Tuesday, October 23, 2007

ഇടിവെട്ട് വാസു .....

ജന്മാവകാശമായി കിട്ടിയത് തെങ്ങുകയറ്റമാണെങ്കിലും വാസു തെങ്ങില്‍ കയറുന്നത് അപൂര്‍വ്വം. ഇടയ്ക്കൊക്കെ തേങ്ങ പെറുക്കി കൂട്ടാന്‍ കൂടുമെന്നല്ലാതെ ആരോഗ്യം കളഞ്ഞുള്ള ഒരു പണിക്കും വാസുവില്ല. നമ്മടെ ആരോഗ്യം നമുക്കുള്ളതല്ലേ. നാട്ടുകാര്‍ക്കിട്ട് പെരുമാറാ‍നുള്ളതല്ലല്ലോ. ചാരായ നിരോധനം വന്നതിനു ശേഷമാണ് വാസുവിന്റെ പേര് നാലാള് അറിഞ്ഞു തുടങ്ങിയത്.

പതിനെട്ടാം പടി കയറിയുള്ള ചന്ദ്രേട്ടന്റെ ചാരായ ഷാപ്പിലേക്ക്, കയറുന്ന പോലെ ഇറങ്ങാന്‍ പറ്റാത്തത് ഒന്നുകൊണ്ടുമാത്രമാണ് വാസു ഷാപ്പിന്റെ മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ കിടന്നുറങ്ങാറുള്ളത്. മാത്രമല്ല ചന്ദ്രേട്ടന്‍ സ്വന്തമായി വളര്‍ത്തുന്ന ലാലൂരിന്റെ മണമുള്ള ഒരു ചൊക്ലിപട്ടിയുള്ളപ്പോള്‍ വീട്ടില്‍ കിടക്കുന്നതിനേക്കാള്‍ സേഫാണിവിടെയെന്ന് വാസു മനസ്സിലാക്കിയതില്‍ തെറ്റു പറയാന്‍ പറ്റില്ലല്ലോ. ഒരു തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ ആ തെങ്ങിന്റെ മണ്ടയ്ക്ക് ഇടിവെട്ടി കൂമ്പു കരിഞ്ഞിട്ടും കാലത്ത് ചന്ദ്രേട്ടന്‍ ഷാപ്പ് തുറന്നപ്പോള്‍ വാസു തെങ്ങിന്റെ ചുവട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു., വെറും പാമ്പായി.. അതിനു ശേഷമാണ് ചന്ദ്രേട്ടന്‍ വാസുവിനെ ഇടിവെട്ട് വാസുവായി സ്നാനപ്പെടുത്തിയത്.

ചാരായ നിരോധനം വാസുവിനെ നിരാശാകഞ്ചുകിതനാക്കി. ചന്ദ്രേട്ടന്‍ ഒറ്റക്കും തെറ്റയ്ക്കും തപ്പറമ്പിലെ മാട്ടത്ത് വാറ്റു തുടങ്ങിയപ്പോള്‍ മാത്രമാണ് വാസുവിനു ശ്വാസം നേരേ വീണത്. മനപ്പറമ്പിലെ ഓലയും മടലുമൊക്കെ സമയവും സൌകര്യവും നോക്കി വാസു മാട്ടത്തെത്തിക്കും. മറുതയും യക്ഷിയുമൊക്കെ യഥേഷ്ടം വാഴുന്ന ആ പ്രദേശത്തേക്ക് എക്സൈസുകാരു പോയിട്ട് ജീവനില്‍ കൊതിയുള്ളവരാരും തന്നെ പോകാറില്ല. വാറ്റി പാക്ക് ചെയ്ത് സോളാറ് ബാറിന്റെ സൈഡിലെ ഇടവഴിയിലെ ഓന്തു കൊച്ചപ്പന്റെ പറമ്പിലായിരുന്നു സെയിത്സ് കൌണ്ടര്‍.

കൊച്ചപ്പനെ സംബന്ധിച്ച് അതൊരു വലിയ ആശ്വാസമായിരുന്നു. കാരണം, തലമുറകളായി ലാഭകരമായി നടത്തി വന്നിരുന്ന അലക്കു സോപ്പു വ്യാപാരം തന്റെ ഒരു മാസത്തെ മാര്‍ക്കറ്റിങ് കൊണ്ട് സ്വന്തം ചേട്ടനെ ആജീവനാന്ത കടക്കാരനാക്കിമാറ്റിയതിനു ശേഷമാണ് കൊച്ചപ്പനു രണ്ടുമാസത്തേക്ക് നാടുവിടേണ്ടി വന്നത്, ഇളയപ്പന്‍ പൌലോതിന്റെ ചേലക്കരയിലെ വീട്ടിലേക്ക്. പിന്നീട് തിരിച്ചു വന്ന് പൊന്തിയത് പാണ്ടിത്തോമയുടെ സെന്റ് ജോസഫ് ബാന്‍ഡ് സെറ്റ് കമ്പനിയില്‍ ക്ലാര്‍നെറ്റ് വായിക്കാനായിരുന്നു. അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. കടം. കടം കയറി ഗതികെട്ട് പാണ്ടിത്തോമ ബാന്‍ഡുകമ്പനി പൂട്ടുന്നതു വരെ കൊച്ചപ്പന്‍ വിടാതെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ശുഷ്കാന്തനും സത്യസന്ധനുമായിരുന്നു ഓന്ത് കൊച്ചപ്പന്‍. ഇത്രയൊക്കെയാണെങ്കിലും ഏതുകാര്യവും പറഞ്ഞ് ഫലിപ്പിക്കാന്‍ കൊച്ചപ്പനേക്കാള്‍ കഴിവുള്ളവര്‍ നാട്ടില്‍ വളരെ ചുരുക്കം.

വാറ്റുകച്ചവടം പൊടീപൊടിച്ചപ്പോള്‍ സോളാറിന്റെ സി.ഇ.ഒ യും പ്രധാന പങ്കാളിയും പ്രത്യുതാ ഒറ്റയിരിപ്പിനു ഒരു ഫുള്ള് ബോട്ടില്‍ ബ്രാന്‍ഡി, ബോണ്‍വിറ്റ കഴിക്കുന്ന ലാഘവത്തില്‍ അകത്താക്കുന്ന പൂളയ്ക്കല്‍ ഡേവീസേട്ടനു ഇരിക്കപ്പൊറുതിയില്ലാതായി. എക്സൈസ് കാരെ കൊണ്ടു വന്നാല്‍ തല്‍ക്കാലത്തേക്ക് ഒരു രക്ഷകിട്ടുമെങ്കിലും പിന്നീട് എക്സൈസുകാര്‍ ബാറിനു തന്നെ ഒരു മുതല്‍ക്കൂട്ടായി സ്ഥിരതാമസമാക്കുമെന്ന് ഭയന്നതുകൊണ്ടാണ് കൊച്ചപ്പനെ വിളിച്ച് കാര്യം പറഞ്ഞത്.

‘കാര്യൊക്കെ ശര്യന്നെ.. ഡേവീസേട്ടന്‍ മ്മടെ കഞ്ഞികുടി മുട്ടിക്കണ കാര്യണ് പറേണെ..’

‘ന്റെ കൊച്ചപ്പാ... ഒന്നൂല്ലെങ്കിലും മ്മള് സത്യക്രിസ്ത്യാനികളല്ലേ.. നെനക്ക് ന്താന്ന് ച്ചാ ചെയ്യാം.... ആ മൊതലിന്റെ പരിപാടി എങ്ങന്യെങ്കിലും അവിട്ന്ന് അവസാനിപ്പിക്കണം..’

അങ്ങനെ ഡെയിലി ഒരു പൈന്റും ചില്വാനവുമെന്ന വാഗ്ദാനത്തില്‍ കൊച്ചപ്പന്‍ വീണു. ഇടിവെട്ടിന്റെ സെയിത്സ് അവിടെ നിര്‍ത്തി. തല്‍ക്കാലം പിന്‍വലിഞ്ഞെങ്കിലും ജനകോടികളുടെ ആശയും ആവേശവുമായ ഇടിവെട്ടും ചന്ദ്രേട്ടനും മറ്റു മാര്‍ഗങ്ങള്‍ ആലോചിച്ചുതുടങ്ങി. അങ്ങനെ പൂര്‍വ്വാധികം ശക്തിയോടെ ബാറിന്റെ മുന്നിലൂടെ പോകുന്ന പുളിഞ്ചേരിപ്പടി വഴിയിലെ ഈന്തന്‍ കുരിയാക്കുവിന്റെ പറമ്പിലെ പൊട്ടക്കുളത്തിന്റെ വക്കത്ത് പിന്നെയും തുടങ്ങിയത്.

