Saturday, March 31, 2007

കോഴിക്കൂട്

കുറുക്കന്‍, കുറുനരി, കറ്റാമ്പുലി എന്നീ വന്യമൃഗങ്ങളില്‍ നിന്നും, വളരെ അനുസരണയും ആത്മാര്‍ത്ഥതയുമുള്ള ടോമിയെന്ന വീട്ടുകാര്യം നോക്കുന്ന നായയില്‍ നിന്നും വീട്ടിലെ കോഴിപ്പടയെ രക്ഷിക്കാനുള്ള സെക്യുരിറ്റി അളവുകളൊന്നും തന്നെ ബില്‍റ്റ് ഇന്നായില്ലാത്ത ഒരു കോഴിക്കൂടായിരുന്നു വീട്ടിലുള്ളതെന്ന നഗ്നസത്യം ഗ്രഹനാഥനായ മുത്തച്ഛനോട് തലയിണമന്ത്രമായി എല്ലാവരും കേള്‍ക്കെ മുത്തച്ഛി ഓതുമ്പോള്‍ ടോമി പോലും തെക്കേതിലെ രാമന്‍ നായരുടെ പറമ്പ് ലക്ഷ്യമാക്കി പറന്നിരുന്നു.. 55 ഡെസിബെലില്‍ കൂടിയ ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിന്‍ ഹാനികരമാണെന്ന വാദമൊന്നും മുത്തച്ഛിക്ക് ബാധകമല്ല.

അന്ന് കാലത്ത് എണ്ണം പറഞ്ഞ രണ്ടു പൂവന്‍ കോഴികളുടെ ശരീര ഭാഗങ്ങളാ‍ണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കോഴിക്കൂടിന്റെ അടിയില്‍ നിന്നും മുത്തച്ഛി പെറുക്കിയെടുത്തത്. തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ വിരഹ ദുഖവുമായി പിടക്കോഴികള്‍ കൊക്കികൊക്കി പടിയിറങ്ങി വന്ന കാഴ്ച മുത്തച്ഛിക്ക് ഹൃദയഭേദകമായിരുന്നു. സ്വന്തം ജേഷ്ഠന്റെ കാലൊടിഞ്ഞപ്പോള്‍ പോലും ഡെലിവറി ചെയ്യാത്ത മുത്തച്ഛിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത വെയര്‍ഹൌസിലെ കണ്ണുനീര്‍ത്തുള്ളികള്‍ അന്നാണ് തന്റെ മരുമക്കള്‍ക്ക് ദൃശ്യമാക്കിയത്.

പിറ്റേന്ന് കാലത്ത് ദന്തധാവനാതിശൌച്യകര്‍മ്മകള്‍ കഴിഞ്ഞയുടനെ മുത്തച്ഛന്‍ , ഫാമിലി ആശാരിയായ കറപ്പാശാരിയെ തിരക്കി ഇറങ്ങിയിരുന്നു. ഒന്നര നാഴിക അകലെയുള്ള വൈലിപ്പാടത്തിന്റെ അപ്പുറത്താണ് കറപ്പാശാരിയുടെ വീട്.

കറപ്പാശ്ശാരിയാണ് വീട്ടിലെ എല്ലാ വിധ അറ്റകുറ്റ പണികളും നടത്തുന്നത്. വളരെ ഉയരം കുറഞ്ഞ് മെലിഞ്ഞ് നല്ല കൂനുള്ള കറപ്പാശാരിയെ ചെവിയില്‍ ഒരു പെന്‍സില്‍ , കറുത്ത ഫ്രയിട്ട കണ്ണട,ചിത്രപ്പണികളുള്ള ഒരു ഊന്നുവടി എന്നിവയില്ലാതെ ദര്‍ശനം അപൂര്‍വ്വം. മുത്തച്ഛന്റെ വീക്ഷണത്തില്‍ കറപ്പാ‍ശ്ശാരി ഒരു ജീനിയസ്സാണ്. ശരിക്കും ഒരു സൊല്യൂഷന്‍ പ്രൊവൈഡര്‍. എല്ലാ കാര്യത്തിനും അങ്ങേര്‍ക്കൊരു ദര്‍ശനമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു കട്ടിള പണിയാന്‍ കറപ്പാശാരിയെടുക്കുന്ന സമയം പത്തുദിവസമാണ്. മറ്റുള്ള ആശാരിമാര്‍ മൂന്നുദിവസം കൊണ്ട് പണിയുന്നിടത്താണ് കറപ്പാശ്ശാരി ഇത്രയും സമയമെടുക്കുന്നത്.

