ഇവിടെ ഉണ്ടായിരുന്ന തേങ്ങയൊക്കെ എവിടെ ?
കൊച്ചമ്മിണി കാലത്ത് പുട്ടുണ്ടാക്കാന്‍ തേങ്ങ പൊതിക്കാന്‍ നോക്കിയപ്പോള്‍ മാത്രമാണ് വെണ്ണൂറ്റും പുരയില്‍ ഇട്ടിരുന്ന അഞ്ചു തേങ്ങ മിസ്സിങ്ങാണെന്നറിയുന്നത്.
നാലുവയസ്സായ അര്‍ജുനനും മൂന്നുവയസ്സായ ദിനകരനും കൊച്ചമ്മിണിയെ മിഴിച്ച്നോക്കി.
ഈ ക്ടാങ്ങളോട് ചോദിച്ചട്ട് എന്ത് കിട്ടാനാണ്ടീ ? കണ്ണുകാണില്ലെങ്കിലും അമ്മായ്മ തള്ളയ്ക്ക് നന്നായി ചെവികേള്‍ക്കാമെന്ന് കൊച്ചമ്മിണിക്ക് നൂറുതരം. ഇതൊക്കെ തന്റെ കെട്ട്യോന്റെ കലാ പരിപാടിയാണെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല. ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നാല്‍, രാത്രി പൊട്ടുന്ന ചട്ടി, കുട്ടിക്കലം, അടുപ്പുകല്ല് എന്നിവയുടെ ഇന്‍വെന്ററി എടുക്കാന്‍ അര ദിവസത്തെ പണികളയേണ്ടിവരുമെന്ന ഒറ്റകാരണം കൊണ്ടുമാത്രമാണ് കൊച്ചമ്മിണി അതിനു മുതിരാത്തത്.തേങ്ങയെല്ലാം കൃത്യമായി പ്രാഞ്ചിയുടെ കൊപ്രക്കളത്തിലെത്തിയിരിക്കും.കാശ് വേലായി കണക്കു പറഞ്ഞുവാങ്ങിയിട്ടുമുണ്ടാവും.
ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് പഞ്ഞ മാസത്തിലാണ്. വിരലുമുറിയുന്ന മഴയുള്ളപ്പോള്‍. കാറ്റ് തെങ്ങോലകളെ കീറി മുറിക്കുമ്പോള്‍.
വേലായി, അന്ത കൊച്ചമ്മിണിയുടെ ഒരേയൊരു കാന്തന് അപ്പോഴും വീടിന്റെ ഇറയത്ത്കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. തലേന്ന് രാത്രി ഗാനമേളയായിരുന്നു. പഴയ നാടക-സിനിമാ ഗാനങ്ങള്‍ മാത്രം.
‘എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും..’
‘കാളി ഭദ്രകാളി....’
‘ചെകുത്താന്‍ കയറിയ വീട്..’ എന്നീ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടു വേലായി തന്നെ സംഗീതം നല്‍കി, പാടി ഗേറ്റിനുമുന്നില്‍ എത്ര നേരം പിടിച്ചു നിന്നെന്നോ ആ പടിയൊന്ന് തുറന്നു അകത്തേക്ക് കടക്കാന്‍. പടിയുടെ ശക്തികൊണ്ടല്ല, പാട്ടിന്റെ ശക്തികൊണ്ടു തന്നെ.
ഇതിനൊക്കെ ഷാപ്പുകാരന്‍ വാസ്വേട്ടനെ പറഞ്ഞാല്‍ മതി. കൊച്ചമ്മിണി രണ്ടുമൂന്നു പ്രാവശ്യം ഷാപ്പില്‍ ചെന്ന് പറഞ്ഞതാണ്.
ഈ മനുഷ്യനു ഇങ്ങനെ കുടിക്കാന്‍ കൊടുക്കരുതെന്ന്.