ഈസ്റ്ററും പള്ളിപ്പെരുന്നാളുമാണ് വരുന്നത്. ഡേവീസേട്ടന്‍ ഇടിവെട്ടിനെ തളയ്ക്കാന്‍ മാര്‍ഗങ്ങളന്വേഷിച്ചു. ഇതിനകം തന്നെ സോളാറിന്റെ ആരോമലായി കഴിഞ്ഞിരുന്ന കൊച്ചപ്പനെ വിളിച്ചു കാര്യങ്ങള്‍ ഡിസ്കസ് ചെയ്തു. സംഗതി അന്ന് ഒടക്കിപ്പിരിഞ്ഞതാണെങ്കിലും ചന്ദ്രേട്ടന്റെ വാറ്റിന്റെ ഏഴയലത്ത് വരില്ല ഡേവീസേട്ടന്റെ പൈന്റെന്ന് കൊച്ചപ്പനറിയാം. ഇടയ്ക്കൊക്കെ ഒളിച്ചാണെങ്കിലും ഇടിവെട്ടിന്റെവിടുന്ന് കൊച്ചപ്പന്‍ പലപ്പോഴും കവറ് വാങ്ങി അരയില്‍ വെച്ച് വീട്ടില്‍കൊണ്ടുപോയി വീശാറുണ്ട്.
‘ഡേവീസേട്ടന്‍ ഒരു കാര്യം ചെയ്യ്. അവന് ഇബടെ വല്ല പണിയും കൊടുക്ക്. അപ്പൊ പിന്നെ അവന്‍ അതിനു പൂവ്വില്ലല്ലോ..’
ഡേവീസേട്ടന്‍ അതിനു ഏന്നേ തയ്യാറായിരുന്നു. പക്ഷേ ഇടിവെട്ട് ഒന്ന് അടുക്കണ്ടേ. ഒടുവില്‍ ഇടിവെട്ടിനെ വശത്താക്കി ബാറില്‍ കൊണ്ടുവരാമെന്ന് കൊച്ചപ്പന്‍ ഡേവീസേട്ടനു വാക്കുകൊടുത്തു.

അന്ന് ഒരു ദുഖവെള്ളിയാഴ്ചയായിരുന്നു. ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെ പള്ളിയില്‍ കുരിശിന്റെ വഴിയുള്ളതുകൊണ്ട് വര്‍ഷത്തില്‍ അന്ന് മാത്രം ഡേവീസേട്ടന്‍ ആ സമയത്ത് സോളാര്‍ അടച്ചിടും. ആ ദുഖവെള്ളിയാഴ്ച നാലുമണിക്ക് ഇടിവെട്ടിനെ ബാറില്‍ കയറ്റി സല്‍ക്കരിക്കാമെന്നു കൊച്ചപ്പന്‍ പ്ലാനിട്ടു. കാലിയായ ബാറില്‍ ടച്ചിങ്സിനു അച്ചാറുമായി കൊച്ചപ്പന്‍ ഇടിവെട്ടിനെ സ്പെഷല്‍ റൂമില്‍ കയറ്റി. ഗ്ലാസുകള്‍ ചട പടേന്ന് ഒഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചപ്പനും അത്യാവശ്യം സേവിച്ചു. ഒടുവില്‍ വാസു ഫിറ്റായെന്ന് കൊച്ചപ്പനു തോന്നിയ നിമിഷം വിഷയം എടുത്തിട്ടു.

‘വാസുവേ.. മ്മക്ക് ഇബടെ തന്നെ കൂട്യാലോ വാസ്വേ ..’
‘ന്തൂട്ടണ്ട ശവ്യേ നീയ്യ് പറേണേ ? ‘
‘ഡേവീസേട്ടനോട് പറഞ്ഞ് ട്ട് നെനക്ക് ഞാന്‍ ഇബടെ ഒരു പണി ശര്യാക്കിത്തരാം .. എന്തേ..’
‘പ് ഫ.. പിഷാരടി മോനെ... ഇതിനാര്‍ന്നോ ഈ നാരങ്ങവെള്ളം കുടിപ്പിക്കാന്‍ എന്നെ ഇബടെ കൊണ്ടോന്നത് ..’ ഇടിവെട്ട് ചീറി.
‘ഹെയ്.. ഇതെന്താ വാസ്വേ ഇത്.. ദേ... ഇങ്ങട് നോക്ക്യേ...ഇബടയ്ക്ക്.. ’
‘ന്തൂട്ട് നോക്ക് ണു.. നീയ്യ് മിണ്ടരിക്ക്യോ..ച.. ച.. ചന്ദ്രേട്ടന്‍ യ്ക്ക് ദൈവാണ്ടാ #$3%$ മോനെ..‘ വാസു വികാരാധീനനായി. എഴുന്നേറ്റു നിന്നു.
പിന്നെ അച്ചാറ് തൊട്ട് നാവില്‍ വെച്ച് ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് മോന്തി .
‘ഫ് ര്‍ ര്‍ .. ...എന്നെ വെലക്കെടുക്കാന്ന് വെച്ചോടാ.. %%$$ ..’ എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു.
കുരിശിന്റെ വഴിയും കഴിഞ്ഞ് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്ന നേരം. റോഡില്‍ തിരക്കും.
വേച്ച് വേച്ച് വാസു ബാറിന്റെ മുന്നില്‍ നിന്നു.
പിന്നെ ഡേവീസേട്ടനെയും കൊച്ചപ്പനെയുമൊക്കെ പൂരത്തെറി.
കൊച്ചപ്പന്‍ എല്ലാം സഹിച്ച് ഒന്നും മിണ്ടാതെ അടുത്തുള്ള പോസ്റ്റില്‍ സെബസ്ത്യാനോസ് പുണ്യാളന്‍ നില്‍ക്കുന്ന പോലെ കാല് പിന്നിലേക്ക് പിണച്ചുവെച്ച് നിന്നു.
കുറച്ച് നേരത്തെ തെറിവിളിക്ക് ശേഷം വാസു കൊച്ചപ്പന്റെ അടുത്തെത്തി .
വാസുവിന്റെ ദേഹത്ത് ബാക്കിയുണ്ടായിരുന്ന മുണ്ട് അഴിച്ചെടുത്ത് കൊച്ചപ്പന്റെ മുഖത്തേക്കെറിഞ്ഞു.
പിന്നെ ബാറിന്റെ മുന്നില്‍ ‘ഒരു മുറൈ വന്ത് പാറായാ..’ തുടങ്ങി. ഇടിവെട്ട് ഇത്ര നന്നായി നടരാജ ബ്രേയ്ക്ഡാന്‍സ് കളിക്കുമെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയത് അന്നുമാത്രമാണ്.

ഈ സമയത്താണ് സ്ഥലം എസ്.ഐ. മിന്നല്‍ രാജപ്പന്‍ ജീപ്പുമായി അവിടെയെത്തിയത്. മിന്നലിനെ കണ്ടതും ഇടിവെട്ട് വാസു ബോധമണ്ടലത്തില്‍ തിരിച്ചെത്തി. മിന്നല്‍ ജീപ്പില്‍ നിന്നിറങ്ങിയതും വാസു നാലു വശവും നോക്കി.
ഓടിയിട്ട് വലിയ കാര്യമില്ലെന്ന് മനസ്സിലായ വാസു നേരെ അടുത്ത തെങ്ങില്‍ പിടിച്ച് കയറി. ചെറിയ തെങ്ങായിരുന്നു. പെട്ടന്ന് തന്നെ അതിന്റെ മുകളിലെത്തി.
താഴെ പോലീസുകാര്‍. മുകളില്‍ ഇടിവെട്ട്.
ഭാഗ്യത്തിനു പോലീസുകാര്‍ക്ക് തെങ്ങുകയറ്റമറിയില്ലായിരുന്നു. ഒന്നു രണ്ടു വട്ടം കല്ലെടുത്തെറിഞ്ഞു. നോ രക്ഷ.