കറപ്പാശാരിക്ക് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. സമ്പൂര്‍ണ്ണ സസ്യാഹാരിയാണ്. കാലത്ത് കൃത്യം എട്ടുമണിക്ക് പണി ആരംഭിക്കും. അരമണിക്കൂര്‍ തന്റെ ആയുധങ്ങള്‍ രാകും. പിന്നെ മെല്ലെ മെല്ലെ ഓരോസാധനങ്ങളുമായി പണി തുടങ്ങാനിരിക്കും. പത്തുമണിക്ക് കാപ്പി പതിനൊന്നിനു മുറുക്കാന്‍. പന്ത്രണ്ടരക്ക് പള്ളിയിലെ വെടി പൊട്ടുമ്പോള്‍ പണി നിര്‍ത്തും . സാംബാറും രസവും കൂട്ടി വിശാലമായ ഒരു ഊണ്. പിന്നൊരു മുറുക്ക്. അതു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയക്കം. കൃത്യം രണ്ടരക്ക് വീണ്ടും അരമണിക്കൂര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടും. നാലുമണിക്ക് ചായ. അഞ്ചുമണിക്ക് സഞ്ചിയുമായി വീട്ടില്‍ പോകാന്‍ റെഡി.

ഈ കറപ്പാശാരിയെയാണ് മുത്തച്ഛന്‍ പുതിയ കോഴിക്കൂടുണ്ടാക്കന്‍ ഏല്‍പ്പിക്കുന്നത്. കറപ്പാശാരിക്ക് മുത്തച്ഛന്‍ കോഴിക്കൂടിനു വേണ്ട ഉപാധികള്‍ വിശദീകരിച്ചു. എല്ലാ കോഴികള്‍ക്കും സൌകര്യമനുസരിച്ച് ഇരുന്നും കിടന്നും ഉറങ്ങാനുള്ള സ്ഥലസൌകര്യം, ഉറപ്പുള്ള അടിഭാഗം. അടിയില്‍ നിന്നും കറ്റാന്‍പുലി മാന്തി കോഴികളെ എടുക്കാന്‍ സൌകര്യം കൊടുക്കരുത്., വാതില്‍ നല്ല ഉറപ്പുള്ളതായിരിക്കണം, സാധാരണ കുറുക്കന് വാതില്‍ തുറന്നാണ് കോഴികളെ പിടിക്കുന്നത്., അതിനാല്‍ കോഴിക്കൂടിന്റെ വാതിലിന്‍ ആവശ്യമായുള്ള എല്ലാ സെക്യൂരിടി അറെഞ്ചുമെന്റുകളും വേണം.

മഹത്തായ അഞ്ചാം വാരത്തില്‍ കറപ്പാശാരി ആ ചന്ദ്രയാന്‍ പ്രൊജക്റ്റ് അവസാനിപ്പിച്ച് മുത്തച്ഛനും മുത്തച്ഛിക്കും സമര്‍പ്പിച്ചു.

മുത്തച്ഛന്‍ പറഞ്ഞ എല്ലാം ഒത്തിണങ്ങിയ പത്തടി നീളവും മൂന്നടി വീതിയുമുള്ള ഒരു കോഴിക്കൂട്. കോഴിക്കുടിന്റെ വാതിലിന് ഒരു പ്രത്യേകതയുണ്ട്. സെക്യൂരിറ്റി ലോക്കിട്ടാല്‍ പിന്നെ വാതില്‍ തുറന്ന് കുറുക്കന്‍ കയ്യിട്ടാല്‍ കുറുക്കന്‍ കുടുങ്ങും. അങ്ങനെയാണ് കറപ്പാശ്ശാരി കോഴിക്കൂടിന്റെ വാതില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതു പക്ഷേ കറപ്പാശ്ശാരി വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പണികഴിഞ്ഞ് പോകുന്ന ദിവസം ഉച്ചകഴിഞ്ഞ സമയത്താണ് ഈ ഗുട്ടന്‍സ് മുത്തച്ഛനെ മാത്രം വിളിച്ച് കാണിച്ചുകൊടുക്കുന്നത്.

