മോര്‍ പ്ലീസ്..’
മി. പെരേര രണ്ട് ഗ്ലാസ് നിറച്ച് വിസ്കി വാങ്ങി.
അടുത്തത് എന്റെ ഊഴം. ഹോട്ട് ആയി എന്തെങ്കിലും കഴിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും അവര്‍ കൊണ്ടുവന്നിരിക്കുന്ന ബ്രാന്ഡുകള്‍ എനിക്ക് പരിചയമില്ലാത്തതുകൊണ്ടും വൈറ്റ് വൈന്‍ മതിയെന്ന് പറഞ്ഞു. ഈ കുപ്പിപ്പെട്ടിയില്‍ ആ സാധനമില്ലെന്നും കുറച്ചു കഴിഞ്ഞ് കൊണ്ടു തരാമെന്നും പറഞ്ഞ് ടി എയര്‍ ഹോസറ്റസ് അടുത്ത ഇരയുടെ അടുത്തേക്ക് നീങ്ങി. ഒരു ഗ്ലാസ് പച്ചവെള്ളമെങ്കിലും ചോദിക്കാമായിരുന്നുവെന്ന പിന്നിടാണ് ബോധോദയമുണ്ടായത്. ഇനി ചിലപ്പോള്‍ ഒരു ഗ്ലാസ് വെള്ളത്തിന്റെ പേരില്‍ വൈറ്റ് വൈന്‍ തന്നില്ലെങ്കിലോ ?
ഏതായാലും കാത്തിരിക്കുക തന്നെ.
മി. പെരേര തനിക്ക് കിട്ടിയ വിഹിതത്തില് നിന്നും‍ ഒരു ഗ്ലാസ് ലായനി കുറെശ്ശെ കടിച്ചിറക്കുന്നുണ്ടായിരുന്നു.
‘ഇത് ലോക്കല്‍ ബ്രാന്‍ഡാണെന്നു തോന്നുന്നു..’
‘അതെന്തേ ?’
‘പട്ടച്ചാരായത്തില്‍ കളര്‍ ചേര്‍ത്ത ടേസ്റ്റ്..’
ഇത് നേരത്തെ അറിയാവുന്നതുകൊണ്ടല്ലേ ഞാന്‍ വൈറ്റ് വൈന്‍ ചോദിച്ചതെന്ന് പറയണമെന്നുണ്ടായിരുന്നു. ഏതായാലും ഒരാളെ നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ലല്ലോ. അതും ഈ വക ലായനികളൊക്കെ നിരോധിച്ചിട്ടുള്ള കുവൈറ്റ് പോലൊരു രാജ്യത്തേക്ക് പോകുമ്പോള്‍..
മി. പെരേര ഒറ്റ വലിക്ക് ആ ഗ്ലാസ് കഴിച്ച് തീര്‍ത്ത് ജഗതി സ്റ്റൈലില്‍ മുഖമൊന്ന് വക്രിച്ചു.
പിന്നെ അടുത്ത ഗ്ലാസെടുത്ത് മുകളിലേക്ക് മെല്ലെ ഉയര്‍ത്തി.
ഞാന്‍ മി. പെരേരയെ ഒന്ന് നോക്കി.
ഇയാളെന്താ വല്ല കുര്‍ബാന ചെല്ലാനുള്ള പരിപാടിയാണോ ? അതോ ഈ പാനപാത്രം എന്നില്‍ നിന്നകറ്റേണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണോ ?
അയാളുടെ പ്രാര്‍ത്ഥന കേട്ടതുകൊണ്ടാണോ എന്തോ ഫ്ലൈറ്റ് ഒന്ന് ആടിയുലഞ്ഞു.
ഒപ്പം മി.പെരേരയുടെ ഗ്ലാസും. നല്ല ഉന്നം .. ഗ്ലാസ് നേരെ എന്റെ ഷര്‍ട്ടിലേക്ക് ..
ശെ.. . ഷര്‍ട്ടിന്റെ ഒരു വശം മുഴുവന്‍ പെരേരയുടെ വിസ്കി പരന്നു .
ഒരു സോറി പോലും പറയാതെ മി. പെരേര എയര്‍ ഹോസ്റ്റസിനോട് അടുത്ത ഗ്ലാസ് ചോദിച്ചു വാങ്ങുന്നു. എന്തു ചെയ്യാം മി.പെരേരയ്ക്ക് എന്നേക്കാള്‍ പ്രായമായിപ്പോയില്ലേ.. കശ്മലന്‍ !!
എയര്‍ ഹോസ്റ്റസ് വന്നപ്പോള്‍ എന്റെ വിഹിതത്തെ കുറിച്ച് ഞാനൊന്ന് ചോദിച്ചു. ടി. എയര്‍ ഹോസ്റ്റസ് എന്നെയും എന്റെ ഹോള്‍ഡറിലിരുന്ന മി.പെരേരയുടെ കാലിയായ ഗ്ലാസിലേക്ക് ഒന്ന് നോക്കി തിരിച്ചു പോയി.
പിന്നീട് ശാപ്പാടുമാ‍യി വന്നത് വേറൊരു എയര്‍ ഹോസ്റ്റസാ‍യിരുന്നതുകൊണ്ട് എന്റെ വൈറ്റ് വൈന്‍ സ്വാഹ.

ശാപ്പാട് കഴിഞ്ഞ് മി.പെരേര ഒരു സൈഡ് പിടിച്ച് കിടന്നുറങ്ങി. അടുത്ത തവണയെങ്കിലും ഒരു വൈറ്റ് വൈന്‍ നാട്ടില്‍ പോയി അടിക്കാമെന്ന ആഗ്രഹവും മനസ്സിലിട്ട് ഞാനും.

നീണ്ട ഒരു യാത്രയ്ക്ക് ശേഷം കുവൈറ്റില്‍ ഫ്ലൈറ്റിറങ്ങി.
എമിഗ്രേഷനും കഴിഞ്ഞ് ലഗ്ഗേജ് എടുത്ത് കസ്റ്റംസ് ക്ലിയറന്‍സ് ഏരിയയില്‍ അന്ന് പതിവില്ലാത്ത വിധം ചെക്കിങ്ങ്. എന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന മി.പെരേര കസ്റ്റം ക്ലിയറന്‍സ് കഴിഞ്ഞ് കൂളായി കടന്നു പോയി.
എന്റെ അടുത്തെത്തിയപ്പോള്‍ കസ്റ്റംസ് ഓഫീസര്‍ , ഒരു കാട്ടറബി ഒന്ന് നോക്കി. പിന്നെ കുറച്ചു കൂടി അടുത്തു വന്നു. മൂക്കൊന്ന് വിറപ്പിച്ചു.
‘യു ഡ്രിങ്ക് വിസ്കി..’
ഒരു നിമിഷം ഞാന്‍ പകച്ചു.
‘നൊ..’
‘ഡോണ്ട് ഫൂള്‍ മി.. ഓപ്പണ്‍ യുവര്‍ ലഗേജ്..’ കാട്ടറബി അലറി.
അയാളുടെ മുഖം ചുവന്നു. ഇനി കാര്യങ്ങള്‍ പറഞ്ഞ് അയാളെ മനസ്സിലാക്കുന്നത് ശരിയല്ലെന്ന് മനസ്സിലായി.
എന്റെ ഒരേ ഒരു പെട്ടി തുറന്ന് എല്ലാം അയാള്‍ വലിച്ചിട്ടു.
അവസാനം ഗോവക്കാരന്‍ സുഹൃത്തിനു കൊടുക്കേണ്ട ടെല്‍മിസാറ്റ് എന്ന ഗുളികയുടെ പൊതി അയാള്‍ എടുത്തു. 200 ഓളം ടാബ്ലറ്റ് ഉണ്ടായിരുന്നു അതില്‍. തിരിച്ചും മറിച്ചും നോക്കി.
‘ഡു യു യൂസ് മേരിജോണ്‍..? ‘
ദൈവമേ.. ഏതു മേരിജോണിന്റെ കാര്യമാണ് ഇയാള്‍ പറയുന്നത്. രണ്ടു മേരി ജോണുമാരെയാണ് ജീവിതത്തില്‍ എനിക്കറിയാവുന്നത്. ഒന്ന് പുളിഞ്ചേരിപ്പടിയില്‍ കൊപ്രവെട്ടു നടത്തുന്ന പഞ്ചായത്ത് മെമ്പര്‍ പത്തന്‍പത് വയസ്സ് പ്രായമുള്ള മേരിജോണ്‍. മറ്റൊന്ന് കോലുക്കല്‍ പാലത്തിനടുത്ത് താമസിക്കുന്ന ചട്ടുകാലി മേരിജോണ്‍. ഇവരെയൊക്കെ ഈ കാട്ടറബി എങ്ങനെ അറിയും ? ഇവരെയൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ സത്യമായിട്ടും വേറൊരു ബന്ധവുമില്ല.
‘നൊ ..’
‘കം വിത് മി. ..’ എന്റെ പാസ്പോര്‍ട്ടും ഗുളികകളുമായി അയാള്‍ നടന്നു. പിന്നാലെ ഞാനും.
കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിലേക്കായിരുന്നു. സൂപ്രണ്ടിന്റെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പുറത്ത് ഇരുന്നിരുന്ന മറ്റൊരു അറബിയോട് ഇയാള്‍ എന്തൊക്കെയോ അറബിയില്‍ പറഞ്ഞു.
അതിനിടയില്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. എന്നെ കാത്ത് കമ്പനി ഡ്രൈവര്‍ രാജുവാണ്. മറുപടി പറയാനൊരുങ്ങവേ കാട്ടറബി എന്റെ മൊബൈല്‍ പിടിച്ചു വാങ്ങി ലൈന്‍ റിജെക്റ്റ് ചെയ്തു. എന്റെ ലഗ്ഗേജ് അവിടെ ഒരു സൈഡിലേക്ക് മാറ്റി വെച്ചു. എന്നിട്ട് അറബിയില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞു. തിരിച്ചു പറയാന്‍ അറിയില്ലെങ്കിലും പറഞ്ഞതില്‍ ചിലത് മനസ്സിലായി.