‘താഴെ ഇറങ്ങടാ.. %$ മോനെ..’ മിന്നല്‍ താഴെ നിന്ന് വിളിച്ചു.
‘ഉവ്വ് ..’
‘നീ താഴെ ഇറങ്ങണാ . അതാ ഞാന്‍ കേറി വരണാ..’
‘ഉവ്വൊവ്വെ..’ വാസു തെങ്ങിന്റെ കൊരലിലിരുന്ന് ഒരു ഉണങ്ങിയ കൊഴിഞ്ചില്‍ എടുത്ത് താഴേക്കെറിഞ്ഞു. തേങ്ങയില്ലാത്ത ഒരു ചമ്പത്തെങ്ങായിരുന്നു അത്.

‘ഫു.. .. മോനെ.. ധൈര്യണ്ടങ്ങെ താഴ്ത്ത് എറങ്ങടാ.. ‘ കൊച്ചപ്പന്‍ ടെലിഫോണ്‍ പോസ്റ്റില്‍ ചാരി നിന്ന് ആടി.
കുരിശിന്റെ വഴി കഴിഞ്ഞ് പോകുന്ന ഭക്ത ജനങ്ങള്‍ തെങ്ങിനു ചുറ്റും കൂടി. സംഗതി പന്തിയല്ലെന്ന് മിന്നലിന്റെ തലയിലോടി. നാണം കെടുന്നതിനുമുന്‍പ് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന് മനസ്സിലായി.
‘നെന്നെ ഞാന്‍ എട്ത്തോളാം...’
‘ഒവ്വ്...’
പോകുന്ന പോക്കില്‍ പോസ്റ്റില്‍ ചാരിനിന്നിരുന്ന കൊച്ചപ്പനെയെടുത്ത് ജീപ്പിലിടാന്‍ മിന്നല്‍ മറന്നില്ല. ഒരു ‘നല്ലേ മാതാവ് ‘ പാടി കൊച്ചപ്പന്‍ സ്റ്റേഷനിലേക്ക്..
രണ്ട് കുപ്പി ഹണീബിയും ആവിയായി പോയ വാസു അധികം വൈകാതെ താഴെയിറങ്ങി ചന്ദ്രേട്ടന്റെ അടുത്തേക്കും മടങ്ങി.
ഹണീബിയുമായി സ്റ്റേഷനില്‍ പോയ കൊച്ചപ്പന്റെ ഹണീമൂണ്‍ ഡേവീസേട്ടന്‍ പിറ്റേന്ന് കാലത്ത് ചെല്ലുന്നതുവരെ തുടര്‍ന്നു.

Tuesday, October 09, 2007

ലങ്കാദഹനം - 2

കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന തത്വത്തെ മുറുകെ പിടിച്ചുകൊണ്ട് മി.പെരേര ദുബായ് വഴി കുവൈറ്റിലേക്ക് പുറപ്പെടുന്ന ശകടത്തിലേക്ക് കയറാനായി നടന്നു. പിന്നാലെ ഞാനും.
നേവിയിലായതുകൊണ്ട് ഇടയ്ക്കിടെ പല കപ്പലുകളിലും കയറാറുണ്ടെന്നും അവിടെ നടക്കുന്ന വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ മറ്റു ചില വിശേഷങ്ങളും മി. പെരേര ഇടമുറിയാതെ ഉരുവിട്ടുകൊണ്ടിരുന്നു. ഏതായാലും മി.പെരേര ഒരു സംഭവം തന്നെ എന്ന് എനിക്ക് തോന്നി.

ശകടത്തില്‍ കയറുന്നതിനു മുമ്പുള്ള അടുത്ത കാത്തിരിപ്പു മുറിയില്‍ പ്രവേശിച്ച് ഞങ്ങള്‍ ഇരിപ്പായി. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോളാണ് തൊട്ടപ്പുറത്തിരുന്ന ഒരുത്തന്‍ നല്ല കൂര്‍ക്കം വലി. കണ്ടിട്ട് ഒരു തെലുങ്കനാണെന്ന് തോന്നുന്നു. മുറുക്കിയിട്ട് വായില്‍ നിന്നും ചെറിയൊരു ഭാരതപ്പുഴ ഒലിച്ചിറങ്ങുന്നു.

ഉറക്കത്തിന്റെ ശക്തി മെല്ലെ കൂടിക്കൂടി കൂര്‍ക്കം വലിയുടെ ശബ്ദം ഒരു തരം വൃത്തികെട്ട സ്വരമായി മാറിക്കൊണ്ടിരുന്നു. ഞാന്‍ മി.പെരേരയെ നോക്കി.

മി.പെരേരയും അസ്വസ്ഥനാണ്. മി.പെരേര ഇടയ്ക്കിടെ തെലുങ്കന്റെ മുഖത്തേക്കു നോക്കും. പിന്നെ തലചൊറിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ... അവിടെ നിന്നും എഴുന്നേറ്റാല്‍ പിന്നെ ഫ്ലൈറ്റില്‍ കയറുന്നതുവരെ നില്‍ക്കണം. യാത്രക്കാര്‍ പലരും അവിടെ പല പോസിലുമായി നില്ക്കുകയാണ്. ശകടം എപ്പോള്‍ പുറപ്പെടുമെന്ന് ആര്‍ക്കും വലിയ രൂപമില്ല.
അല്പം കഴിഞ്ഞ് മി.പെരേര എന്റെ മുഖത്ത് നോക്കി. പിന്നെ കൂര്‍ക്കം വലിക്കാരന്റെ മുഖത്തേക്കും. അയാള് ഒന്ന് മനസ്സമാധാനത്തോടെ ഒന്ന് കൂര്‍ക്കം വലിച്ചുറങ്ങട്ടെയെന്നായിരുന്നു എനിക്ക്. ഈ തിരക്കിനിടയില്‍ ഇങ്ങനെ ഉറങ്ങാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ..

പെട്ടന്നാണ് മി.പെരേര കൂര്‍ക്കം വലിക്കാരന്റെ കയ്യില്‍ ഒരു ചെറിയ തട്ടുകൊടുത്തത്.

‘ഫ് ര്‍.. ര്‍..’ എന്ന സ്വരം മാത്രമേ ഞാന്‍ കേട്ടുള്ളൂ. മി. പെരേരയുടെ മുഖത്തും കോട്ടിലും കൂര്‍ക്കം വലിക്കാരന്റെ മോഡേണ്‍ ആര്‍ട്ട്.

പിന്നെ, കൂര്‍ക്കം വലിക്കാരന്‍ ഒരു സോറി പറഞ്ഞ് മി.പെരേരയെയും കൂട്ടി ബാത്ത് റൂമന്വേഷിച്ച് പോകുന്നതു കണ്ടു. മോഡേണ്‍ ആര്‍ട്ടെല്ലാം കഴുകി കളഞ്ഞ് മി. പെരേരയും കൂര്‍ക്കം വലിക്കാരനും ചിരിച്ചുല്ലസിച്ച് തിരിച്ചു വന്നിരിക്കുന്നത് കണ്ടപ്പോള്‍ കൂര്ക്കം വലിക്കാരനൊരു സല്യൂട്ട് കൊടുക്കണമെന്ന് തോന്നി.

പുറപ്പെടുന്ന സമയത്തിനു അഞ്ചു മിനിട്ട് മുമ്പ് യാത്രക്കാരെയെല്ലാം ഫ്ലൈറ്റില്‍ കയറ്റി പറക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഒരു മെനു കാര്‍ഡ് , സാരിയുടുത്ത ശ്രീലങ്കന്‍ എയര്‍ഹോസ്റ്റസുമാര്‍ വിതരണം ചെയ്തു. ഒരു തുള്ളി ദാഹജലം പോലും തരാതെ ഇങ്ങനെ ഒരു മെനു കാര്‍ഡ് എന്തിനാണാവോ ?