പിറ്റേന്ന് മുതല്‍ കോഴികള്‍ അത്യുത്സാഹത്തോടെ പുതിയ കോഴിക്കൂട്ടില്‍ കയറിത്തുടങ്ങി. പുറത്തുനിന്നും നോക്കുമ്പോള്‍ ചെറുതാണെങ്കിലും അകത്ത് അതിവിശാലമായ സൌകര്യങ്ങള്‍. അടയിരിക്കാന്‍ പിടക്കോഴികള്‍ക്ക് പ്രത്യേകം അറ. പൂവ്വന്‍ കോഴികള്‍ക്ക് തലയുയര്‍ത്തി ‘കൊക്കരക്കോ കോ.. ‘ വിളിക്കാന്‍ ഉയരം കൂടിയ മേല്‍ത്തട്ട്. രാത്രി ഭക്ഷണശേഷം അല്പം വെള്ളമടിക്കാന്‍ ഡിഷ് ഹോള്‍ഡര്‍. അങ്ങനെ കറപ്പാശ്ശാരിയുടെ തലയിലുദിച്ച എല്ലാ സൌകര്യങ്ങളുമുള്ള ആഷ് പോഷ് ഒരു കോഴിക്കൂട്.

കോഴിക്കൂടിന്റെ സൌകര്യങ്ങള്‍ കേട്ടറിഞ്ഞ് അടുത്തുള്ള വീട്ടിലെ കോഴികളും ഈ കൂട്ടില്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. രാത്രിയാകുമ്പോള്‍ മുത്തച്ഛി അഭയാര്‍ത്ഥികളെ ഓരോന്നായി പിടിച്ച് പുറത്തിടുന്ന പരിപാടിയും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരു ത്രിസന്ധ്യക്ക് മുത്തച്ഛിയുടെ കര്‍ണ്ണകഠോരമായ ദീനാലാപം കേട്ടാണ് , പത്തായപ്പുരയുടെ മറയില്‍ ഒളിച്ചിരുന്ന് വലിക്കുകയായിരുന്ന കാജാബീഡി മുത്തച്ഛന്റെ കയ്യില്‍ നിന്നും താഴെ വീണത്. ഓടി വന്നു നോക്കുമ്പോള്‍ മരുമക്കളും മുത്തച്ഛിയും കൂടി കോഴിക്കൂടിനടുത്ത് അഭ്യാസപ്രകടനങ്ങള്‍. മുത്തച്ഛി അലമുറയിടുന്നു. മരുമക്കള്‍ ചുറ്റും അന്തം വിട്ടും നില്ല്കൂനു. മുത്തച്ഛിയുടെ ഒരു കൈ കോഴിക്കൂട്ടിലെ വാതിലിലെ സെക്യൂരിറ്റില്‍ ലോക്കില്‍ പിടിക്കപ്പെട്ടിരിക്കുന്നു. അകത്തു കയറിയ അടുത്ത വീട്ടിലെ കുക്കുടത്തെ പിടിച്ചിറക്കാന്‍ നോക്കുന്നതിനിടയിലാണ് കറപ്പാശ്ശാരിയുടെ സെക്യൂരിറ്റി ലോക്ക് മുത്തച്ഛിയുടെ കയ്യില്‍ വീഴുന്നത്. തിരിച്ചെടുക്കാനാവാതെ മുത്തച്ഛി നിലവിളിക്കുന്നു. ലോക്കിട്ട പലക ഒരു പ്രത്യേക രീതിയിലായതുകൊണ്ട് മറ്റുള്ള എതെങ്കിലും പലകയില്‍ പിടിച്ചാല്‍ ലോക്ക് കൂടുതല്‍ മുറുകുകയേ ഉള്ളൂ. ഇതൊന്നുമറിയാത്ത മൂത്ത മരുമകള്‍ ഒരു ശ്രമം നടത്തിയത് മുത്തച്ഛിയുടെ രോഷം വര്‍ദ്ദിപ്പിക്കാനേ സാധിച്ചുള്ളൂ.

‘ഹെയ് ഇതെന്തുപറ്റീ..’ എന്നു പറഞ്ഞുകൊണ്ട് മുത്തച്ഛന്‍ ആ ലോക്ക് തുറന്നു മുത്തച്ഛിയുടെ കൈ പുറത്തെടുത്തു.
‘ഹാവൂ..‘ മുത്തച്ഛി വേദനയുള്ള കൈകള്‍ തലോടുന്നുണ്ടായിരുന്നു. പ്രതികാര ദാഹികളായ പല കോഴിപ്രമാണികളും ഇതിനിടയില്‍ മുത്തച്ഛിയുടെ കയ്യില്‍ മുത്തമിട്ടിരുന്നു.
‘..നെങ്ങടെ ഒരു കറപ്പാശ്ശാരി.. അവനെ എന്റെ കയ്യിലൊന്ന് കിട്ടട്ടെ ..’ മുത്തച്ഛിയുടെ രോഷം അണപൊട്ടി.
വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ കോഴിക്കൂട്ടിലെ പുതിയ സൌകര്യങ്ങളേ കുറിച്ച് അന്ന് പഠനമാരംഭിച്ചിരുന്ന മുത്തച്ഛന്‍ ഒന്നും മിണ്ടിയില്ല.