ഞാന്‍ കൊണ്ടുവന്നിരിക്കുന്ന ടാബ്ലറ്റ് എന്തോ മയക്കുമരുന്നാണെന്ന് സംശയമുണ്ട്. മുദീര്‍ (സൂപ്രണ്ട് ) പുറത്തെവിടെയോ പോയിരിക്കുകയാണ്. അയാള്‍ വന്നിട്ടേ എന്തെങ്കിലും തീരുമാനമെടുക്കു. എന്നെ ജയിലില്‍ അടക്കണോ അതോ വന്ന ഫ്ലൈറ്റില്‍ തന്നെ തിരിച്ച് വിടണോ എന്നൊക്കെ അയാള്‍ തീരുമാനിക്കും. റമദാന്‍ മാസത്തില്‍ കള്ളും കുടിച്ച് കേറി വന്നിരിക്കുന്നു.

പ്രിസ്ക്രിബ്ഷന്‍ ഉള്ള മരുന്നാണ്, സഹയാത്രികന്‍ കള്ള് എന്റെ മേല്‍ കമഴ്ത്തിയതാണെന്നൊക്കെ പറഞ്ഞു നോക്കി. കാട്ടറബിക്ക് യാതൊരു കുലുക്കവുമില്ല. അയാള്‍ കൂടുതല്‍ രോഷാകുലനാവുകയാണ് ചെയ്തത്.

പിന്നെ എന്റെ കയ്യില്‍ പിടിച്ച് അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലടി ചതുരമുള്ള ഒരു മുറി. മുനിഞ്ഞു കത്തുന്ന ഒരു 40 വാട്ടിന്റെ ബള്‍ബ്. പിന്നെയൊരു ശൂന്യത.
എന്നെ അതിനുള്ളിലാക്കി അയാള്‍ വാതില്‍ അടച്ചു. എന്തോ അറബിയില്‍ പറഞ്ഞ് അയാള്‍ പോയി.

കാര്യം മനസ്സിലായി. പ്രശ്നം ഗുരുതരമാണ്.

ഈ കാട്ടറബി, ഞാന്‍ അടിച്ച് പൂസായി വന്നുവെന്ന് വിചാരിച്ച് തലക്ക് പിടിച്ചിരിക്കുകയാണ്. നാളത്തെ പത്രത്തില്‍, കുറെ ഗുളികകള്‍ മുന്നില്‍ വെച്ച് വിഐപി വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന എന്റെ കളര്‍ ഫോട്ടൊ ഞാന്‍ മനസ്സില്‍ കണ്ടു. മാനം പോകുന്നതിനേക്കാള്‍ ആ ടാബ് ലറ്റുകളില്‍ വല്ല ഡ്രഗ്ഗിന്റെ അംശവും ഈ ചെകുത്താന്മാര്‍ കണ്ടുപിടിച്ചാല്‍ പിന്നെ... . അതോ ഇനി വേറെ വല്ലവരും കൊണ്ടുവന്ന ഡ്രഗ് എന്റെ തലയില്‍ കെട്ടിവെക്കുമോ ...സംശയങ്ങളും ആധികളും എന്നെ മൂടിക്കൊണ്ടിരുന്നു.

അടുത്ത മുറിയിലിരുന്ന് എന്റെ മൊബൈല്‍ ശബ്ദിക്കുന്നു.
റിംഗ് ടോണനുസരിച്ച് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്.
ഞാന്‍ ചെവി പൊത്തി. കണ്ണുകള്‍ ഇറുക്കിയടച്ചു.
കണ്ടു കൊതിതീരാത്ത എട്ടുമാസം പ്രായമായ എന്റെ മകള്‍ മുന്നില്‍ നിന്ന് ‘പപ്പ’ യെന്ന് വിളിച്ചു. മൂത്ത മകള്‍ കഴുത്തിലൂടെ കയ്യിട്ട് പുറത്ത് കയറി. ഭാര്യയുടെ വിരലുകള്‍ ‍ എന്റെ വിവാഹ മോതിരത്തെ വെറുതെ തിരിച്ചു കൊണ്ടിരുന്നു.
എന്റെ കണ്ണടയില്‍ നാല്‍പ്പതു വാട്ടിന്റെ ബള്‍ബുകള്‍ ഒഴുകിയിറങ്ങി.

ആദ്യമായാണിങ്ങനെ.. അതും ചെയ്യാത്ത കുറ്റങ്ങള്‍ക്ക്, അറിയാത്ത തെറ്റുകള്‍ക്ക് ..ഇങ്ങനെ ഒരു ശിക്ഷ. കര്‍മ്മഫലമായിരിക്കും. സ്വയം ആശ്വസിച്ചു.
എന്റെ മൊബൈല്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ..

ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുകാണും അടുത്ത മുറിയില്‍ ആളനക്കം. വേറേ ഏതൊ അറബിയാണ്. അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരു അറബിയും ... അവര്‍ ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു അറബി വന്ന് എന്റെ വാതില്‍ തുറന്നു.
എന്നെയും കൊണ്ട് അടുത്ത മുറിയിലേക്ക്.

അവിടെ സൂപ്രണ്ടിന്റെ കസേരയില്‍ മറ്റൊരു അറബി. കണ്ടപ്പോള്‍ മാന്യനാണെന്ന് തോന്നി. എന്നോട് അവിടത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
പിന്നെ, എല്ലാം ചോദിച്ച് മനസ്സിലാക്കി. എന്റെ ബാഗിലിരുന്ന മരുന്നിന്റെ പ്രിസ്ക്രിപ്ഷന്‍ ഞാന്‍ അദ്ദേഹത്തെ കാണിച്ചു. പ്രിസ്ക്രിപ്ഷന്‍ വായിച്ചു നോക്കി.

എന്നെ ഇത്രയധികം ബുദ്ധിമുട്ടിച്ചതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു. നിസ്കാര സമയമായതുകൊണ്ട് എല്ലാവരും എന്നെ അവിടെ നിര്‍ത്തി പോയിരിക്കുകയായിരുന്നെന്നും എന്നെ അവിടെ മുറിയില്‍ പൂട്ടിയിട്ട അറബി ഒരു ‘പോഴ’നാണെന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. ആ അരമണിക്കുര്‍ ഞാനനുഭവിച്ച വേദനയ്ക്ക് ഇതൊന്നും പകരമാവില്ലെങ്കിലും..

എന്റെ സാധനങ്ങളെല്ലാം അടുക്കി പെട്ടിയിലാക്കാന്‍ അദ്ദേഹം‍ സഹായിച്ചു. പാസ്പോര്‍ട്ടും മറ്റും തിരിച്ചു തന്നു. ട്രോളിയിലാക്കി പോകാന്‍ നേരം അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു
‘നെക്സ്റ്റ് ടൈം ഡോണ്ട് കം വിത്ത് മി.പെരേര..’
‘ഡണ്‍..’ ഞാനൊരു തംസ് അപ് കൊടുത്ത് പാര്‍കിങ് ഏരിയയിലേക്ക് നടന്നു.

വാല്‍ക്കഷണം. : മി. പെരേര തന്ന മൊബൈല്‍ നമ്പറ് മറ്റൊരു കാട്ടറബിയുടേതായിരുന്നു. മൂന്നാം തവണ വിളിച്ചപ്പോള്‍ അറബിയില്‍ എനിക്കറിയാത്ത പല തെറികളും ഇനിയും ബാക്കിയുണ്ടെന്ന് മനസ്സിലായി. എങ്കിലും ആ മേരിജോണ്‍ .. പിന്നീട് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ മേരി ജോണല്ല മാരിജുവാനയെന്ന മയക്കുമരുന്നാവാനേ സാധ്യതയുള്ളൂവെന്ന് മനസ്സ് പറഞ്ഞു.