വേലായി സാധാരണ പത്തുമണിക്കാണ് ഉറക്കമെഴുന്നേല്‍ക്കുക. കാലത്തെഴുന്നേറ്റ് സ്കൂളിലൊന്നും പോകണ്ടല്ലോ. പിന്നെ, പേരിനൊന്ന് മുഖം കഴുകി ഓടക്കുഴലുമെടുത്ത് നേരെ വെച്ചുപിടിക്കും.
പടി കടന്നാല്‍തന്റെ ഓടക്കുഴലില്‍ ഒരു പാട്ടു വായിക്കും. അതാണ് സിഗ്നല്‍.
താന്‍ സ്ഥലം കാലിയാക്കിയെന്ന് കണ്ണു കാണാത്ത അമ്മയെ അറിയിക്കാന്‍.
‘എരണം കെട്ടവന്‍ പോയാ..’ തള്ള അവിടെയിരുന്ന് ചീറും. രണ്ട് ക്ടാങ്ങളെ അവിടെയിട്ട് കൊച്ചമ്മിണി ഇതിനകം ഇഷ്ടികക്കളത്തിലേക്ക് പോയിട്ടുണ്ടാവും.
വേലായി നേരെ കൂമ്പുള്ളി പാലത്തിന്റെ അടുത്തേക്ക്. പാലത്തിന്റെ അടുത്തുള്ള വാസുവേട്ടന്റെ ഷാപ്പില്‍ ഒന്നു മുഖം കാണിക്കും. , പിന്നെ ചൂണ്ടയും വള്ളിക്കൊട്ടയുമായി പാലത്തിന്റെ സൈഡിലെ തോട്ടിലേക്ക്. ചൂണ്ടയിടാന്‍ വേലായി മിടുക്കനാണ്. പാറക്കെട്ടുള്ളകാരണം വലയിടാന്‍ പറ്റില്ല.
ഉച്ചതിരിയുമ്പോഴേയ്ക്കും ചൂണ്ടയിട്ട് വേലായി കുറെ മീന്‍ പിടിക്കും.
മീന്‍പിടുത്തത്തില്‍ വേലായി ഒരു തൊരപ്പനാണ്. വലിയ മീനുകള്‍ മാത്രമേ വേലായിയുടെ ചൂണ്ടയില്‍ കുടുങ്ങുവത്രേ. ദോഷൈകദൃഷ്ടികള്‍ പറയുന്നത് വേലായിയുടെ മണമടിച്ചാല്‍ തന്നെ വന്മീനുകള്‍ കൂട്ടത്തോടെ അടുത്തു വരുമെന്നാണ്.
ഏതായാലും വേലായിക്ക് വൈകീട്ട് അഞ്ചുമണിയോടെ അത്യാവശ്യം മീന്‍ കൂടയില്‍ ആയിട്ടുണ്ടാവും. വേലായി പിടിച്ചമീനാണ് ചീഫ് കുക്കും വാസുവേട്ടന്റെ നിയമപ്രകാരമുള്ള ഒരേ ഒരു വൈഫുമായ വള്ളിച്ചേച്ചി ഓരോ പേരും ഇട്ട് രാത്രിയും പിറ്റേന്ന് ഉച്ചയ്ക്കും വിളമ്പുന്നത്.
മീനിന്റെ വിലയുടെ കാര്യത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായമാണ് വേലായിയും വാസ്വേട്ടനും തമ്മില്‍. രാത്രി ആറര കഴിഞ്ഞാല്‍ വേലായിയുടെ ലോകമാണ് ഷാപ്പ്.
ബാക്കി വരുന്ന കള്ളൊക്കെ വേലായിക്ക് സമര്‍പ്പിച്ച് മീനിന്റെ കണക്ക് തീര്‍ക്കും വാസ്വേട്ടന്‍.
‘വാസ്വേട്ടാ ഇയ്ക്ക് മൂത്രൊഴിക്കണം’ എന്നാവുമ്പോള്‍ വാസ്വേട്ടന്‍ വേലായിയെ ഉടലോടെയെടുത്ത് അടുത്ത തെങ്ങിന്റെ ചോട്ടില്‍ കൊണ്ടിരുത്തും. അതാണ് വാസ്വേട്ടന്റെ ഷാപ്പിന്റെ ക്ലോസിങ് ടൈം.