പാവം കറപ്പാശ്ശാരി, പിന്നെ ആ പ്രദേശത്ത് വന്നിട്ടില്ല.

Monday, March 12, 2007

അന്തപ്പന്റെ റീല്‍..

ഒന്നാം ക്ലാസ്സില്‍ മൂന്നുവര്‍ഷത്തെ ഉപരിപഠനം നടത്തിയ അന്തപ്പന് അക്ഷരങ്ങളേക്കാള്‍ അക്കങ്ങളോടായിരുന്നു ചതുര്‍ത്ഥി. നാരായണിടീച്ചര്‍ കൊന്നവടികൊണ്ട് ദിവസവും അന്തപ്പന്റെ കൈകളില്‍ എണ്ണം പഠിപ്പിക്കാറുണ്ടെങ്കിലും അന്തപ്പന് ഒന്ന് കഴിഞ്ഞാല്‍ മൂന്നും പിന്നെ ആറും തുടര്‍ന്ന് തോന്നിയ അക്കങ്ങളും. ‘നീ നന്നാവില്ലെടാ കുരുത്തം കെട്ടവനേ ‘ എന്ന് നാരായണിടീച്ചര്‍ ആശീര്‍വ്വദിക്കും വരെ ദിവസവും ഇതു തുടര്‍ന്നുകൊണ്ടിരുന്നു.

അങ്ങനെ ഒരോ ക്ലാസ്സിലും നല്ല അടിത്തറ പാകിക്കൊണ്ട് അന്തപ്പന്‍ തന്റെ മഹത്തായ പതിനാറാം വയസ്സില്‍ നാലാം ക്ലാസ് പാസായി. പിന്നെ അപ്പനെന്നവകാശപ്പെടുന്ന കുഞ്ഞുവറുദുചേട്ടന്റെ ‍ അടക്ക കച്ചവടത്തില്‍ പങ്കാളിയായി സെന്ററിലെ കടയിലിരുപ്പായി. ഉച്ചകഴിഞ്ഞേ അടക്കയും കൊണ്ട് കൃഷിക്കാര്‍ കടയില്‍ വരൂ. അതുവരെ കുഞ്ഞുവറുദേട്ടനു സ്റ്റെപ്പിനിയായി ഇരിക്കുന്നത് അന്തപ്പനാണ്. കാലത്ത് കുളിച്ച് കുറി തൊട്ട് മഠത്തിലെ സ്കൂളില്‍ പോകുന്ന ഭാവി വാഗ്ദാങ്ങളുടെ സൂക്ഷ്മ നിരീക്ഷണപാടവത്തില്‍ എര്‍ത്തടിച്ച കുഞ്ഞുവറ്ദേട്ടന്‍ മടിച്ചു നില്‍ക്കാതെ കൂട്ടുങ്ങലിലെ കൂട്ടുകാരന്റെ അടുത്ത് അന്തപ്പനെ വാച്ച് നന്നാക്കുന്നത് പഠിപ്പിക്കാന്‍ വിട്ടു. ഗുരുവിനേക്കാള്‍ കൂടുതല്‍ ദക്ഷിണ ശിഷ്യന്‍ വാങ്ങിത്തുടങ്ങിയപ്പോള്‍ കുഞ്ഞുവറ്ദേട്ടന്‍ അന്തപ്പനെ കടയുടെ സൈഡില്‍ തന്നെ ഒരു ബഞ്ചും ഡസ്കും വെച്ച് കുടിയിരുത്തി. അന്തപ്പന് പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു.

മലയത്തിപ്പെണ്ണ്, പാവം ക്രൂരന്‍ തുടങ്ങി പുണ്യപുരാണ ചിത്രങ്ങള്‍ മാത്രം ഇടുന്ന ഒരു കാലമുണ്ടായിരുന്നു പറപ്പൂക്കാരന്റെ തീയറ്ററിന്. ഭക്ത ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് സെലക്റ്റട് എപ്പിസോഡുകള്‍ മാത്രമായി സ്പെഷല്‍ ഷോയും തകൃതിയായി നടക്കുന്ന സമയം.