Thursday, October 04, 2007

ലങ്കാദഹനം - 1

എയര്‍ ഇന്ത്യ , ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നീ ദേശീയ പക്ഷികളെ ഞാന്‍ അവഗണിച്ചുതുടങ്ങിയിട്ട് നാളേറേയായി. എന്നെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുകയെന്ന സിമ്പിള്‍ ഹമ്പിള്‍ സൊല്യൂഷന്‍ മാത്രമായിരുന്നില്ല ഇതിനു പിന്നില്‍.
ഈ ദേശീയ പക്ഷികളിലെ എയര്‍ ഹോസ്റ്റസുമാരുടെ മുടി‍ ഇത്രയധികം കറുത്തിരിക്കുന്നത് ഒറിജിനല്‍ ദേശീയ പക്ഷി(peacock ) യുടെ ബ്രാന്‍ഡ് അമ്പാ‍സിഡര്‍മാരായതുകൊണ്ടാണെന്ന വാസ്തവം , ഈയടുത്ത കാലത്ത് ബ്രഷും പിഞ്ഞാണവുമെടുത്ത് എന്റെ തലയില്‍ നിരങ്ങാനൊരുങ്ങിപ്പുറപ്പെട്ടപ്പോള്‍ മാത്രമാണ് എന്റെ ചെറിയ തലയില്‍ കയറിയത്. അതുമാത്രമോ, ഈ പക്ഷികള്‍ സമയ നിഷ്ഠ പാലിക്കുന്നതില്‍ അപാരമായ കഴിവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഏഴു ദിവസത്തെ വെക്കേഷന്‍ നാട്ടിലെത്തി‍ മൂന്നും നാലും ദിവസമായി ചുരുക്കേണ്ടി വന്നത് രണ്ടു തവണയാണ്. അതുകൊണ്ടൊക്കെ തന്നെ മറ്റു പക്ഷികളെയാണ് ഇത്തവണത്തെ വെക്കേഷന്‍ യാത്രയ്ക്കും തെരെഞ്ഞെടുത്തത്.

വളരെ ശുഷ്കാന്തിയുള്ള ട്രാവല്‍ ഏജന്റായതുകൊണ്ട് എമിറേറ്റ്സ് എയര്‍ ലൈനില്‍ ഞാന്‍ ബുക്ക് ചെയ്ത ടിക്കറ്റ് പത്തുദിവസം മുമ്പു തന്നെ കാന്‍സല്‍ ചെയ്ത് കൃത്യസമയത്തു തന്നെ എന്നെ വിവരമറിയിച്ചിരുന്നു. അവസാ‍നം മറ്റൊരു ഏജന്റ് കനിഞ്ഞനുഗ്രഹിച്ചത് ശ്രീലങ്കന്‍ എയര്‍വേസിന്റെ ശകടം. ഓണക്കാലമായതുകൊണ്ട് ഇതു തന്നെ കിട്ടിയത് ഭാഗ്യമെന്ന ഏജന്റിന്റെ സമാധാനിപ്പിക്കല്‍ കൊണ്ടു മാത്രമാണ് ഈ എയര്‍ലൈനില്‍ തന്നെ പോകാമെന്ന്‍ വിചാരിച്ചത്. കൊച്ചിക്കുള്ള ശ്രീ‍ലങ്കന്‍ പക്ഷിയിലെ യാത്ര വളരെ സൌകര്യപ്രദമായിരുന്നു. ട്രാന്‍സിറ്റ് സമയം ഒന്നരമണിക്കൂറായതിനാല്‍ അധികം ബോറടിക്കേണ്ടി വന്നില്ല.

ഉദ്വേഗജനകമായ ഒരു വെക്കേഷന്‍ അവസാനിപ്പിച്ച് ,തിരിച്ചുള്ള യാത്രയ്ക്ക് പെട്ടിയൊതുക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . എന്റെ പെട്ടിക്ക് കൊണ്ടുപോകാവുന്ന ലിമിറ്റിനേക്കാള്‍ ഭാരം. പിന്നെ എല്ലാം ഇറക്കി താഴെ വെച്ച് ഓഡിറ്റിങ് തുടങ്ങി. ആദ്യം എന്റെ ഡ്രസ്സുകള്‍ ഓരോരോ കവറില്‍ ആക്കി മെല്ലെ പെട്ടിയില്‍. നാട്ടില്‍ നിന്നും എത്തിയാല്‍ പലര്‍ക്കുമായി വീതം വെക്കേണ്ട 3കിലോ ചിപ്സ്, 4 കിലോ ഹലുവ എന്നീ റേഷന്‍ സാധങ്ങളും. കൂടെ കുവൈറ്റിലെ ഗോവക്കാരനായ സുഹൃത്ത് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പറഞ്ഞ ടെല്‍മിസാറ്റ് എന്ന പ്രഷറിനുള്ള 200 ഗുളികനും. പിന്നെയുള്ളത് സുഹൃത്തിന്റെ അമ്മായ്മ്മ കൊടുത്തയച്ച ഒരു പൊതിയാണ്. അതു മാത്രം എടുത്ത് തൂക്കി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് .. ഇവനാണ് വില്ലന്‍. 12 കിലോ. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്. കുറച്ച് പലഹാരമാണെന്നാണ് അമ്മായിയമ്മ പൊതി കൊണ്ടുവരുമ്പോള്‍ പറഞ്ഞത്. പലഹാരത്തിന് ഇത്ര ഭാരമോ ?
അതോ വല്ല ബോംബോ മറ്റോ ആണോ. കാലം അത്ര പന്തിയല്ല. എന്റെ സമയവും.
എന്തായാലും ഒന്ന് തുറന്ന് നോക്കാം.

നല്ല അടച്ചൊറപ്പുള്ള പൊതി. 50 മാക്രോണിന്റെ പൊതി എന്റെ വില്‍കിന്‍സണ്‍ ബ്ലേഡിനു മുന്നില്‍ തലകുത്തി.

പത്ത് അവലോസുണ്ടയും മൂന്നു ‍ തേങ്ങയും.

സ്വന്തം മകള്‍ക്ക് കൊടുത്തയക്കുന്നത് അല്പം കനത്തിലായിക്കോട്ടെയെന്ന് കരുതിയാവും.....

പൊതിച്ച തേങ്ങയായത് എന്റെ ഭാഗ്യം. അല്ലെങ്കില്‍ കുവൈറ്റില്‍ പൊതിക്കാത്ത , മുഴുവന്‍ തേങ്ങ അന്വേഷിച്ച് ഞാന്‍ വലഞ്ഞേനെ. തേങ്ങ മാറ്റി വെച്ച് ബാക്കിയെല്ലാം ഒരു വിധത്തില്‍ പൊതിഞ്ഞു വെച്ചു. പിന്നെ മുഴുവന്‍ പുസ്തകങ്ങളാണ്. ഓരോ പുസ്തകവും ഇട്ട് ഭാരം നോക്കും. മുപ്പതായപ്പോള്‍ നിര്‍ത്തി. അതില്‍ കൂടുതല്‍ ഇട്ടാല്‍ ചിലപ്പോള്‍ എക്സസ് ബാഗേജ് കൊടുത്ത് അയല്‍ക്കാരുടെ എയര്‍ക്രാഫ്റ്റിനെ പരിപോഷിപ്പിക്കേണ്ടി വരും. എല്ലാം ഒതുക്കി മിച്ചം വന്ന തേങ്ങയുമായി കോവണിയിറങ്ങി താഴേയ്ക്ക് വന്നപ്പോള്‍ അമ്മയുടെ കമന്റ്
‘നീയെന്താ നട്ടപ്പാതിരയ്ക്ക് തെങ്ങുമ്മേ കയറാന്‍ പോയോ ? ‘

കാലത്ത് 7.50 നാണ് ശകടം യാത്ര ആരംഭിക്കുന്നത്. ലങ്ക വഴി ദുബായ് വഴി കുവൈറ്റ്. ഇടയ്ക്ക് ലങ്കയില്‍ 5 മണിക്കൂര്‍ സുഖവാസം. ആ അഞ്ചുമണിക്കൂര്‍ സുഖവാസം എന്ന ഓഫറും ലങ്കവഴി പോകാമെന്ന് വെച്ചതിനു ആക്കം കൂട്ടി. ട്രാന്‍സിറ്റില്‍ ഫ്രീ മസ്സാജ്, ബുഫെ ലഞ്ച് അങ്ങനെ പലതും.