അടുത്തിരിക്കുന്ന മി.പെരേര സ്പിരിറ്റ് മെനു കാണാപ്പാഠം പഠിക്കുന്നതിന്റെ തിരക്കിലാണ്. റം വേണോ വിസ്കി വേണോ ബ്രാന്‍ഡി വേണോ എന്ന സന്ദേഹത്തില്‍ മി.പെരേര മെനു കാര്‍ഡില്‍ വിരല്‍ അങ്ങോട്ടുമിങ്ങോട്ടും കറക്കിക്കൊണ്ടിരിക്കുന്നു. എയര്‍ ഹോസ്റ്റസ് കുപ്പിപ്പെട്ടിയും പ്രമാണവുമായി വന്നപ്പോഴും മി. പെരേര മെനുവില്‍ തന്നെ കണ്ണോടിക്കുകയായിരുന്നു.
‘വാട്ട് യു ലൈക് ടു ഡ്രിങ്ക്...?’
‘വിസ്കി..’ പെരേര ഉറപ്പിച്ചു.
‘വിത് ഐസ് / സോഡ / വാട്ടര്‍ ?’
‘വാട്ടര്‍..കാന്‍ ഐ ഹാവ് വണ്‍ മോര്‍ പ്ലീസ്..’
മി. പെരേര രണ്ട് ഗ്ലാസ് നിറച്ച് വിസ്കി വാങ്ങി.
അടുത്തത് എന്റെ ഊഴം. ഹോട്ട് ആയി എന്തെങ്കിലും കഴിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും അവര്‍ കൊണ്ടുവന്നിരിക്കുന്ന ബ്രാന്ഡുകള്‍ എനിക്ക് പരിചയമില്ലാത്തതുകൊണ്ടും വൈറ്റ് വൈന്‍ മതിയെന്ന് പറഞ്ഞു. ഈ കുപ്പിപ്പെട്ടിയില്‍ ആ സാധനമില്ലെന്നും കുറച്ചു കഴിഞ്ഞ് കൊണ്ടു തരാമെന്നും പറഞ്ഞ് ടി എയര്‍ ഹോസറ്റസ് അടുത്ത ഇരയുടെ അടുത്തേക്ക് നീങ്ങി. ഒരു ഗ്ലാസ് പച്ചവെള്ളമെങ്കിലും ചോദിക്കാമായിരുന്നുവെന്ന പിന്നിടാണ് ബോധോദയമുണ്ടായത്. ഇനി ചിലപ്പോള്‍ ഒരു ഗ്ലാസ് വെള്ളത്തിന്റെ പേരില്‍ വൈറ്റ് വൈന്‍ തന്നില്ലെങ്കിലോ ?
ഏതായാലും കാത്തിരിക്കുക തന്നെ.
മി. പെരേര തനിക്ക് കിട്ടിയ വിഹിതത്തില് നിന്നും‍ ഒരു ഗ്ലാസ് ലായനി കുറെശ്ശെ കടിച്ചിറക്കുന്നുണ്ടായിരുന്നു.
‘ഇത് ലോക്കല്‍ ബ്രാന്‍ഡാണെന്നു തോന്നുന്നു..’
‘അതെന്തേ ?’
‘പട്ടച്ചാരായത്തില്‍ കളര്‍ ചേര്‍ത്ത ടേസ്റ്റ്..’
ഇത് നേരത്തെ അറിയാവുന്നതുകൊണ്ടല്ലേ ഞാന്‍ വൈറ്റ് വൈന്‍ ചോദിച്ചതെന്ന് പറയണമെന്നുണ്ടായിരുന്നു. ഏതായാലും ഒരാളെ നിരുത്സാഹപ്പെടുത്തുന്നത് ശരിയല്ലല്ലോ. അതും ഈ വക ലായനികളൊക്കെ നിരോധിച്ചിട്ടുള്ള കുവൈറ്റ് പോലൊരു രാജ്യത്തേക്ക് പോകുമ്പോള്‍..
മി. പെരേര ഒറ്റ വലിക്ക് ആ ഗ്ലാസ് കഴിച്ച് തീര്‍ത്ത് ജഗതി സ്റ്റൈലില്‍ മുഖമൊന്ന് വക്രിച്ചു.
പിന്നെ അടുത്ത ഗ്ലാസെടുത്ത് മുകളിലേക്ക് മെല്ലെ ഉയര്‍ത്തി.
ഞാന്‍ മി. പെരേരയെ ഒന്ന് നോക്കി.
ഇയാളെന്താ വല്ല കുര്‍ബാന ചെല്ലാനുള്ള പരിപാടിയാണോ ? അതോ ഈ പാനപാത്രം എന്നില്‍ നിന്നകറ്റേണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണോ ?
അയാളുടെ പ്രാര്‍ത്ഥന കേട്ടതുകൊണ്ടാണോ എന്തോ ഫ്ലൈറ്റ് ഒന്ന് ആടിയുലഞ്ഞു.
ഒപ്പം മി.പെരേരയുടെ ഗ്ലാസും. നല്ല ഉന്നം .. ഗ്ലാസ് നേരെ എന്റെ ഷര്‍ട്ടിലേക്ക് ..
ശെ.. . ഷര്‍ട്ടിന്റെ ഒരു വശം മുഴുവന്‍ പെരേരയുടെ വിസ്കി പരന്നു .
ഒരു സോറി പോലും പറയാതെ മി. പെരേര എയര്‍ ഹോസ്റ്റസിനോട് അടുത്ത ഗ്ലാസ് ചോദിച്ചു വാങ്ങുന്നു. എന്തു ചെയ്യാം മി.പെരേരയ്ക്ക് എന്നേക്കാള്‍ പ്രായമായിപ്പോയില്ലേ.. കശ്മലന്‍ !!
എയര്‍ ഹോസ്റ്റസ് വന്നപ്പോള്‍ എന്റെ വിഹിതത്തെ കുറിച്ച് ഞാനൊന്ന് ചോദിച്ചു. ടി. എയര്‍ ഹോസ്റ്റസ് എന്നെയും എന്റെ ഹോള്‍ഡറിലിരുന്ന മി.പെരേരയുടെ കാലിയായ ഗ്ലാസിലേക്ക് ഒന്ന് നോക്കി തിരിച്ചു പോയി.
പിന്നീട് ശാപ്പാടുമാ‍യി വന്നത് വേറൊരു എയര്‍ ഹോസ്റ്റസാ‍യിരുന്നതുകൊണ്ട് എന്റെ വൈറ്റ് വൈന്‍ സ്വാഹ.

ശാപ്പാട് കഴിഞ്ഞ് മി.പെരേര ഒരു സൈഡ് പിടിച്ച് കിടന്നുറങ്ങി. അടുത്ത തവണയെങ്കിലും ഒരു വൈറ്റ് വൈന്‍ നാട്ടില്‍ പോയി അടിക്കാമെന്ന ആഗ്രഹവും മനസ്സിലിട്ട് ഞാനും.

നീണ്ട ഒരു യാത്രയ്ക്ക് ശേഷം കുവൈറ്റില്‍ ഫ്ലൈറ്റിറങ്ങി.
എമിഗ്രേഷനും കഴിഞ്ഞ് ലഗ്ഗേജ് എടുത്ത് കസ്റ്റംസ് ക്ലിയറന്‍സ് ഏരിയയില്‍ അന്ന് പതിവില്ലാത്ത വിധം ചെക്കിങ്ങ്. എന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന മി.പെരേര കസ്റ്റം ക്ലിയറന്‍സ് കഴിഞ്ഞ് കൂളായി കടന്നു പോയി.
എന്റെ അടുത്തെത്തിയപ്പോള്‍ കസ്റ്റംസ് ഓഫീസര്‍ , ഒരു കാട്ടറബി ഒന്ന് നോക്കി. പിന്നെ കുറച്ചു കൂടി അടുത്തു വന്നു. മൂക്കൊന്ന് വിറപ്പിച്ചു.
‘യു ഡ്രിങ്ക് വിസ്കി..’
ഒരു നിമിഷം ഞാന്‍ പകച്ചു.
‘നൊ..’
‘ഡോണ്ട് ഫൂള്‍ മി.. ഓപ്പണ്‍ യുവര്‍ ലഗേജ്..’ കാട്ടറബി അലറി.
അയാളുടെ മുഖം ചുവന്നു. ഇനി കാര്യങ്ങള്‍ പറഞ്ഞ് അയാളെ മനസ്സിലാക്കുന്നത് ശരിയല്ലെന്ന് മനസ്സിലായി.
എന്റെ ഒരേ ഒരു പെട്ടി തുറന്ന് എല്ലാം അയാള്‍ വലിച്ചിട്ടു.
അവസാനം ഗോവക്കാരന്‍ സുഹൃത്തിനു കൊടുക്കേണ്ട ടെല്‍മിസാറ്റ് എന്ന ഗുളികയുടെ പൊതി അയാള്‍ എടുത്തു. 200 ഓളം ടാബ്ലറ്റ് ഉണ്ടായിരുന്നു അതില്‍. തിരിച്ചും മറിച്ചും നോക്കി.
‘ഡു യു യൂസ് മേരിജോണ്‍..? ‘
ദൈവമേ.. ഏതു മേരിജോണിന്റെ കാര്യമാണ് ഇയാള്‍ പറയുന്നത്. രണ്ടു മേരി ജോണുമാരെയാണ് ജീവിതത്തില്‍ എനിക്കറിയാവുന്നത്. ഒന്ന് പുളിഞ്ചേരിപ്പടിയില്‍ കൊപ്രവെട്ടു നടത്തുന്ന പഞ്ചായത്ത് മെമ്പര്‍ പത്തന്‍പത് വയസ്സ് പ്രായമുള്ള മേരിജോണ്‍. മറ്റൊന്ന് കോലുക്കല്‍ പാലത്തിനടുത്ത് താമസിക്കുന്ന ചട്ടുകാലി മേരിജോണ്‍. ഇവരെയൊക്കെ ഈ കാട്ടറബി എങ്ങനെ അറിയും ? ഇവരെയൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ സത്യമായിട്ടും വേറൊരു ബന്ധവുമില്ല.
‘നൊ ..’
‘കം വിത് മി. ..’ എന്റെ പാസ്പോര്‍ട്ടും ഗുളികകളുമായി അയാള്‍ നടന്നു. പിന്നാലെ ഞാനും.
കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിലേക്കായിരുന്നു. സൂപ്രണ്ടിന്റെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പുറത്ത് ഇരുന്നിരുന്ന മറ്റൊരു അറബിയോട് ഇയാള്‍ എന്തൊക്കെയോ അറബിയില്‍ പറഞ്ഞു.
അതിനിടയില്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. എന്നെ കാത്ത് കമ്പനി ഡ്രൈവര്‍ രാജുവാണ്. മറുപടി പറയാനൊരുങ്ങവേ കാട്ടറബി എന്റെ മൊബൈല്‍ പിടിച്ചു വാങ്ങി ലൈന്‍ റിജെക്റ്റ് ചെയ്തു. എന്റെ ലഗ്ഗേജ് അവിടെ ഒരു സൈഡിലേക്ക് മാറ്റി വെച്ചു. എന്നിട്ട് അറബിയില്‍ എന്നോട് എന്തൊക്കെയോ പറഞ്ഞു. തിരിച്ചു പറയാന്‍ അറിയില്ലെങ്കിലും പറഞ്ഞതില്‍ ചിലത് മനസ്സിലായി.