പ്രൊജക്റ്റര്‍ ‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് ദേശുട്ടിച്ചേട്ടനാണ്. പറപ്പൂക്കാരന്‍, ദേശുട്ടിച്ചേട്ടനെ എറണാംകുളത്ത് വിട്ട് പഠിപ്പിച്ചെടുത്തതാണ് ഈ കുന്ത്രാണ്ടത്തിന്റെ ടെക്നിക്.
ദേശുട്ടിച്കേട്ടന്റെ ഇക്കാര്യത്തിലെ ഒരേ ഒരു പ്രവര്‍ത്തിപരിചയം അന്തപ്പന്റെ കടയില്‍ സഹായിയായി നിന്നുവെന്നതുമാത്രമാണ്.

എളവള്ളിക്കരനായ ദേശുട്ടിച്ചേട്ടന്‍ ഉച്ചക്ക് രണ്ടുമണിക്ക് വന്നാല്‍ പിന്നെ രാത്രി 12 മണിക്കേ തിരിച്ചു പോകുള്ളൂ. അതിനിടയില്‍ ഉണ്ണിനായരുടെ പരിപ്പുവടയും ചായയുമാണ് മുഖ്യഭക്ഷണം. ഫസ്റ്റ് ഷോ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഒരു അരമണിക്കുര്‍ സമയത്തേക്ക് ഒന്ന് മുങ്ങും. ചന്ദ്രേട്ടന്റെ കുടല്‍ കത്തുന്ന ചാരായം നുണയാന്‍. സെക്കന്റ് ഷോ തുടങ്ങി രണ്ടു മൂന്നു റീലിട്ടുകഴിഞ്ഞാല്‍ ടിക്കറ്റു കീറുന്ന കൂച്ചാത്തിരാജുവും കടലജോസും വീട്ടില്‍ പോകും. പിന്നെ ദേശുട്ടിച്ചേട്ടന്‍ തനിച്ചാവും. ചില ദിവസങ്ങളില്‍ അന്തപ്പന്‍ കടയടപ്പ് കഴിഞ്ഞ് ദേശുട്ടിച്ചേട്ടന്റെ അടുത്ത് വന്നിരുന്ന് കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞ് ഇരിക്കും. ചിലപ്പോള്‍ ചന്ദ്രേട്ടന്റെ കടയിലെ ഒന്നോ രണ്ടോ ഫുള്‍ ബോട്ടിലും റീലുകള്‍ മാറ്റിയിടുന്നതിനിടയിലെ ഇടവേളകളില്‍ രണ്ടുപേരും കൂടി അവസാനിപ്പിക്കാറുണ്ട്. പ്രോജക്റ്റര്‍ മുറിയില്‍ ഇരുന്ന് വെള്ളമടിക്കരുതെന്ന പറപ്പൂക്കാരന്‍ വര്‍ഗ്ഗീസേട്ടന്റെ വാര്‍ണിങ് മെസ്സേജുകളെല്ലാം അന്തപ്പന്‍ പുഷ്പം പോലെ തള്ളിക്കളയുമായിരുന്നു.

സൂപ്പര്‍ഹിറ്റായൊരു പുണ്യപുരാ‍ണ ചിത്രം ഓടിക്കൊണ്ടിരിക്കുന്ന ഒരു ദിവസം, സെക്കന്റ് ഷോ തുടങ്ങിയ സമയത്താണ് ദേശുട്ടിച്ചേട്ടന്റെ തലൈവി കുഞ്ഞിമറിയത്തിന് പ്രസവ വേദന തുടങ്ങിയെന്ന സന്ദേശവുമായി കൂച്ചാത്തി രാജു ഓടി വന്നത്. ഭാഗ്യത്തിന് അന്നും അന്തപ്പന്‍ ചന്ദ്രേട്ടന്റെ കടയില്‍ നിന്നും രണ്ടു ഫുള്ളും വാങ്ങി പ്രോജക്റ്റര്‍ മുറിയില്‍ ദേശുട്ടിച്ചേട്ടനുമായി പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പത്രസമ്മേളനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടു തന്നെ ദേശുട്ടിച്ചേട്ടന് അന്തപ്പനെ പ്രൊജക്റ്റര്‍ ഏല്‍പ്പിച്ചു വീട്ടില്‍ പോകാന്‍ ഉല്‍ക്കടമായ അഭിവാഞ്ജയുണ്ടായി.