പുലര്‍ച്ച നാലര മണിക്ക് തന്നെ സ്ഥിരം തേരാളി, ലോനപ്പേട്ടന്‍ തന്റെ അമ്പാസഡര്‍ ശകടവുമായി വീട്ടുമുറ്റത്ത്. ദൈവത്തിന്റ് സ്വന്തം നാട്ടിലെ റോഡായതുകൊണ്ട് ഒന്നരമണിക്കുറുകൊണ്ട് എയര്‍പോട്ടെത്തേണ്ടത് രണ്ടേ കാല്‍ മണിക്കൂറായിട്ടും അങ്കമാലിയെത്തിക്കാന്‍‍ ലോനപ്പേട്ടന്‍ പാടുപെട്ടു. ഗുരുവായൂരില്‍ നിന്നും കയറുമ്പോള്‍ കാസറ്റ് പ്ലെയറില്‍ ഇട്ട ‘രക്ഷകാ.. എന്റെ പാപ ഭാരമെല്ലാം.. ‘ എന്ന ഭക്തിഗാനം ലോനപ്പേട്ടന്‍ ഓരോ കുഴിയും വെട്ടിച്ച് എടുക്കുമ്പോഴും റിവൈന്റായി വന്ന് കൊടകര വരെ കൂടെയുണ്ടായിരുന്നു.

എമിഗ്രേഷന്‍ നൂലാമലകളൊക്കെ അല് കുല്ത്താക്കി ലോഞ്ചില്‍ വന്നിരുന്നപ്പോഴാണ് ഒരു ചെറിയ ഗ്രൂപ്പിനെ പരിചയപ്പെട്ടത്. ശ്രീലങ്കയിലേക്ക് വിനോദയാത്ര. ശ്രീലങ്കന്‍ ശകടം ഒരു ഓഫര്‍ കൊടുത്തിരുന്നു. പതിനായിരം രൂപക്ക് താമസവും തീറ്റയും കൊടുത്ത് നാലു ദിവസം കൊണ്ട് ലങ്ക മുഴുവന്‍ കറക്കി കൊണ്ടുവരുന്ന ഒരു പരിപാടി. അതിനു ടിക്കറ്റെടുത്ത ചിലരാണ്.. എല്ലാം മാരീഡ് ബാചിക്കുട്ടന്മാര്‍‍.

‘ചേട്ടാ, എന്താ ശ്രീലങ്ക തന്നെ തെരെഞ്ഞെടുത്തത് ? ‘
‘അവിടെ എന്തും ചീപ്പല്ലേ..’
‘എന്നാലും എല്‍.ടി.ടി.ഇ പ്രശ്നമൊക്കെ ഉള്ളപ്പോള്‍ ..’ എന്റെ ആധി മറച്ചുവെച്ചില്ല.
‘ഞങ്ങളെല്ലാം ബ്രോഡ് വേയിലെ കച്ചവടക്കാരാ.. ‘
അത് ശരി. എനിക്കതൊരു പുതിയ അറിവും കൂടിയായിരുന്നു.

എല്ലാവര്‍ക്കും ബ്രേക് ഫാസ്റ്റായി കേരള ഫുഡാണെന്ന് ഫ്ലൈറ്റില്‍ അറിയിപ്പ് വന്നു. കൊണ്ടുവന്നതോ, റവകൊണ്ടുള്ള ചൂടന്‍ ഇഡലിയും സാംബാറും. അകത്തേക്ക് പോയതിനേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് വരുമെന്ന ശങ്കയുള്ളതുകൊണ്ടാവാം ഒരു മരണവീടിന്റെ പ്രതീതിയായിരുന്നു പിന്നീട് ഫ്ലൈറ്റിനകം. നോണ്‍ സ്പീക്കിങ് ഫ്ലൈറ്റ്.

കൊളമ്പില്‍ ട്രാന്‍സിറ്റിലേക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് ഒരു ചെറിയ ക്യൂ.
ഇനി അഞ്ചു മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ.. ക്യൂവെങ്കില്‍ ക്യൂ.

എന്തിനാണ് നില്ക്കുന്നതെന്നറിയില്ല. കൊച്ചിയില്‍ നിന്നു തന്നെ കുവൈറ്റ് വരെയുള്ള ബോര്‍ഡിങ് പാസ് കിട്ടിയതാണ്. എന്തായാലും ഞാനും നിന്നു. എം.ജി റോഡിലെ ട്രാഫിക്കിനേക്കാള്‍ ഭേദമാവുമല്ലോ.

രണ്ടു മിനിട്ടായിക്കാണും തൊട്ടുപിന്നില്‍ നിന്നും ആരുടേയോ വയറുകൊണ്ടൊരു ചെറിയൊരു തള്ള്. തിരിഞ്ഞു നോക്കി.
ഒരു മധ്യവയസ്കന്‍.
ചെറിയ ഒരു സ്യൂട്ട്കേസും കയ്യിലുണ്ട്. കോട്ടും സ്യൂട്ടുമിട്ട് തലയേക്കാള്‍ വലിയ കണ്ണാടിയും വെച്ച് നില്‍ക്കുന്നു. മലയാളി തന്നെ. ഒന്ന് പരിചയപ്പെട്ടാലോ..
‘ഹലോ..’
‘ഹലോ.’
‘എവിടേയ്ക്കാ ?’
‘കുവൈറ്റ്..’ ഓഹൊ. സേം പിച്ച്.
അപ്പോള്‍ എന്തായാലും ഒന്ന് പരിചയപ്പെട്ടേക്കാം.
‘ ഞാനും കുവൈറ്റിലേക്കാ.. എന്താ പേരു ?’
‘മിസ്റ്റര്‍ പെരേര..’ ആ പേരിനൊത്ത ഭാവം. കണ്ടിട്ട് ഒരു ഗ്രാന്‍ഡ് ജോസ് പ്രകാശ് ലുക് .
കുവൈറ്റ് നേവിയില്‍ 24 കൊല്ലമായി ജോലി. ഫോര്‍ട്ട് കൊച്ചി സ്വദേശം. ഭാര്യയും 2 കുട്ടികളും നാട്ടില്‍.
ടിക്കറ്റിലെ സീറ്റ് നമ്പര്‍ നോക്കി. 62 B . എന്റെത് 62 A. ആഹാ. തൊട്ടടുത്ത് തന്നെ.
ട്രാന്‍സിറ്റ് ക്യൂ അവസാനിച്ച കൌണ്ടറില്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ഒരു പേപ്പര്‍ കൂടെ കിട്ടി. ഫുഡ് കൂപ്പണാണ്. ബുഫെ ലഞ്ചിനുള്ളത്. ഭദ്രമായി പോക്കറ്റില്‍ തിരുകി.
ഞങ്ങള്‍ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് നടന്നു.
സംസാ‍രത്തിനിടയിലാണ് മി.പെരേര അതു പറഞ്ഞത്.
‘നല്ല വിശപ്പ്. കാലത്തെ ബ്രേക്ഫാസ്റ്റ് ഞാന്‍ കഴിച്ചില്ല. ഇനി ഫ്ലൈറ്റില്‍ കയറിയല്ലേ വല്ലതും കിട്ടൂ. .’
‘ഏയ്.. ഉച്ചക്ക് ബുഫെ ലഞ്ചില്ലെ..’
‘ഉവ്വോ ?’
‘ അപ്പോ മി.പെരേര കൂപ്പണ്‍ വാങ്ങിയില്ലെ ? ‘
‘എന്ത് കൂപ്പണ്‍ ? ‘
‘ബുഫെ ലഞ്ചിനുള്ള കൂപ്പണ്‍ ?’
‘ഓഹ്. അത് ഫുഡ് കൂപണായിരുന്നോ. ഞാന്‍ വേറെന്തോ കരുതി അത് വേസ്റ്റ് ബാസ്കറ്റില്‍ ഇട്ടു. .. ഇനി ചെന്നാല്‍ വേറെ കിട്ടുമോ ? ’
പെരേരയുടെ കുടപോലെയുള്ള വയറിലേക്ക് നോക്കി കൌണ്ടറിലിരുന്ന സിലോണിപ്പെണ്ണ് ഒരു ചെറുചിരിയോടെ മറ്റൊരു കൂപ്പണ്‍ കൂടി തന്നു.

ഇനി ഒരു കാത്തിരിപ്പാണ്. ഇതിനിടയില്‍, മി. പെരേര ഫ്രീ ആയി മസ്സാജ് ചെയ്യുന്ന സ്ഥലത്തെ പറ്റി അന്വേഷിച്ച് വന്നു. പെട്ടിയും പ്രമാണവുമെടുത്ത് അവിടേക്ക്... അവിടെ ചെന്നപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായത്. ഒരു കയ്യും കാലും ഒരുമിച്ച് മസ്സാജ് ചെയ്താല്‍ ഒരു കയ്യോ കാലോ ഫ്രീ ആയി മസ്സാജ് ചെയ്തു തരും. ഒരു കൈ മസ്സാജ് ചെയ്യാന്‍ 25 ഡോളര്‍. ഒരു ഗോള്‍ഡ് സ്കീം ഫുള്‍ ബോഡി മസ്സാജ് ചെയ്താല്‍ ഒരു സാധാ ബോഡി മസ്സാജ് ഫ്രീ. (സാധാ ബോഡി മസ്സാജ് ചെയ്യാന്‍ ഓരോരുത്തരും മറ്റു യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുമോ ? ). കാര്യങ്ങളെല്ലാം വിശദമായി മനസ്സിലാക്കി ഒരു ബ്രോഷറും വാങ്ങി തിരിച്ച് ട്രാന്‍സിറ്റ് ലോഞ്ചിലേക്ക്.