ഒരു പഞ്ഞ മാസം. ഒഴുക്കു കാരണം മീന്‍ പിടുത്തം വളരെ കഷ്ടം.
വേലായി കള്ളുകുടിക്കാതെ വലഞ്ഞു. വാസ്വേട്ടനാണെങ്കില്‍ പറ്റ് തീര്‍ത്തുമതി ഇനി കുടിയെന്ന നീതിശാസ്ത്രത്തില്‍ ഉറച്ചു നില്‍ക്കുന്നു.
കാലത്ത് എഴുന്നേറ്റ് കൊച്ചമ്മിണിയോട് ചില്ലറ ചോദിച്ചു.
‘ദേ എന്റെ കാശിട്ടു വയ്ക്കുന്ന കുടുക്ക. കൊണ്ടോയി പണ്ടാറടങ്ങ് .. ‘ കാലിയായ മണ്കുടുക്ക കൊച്ചമ്മിണി വേലായിയുടെ മുന്നില്‍ കൊണ്ടുപോയി വെച്ചു.
ഇനി അധികം അവിടെ നിന്നാല്‍, ഇവള്‍ തന്നെ ഇഷ്ടികപ്പണിക്ക് വിടുമോയെന്ന ശങ്ക കാരണം വേലായി തന്റെ ഓടക്കുഴലും ശീലക്കുടയുമായി മെല്ലെ പടിയിറങ്ങി.
വാസ്വേട്ടന്റെ ഷാപ്പിനു മുന്നില്‍ ചെന്നു. വള്ളിയേച്ചി എരണ്ട വൃത്തിയക്കുന്നു. ഇന്നത്തെ സ്പെഷല്‍ എരണ്ടയാണ്.
‘വാസ്വേട്ടോ ഇന്ന് ഇയ്ക്ക് എന്തായാലും ഒരു കുടുക്ക വേണം..’
‘കിട്ടീദന്നെ.. വേലായേ.. വാസ്വേട്ടന്‍ ഇബിടില്ല. ... പറ്റ് തരാണ്ട് ഈ പടി ഇങ്ങട് കടന്നാല്‍ മടലെടുത്ത് ഒരു കാല്‍ തല്ലിയൊടിക്കാന്‍ പറഞ്ഞിട്ടാ വാസ്വേട്ടന്‍ പോയേക്കണേ.. നീ വേഗം പൊക്കൊ ഇബ്ട്ന്ന്..’ വള്ളിയേച്ചി വേലായിക്ക് വാണിങ് മെസ്സേജ് കൊടുത്തു.
വേലായി ഷാപ്പിന്റെ വാതില്‍ക്കല്‍ തന്നെ കുന്തുകാലില്‍ ഇരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ വാസ്വേട്ടന്‍ വന്നു.
‘പറ്റ് തരാണ്ടു ഇതിന്റെ പടികടക്കരുത്ന്ന് പറഞ്ഞ്ണ്ടാര്‍ന്നതല്ലേ....’
‘ഇയ്ക്ക് ഒരു കുടുക്ക് ഇന്ന് വേണം..’
‘നീയെന്റെ സ്വഭാവം ശരിക്കറിയും. സമയം മെനക്കെട്ത്താണ്ട് നീ നെന്റെ വഴിക്ക് പോണ്ടാ ?’
‘ഇല്ല..’
‘ദേ ആള്‍ക്കാര് കുടിക്കാന്‍ വരുമ്പോ നെന്നെ ഇബടെ കണ്ടാല്‍ കൌളി മടലെടുത്ത് പൂശും ഞാന്‍..എണീറ്റ് പോടാ ഇബ്ട്ന്ന്..’
എന്നിട്ടും വേലായി അവിടെതന്നെ ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ ആദ്യ കുടിയന്‍ അറുമുഖന്‍ കയറി വന്നു. കൈനീട്ടം സാധാരണ അറുമുഖന്റെയാണ്.