‘അന്തപ്പോ,,ദേ ഈ റീല് കഴിഞ്ഞാല്‍ നമ്പറിട്ട് വെച്ചിരിക്കുന്ന ആ റീലുകള് ഓരോന്നായിട്ട് ഇടണം നമ്പറനുസരിച്ച്.. പതിനാലാമത്തെ റീല് വരെ..പറ്റ്വോ ?.’
‘നീ ധൈര്യായിട്ട് പൊയ്ക്കോടാ ദേശുട്ട്യെ.. ഞാനിവിടെ ഇല്ലെ...’
‘ എല്ലാം കഴിഞ്ഞ് ലൈറ്റ് എല്ലാം ഓഫാകി ഗേറ്റ് പൂട്ടീട്ട് വേണം പൂവ്വാന്‍ ട്ടാ..’
‘ഉം..’ അന്തപ്പന്‍ ഒന്നിരുത്തി മൂളി.
ഒരു ധൈര്യത്തിന് ദേശുട്ടിച്ചേട്ടന്‍‍ വെള്ളമൊഴിക്കാതെ രണ്ടു ഗ്ലാസുകൂടി അകത്താകി മെല്ലെ കൂച്ചാത്തി രാജുവിന്റെ സൈക്കിളില്‍ വീട്ടിലേക്ക് വിട്ടു.

തീയ്യറ്ററില്‍ സാമാന്യം ഭേദപ്പെട്ട കളക്ഷനുണ്ട് അന്ന്.
ഓരോ റീലും വാച്ചു നന്നാക്കുന്നത്ര സൂക്ഷ്മതയോടെ വിറയാര്‍ന്ന കൈകളോടെ അന്തപ്പന്‍ മാറ്റി മാറ്റിയിട്ടുകൊണ്ടിരുന്നു. ഇടവേളകളില്‍ ചന്ദ്രേട്ടന്റെ വെട്ടിരുമ്പ് സാധനങ്ങള്‍ കുറെശ്ശേ കുറെശ്ശെ അകത്താക്കലും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു.


പുലര്‍ച്ച നാലുമണിക്ക് കൃഷ്ണേട്ടന്‍ പശുവിനെ കറക്കാന്‍ തീയ്യറ്ററിന്റെ അപ്പുറത്തുള്ള ഇല്ലത്തേക്ക് പോകുമ്പോഴാണ് ആ കാഴ്ചകണ്ടത്. തീയ്യറ്ററിന്റെ വാതിലുകളെല്ലാം തുറന്നുകിടക്കുന്നു. അകത്ത് കിലുക്കാമ്പെട്ടിയുടെ കിലു കിലുക്കം. പ്രധാന വില്ലന്‍ അടുത്ത ഊഴം കാത്ത് വെള്ളച്ചാട്ടത്തിനടുത്ത് ചുറ്റിനടക്കുന്നു. പുരാണ ചിത്രം തകര്‍ത്തുമുന്നേറുന്നു. ടി.ജി. രവിയുടെ ഫാന്‍സ് അസ്സോസിയേഷനില്‍ പെട്ട ചിലര്‍ മാത്രമുണ്ട് തീയ്യറ്ററില്‍. പ്രൊജക്റ്റര്‍ മുറിയില്‍ , റീല് തീരുന്നതിനു രണ്ടു മിനിട്ട് മുന്‍പ് കേള്‍ക്കുന്ന ‘ടിക്’ ശബ്ദത്തിന് കാതോര്‍ത്ത് അന്തപ്പന്‍ ജാഗരൂകനായിരിക്കുന്നു.

‘അന്തപ്പോ.. ‘ കൃഷ്ണേട്ടന്‍ മെല്ല വിളിച്ചു.
‘ങ്ങെ..കൃഷ്ണേട്ടനാ.. അപ്പൊ കൃഷ്ണേട്ടനും പടം കാണാന്‍ വന്ന്ട്ടുണ്ട് അല്ലേ..’ പ്രൊജക്റ്ററിന്റെ ഹാന്‍ഡിലില്‍ പിടിമുറുക്കിക്കൊണ്ട് അന്തപ്പന്‍.
‘ടാ അന്തപ്പാ .. നേരത്ര്യായ്ന്നറിയോ നെനക്ക്....’
‘കൃഷ്ണേട്ടാ, പതിനാറാം നമ്പ്ര് റീല് കാണാനില്ല. ദേശുട്ടിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട് പതിനാറാം നമ്പ്ര് റീല് വരെ മാറ്റി മാറ്റി ഇടാന്‍.. .’