ഒരു കാന്‍ ബീയറും കഴിച്ച് പതിനൊന്നര വരെ കാത്തിരുന്നു. പതിനൊന്നരയ്ക്കാണ് ബുഫെ ലഞ്ച്. കൃത്യ സമയത്ത് തന്നെ റെസ്റ്റോറന്‍ഡ് തുറന്നു. കൌണ്ടറില്‍ ടോക്കണ്‍ കൊടുത്തു. എല്ലാ സാധനങ്ങളും നിരത്തി വെച്ചിട്ടുണ്ട്. പക്ഷേ പ്ലേറ്റ് മാത്രമില്ല. പിന്നെയാണ് മനസ്സിലായത് ബുഫെ എന്നാല്‍ ഫുഡ് കൌണ്ടറിലെ ഒരുത്തന്‍ ഒരു തവണ വിളമ്പിത്തരുന്നത് കഴിക്കുകമാത്രമാണ് നമ്മുടെ കര്‍ത്തവ്യമെന്ന്. വിശപ്പുള്ളതുകൊണ്ടാവാം പരിപ്പുകറിയ്ക്കും ബീന്‍സ് പുഴുങ്ങിയതിനും നല്ല ടേസ്റ്റ്. ഇതിനു ബുഫെയെന്ന് ഫുഡ് കൂപ്പണില്‍ എഴുതിയവനെ കണ്ടാല്‍ തൃശ്ശൂര്‍ പാലക്കാട് റോഡിലൂടെ പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി വിടണമെന്ന് തോന്നി.
പിന്നെ തിരിച്ച് ലോഞ്ചില്‍.

കുറച്ച് കഴിഞ്ഞപ്പോഴാണ് കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയറിന്റെ മറ്റൊരു ഫ്ലൈറ്റ് റെഡിയായെന്ന അറിയിപ്പ് വന്നത്. കുറച്ചകലെയാണ് അതിന്റെ ബോര്‍ഡിങ് കൌണ്ടര്‍. അതിനടുത്തു തന്നെയാണ് ടോയ് ലറ്റും.

കാത്തിരിപ്പിനിടയില്‍ മി.പെരേര ഒന്നു രണ്ടു വട്ടം ടോയ് ലറ്റില്‍ പോയി വരാമെന്ന് പറഞ്ഞ് പോകുന്നത് കണ്ടു. കാലത്തെ ഭക്ഷണം പിടിക്കാഞ്ഞിട്ടാവും.
എന്റെ കണ്ണുകളില്‍ ഉറക്കം ‍ തളം കെട്ടി നിന്നു. പാതി ഉറക്കം കഴിഞ്ഞ് നോക്കിയപ്പോഴും മി.പെരേരയെ കാണുന്നില്ല. ബാഗേജ് എന്റെ അടുത്ത് വെച്ച് പുള്ളി വീണ്ടും ടോയ് ലറ്റില്‍.
കുവൈറ്റ് ഫ്ലൈറ്റിലേക്കുള്ള ബോര്‍ഡിങ് കൌണ്ടര്‍ തുറന്നു ബോര്‍ഡിങ് പാസ് നോക്കി യാത്രക്കാരെ അകത്താക്കി തുടങ്ങി. മി. പെരേര ഇനിയും വന്നിട്ടില്ല.
അങ്ങേരിനി ടോയ് ലറ്റില്‍ സ്ഥിരതാമസമാക്കിയോ. അതോ വേറെ എന്തെങ്കിലും .. മനുഷ്യന്റെ കാര്യമല്ലേ..
എനിക്ക് ഇരുപ്പുറച്ചില്ല.
മെല്ലെ ബാഗേജുകള്‍ എടുത്ത് ടോയ് ലറ്റിന്റെ അടുത്തേക്ക് നടന്നു.
അകലേ നിന്നേ കണ്ടു .. മി. പെരേര അവിടെ മെല്ലെ ഉലാത്തുകയാണ്. കൈകള്‍ പിന്നില്‍ കെട്ടി..
ആശ്വാസം.
‘ഹായ്.. എന്തുപറ്റി .. ?’
എന്നെ കണ്ടപ്പോള്‍ മി. പെരേര ഒരു നിമിഷം നിന്നു. പിന്നെ ചെറിയ വിഷമത്തോടെ പറഞ്ഞു.
‘കൊച്ചി ഫ്ലൈറ്റ് പോകാറായി..’
ങേ.. ഇയാളിനി കൊച്ചിക്ക് തിരിച്ച് പോകാനാവുമോ . എനിക്ക് സംശയമായി..
പാവം..നാട്ടില്‍ നിന്നും പോന്നതിന്റെ വിഷമമാവും.
അപ്പോഴാണത് ശ്രദ്ധിച്ചത്..
തൊട്ടടുത്ത് ഗ്ലാസ്സിനപ്പുറത്ത് കൊച്ചിയിലേക്കുള്ള യാത്രക്കാ‍രുടെ ലോഞ്ചില്‍ നല്ല തിരക്ക്.
മലയാളിയെന്നല്ല ഒരു ഇന്ത്യക്കാരന്‍ പോലും ആ കൂട്ടത്തിലില്ലായിരുന്നു. എല്ലാം അത്യാവശ്യത്തിനും അതില്‍ കുറവും മാത്രം വസ്ത്രങ്ങള്‍ കൈമുതലായുള്ള മദാമ്മമാരും അവരുടെ ബാഗേജ് താങ്ങി നില്‍ക്കുന്ന ചില സായിപ്പന്മാരും മാത്രം.

(തുടരും )


* peacock - മുടി കറുപ്പിക്കാനുള്ള പൊടി.

Wednesday, September 26, 2007

കിട്ടുണ്ണിയുടെ സ്വപ്നം.

മഴ മാറി നിന്ന ഒരു സുപ്രഭാതം. ഇന്ന് അതൊരു അപൂര്‍വ്വത തന്നെയാണല്ലോ. ജൂണില്‍ തുടങ്ങിയ മഴ ഇന്നും ശക്തിയായി പെയ്യുന്നു. കാലത്ത് ആറുമണിക്ക് എഴുന്നേറ്റ് ന്യൂസ് പേപ്പറുകാരനെ കാത്ത് കാര്‍പോര്‍ച്ചില്‍ നിന്നു. പേപ്പര്‍ വായിക്കുവാനുള്ള ജിജ്ഞാസയേക്കാള്‍ പേപ്പര്‍ ബോയിയെ ഒന്നു കാണുകയെന്നതായിരുന്നു ലക്ഷ്യം. എന്നും പേപ്പര്‍ കാറിന്റെ വൈപ്പറിന്റെ ഇടയില്‍ നിന്നാണ് എടുക്കുക. പേപ്പറുകാരന്റെ ബുദ്ധി കാറിന്റെ വൈപ്പറില്‍ വെച്ചാല്‍ പറന്നുപോകില്ലെന്നാണെങ്കില്‍ എന്റെ പ്രശ്നം എത്ര തവണ വൈപ്പര്‍ ശരിയാക്കിയിട്ടും ശരിയാവാത്തതെന്തേ എന്നായിരുന്നു. അതുകൊണ്ട് ഇന്ന് എന്തായാലും പേപ്പറുകാരനെ കയ്യോടെ പിടിച്ച് പേപ്പറിടുന്ന സ്ഥാനം മാറ്റണമെന്ന് കരുതി കാറിന്റെ അടുത്തു തന്നെ ചെന്നു നിന്നു. പേപ്പറുകാരന്‍ മണികിലുക്കി കൃത്യസമയത്തു തന്നെ സൈക്കിളില്‍ പാഞ്ഞു വന്നു. ഇരുട്ടു വിട്ടുമാറുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിലേക്ക് ഞാന്‍ മെല്ലെ നടന്നു ചെന്നു. എന്നെ കണ്ടതുകൊണ്ടോ എന്തോ (ഞാനൊരു ഭീകരനല്ലെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്) അവന്‍ പേപ്പറിടാതെ തന്നെ പറ പറന്നു.

ശെ.. ഇന്നും അവന്‍ രക്ഷപ്പെട്ടു എന്ന സങ്കോചത്താല്‍ തിരിച്ചു കയറുമ്പോഴാണ് അത് കണ്ടത്.

കാറിന്റെ വൈപ്പറില്‍ മാതൃഭൂമി സുഖമായി ഇരുന്ന് വിശ്രമിക്കുന്നു.