ഞാന്‍ കൊണ്ടുവന്നിരിക്കുന്ന ടാബ്ലറ്റ് എന്തോ മയക്കുമരുന്നാണെന്ന് സംശയമുണ്ട്. മുദീര്‍ (സൂപ്രണ്ട് ) പുറത്തെവിടെയോ പോയിരിക്കുകയാണ്. അയാള്‍ വന്നിട്ടേ എന്തെങ്കിലും തീരുമാനമെടുക്കു. എന്നെ ജയിലില്‍ അടക്കണോ അതോ വന്ന ഫ്ലൈറ്റില്‍ തന്നെ തിരിച്ച് വിടണോ എന്നൊക്കെ അയാള്‍ തീരുമാനിക്കും. റമദാന്‍ മാസത്തില്‍ കള്ളും കുടിച്ച് കേറി വന്നിരിക്കുന്നു.

പ്രിസ്ക്രിബ്ഷന്‍ ഉള്ള മരുന്നാണ്, സഹയാത്രികന്‍ കള്ള് എന്റെ മേല്‍ കമഴ്ത്തിയതാണെന്നൊക്കെ പറഞ്ഞു നോക്കി. കാട്ടറബിക്ക് യാതൊരു കുലുക്കവുമില്ല. അയാള്‍ കൂടുതല്‍ രോഷാകുലനാവുകയാണ് ചെയ്തത്.

പിന്നെ എന്റെ കയ്യില്‍ പിടിച്ച് അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലടി ചതുരമുള്ള ഒരു മുറി. മുനിഞ്ഞു കത്തുന്ന ഒരു 40 വാട്ടിന്റെ ബള്‍ബ്. പിന്നെയൊരു ശൂന്യത.
എന്നെ അതിനുള്ളിലാക്കി അയാള്‍ വാതില്‍ അടച്ചു. എന്തോ അറബിയില്‍ പറഞ്ഞ് അയാള്‍ പോയി.

കാര്യം മനസ്സിലായി. പ്രശ്നം ഗുരുതരമാണ്.

ഈ കാട്ടറബി, ഞാന്‍ അടിച്ച് പൂസായി വന്നുവെന്ന് വിചാരിച്ച് തലക്ക് പിടിച്ചിരിക്കുകയാണ്. നാളത്തെ പത്രത്തില്‍, കുറെ ഗുളികകള്‍ മുന്നില്‍ വെച്ച് വിഐപി വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന എന്റെ കളര്‍ ഫോട്ടൊ ഞാന്‍ മനസ്സില്‍ കണ്ടു. മാനം പോകുന്നതിനേക്കാള്‍ ആ ടാബ് ലറ്റുകളില്‍ വല്ല ഡ്രഗ്ഗിന്റെ അംശവും ഈ ചെകുത്താന്മാര്‍ കണ്ടുപിടിച്ചാല്‍ പിന്നെ... . അതോ ഇനി വേറെ വല്ലവരും കൊണ്ടുവന്ന ഡ്രഗ് എന്റെ തലയില്‍ കെട്ടിവെക്കുമോ ...സംശയങ്ങളും ആധികളും എന്നെ മൂടിക്കൊണ്ടിരുന്നു.

അടുത്ത മുറിയിലിരുന്ന് എന്റെ മൊബൈല്‍ ശബ്ദിക്കുന്നു.
റിംഗ് ടോണനുസരിച്ച് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്.
ഞാന്‍ ചെവി പൊത്തി. കണ്ണുകള്‍ ഇറുക്കിയടച്ചു.
കണ്ടു കൊതിതീരാത്ത എട്ടുമാസം പ്രായമായ എന്റെ മകള്‍ മുന്നില്‍ നിന്ന് ‘പപ്പ’ യെന്ന് വിളിച്ചു. മൂത്ത മകള്‍ കഴുത്തിലൂടെ കയ്യിട്ട് പുറത്ത് കയറി. ഭാര്യയുടെ വിരലുകള്‍ ‍ എന്റെ വിവാഹ മോതിരത്തെ വെറുതെ തിരിച്ചു കൊണ്ടിരുന്നു.
എന്റെ കണ്ണടയില്‍ നാല്‍പ്പതു വാട്ടിന്റെ ബള്‍ബുകള്‍ ഒഴുകിയിറങ്ങി.

ആദ്യമായാണിങ്ങനെ.. അതും ചെയ്യാത്ത കുറ്റങ്ങള്‍ക്ക്, അറിയാത്ത തെറ്റുകള്‍ക്ക് ..ഇങ്ങനെ ഒരു ശിക്ഷ. കര്‍മ്മഫലമായിരിക്കും. സ്വയം ആശ്വസിച്ചു.
എന്റെ മൊബൈല്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ..

ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുകാണും അടുത്ത മുറിയില്‍ ആളനക്കം. വേറേ ഏതൊ അറബിയാണ്. അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരു അറബിയും ... അവര്‍ ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു അറബി വന്ന് എന്റെ വാതില്‍ തുറന്നു.
എന്നെയും കൊണ്ട് അടുത്ത മുറിയിലേക്ക്.

അവിടെ സൂപ്രണ്ടിന്റെ കസേരയില്‍ മറ്റൊരു അറബി. കണ്ടപ്പോള്‍ മാന്യനാണെന്ന് തോന്നി. എന്നോട് അവിടത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
പിന്നെ, എല്ലാം ചോദിച്ച് മനസ്സിലാക്കി. എന്റെ ബാഗിലിരുന്ന മരുന്നിന്റെ പ്രിസ്ക്രിപ്ഷന്‍ ഞാന്‍ അദ്ദേഹത്തെ കാണിച്ചു. പ്രിസ്ക്രിപ്ഷന്‍ വായിച്ചു നോക്കി.

എന്നെ ഇത്രയധികം ബുദ്ധിമുട്ടിച്ചതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു. നിസ്കാര സമയമായതുകൊണ്ട് എല്ലാവരും എന്നെ അവിടെ നിര്‍ത്തി പോയിരിക്കുകയായിരുന്നെന്നും എന്നെ അവിടെ മുറിയില്‍ പൂട്ടിയിട്ട അറബി ഒരു ‘പോഴ’നാണെന്നും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. ആ അരമണിക്കുര്‍ ഞാനനുഭവിച്ച വേദനയ്ക്ക് ഇതൊന്നും പകരമാവില്ലെങ്കിലും..