‘എണീറ്റ് പോടാ ഇവ്ട്ന്ന്..’ വാസ്വേട്ടന്‍ പിന്നാമ്പുറത്ത് നിന്നും ഒരുഓലമടലെടുത്തു.
സംഗതി പന്തിയല്ലെന്ന് വേലായിക്ക്ക് മനസ്സിലായി.
‘ദേ ഞാന്‍ പോണു...വാസ്വേട്ടന്‍ ഇനി എന്റെ ശവാവും കാണുക..’ വേലായി മുഷ്ടിചുരുട്ടി പറഞ്ഞു.
‘അങ്ങന്യാവട്ടെ.. നീയിപ്പോചെല്ല്...’
വേലായിമെല്ലെ നടന്ന് പോയി.
‘രൂപ ഒന്നും രണ്ടുമല്ല പറ്റ് . നൂറുറുപ്യായി. അവനു ഇനീം വേണത്രെ. ..’
‘എന്റെ അറുമുഖാ, ഈ മഴക്കാലം കഴിഞ്ഞാല്‍ വേലായി കാശു തരൂന്ന് ഞാന്‍ നൂറു പ്രവശ്യം പറഞ്ഞതാ വാസ്വേട്ടനോട്.. കേക്കണ്ടെ..’ വള്ളിയേച്ചിക്ക് അല്ലെങ്കിലും വേലായിയോടൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്.
‘നീ മിണ്ടരിക്ക്വോ.. നീ ഒറ്റൊരുത്തിയാ അവനെ ഇങ്ങനെ ആക്കീത്..’
വള്ളിയേച്ചി ഷാപ്പിന്റെ സൈഡില്‍ ചെന്ന് നിന്ന് വേലായി നടന്നു പോകുന്നത് നോക്കി നിന്നു.
പാവം.പോണ പോക്കു കണ്ടില്ലേ..എന്നും ആടിയാടി ഇവിടെ നിന്നും പോകുന്ന ആളാ.
വേലായി കൂമ്പുള്ളിപ്പാലത്തിന്റെ മുകളിലൂടെ നടന്നു. നട്ടുച്ചയാണ്. മഴ മാറി നിന്ന സമയം.
പാലത്തിനു നടുവിലെത്തി ഒരു നിമിഷം നിന്നു.
പിന്നെ പാലത്തിന്റെ കൈവരിയില്‍ കയറി നിന്നു.
‘ദേ നോക്ക്യേ.. മ്മടെ വേലായി ആ പാലത്തിന്റെ കൈവരീമ്മെ കയറി നില്ക്കുണു. വല്ല കടുംകൈ ചെയ്യോ..’ വള്ളിയേച്ചിക്ക് പരിഭ്രമമായി.
‘ഏയ്..അവന്‍ വെറുതെ ആളെ പേടികാട്ടാന്‍ നിക്കാണ്....നെനക്ക് വേണങ്കി അവനെ വിളിച്ചോണ്ട് വന്ന് ഇവിടെ പൊറുപ്പിച്ചോ..’
‘ഞാന്‍ ഒന്നും പറയാന്‍ ഇല്യ..’ വള്ളിയേച്ചി അകത്തേക്ക് കയറിപ്പോയി.
വേലായി പാലത്തിന്റെ കൈവരിയില്‍ നിന്ന് ചുറ്റും നോക്കി. നിറഞ്ഞൊഴുകുകയാണ് തോട്. കലക്ക വെള്ളം.
ഇന്ന് ഒക്കേനെം ശരിയാക്കിത്തരാം.
‘ദേവ്യേ..’ എന്നും വിളിച്ച് വേലായി താഴേക്ക് ഒരു ചാട്ടം.
‘പ്ലും‘
‘വേലായി ചാടീന്നാ തോന്നണെ..’ കൂട്ടാന്‍ കലം തേച്ചുകൊണ്ടിരുന്ന വള്ളിയേച്ചിയാണ് ആദ്യം കേട്ടത്.