സമ്മതിച്ചു തന്നിരിക്കുന്നു.
ഇനി ആ പേപ്പറുകാരനെ പകല്‍ വെളിച്ചത്തില്‍ കാണുകയാണെങ്കില്‍ നാസയിലോ വി.എസ്.എസിയിലോ വിവരമറിയിക്കണമെന്ന് മനസില്‍ തീരുമാനിച്ച് ഉമ്മറത്തെ കസേരയിലിരുന്ന് പൊട്ടിപൊളിഞ്ഞ റോഡുകളുടെ മനോഹരമായ കളര്‍ ഫോട്ടോകള്‍ നിരയായി കൊടുത്ത രണ്ടും മൂന്നും പേജുകള്‍ ആശ്വാസത്തോടെ വായിച്ചു. വീടിനു മുന്നിലെ ടാറിട്ട റോഡിലെ അഗാധമായ ഒരു ഗര്‍ത്തം കഴിഞ്ഞ ദിവസം രണ്ടു തമിഴന്മാരെ വിളിച്ച് കാനയിലെ മണ്ണും വീടിന്റെ പിന്നിലെ പൊളിഞ്ഞ ഇഷ്ടിക കഷണങ്ങളും കൊണ്ട് തൂര്‍ത്തത് രൂപ അഞ്ഞൂറെണ്ണിക്കൊടുത്തിട്ടായിരുന്നു. ആ ഗര്‍ത്തത്തില്‍ വീണ് ആരെങ്കിലും മരിച്ചാല്‍ സാക്ഷിയായി, അസുഖം ബാധിച്ച് കിടക്കുന്ന അച്ഛന്‍ കോടതി കയറിയിറങ്ങരുതല്ലോയെന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് നികത്താന്‍ ഞാന്‍ തയ്യാറായതു തന്നെ. അല്ലെങ്കില്‍ തന്നെ നാട്ടിലെ റോഡുകളിലെ കുഴി മൂടാന്‍ ഞാനാര് ? കിട്ടുണ്ണിയോ ?


അതെ, കിട്ടുണ്ണിക്ക് മാത്രമേ നാടിനെ കുറിച്ചും നാടിന്റെ ഭാവിയെ കുറിച്ചും അല്പമെങ്കിലും വേവലാതി കണ്ടിട്ടുള്ളൂ. കിട്ടുണ്ണി എവിടെനിന്നു വന്നു എന്നതിനെക്കുറിച്ചോ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ചോ എനിക്ക് അറിയില്ല. ആര്‍ക്കുമറിയില്ലെന്നു വേണമെങ്കില്‍ പറയാം.


തലയില്‍ ഒരു നീല ടവല്‍ കെട്ടി, കാവി മുണ്ടും കാവി ഷര്‍ട്ടും വെട്ടിയൊതുക്കിയ താടിയും വെച്ച് കിട്ടുണ്ണി നാടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് നടക്കും. ടാറിട്ട റോഡിലാണെങ്കില്‍ അതിന്റെ നടുവിലൂടെയേ നടക്കൂ. കാരണം ചെരിഞ്ഞ പ്രതലത്തിലൂടെ ചലിക്കരുതെന്നാണ് ആര്‍ക്കിമിഡീസ് പറഞ്ഞിട്ടുള്ളതത്രെ. പിന്നില്‍ നിന്നും വരുന്ന വണ്ടി ഹോണടിച്ചാല്‍ കിട്ടുണ്ണി നടുറോഡില്‍ നിന്നും മാറി തരും. വണ്ടി പോയാല്‍ വീണ്ടും നടുറോഡിലേക്ക്. അറിയാവുന്ന ഡ്രൈവര്‍മാര്‍ അകലെ നിന്നേ ഹോണടിക്കും. എങ്കിലും ഇന്നുവരെയ്ക്കും കിട്ടുണ്ണിയെ ഒരു വാഹനവും ഇടിച്ചു തെറിപ്പിച്ചിട്ടില്ല. സ്പീഡില്‍ വരുന്ന ചില വാഹനങ്ങള്‍ കിട്ടുണ്ണിയുടെ മുന്നില്‍ ബ്രേക്കിട്ട് ചാലില്‍ പോകുന്നത് സ്ഥിരമായ ഒരു പ്രതിഭാസമാണ്. ഹോണടിക്കാത്തവരെ കിട്ടുണ്ണിക്ക് ദ്വേഷ്യമാണ്., പുച്ഛമാണ്. അവര്‍ ലോക വാഹന നിയമങ്ങള്‍ അറിയാത്തവരാണെന്നാണ് കിട്ടുണ്ണിയുടെ വാദം.

ലോകത്തെ എന്തിനെ കുറിച്ചും കിട്ടുണ്ണിക്കറിയാം .സ്നേഹമുള്ളവര്‍ കിട്ടുണ്ണിയെന്നും അല്ലാത്തവര്‍ ‘പ്രാന്തന്‍ കിട്ടുണ്ണി’യെന്നും വിളിക്കും. എന്ത് വിളിച്ചാലും കിട്ടുണ്ണി വിളിച്ചവനെ നോക്കി ഒന്നു പല്ലിളിക്കും. അതെന്തിനാണെന്ന് ചോദിച്ചാല്‍ ‘ഇടയ്ക്ക് പല്ലിളിക്കുന്നത് മോണകള്‍ക്ക് നല്ലതാണെന്ന’ തത്വം വിളമ്പും.

അമ്മക്ക് കിട്ടുണ്ണിയെ വലിയ കാര്യമാണ്. വലിയ ബുദ്ധിമാനാണെന്നാണ് അമ്മയുടെ കണ്ടുപിടിത്തം. സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ കിട്ടുണ്ണി പറഞ്ഞു

‘ അതൊക്കെ അമേരിക്കന്റെ ഒരു കള്യല്ലേ.. സദ്ദാമിന്റെ ഡ്യൂപ്പിനെയാണവര് കൊന്നത്. ഒറിജിനല്‍ സദ്ദാം ഇപ്പോഴും അമേരിക്കയിലുണ്ട്..’ ഇതൊക്കെ വളരെ വിശദമായി പറഞ്ഞ് അമ്മയെ ബോധ്യപ്പെടുത്തുകയും ചെയ്തത്രേ.


ചില ദിവസങ്ങളില്‍ അമ്പി സാമിയുടെ പടി കടന്ന് വീടിന്റെ പിന്നിലൂടെ കിട്ടുണ്ണി ഒരു വരവുണ്ട്. എങ്ങനെയാണെന്നറിയില്ല കിട്ടുണ്ണി വരുന്ന ദിവസങ്ങളില്‍ കാലത്ത് വീടിനു പിന്നിലെ വരിക്ക പ്ലാവിലെ ഇടിയന്‍ ചക്ക കൊണ്ട് അമ്മ പുഴുക്കുണ്ടാക്കിയിരിക്കും. ചക്ക പുഴുക്ക് കിട്ടുണ്ണിക്ക് വളരെ ഇഷ്ടമാണെന്ന് അമ്മ പറയാറുണ്ട്. വന്നാല്‍, കയ്യലയുടെ അടുത്ത് കിട്ടുണ്ണി വന്ന് ഇരിക്കും. ആരെയും കണ്ടില്ലെങ്കില്‍ ഒന്ന് കൂവി വിളിക്കും. പിന്നെ, അമ്മ ചൂടുള്ള കഞ്ഞി ഒരു സ്റ്റീല്‍ കിണ്ണത്തിലാക്കി പുഴുക്കും കൂട്ടി കിട്ടുണ്ണിക്ക് കൊടുക്കും. കിട്ടുണ്ണി വളരെ സന്തോഷത്തോടെ കുടിക്കും. കിട്ടുണ്ണി കുടിക്കുന്നത് അമ്മ ഇങ്ങനെ നോക്കി നില്‍ക്കും. ഇതിനിടയിലാണ് കിട്ടുണ്ണി ലോക വിവരങ്ങള്‍ വിളമ്പുന്നത്. ചിക്കുന്‍ ഗുനിയയെ കുറിച്ചും പുതിയ ബസ്റ്റാന്‍ഡിനെ കുറിച്ചുമെല്ലാം വിശദമായി കിട്ടുണ്ണിക്കറിയാം. എല്ലാം കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് കൈകഴുകി മെല്ലെ തന്റെ തുണി സഞ്ചിയുമായി കിട്ടുണ്ണി റോഡിലേക്ക് ഇറങ്ങും പോകും.


പത്ര വായന പകുതിയായപ്പോഴാണ് മതിലിനപ്പുറത്ത് ആരോ മൂളുന്ന ശബ്ദം കേട്ടത്. പത്രം മാറ്റി വെച്ച് നോക്കി. ആരെയൂം കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മൂളല്‍. ഇപ്പോള്‍ ശബ്ദത്തിന്റെ ഫ്രീക്വന്‍സി ഒന്നു കൂടിയിട്ടുണ്ട്. ആരെയും കാണുന്നില്ല. പിന്നെ പത്രം മാറ്റി വെച്ച് ഗേറ്റിലേക്ക് നടന്നു. കരിങ്കല്‍ മതിലിനപ്പുറത്തേക്ക് നോക്കി. ആരോ കൂനി ക്കൂടി ഇരിക്കുന്നു. അടുത്ത് ചെന്നു നോക്കി.

കിട്ടുണ്ണി.