എന്റെ സാധനങ്ങളെല്ലാം അടുക്കി പെട്ടിയിലാക്കാന്‍ അദ്ദേഹം‍ സഹായിച്ചു. പാസ്പോര്‍ട്ടും മറ്റും തിരിച്ചു തന്നു. ട്രോളിയിലാക്കി പോകാന്‍ നേരം അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു
‘നെക്സ്റ്റ് ടൈം ഡോണ്ട് കം വിത്ത് മി.പെരേര..’
‘ഡണ്‍..’ ഞാനൊരു തംസ് അപ് കൊടുത്ത് പാര്‍കിങ് ഏരിയയിലേക്ക് നടന്നു.

വാല്‍ക്കഷണം. : മി. പെരേര തന്ന മൊബൈല്‍ നമ്പറ് മറ്റൊരു കാട്ടറബിയുടേതായിരുന്നു. മൂന്നാം തവണ വിളിച്ചപ്പോള്‍ അറബിയില്‍ എനിക്കറിയാത്ത പല തെറികളും ഇനിയും ബാക്കിയുണ്ടെന്ന് മനസ്സിലായി. എങ്കിലും ആ മേരിജോണ്‍ .. പിന്നീട് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ മേരി ജോണല്ല മാരിജുവാനയെന്ന മയക്കുമരുന്നാവാനേ സാധ്യതയുള്ളൂവെന്ന് മനസ്സ് പറഞ്ഞു.

Thursday, October 04, 2007

ലങ്കാദഹനം - 1

എയര്‍ ഇന്ത്യ , ഇന്ത്യന്‍ എയര്‍ ലൈന്‍സ് എന്നീ ദേശീയ പക്ഷികളെ ഞാന്‍ അവഗണിച്ചുതുടങ്ങിയിട്ട് നാളേറേയായി. എന്നെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുകയെന്ന സിമ്പിള്‍ ഹമ്പിള്‍ സൊല്യൂഷന്‍ മാത്രമായിരുന്നില്ല ഇതിനു പിന്നില്‍.
ഈ ദേശീയ പക്ഷികളിലെ എയര്‍ ഹോസ്റ്റസുമാരുടെ മുടി‍ ഇത്രയധികം കറുത്തിരിക്കുന്നത് ഒറിജിനല്‍ ദേശീയ പക്ഷി(peacock ) യുടെ ബ്രാന്‍ഡ് അമ്പാ‍സിഡര്‍മാരായതുകൊണ്ടാണെന്ന വാസ്തവം , ഈയടുത്ത കാലത്ത് ബ്രഷും പിഞ്ഞാണവുമെടുത്ത് എന്റെ തലയില്‍ നിരങ്ങാനൊരുങ്ങിപ്പുറപ്പെട്ടപ്പോള്‍ മാത്രമാണ് എന്റെ ചെറിയ തലയില്‍ കയറിയത്. അതുമാത്രമോ, ഈ പക്ഷികള്‍ സമയ നിഷ്ഠ പാലിക്കുന്നതില്‍ അപാരമായ കഴിവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ ഏഴു ദിവസത്തെ വെക്കേഷന്‍ നാട്ടിലെത്തി‍ മൂന്നും നാലും ദിവസമായി ചുരുക്കേണ്ടി വന്നത് രണ്ടു തവണയാണ്. അതുകൊണ്ടൊക്കെ തന്നെ മറ്റു പക്ഷികളെയാണ് ഇത്തവണത്തെ വെക്കേഷന്‍ യാത്രയ്ക്കും തെരെഞ്ഞെടുത്തത്.

വളരെ ശുഷ്കാന്തിയുള്ള ട്രാവല്‍ ഏജന്റായതുകൊണ്ട് എമിറേറ്റ്സ് എയര്‍ ലൈനില്‍ ഞാന്‍ ബുക്ക് ചെയ്ത ടിക്കറ്റ് പത്തുദിവസം മുമ്പു തന്നെ കാന്‍സല്‍ ചെയ്ത് കൃത്യസമയത്തു തന്നെ എന്നെ വിവരമറിയിച്ചിരുന്നു. അവസാ‍നം മറ്റൊരു ഏജന്റ് കനിഞ്ഞനുഗ്രഹിച്ചത് ശ്രീലങ്കന്‍ എയര്‍വേസിന്റെ ശകടം. ഓണക്കാലമായതുകൊണ്ട് ഇതു തന്നെ കിട്ടിയത് ഭാഗ്യമെന്ന ഏജന്റിന്റെ സമാധാനിപ്പിക്കല്‍ കൊണ്ടു മാത്രമാണ് ഈ എയര്‍ലൈനില്‍ തന്നെ പോകാമെന്ന്‍ വിചാരിച്ചത്. കൊച്ചിക്കുള്ള ശ്രീ‍ലങ്കന്‍ പക്ഷിയിലെ യാത്ര വളരെ സൌകര്യപ്രദമായിരുന്നു. ട്രാന്‍സിറ്റ് സമയം ഒന്നരമണിക്കൂറായതിനാല്‍ അധികം ബോറടിക്കേണ്ടി വന്നില്ല.

ഉദ്വേഗജനകമായ ഒരു വെക്കേഷന്‍ അവസാനിപ്പിച്ച് ,തിരിച്ചുള്ള യാത്രയ്ക്ക് പെട്ടിയൊതുക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . എന്റെ പെട്ടിക്ക് കൊണ്ടുപോകാവുന്ന ലിമിറ്റിനേക്കാള്‍ ഭാരം. പിന്നെ എല്ലാം ഇറക്കി താഴെ വെച്ച് ഓഡിറ്റിങ് തുടങ്ങി. ആദ്യം എന്റെ ഡ്രസ്സുകള്‍ ഓരോരോ കവറില്‍ ആക്കി മെല്ലെ പെട്ടിയില്‍. നാട്ടില്‍ നിന്നും എത്തിയാല്‍ പലര്‍ക്കുമായി വീതം വെക്കേണ്ട 3കിലോ ചിപ്സ്, 4 കിലോ ഹലുവ എന്നീ റേഷന്‍ സാധങ്ങളും. കൂടെ കുവൈറ്റിലെ ഗോവക്കാരനായ സുഹൃത്ത് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പറഞ്ഞ ടെല്‍മിസാറ്റ് എന്ന പ്രഷറിനുള്ള 200 ഗുളികനും. പിന്നെയുള്ളത് സുഹൃത്തിന്റെ അമ്മായ്മ്മ കൊടുത്തയച്ച ഒരു പൊതിയാണ്. അതു മാത്രം എടുത്ത് തൂക്കി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് .. ഇവനാണ് വില്ലന്‍. 12 കിലോ. അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാണ്. കുറച്ച് പലഹാരമാണെന്നാണ് അമ്മായിയമ്മ പൊതി കൊണ്ടുവരുമ്പോള്‍ പറഞ്ഞത്. പലഹാരത്തിന് ഇത്ര ഭാരമോ ?
അതോ വല്ല ബോംബോ മറ്റോ ആണോ. കാലം അത്ര പന്തിയല്ല. എന്റെ സമയവും.
എന്തായാലും ഒന്ന് തുറന്ന് നോക്കാം.

നല്ല അടച്ചൊറപ്പുള്ള പൊതി. 50 മാക്രോണിന്റെ പൊതി എന്റെ വില്‍കിന്‍സണ്‍ ബ്ലേഡിനു മുന്നില്‍ തലകുത്തി.

പത്ത് അവലോസുണ്ടയും മൂന്നു ‍ തേങ്ങയും.

സ്വന്തം മകള്‍ക്ക് കൊടുത്തയക്കുന്നത് അല്പം കനത്തിലായിക്കോട്ടെയെന്ന് കരുതിയാവും.....