‘കുരുത്തം കെട്ടോന്‍ മനുഷ്യനു പണിയാക്ക്വോ.. തോട്ടില്‍ നെറച്ച് വെള്ളമുള്ളതാണ്. പോരാത്തേന് ചൂഴിം..’
മുങ്ങാംകൂഴിയിട്ട് പാലത്തിന്റെ അപ്പുറത്ത് പൊന്താമെന്ന ധാരണയിലാണ് വേലായി രണ്ടും കല്‍പ്പിച്ച് ചാടിയത്.
പക്ഷേ.. നേരെ ചൂഴിയിലേക്ക് വീണത്.
ചൂഴിയില്‍ കിടന്ന് വേലായി കൈകാലിട്ടടിച്ചു.
‘ബ്ലും. ബ്ലും..’
വാസ്വേട്ടന്‍ ഓടിവന്നു നോക്കുമ്പോള്‍ വേലായി വെള്ളത്തില്‍ പൊന്തി കിടന്ന് കൈകാലിട്ടടിക്കുന്നു.
‘വാസ്വേട്ടാ.. ദേ ഞാന്‍ പോണു...’
‘ എവിടയ്ക്ക് ?..ഇങ്ങ്ട് കേറി വാടാ. ’
‘ നെല കിട്ടിണില്യ വാസ്വേട്ടാ.. ദേ ഞാന്‍ പോയി...’ വേലായി വെള്ളം കുടിച്ചു തുടങ്ങി.
വാസ്വേട്ടന് ഓടിച്ചെന്ന് ഒരു കയറെടുത്ത് എറിഞ്ഞു കൊടുത്തു. വേലായി കറങ്ങുക തന്നെയാണ്.
‘ആരെങ്കിലൊന്നും ചാട്..’ വള്ളിയേച്ചി പാലത്തിന്മേല്‍ നിന്ന് വിളിച്ചു പറഞ്ഞു.
‘കയറുമ്മെ പിടിക്കടാ വേലായേ..’
‘എനിക്കൊന്നും കാണാന്‍ പറ്റ്ണില്ലേ..’
പിന്നെ വാസുവേട്ടന്‍ കയറില്‍ ഊരാം കുടുക്കിട്ട് വേലായിയുടെ ഭാഗത്തേക്ക് എറിഞ്ഞു.
നേരെ കഴുത്തിലാണ് വീണത്. വേലായി എങ്ങനെയോ കയറ് പിടിച്ചു.
പിന്നെ സൈഡിലൂടെ വലിച്ചു കയറ്റി.
കരയ്ക്ക് കയറ്റി കിടത്തി വെള്ളമെല്ലാം ശര്‍ദ്ദിപ്പിച്ച് കളഞ്ഞു.
‘നെനക്ക് ന്തൂട്ടിന്റെ കേടാ എന്റെ വേലായിയേ..’ വാസ്വേട്ടന്‍ ശരിക്കും വിയര്‍ത്തു.
‘ഞാന്‍ വെറുതെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചാടീതാ ന്റെ വാസ്വേട്ടാ.... ഇത് ഇത്ര അല്‍ക്കുല്‍ത്താവുന്ന് വിജാരിച്ചില്ല... എന്താ ചുഴി...’
ചരിത്രത്തിലാദ്യമായി അന്ന് വേലായി നട്ടുച്ചക്ക് വയറു നിറയെ കള്ളും കുടിച്ചാണ് വീട്ടില്‍ ചെന്ന് കയറിയത്.
പിന്നീടൊരിക്കലും വേലായി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല.
************
വേലായിയുടെ മറ്റു സുവിശേഷങ്ങള്‍.
1.വേലായി ചരിതം ഒന്നാം ഖണ്ഡം
2.വേലായി ചരിതം രണ്ടാ ഖണ്ഡം
3.വേലായി ചരിതം മൂന്നാം ഖണ്ഢം
4.വേലായിയും ഞാനും പിന്നെ ചില ഷാപ്പു വിശേഷങ്ങളും
Sunday, December 09, 2007
Subscribe to:
Posts (Atom)