ഒരു പപ്പായ തണ്ട് (പപ്പായുടെ ഇലയുടെ തണ്ട്) രണ്ടുഭാഗവും ചെത്തി ഒരു ഭാഗം മതിലിനു ചേര്‍ത്തു വെച്ച് മറുഭാഗത്തുകൂടി കിട്ടുണ്ണി നോക്കുന്നു. കയ്യില്‍ ഒരു ഈര്‍ക്കിലി ഉണ്ട്.
ഒരു നിമിഷം നോക്കി നിന്നു.

കിട്ടുണ്ണി പപ്പായ ത്തണ്ടിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു. ചെറുതായി മൂളുന്നുണ്ട്. പിന്നെ ഈര്‍ക്കില്‍ പപ്പായ് തണ്ടിലൂടെ ഇറക്കി വലിക്കുന്നു.

‘ഉം... പോരില്ല ല്ലേ...’
‘ എന്താ കിട്ടുണ്ണ്യേ .. എന്താ നോക്കണേ ? ‘ അപ്പോഴാണ് കിട്ടുണ്ണി എന്നെ കണ്ടത്.
‘പോരിണില്യ ന്നേയ്..’
‘എന്ത് ? ‘
‘റോഡ്...’
‘എന്താ പ്രശ്നം കിട്ടുണ്യേ ..’
‘ദേ ഇതീക്കൂടെ ഒന്ന് നോക്ക്യേ... ന്യൂയോര്‍ക്കിലെ റോഡ് കണ്ടോ. എന്തൊരു ചന്താ കാണാന്‍....ഇപ്പ അബടെ രാത്ര്യാ.. ‘

ദൈവമേ.. പ്രശ്നം ഗുരുതരമാണ്.

‘ ദേ.. ഈ ഈര്‍ക്കിലി ഇട്ട് ഒരു പിടി പിടിച്ചാല്‍ ഇങ്ങട്ട് പോരും.. ‘

അത് ശരി. അപ്പോള്‍ രണ്ടും കല്പിച്ചാ വരവ്.

ഞാന്‍ കിട്ടുണ്ണിയെ ശല്യപ്പെടുത്താതെ മെല്ലെ വീട്ടിലേക്ക് കയറി., പത്തു നാല്പതു കൊല്ലം പഴക്കമുള്ള കരിങ്കല്ലു കൊണ്ടുള്ള മതില്‍ കിട്ടുണ്ണിക്ക് ഇളക്കാനാവില്ലെന്ന സമാധാനത്തോടെ..

പിന്നീട് അമ്മ പറഞ്ഞറിഞ്ഞു കിട്ടുണ്ണിക്ക് നൊസ്സ് ഇപ്പോള്‍ അല്പം കൂടുതലാണ്. ഒരു മാസം മുമ്പും വീടിന്റെ മതിലില്‍ ഒരു ഈര്‍ക്കില്‍ കുത്തിക്കയറ്റി പോയിരുന്നുവത്രെ. അന്ന് പറഞ്ഞത് ‘സെക്രട്ടറിയേറ്റിലേക്ക് ഒരു റോക്കറ്റ് ഈ വഴിക്ക് വിടാന്‍ പറ്റുമോയെന്ന്’ പരീക്ഷിച്ചതാണത്രേ. ഇടയ്ക്കിടെ നാട്ടുകാരുടെ മതിലിന്മേല്‍ കയറുന്നതുകൊണ്ട് കിട്ടുണ്ണി മറ്റൊരു ജോര്‍ജ്ജ് ബുഷാവുമോ എന്ന സംശയം ഈയിടെയായി എന്നില്‍ ബലപ്പെട്ടിട്ടുണ്ട്.

Monday, August 06, 2007

മണിയടി

മണികള്‍(ബെല്‍) പലതരത്തിലുണ്ട്. പ്രത്യേകിച്ച് സ്കൂള്‍ മണിയാവുമ്പോള്‍. കോളാമ്പി കമഴ്ത്തി വെച്ച പോലെയുള്ള മണി‍, വട്ടത്തിലുള്ള മണി, നീളത്തിലുള്ള മണി, വളയ രൂപത്തിലുള്ള മണി,അങ്ങനെ.. പലതരം മണികള്‍. കോളാമ്പി മണികള്‍ പലപ്പോഴും കൂടുതല്‍ വരുമാനമുള്ള വലിയ സ്കൂളുകളിലാണ് കണ്ടിട്ടുള്ളത്. ചില സ്കൂളുകളില്‍ വട്ടത്തിലുള്ള ലോഹമണിയായിരിക്കും. അതില്‍ ചുറ്റികകൊണ്ട് അടിക്കും. ചില സ്ഥലങ്ങളില്‍ റെയില് വേ ട്രാക്കിളക്കി കൊണ്ട് വന്ന് കെട്ടിയിട്ടടിക്കുന്ന മണികളും ധാരാളം. കേരളത്തിലെ റെയില് അപകടങ്ങളില്‍ സ്കൂളുകള്ക്ക് ഇങ്ങനെ ഒരു പങ്കും ?
എങ്കിലും കോളാമ്പി മണിക്കു തന്നെയാണ് നല്ല ശബ്ദം, ചന്തവും.

മണിയെക്കുറിച്ച് പറയുമ്പോ‍ള്‍ പലപ്പോഴും ഓര്‍മ്മ വരുന്നത് നാലാം ക്ലാസ്സിലെ സതീര്‍ത്ഥ്യനായ അജുവിനെയാണ്. അജുവും സത്യനും ഞാനും ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നത്. ആദ്യം മനപ്പടിക്കല്‍ എത്തുന്ന ആള്‍ അവിടെ വെച്ചിട്ടുള്ള ആണ്ട്രൂസ് വക്കീലിന്റെ ‘Adv. Andrews BABL' എന്ന ബോര്‍ഡിനിട്ട് ഒരു കല്ലെടുത്ത് മേടും. അതാണ് സിഗ്നല്‍. ഈ സിഗ്നല്‍ കേട്ടാല്‍ അഞ്ചു മിനിട്ടിനകം സംഘാങ്ങള്‍ അവിടെ എത്തിയിരിക്കണമെന്നാണ് നിയമം. എത്ര ഏറുകിട്ടിയാലും ആറുമാസത്തിലൊരിക്കല്‍ ആണ്ട്രൂസ് വക്കീല്‍ യാതൊരു പരാതിയുമില്ലാതെ പുതിയ ബോര്‍ഡ് വക്കും. (ആ ബോര്‍ഡ് ഇന്നും അവിടെയുണ്ട്. സൂട്ടും കോട്ടുമിട്ട് ബസില്‍ കയറിപ്പോകുന്ന ആണ്ട്രൂസ് വക്കീലും.)

വലിയ ഒരു നാലുകെട്ടുപോലെയാണ് പള്ളിസ്കൂള്‍. രണ്ടു ഭാഗത്തായി ക്ലാസുമുറികള്‍ . ഒരു ഭാഗത്ത് തുന്നല്‍ പരിശീലന കേന്ദ്രം. മറ്റൊരുഭാഗത്ത് പള്ളിയുടെ കുന്തവും കൊടച്ചക്രവുമൊക്കെ വെക്കാനുള്ള പത്തായം. ഫ്രെയിം മാത്രമുള്ള ഒരു വാതിലാണ് പത്തായത്തിനുള്ളതു. ആര്‍ക്കും ഏതു സമയവും കയറിച്ചെല്ലാവുന്ന പൂങ്കാവനം. അതിനുള്ളില്‍ പള്ളിയുടെ സാധനങ്ങളേക്കാള്‍ ഇഴജന്തുക്കളാണ് കൂടുതലെന്ന് പലരുടെ അനുഭവം. ആ പത്തായം അവിടെ ഉള്ളതുകൊണ്ടാവാം ഇംഗ്ലീഷ് ക്ലാസിനിടയില്‍ പലപ്പോഴും ‘A' എന്ന അക്ഷരം പറഞ്ഞാല്‍ ചിന്നമ്മ ടീച്ചര്‍ പിന്തിരിഞ്ഞു പത്തായം നില്‍ക്കുന്നിടത്തേക്ക് നോക്കുന്നത്. വല്ലതും കണ്ട് പേടിച്ചിട്ടുണ്ടാവുമെന്നാണ് കടാംകുളത്തിനടുത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള സത്യന്‍ പറയാറുള്ളത്.