പൊതിച്ച തേങ്ങയായത് എന്റെ ഭാഗ്യം. അല്ലെങ്കില്‍ കുവൈറ്റില്‍ പൊതിക്കാത്ത , മുഴുവന്‍ തേങ്ങ അന്വേഷിച്ച് ഞാന്‍ വലഞ്ഞേനെ. തേങ്ങ മാറ്റി വെച്ച് ബാക്കിയെല്ലാം ഒരു വിധത്തില്‍ പൊതിഞ്ഞു വെച്ചു. പിന്നെ മുഴുവന്‍ പുസ്തകങ്ങളാണ്. ഓരോ പുസ്തകവും ഇട്ട് ഭാരം നോക്കും. മുപ്പതായപ്പോള്‍ നിര്‍ത്തി. അതില്‍ കൂടുതല്‍ ഇട്ടാല്‍ ചിലപ്പോള്‍ എക്സസ് ബാഗേജ് കൊടുത്ത് അയല്‍ക്കാരുടെ എയര്‍ക്രാഫ്റ്റിനെ പരിപോഷിപ്പിക്കേണ്ടി വരും. എല്ലാം ഒതുക്കി മിച്ചം വന്ന തേങ്ങയുമായി കോവണിയിറങ്ങി താഴേയ്ക്ക് വന്നപ്പോള്‍ അമ്മയുടെ കമന്റ്
‘നീയെന്താ നട്ടപ്പാതിരയ്ക്ക് തെങ്ങുമ്മേ കയറാന്‍ പോയോ ? ‘

കാലത്ത് 7.50 നാണ് ശകടം യാത്ര ആരംഭിക്കുന്നത്. ലങ്ക വഴി ദുബായ് വഴി കുവൈറ്റ്. ഇടയ്ക്ക് ലങ്കയില്‍ 5 മണിക്കൂര്‍ സുഖവാസം. ആ അഞ്ചുമണിക്കൂര്‍ സുഖവാസം എന്ന ഓഫറും ലങ്കവഴി പോകാമെന്ന് വെച്ചതിനു ആക്കം കൂട്ടി. ട്രാന്‍സിറ്റില്‍ ഫ്രീ മസ്സാജ്, ബുഫെ ലഞ്ച് അങ്ങനെ പലതും.

പുലര്‍ച്ച നാലര മണിക്ക് തന്നെ സ്ഥിരം തേരാളി, ലോനപ്പേട്ടന്‍ തന്റെ അമ്പാസഡര്‍ ശകടവുമായി വീട്ടുമുറ്റത്ത്. ദൈവത്തിന്റ് സ്വന്തം നാട്ടിലെ റോഡായതുകൊണ്ട് ഒന്നരമണിക്കുറുകൊണ്ട് എയര്‍പോട്ടെത്തേണ്ടത് രണ്ടേ കാല്‍ മണിക്കൂറായിട്ടും അങ്കമാലിയെത്തിക്കാന്‍‍ ലോനപ്പേട്ടന്‍ പാടുപെട്ടു. ഗുരുവായൂരില്‍ നിന്നും കയറുമ്പോള്‍ കാസറ്റ് പ്ലെയറില്‍ ഇട്ട ‘രക്ഷകാ.. എന്റെ പാപ ഭാരമെല്ലാം.. ‘ എന്ന ഭക്തിഗാനം ലോനപ്പേട്ടന്‍ ഓരോ കുഴിയും വെട്ടിച്ച് എടുക്കുമ്പോഴും റിവൈന്റായി വന്ന് കൊടകര വരെ കൂടെയുണ്ടായിരുന്നു.

എമിഗ്രേഷന്‍ നൂലാമലകളൊക്കെ അല് കുല്ത്താക്കി ലോഞ്ചില്‍ വന്നിരുന്നപ്പോഴാണ് ഒരു ചെറിയ ഗ്രൂപ്പിനെ പരിചയപ്പെട്ടത്. ശ്രീലങ്കയിലേക്ക് വിനോദയാത്ര. ശ്രീലങ്കന്‍ ശകടം ഒരു ഓഫര്‍ കൊടുത്തിരുന്നു. പതിനായിരം രൂപക്ക് താമസവും തീറ്റയും കൊടുത്ത് നാലു ദിവസം കൊണ്ട് ലങ്ക മുഴുവന്‍ കറക്കി കൊണ്ടുവരുന്ന ഒരു പരിപാടി. അതിനു ടിക്കറ്റെടുത്ത ചിലരാണ്.. എല്ലാം മാരീഡ് ബാചിക്കുട്ടന്മാര്‍‍.

‘ചേട്ടാ, എന്താ ശ്രീലങ്ക തന്നെ തെരെഞ്ഞെടുത്തത് ? ‘
‘അവിടെ എന്തും ചീപ്പല്ലേ..’
‘എന്നാലും എല്‍.ടി.ടി.ഇ പ്രശ്നമൊക്കെ ഉള്ളപ്പോള്‍ ..’ എന്റെ ആധി മറച്ചുവെച്ചില്ല.
‘ഞങ്ങളെല്ലാം ബ്രോഡ് വേയിലെ കച്ചവടക്കാരാ.. ‘
അത് ശരി. എനിക്കതൊരു പുതിയ അറിവും കൂടിയായിരുന്നു.

എല്ലാവര്‍ക്കും ബ്രേക് ഫാസ്റ്റായി കേരള ഫുഡാണെന്ന് ഫ്ലൈറ്റില്‍ അറിയിപ്പ് വന്നു. കൊണ്ടുവന്നതോ, റവകൊണ്ടുള്ള ചൂടന്‍ ഇഡലിയും സാംബാറും. അകത്തേക്ക് പോയതിനേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് വരുമെന്ന ശങ്കയുള്ളതുകൊണ്ടാവാം ഒരു മരണവീടിന്റെ പ്രതീതിയായിരുന്നു പിന്നീട് ഫ്ലൈറ്റിനകം. നോണ്‍ സ്പീക്കിങ് ഫ്ലൈറ്റ്.

കൊളമ്പില്‍ ട്രാന്‍സിറ്റിലേക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് ഒരു ചെറിയ ക്യൂ.
ഇനി അഞ്ചു മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ.. ക്യൂവെങ്കില്‍ ക്യൂ.

എന്തിനാണ് നില്ക്കുന്നതെന്നറിയില്ല. കൊച്ചിയില്‍ നിന്നു തന്നെ കുവൈറ്റ് വരെയുള്ള ബോര്‍ഡിങ് പാസ് കിട്ടിയതാണ്. എന്തായാലും ഞാനും നിന്നു. എം.ജി റോഡിലെ ട്രാഫിക്കിനേക്കാള്‍ ഭേദമാവുമല്ലോ.

രണ്ടു മിനിട്ടായിക്കാണും തൊട്ടുപിന്നില്‍ നിന്നും ആരുടേയോ വയറുകൊണ്ടൊരു ചെറിയൊരു തള്ള്. തിരിഞ്ഞു നോക്കി.
ഒരു മധ്യവയസ്കന്‍.
ചെറിയ ഒരു സ്യൂട്ട്കേസും കയ്യിലുണ്ട്. കോട്ടും സ്യൂട്ടുമിട്ട് തലയേക്കാള്‍ വലിയ കണ്ണാടിയും വെച്ച് നില്‍ക്കുന്നു. മലയാളി തന്നെ. ഒന്ന് പരിചയപ്പെട്ടാലോ..
‘ഹലോ..’
‘ഹലോ.’
‘എവിടേയ്ക്കാ ?’
‘കുവൈറ്റ്..’ ഓഹൊ. സേം പിച്ച്.
അപ്പോള്‍ എന്തായാലും ഒന്ന് പരിചയപ്പെട്ടേക്കാം.
‘ ഞാനും കുവൈറ്റിലേക്കാ.. എന്താ പേരു ?’
‘മിസ്റ്റര്‍ പെരേര..’ ആ പേരിനൊത്ത ഭാവം. കണ്ടിട്ട് ഒരു ഗ്രാന്‍ഡ് ജോസ് പ്രകാശ് ലുക് .
കുവൈറ്റ് നേവിയില്‍ 24 കൊല്ലമായി ജോലി. ഫോര്‍ട്ട് കൊച്ചി സ്വദേശം. ഭാര്യയും 2 കുട്ടികളും നാട്ടില്‍.
ടിക്കറ്റിലെ സീറ്റ് നമ്പര്‍ നോക്കി. 62 B . എന്റെത് 62 A. ആഹാ. തൊട്ടടുത്ത് തന്നെ.
ട്രാന്‍സിറ്റ് ക്യൂ അവസാനിച്ച കൌണ്ടറില്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ഒരു പേപ്പര്‍ കൂടെ കിട്ടി. ഫുഡ് കൂപ്പണാണ്. ബുഫെ ലഞ്ചിനുള്ളത്. ഭദ്രമായി പോക്കറ്റില്‍ തിരുകി.
ഞങ്ങള്‍ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് നടന്നു.
സംസാ‍രത്തിനിടയിലാണ് മി.പെരേര അതു പറഞ്ഞത്.
‘നല്ല വിശപ്പ്. കാലത്തെ ബ്രേക്ഫാസ്റ്റ് ഞാന്‍ കഴിച്ചില്ല. ഇനി ഫ്ലൈറ്റില്‍ കയറിയല്ലേ വല്ലതും കിട്ടൂ. .’
‘ഏയ്.. ഉച്ചക്ക് ബുഫെ ലഞ്ചില്ലെ..’
‘ഉവ്വോ ?’
‘ അപ്പോ മി.പെരേര കൂപ്പണ്‍ വാങ്ങിയില്ലെ ? ‘
‘എന്ത് കൂപ്പണ്‍ ? ‘
‘ബുഫെ ലഞ്ചിനുള്ള കൂപ്പണ്‍ ?’
‘ഓഹ്. അത് ഫുഡ് കൂപണായിരുന്നോ. ഞാന്‍ വേറെന്തോ കരുതി അത് വേസ്റ്റ് ബാസ്കറ്റില്‍ ഇട്ടു. .. ഇനി ചെന്നാല്‍ വേറെ കിട്ടുമോ ? ’
പെരേരയുടെ കുടപോലെയുള്ള വയറിലേക്ക് നോക്കി കൌണ്ടറിലിരുന്ന സിലോണിപ്പെണ്ണ് ഒരു ചെറുചിരിയോടെ മറ്റൊരു കൂപ്പണ്‍ കൂടി തന്നു.