ആ പത്തായത്തിന്റെ ഒരു വശത്താണ് അമ്മിണിചേച്ചി ഉച്ചക്ക് വേണ്ട ഉപ്പുമാവു ഉണ്ടാക്കുന്നത്. ഒരു പതിനൊന്നരയാവുമ്പോള്‍ നുറുങ്ങു ഗോതമ്പ് വേവുന്ന മണമടിച്ചാല്‍ പിന്നെ അജുവിനു ഇരിക്കപ്പൊറുതിയുണ്ടാവില്ല. ശാന്തടീച്ചറിന്റെ സാമൂഹ്യപാഠം ക്ലാസിലിരുന്ന് ഒന്നു രണ്ടുവട്ടമെങ്കിലും ടീച്ചറോട് സമയം ചോദിക്കും അവന്‍. ജനിച്ചപ്പോള്‍ മുതല്‍ ഡയറ്റിങ്ങായതുകൊണ്ട് കാലത്ത് ഒരു കട്ടന്‍ കാപ്പി മാത്രമേ അജു കഴിക്കാറുള്ളുവത്രേ. ഞങ്ങള്‍ക്കാണെങ്കില്‍ മിനിമം വലയിട്ട് പിടിക്കാന്‍ പാകത്തില്‍ വറ്റുള്ള ഒരു കലം പഴങ്കഞ്ഞിയും ഇരുമ്പാമ്പുളിയും കാന്താരിമുളകും ചതച്ച ചമ്മന്തിയെങ്കിലുമുണ്ട്. സമയം ചോദിക്കല്‍ ശക്തിയായപ്പോള്‍ ജോണിമാഷ് അജുവിനു പ്രമോഷന്‍ നല്‍കി . പതിനൊന്നുമണിയായാല്‍ അമ്മിണിചേച്ചിയുടെ അസിസ്റ്റന്റ്. മൂന്നാമത്തെ പിരിയഡ് ജോസ്മാഷ് ഗണിതശാസ്ത്രം അജുവിന്റെ ചന്തിയിലാണ് സാധാരണ തുടങ്ങാറ്. അതില്‍ നിന്നും രക്ഷപ്പെട്ടതുകൊണ്ട് ഞങ്ങള്‍ക്കവനോട് ചെറിയ അസൂയയും ഉണ്ടായിരുന്നു. കാരണം അജുവിന്റെ അടൂത്തിരുന്നത് സത്യനായിരുന്നു. ഗണിതശാസ്ത്രം അവന്‍ ശരിക്കും പഠിച്ചു.

പത്തായത്തിന്റെ ഒരു ഭാഗത്താണ് കഥാനായകനായ മണിയെ (കലാഭവന്‍ മണിയല്ല) കെട്ടിയിട്ടിരിക്കുന്നത്.
ഓരോ പിരിയഡിനും ബെല്ലടിക്കുന്നത് നാലാം ക്ലാസ് എ യിലേയും ബി യിലേയും ക്ലാസ് ലീഡര്‍മാരാണ്. ഒരാഴ്ച എ-യിലെ ലീഡറെങ്കില്‍ അടുത്തയാഴ്ച ബി. അങ്ങനെ. സ്കൂളിലെ മണിയടിക്കുകയെന്നത് ഒരു പ്രിവിലേജായിട്ടാണ് എല്ലാ കുട്ടികളും കണ്ടിരുന്നത്. പക്ഷേ ലീഡര്‍മാര്‍ക്കു മാത്രമേ മണിയടിക്കാന്‍ അവകാശമുള്ളൂ.

നാലാം ക്ലാസ് എ-യിലെ ലീഡര്‍ അന്ന് ഞാനായിരുന്നു. അതുകൊണ്ട് ജോണിമാഷില്ലാത്ത ദിവസങ്ങളില്‍ സത്യനും അജുവുമെല്ലാം എന്റെ കെയറോഫില്‍ മണിയടിക്കാറുണ്ടായിരുന്നു. പാവങ്ങള്‍ .. ഇടക്ക് കിട്ടുന്ന അവസരമല്ലേ എന്ന് കരുതി ഞാനും ..

അന്നൊരു ബുധനാഴ്ചയായിരുന്നു. മൂന്നാമത്തെ പിരിയഡ് കണക്ക്. ജോസ് മാഷ് കയറി വന്നപ്പോള്‍ തന്നെ മനസ്സിലായി ഒരു ഹിറ്റ്ലറുടെ മൂടാണെന്ന്. ഒരു പക്ഷേ ചിന്നമ്മടീച്ചര്‍ അപ്പുറത്തെ ക്ലാസില്‍ ഉള്ളതുകൊണ്ടായിരിക്കും. ചിന്നമ്മടീച്ചര്‍ ക്ലാസെടുക്കുന്നതിനേക്കാള്‍ നല്ലത് പള്ളിയില്‍ അരമണിക്കൂര്‍ നിര്‍ത്താതെ വെടിപൊട്ടിക്കുന്നതാണ്. അത്ര മധുരമനോജ്ഞമായ സ്വരമാണ്.

‘ഓള്‍ സ്റ്റാന്‍ഡ് അപ്..’ ജോസ് മാഷ് എല്ലാവരേയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി.
‘സിറ്റ് ഡൌണ്‍..’ .. അതൊരു രസത്തിന്...

കൊടുങ്കാറ്റിനുമുമ്പുള്ള നിശബ്ദത..

പിന്നെ ബോര്‍ഡില്‍ കണക്ക് എഴുതിത്തുടങ്ങി. ഇനി ഓരോരുത്തരോടായി ചോദ്യം.
ഏത് ഭാഗത്തു നിന്ന് തുടങ്ങുമെന്നറിയില്ല.
ഏതായാലും എനിക്കൊരു സമാധാനമുള്ളത് എന്റെ അപ്പുറത്ത് സത്യനാണ് ഇരിക്കുന്നത്. ആദ്യ വെടി സത്യനുള്ളതായിരിക്കും.
അതെ. ആദ്യം വിളിച്ചത് സത്യനെ..
‘ഒന്നേ ഗുണം ഒന്ന് എത്ര ?’
‘രണ്ടു’
‘ഇങ്ങ്ട് വാടാ.. ‘
സത്യന്‍ വിറച്ചു വിറച്ച് ബോര്‍ഡിനടുത്തേക്ക് പോയി.
ഒന്ന്.. രണ്ട്.. മൂന്ന്.. ജോസ്മാഷ് പൂശിക്കൊണ്ടേയിരുന്നു. നാലാമത്ത അടിക്ക് ചൂരലൊടിച്ചു. ജോസ് മാഷ്ക്ക് കലി കയറി നില്‍ക്കുകയാണ്.
‘പോയി ഓഫീസീന്ന് വേറെ ചൂരലെടുത്ത് വാടാ‍...’ ജോസ്മാഷ് എന്നെ നോക്കി പറഞ്ഞു.
ദൈവമേ...ന്യൂബോള്‍ എനിക്കിട്ടു തന്നെ.
ഓഫീസ് പൂട്ടീ ജോണിമാഷ് എ.ഇ.ഓ ഓഫീസിലേക്ക് പോണേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ക്ലാസില്‍ നിന്നും മെല്ലെ ഇറങ്ങി.
വാതില്‍പ്പടി കടന്നതും ഉപ്പുമാവിന്റെ ടേസ്റ്റ് നോക്കിക്കൊണ്ടിരുന്ന അജു പാത്രമൊക്കെ അവിടെയെറിഞ്ഞ് നേരെ മണി കെട്ടിയിരിക്കുന്നിടത്തേക്ക് ഓടുന്നു. ഇവനിതെന്തുപറ്റി ?
അവിടെ ചെന്നു നിന്ന് മണിക്കോലെടുത്ത് ആവേശത്തോടെ കൂട്ടമണി അടിച്ചു.
ഹെയ്.. ഇന്നെന്താ ജോണിമാഷ് ഇവനോട് മണിയടിക്കാന്‍ പറഞ്ഞോ ?
എന്തായാലും രക്ഷപ്പെട്ടു.ഹാവൂ.. ഇന്നു ജോസ്മാഷുടെ അടികൊള്ളേണ്ടല്ലോ...
കുട്ടികളില്‍ ഒരു വിഭാഗം പുസ്തകങ്ങളെടുത്ത് ഉച്ചയൂണിനായി പുറത്തേക്ക് പാഞ്ഞു. ബാക്കിയുള്ളവര്‍ ഉപ്പുമാവിനായുള്ള വരിയില്‍ ചെന്നു നിന്നു.
ഉച്ചക്കഞ്ഞി കഴിച്ച് തിരിച്ച് സ്കൂളില്‍ വന്നപ്പോഴാണത് കണ്ടത്.

മണി കെട്ടിയിരിക്കുന്നതിന്റെ രണ്ടു മീറ്റര്‍ മാറി അജു നില്‍ക്കുന്നു. മണിക്കോലു കയ്യിലുണ്ട്. പിന്നില്‍ ജോസ് മാഷ് ചൂരലുമായി കസേരയിട്ടിരിക്കുന്നു. ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അജു വായുവില്‍ മണിക്കോലിട്ടടിച്ചുകൊണ്ടേയിരിക്കുന്നു.

പാവം അജു... ഞാനിറങ്ങി വന്നത് മണിയടിക്കാനാണെന്ന് വിചാരിച്ച് ഒരുമണിക്ക് അടിക്കേണ്ട ബെല്ല് പന്ത്രണ്ടേകാലിനു തന്നെ അടിച്ചു ചരിത്രം സൃഷ്ടിച്ചിരുന്നു.