ഇനി ഒരു കാത്തിരിപ്പാണ്. ഇതിനിടയില്‍, മി. പെരേര ഫ്രീ ആയി മസ്സാജ് ചെയ്യുന്ന സ്ഥലത്തെ പറ്റി അന്വേഷിച്ച് വന്നു. പെട്ടിയും പ്രമാണവുമെടുത്ത് അവിടേക്ക്... അവിടെ ചെന്നപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായത്. ഒരു കയ്യും കാലും ഒരുമിച്ച് മസ്സാജ് ചെയ്താല്‍ ഒരു കയ്യോ കാലോ ഫ്രീ ആയി മസ്സാജ് ചെയ്തു തരും. ഒരു കൈ മസ്സാജ് ചെയ്യാന്‍ 25 ഡോളര്‍. ഒരു ഗോള്‍ഡ് സ്കീം ഫുള്‍ ബോഡി മസ്സാജ് ചെയ്താല്‍ ഒരു സാധാ ബോഡി മസ്സാജ് ഫ്രീ. (സാധാ ബോഡി മസ്സാജ് ചെയ്യാന്‍ ഓരോരുത്തരും മറ്റു യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുമോ ? ). കാര്യങ്ങളെല്ലാം വിശദമായി മനസ്സിലാക്കി ഒരു ബ്രോഷറും വാങ്ങി തിരിച്ച് ട്രാന്‍സിറ്റ് ലോഞ്ചിലേക്ക്.

ഒരു കാന്‍ ബീയറും കഴിച്ച് പതിനൊന്നര വരെ കാത്തിരുന്നു. പതിനൊന്നരയ്ക്കാണ് ബുഫെ ലഞ്ച്. കൃത്യ സമയത്ത് തന്നെ റെസ്റ്റോറന്‍ഡ് തുറന്നു. കൌണ്ടറില്‍ ടോക്കണ്‍ കൊടുത്തു. എല്ലാ സാധനങ്ങളും നിരത്തി വെച്ചിട്ടുണ്ട്. പക്ഷേ പ്ലേറ്റ് മാത്രമില്ല. പിന്നെയാണ് മനസ്സിലായത് ബുഫെ എന്നാല്‍ ഫുഡ് കൌണ്ടറിലെ ഒരുത്തന്‍ ഒരു തവണ വിളമ്പിത്തരുന്നത് കഴിക്കുകമാത്രമാണ് നമ്മുടെ കര്‍ത്തവ്യമെന്ന്. വിശപ്പുള്ളതുകൊണ്ടാവാം പരിപ്പുകറിയ്ക്കും ബീന്‍സ് പുഴുങ്ങിയതിനും നല്ല ടേസ്റ്റ്. ഇതിനു ബുഫെയെന്ന് ഫുഡ് കൂപ്പണില്‍ എഴുതിയവനെ കണ്ടാല്‍ തൃശ്ശൂര്‍ പാലക്കാട് റോഡിലൂടെ പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി വിടണമെന്ന് തോന്നി.
പിന്നെ തിരിച്ച് ലോഞ്ചില്‍.

കുറച്ച് കഴിഞ്ഞപ്പോഴാണ് കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയറിന്റെ മറ്റൊരു ഫ്ലൈറ്റ് റെഡിയായെന്ന അറിയിപ്പ് വന്നത്. കുറച്ചകലെയാണ് അതിന്റെ ബോര്‍ഡിങ് കൌണ്ടര്‍. അതിനടുത്തു തന്നെയാണ് ടോയ് ലറ്റും.

കാത്തിരിപ്പിനിടയില്‍ മി.പെരേര ഒന്നു രണ്ടു വട്ടം ടോയ് ലറ്റില്‍ പോയി വരാമെന്ന് പറഞ്ഞ് പോകുന്നത് കണ്ടു. കാലത്തെ ഭക്ഷണം പിടിക്കാഞ്ഞിട്ടാവും.
എന്റെ കണ്ണുകളില്‍ ഉറക്കം ‍ തളം കെട്ടി നിന്നു. പാതി ഉറക്കം കഴിഞ്ഞ് നോക്കിയപ്പോഴും മി.പെരേരയെ കാണുന്നില്ല. ബാഗേജ് എന്റെ അടുത്ത് വെച്ച് പുള്ളി വീണ്ടും ടോയ് ലറ്റില്‍.
കുവൈറ്റ് ഫ്ലൈറ്റിലേക്കുള്ള ബോര്‍ഡിങ് കൌണ്ടര്‍ തുറന്നു ബോര്‍ഡിങ് പാസ് നോക്കി യാത്രക്കാരെ അകത്താക്കി തുടങ്ങി. മി. പെരേര ഇനിയും വന്നിട്ടില്ല.
അങ്ങേരിനി ടോയ് ലറ്റില്‍ സ്ഥിരതാമസമാക്കിയോ. അതോ വേറെ എന്തെങ്കിലും .. മനുഷ്യന്റെ കാര്യമല്ലേ..
എനിക്ക് ഇരുപ്പുറച്ചില്ല.
മെല്ലെ ബാഗേജുകള്‍ എടുത്ത് ടോയ് ലറ്റിന്റെ അടുത്തേക്ക് നടന്നു.
അകലേ നിന്നേ കണ്ടു .. മി. പെരേര അവിടെ മെല്ലെ ഉലാത്തുകയാണ്. കൈകള്‍ പിന്നില്‍ കെട്ടി..
ആശ്വാസം.
‘ഹായ്.. എന്തുപറ്റി .. ?’
എന്നെ കണ്ടപ്പോള്‍ മി. പെരേര ഒരു നിമിഷം നിന്നു. പിന്നെ ചെറിയ വിഷമത്തോടെ പറഞ്ഞു.
‘കൊച്ചി ഫ്ലൈറ്റ് പോകാറായി..’
ങേ.. ഇയാളിനി കൊച്ചിക്ക് തിരിച്ച് പോകാനാവുമോ . എനിക്ക് സംശയമായി..
പാവം..നാട്ടില്‍ നിന്നും പോന്നതിന്റെ വിഷമമാവും.
അപ്പോഴാണത് ശ്രദ്ധിച്ചത്..
തൊട്ടടുത്ത് ഗ്ലാസ്സിനപ്പുറത്ത് കൊച്ചിയിലേക്കുള്ള യാത്രക്കാ‍രുടെ ലോഞ്ചില്‍ നല്ല തിരക്ക്.
മലയാളിയെന്നല്ല ഒരു ഇന്ത്യക്കാരന്‍ പോലും ആ കൂട്ടത്തിലില്ലായിരുന്നു. എല്ലാം അത്യാവശ്യത്തിനും അതില്‍ കുറവും മാത്രം വസ്ത്രങ്ങള്‍ കൈമുതലായുള്ള മദാമ്മമാരും അവരുടെ ബാഗേജ് താങ്ങി നില്‍ക്കുന്ന ചില സായിപ്പന്മാരും മാത്രം.

(തുടരും )


* peacock - മുടി കറുപ്പിക്കാനുള്ള പൊടി.